2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഹൈദരാബാദിൽ ഒരു ദിവസം

രാവിലെ 7 മണിയ്ക്ക് പുറപ്പെട്ടതായിരുന്നു നോയ്ഡയിൽ നിന്ന്. ദില്ലി എയർപോർട്ടിലെ ടി-3 ടെർമിനലിൽ നിന്ന് എയർ ഇന്ത്യയുടെ AI542 ഫ്ലൈറ്റിൽ ഹൈദരാബാദിലെ ഷംസാബാദ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മണി 12 കഴിഞ്ഞിരുന്നു. ബ്രഹത്തും ആധുനികവുമായ എയർപോർട്ടിന് പുറത്തെത്തുമ്പോൾ എന്റെ പേരെഴുതിയ കടലാസും പൊക്കിപ്പിടിച്ച് കാർഡ്രൈവർ കാത്തു നിൽപ്പുണ്ടായിരുന്നു. പെട്ടിയും തൂക്കി ഞാൻ അയാളുടെ പുറകെ നടന്നു. ബാഗ് പിൻസീറ്റിൽ വച്ച് കാറിന്റെ മുൻസീറ്റിൽ ഞാൻ ഇരിപ്പുറപ്പിച്ചപ്പോൾ അയാൾ കാർ സ്റ്റാർട്ടാക്കി.

കുറച്ചു നേരം ഓടിയപ്പോൾ കാർ ഒരു ഫ്ലൈഓവറിലേക്ക് കയറി. "പി.വി. നരസിഹറാവു എക്സ്പ്രസ്‌വേയിലേക്ക് സ്വാഗതം" എന്നു് അതിന്റെ തുടക്കത്തിൽ വലിയൊരു കമാനത്തിൽ എഴുതി വച്ചിട്ടുണ്ട്. ഫ്ലൈഓവർ കണ്ടപ്പോൾ ഡൽഹിയിലെ ബാരാപുള്ള ഫ്ലൈഓവർ ആണ് മനസ്സിൽ ഓടിയെത്തിയത്. ഫ്ലൈഓവറിലൂടെയുള്ള യാത്രകൾ സുഖമുള്ളതാണ്. ഗതാഗത തടസ്സങ്ങളില്ലാതെ വിഹഗവീക്ഷണത്തോടേ 60 മുതൽ 100 വരെ കിലോമീറ്റർ സ്പീഡിൽ പോകാം എന്നതു തന്നെ അതിനു കാരണം. നാലഞ്ച് കിലോമീറ്റർ നീളമുള്ള പ്രസ്തുത ഫ്ലൈഓവറിലൂടെ അതുകൊണ്ടു തന്നെ പല തവണ കാറോടിച്ചു പോയതുമാണ് ഞാൻ.

ഭൂതലത്തിൽ നിന്നും വളരെയധികം ഉയർന്നുനിൽക്കുന്ന ഫ്ലൈഓവറിലൂടെ പോകുമ്പോൾ ചുറ്റും ഹൈദരാബാദ് നഗരത്തിന്റെ വിശാലമായ പ്രകൃതി വ്യക്തമായി ദൃശ്യമായി. മുമ്പ് പല തവണ ഈ എയർപോർട്ടിലിറങ്ങി നഗരത്തിലേക്ക് പോയിട്ടുണ്ടെങ്കിലും ഈ ഫ്ലൈഓവർ വഴിയുള്ള യാത്ര ഇതാദ്യമാണ്. കാർ ഓടിയിട്ടും ഓടിയിട്ടും ഫ്ലൈ ഓവർ അവസാനിക്കാതായപ്പോൾ ഞാൻ ഡ്രൈവറോട് വിവരം തിരക്കി. ഫ്ലൈഓവറിന് 12 കിമി നീളമുണ്ടെന്നതായിരുന്നു മറുപടി. തികച്ചും ആസ്വാദ്യകരം ആയിരുന്നു ഈ നരസിംഹറാവു എക്സ്പ്രസ്‌വേയിലൂടെ കാർ യാത്ര.

ഓടി ഓടി കാർ ഒടുവിൽ നിന്നത് അമീർപേട്ടിൽ "ദ സ്ക്വയർ ഹൈദരാബാദ്" എന്ന വലിയൊരു ഹോട്ടലിന്റെ പോർട്ടിക്കോയിലായിരുന്നു. പല പേരുകളിലും ഉള്ള ഹോട്ടലുകൾ മുമ്പ് കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചതുരം എന്ന അർത്ഥത്തിലുള്ള പേരുള്ള ഹോട്ടൽ കാണുന്നതിപ്പോഴായിരുന്നു. ഒരു പക്ഷേ ചതുരന്മാർക്ക് താമസിക്കാനുള്ള ഹോട്ടലായതു കൊണ്ടോ ചതുരന്മാർ താമസിക്കുന്നതു കൊണ്ടോ ആയിരിക്കും ഹോട്ടലിനിങ്ങനെ ഒരു പേരിട്ടതെന്ന് ഞാനൂഹിച്ചു. അപ്പോൾ, ഞാൻ ഈ ഗണത്തിൽ പെടുന്നവനായിരിക്കുമോ എന്നായിരുന്നു എന്റെ ആശങ്ക. താമസം തുടങ്ങിയ ശേഷം എന്റെ വാക്കിൽ നിന്നോ നോക്കിൽ നിന്നോ ഞാനൊരു ചതുരനല്ലെന്ന് ഹോട്ടലുകാർക്ക് തോന്നിയാൽ അവരെന്നെ പിടിച്ച് പുറത്താക്കുമോ എന്നും ഞാൻ ആശങ്കിച്ചു. പക്ഷേ അങ്ങനെ സംഭവിക്കില്ലെന്ന് എന്റെ മനസ്സപ്പോൾ എന്നെ സമാധാനിപ്പിച്ചു. എന്തായാലും പണത്തിനു വേണ്ടിയല്ലേ അവരീ ഹോട്ടൽ നടത്തുന്നുണ്ടാകുക. അപ്പോൾ അവരെന്നെ പിടിച്ച് പുറത്താക്കിയാൽ എന്റെ കയ്യിൽ നിന്ന് എങ്ങനെ പണം കിട്ടും? അതാലോചിച്ചപ്പോൾ എന്റെ മനസ്സൊന്നു തണുത്തു. ഞാൻ കാറിൽ നിന്നു പുറത്തിറങ്ങി.

                      

അപ്പോൾ ഇവിടെയാണ് എനിയ്ക്ക് താമസം ഏർപ്പാടാക്കിയിട്ടുള്ളത്! പെട്ടിയുമെടുത്ത് ഞാൻ വേഗം ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കയറിയില്ല. അങ്ങനെയങ്ങ് റിസപ്ഷനിലേക്ക് ഓടിക്കേറാനൊന്നും ഇക്കാലത്ത് പറ്റില്ലല്ലോ. ഞാൻ പതുക്കെ റിസപ്ഷന്റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഡിറ്റക്റ്ററിലൂടെ ഉള്ളിലോട്ട് കയറി. അതല്ലാതെ വേറെ വഴിയൊന്നും അവിടെ ഇല്ല. അപ്പോൾ മെറ്റൽ ഡിറ്റക്റ്റർ 'പീ' എന്നൊരു ശബ്ദമേ ഉണ്ടാക്കിയുള്ളു. അപ്പോൾ അവിടെ നിന്ന സുരക്ഷാഉദ്യോഗസ്ഥന്റെ പ്രസന്നമായ മുഖഭാവം കണ്ടപ്പോൾ ഞാനൊരു ഭീകരനൊന്നുമല്ല എന്ന് അയാൾക്ക് ബോദ്ധ്യം വന്നതായി എനിയ്ക്ക് മനസ്സിലായി. അപ്പോഴേയ്ക്കും എന്റെ പെട്ടി ഏറ്റുവാങ്ങാനും എന്നെ സ്വീകരിക്കാനുമായി സൂട്ടും കോട്ടുമൊക്കെ ഇട്ട രണ്ട് ഹോട്ടൽജ്ജീവനക്കാർ എന്നെ സമീപിച്ചു. പക്ഷേ സ്വന്തം പെട്ടി മറ്റാരെക്കൊണ്ടും ചുമപ്പിക്കാത്ത ഞാൻ അവരെ അത്ര കാര്യമാക്കിയില്ല. എങ്കിലും അവരെന്നെ പിന്തുടർന്നു.

സുഖകരമായി ശീതീകരിച്ച വിശാലമായ സ്വീകരണമുറി. ഗംഭീരമായ ഹോട്ടൽ തന്നെ. നക്ഷത്രങ്ങൾ നാലാണോ അഞ്ചാണോ എന്നേ അറിയേണ്ടതുള്ളു. റിസപ്ഷൻ ഡസ്ക്കിനു മുന്നിൽ ഞാൻ നിന്നു. അവിടെ നിന്നവർ എന്നെ ഹൃദ്യമായി അഭിവാദ്യം ചെയ്തു. അവർ തന്ന പേപ്പറുകൾ ഞാൻ പൂരിപ്പിച്ചു നൽകി. എന്റെ ഐഡന്റിറ്റി കാർഡിന്റെ കോപ്പിയും ബിസിനസ്സ് കാർഡുമൊക്കെ അവരെന്റെ കയ്യിൽ നിന്ന് സ്വന്തമാക്കി. അതിനിടെ റൂമിന്റെ വാടക എത്രയെന്ന് ഞാൻ  അന്വേഷിച്ചു. ദിനം പ്രതി 2200 രൂപ. അതത്ര അധികമല്ലെന്ന് എന്റെ മനസ്സെന്നോട് മന്ത്രിച്ചു. പക്ഷേ അതു കേട്ടപ്പോൾ എന്റെ നെറ്റി ഒന്നു ചുളിഞ്ഞുവോ എന്തോ? അതു കണ്ടിട്ടാകണം, രാവിലെ കോംപ്ലിമെന്ററി പ്രാതലും സൗജന്യമായ വൈഫിയും പേക്കേജിലുൾപ്പെടുമെന്നവർ എന്നെ തെര്യപ്പെടുത്തി. വൈഫിയുടെ യൂസർ ഐഡിയും പാസ്‌വേഡും മുറിയിൽ ഉടനെ എത്തിയ്ക്കുമെന്നു കൂടി അവർ കൂട്ടിച്ചേർത്തു.

രണ്ടാമത്തെ നിലയിലെ ഒരു മുറിയിലേക്ക് ഒരു ജീവനക്കാരൻ എന്നെ ആനയിച്ചു. ജീവനക്കാരൻ എന്നൊന്നും പറഞ്ഞ് അവരെ കുറച്ച് കാട്ടരുത്. ചിലപ്പോൾ ഹോട്ടൽ മാനേജ്മെന്റ് വരെ പഠിച്ചവരായിരിക്കും ഈ ചെറുപ്പക്കാർ. റൂമിന്റെ വാതിൽ തുറന്ന് അയാളെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു. സ്മാർട്ട് കാർഡു കൊണ്ടുള്ള താക്കോൽ അയാൾ റൂമിൽ യഥാസ്ഥാനത്ത് പിടിപ്പിച്ചു. മുറിയിൽ തൂവെണ്മയായ പ്രകാശം പരന്നു. ഞാൻ ഹൃദ്യമായ ഒരു പുഞ്ചിരി അയാൾക്ക് സമ്മാനിച്ചുകൊണ്ട് എന്റെ പെട്ടി മുറിയിൽ വച്ചു.

പ്രകാശമാനമായ മുറിയിലാകെ ഞാൻ കണ്ണോടിച്ചു. തികച്ചും ആർഭാടപൂർണ്ണമെന്നു വേണം പറയാൻ. വലിയ എൽസിഡി സ്ക്രീനിന്റെ ടിവി. പലതരത്തിലുള്ള വൈദ്യുത ബൾബുകൾ (എല്ലാം എൽഇഡി കൊണ്ടുള്ളവ), മോഡേൺ ഡിസൈൻ ഉള്ള കസേരകൾ, പതുപതുത്തതും ഇരിയ്ക്കുമ്പോൾ പൊങ്ങിത്താഴുന്നതും ആയ മെത്തകളുള്ള രണ്ടു കട്ടിലുകൾ, റഫ്രിജെറേറ്റർ, കുടിക്കാനുള്ള രണ്ടു കുപ്പി പേക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടർ, കഴിയ്ക്കാൻ ബിസ്ക്കറ്റ്, ചിപ്സ്, മിക്സ്ചർ എന്നിവ, ബിസിനസ്സ് എക്സിക്യൂട്ടിവുകൾക്ക് പ്രസന്റേഷനും മറ്റും തയ്യാറാക്കാൻ വേണ്ട പെന്ന്, പെൻസിൽ, പലതരത്തിലുള്ള പേപ്പറുകൾ എന്നിവ, ടെലിഫോൺ, ചായ ഉണ്ടാക്കാനുള്ള എലെക്ട്രിക്ക് കെറ്റിൽ, അടുത്തു തന്നെ ചായയും കാപ്പിയും ഉണ്ടാക്കാനുള്ള ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, സ്പ്പൂൺ, കപ്പ്, തുടങ്ങിയ സംവിധാനങ്ങൾ, ഭക്ഷണത്തിന്റെ മെനു കാർഡ് തുടങ്ങി എന്തൊക്കെയോഅങ്ങും ഇങ്ങുമായിട്ടുണ്ട്. സൗകര്യമായി, സൗജന്യമായി ആവശ്യാനുസരണം ചായയോ കാപ്പിയോ ഉണ്ടാക്കി കുടിക്കാമെന്ന് ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു.  വെള്ളം സൗജന്യമാണെന്നും തിന്നാനുള്ളവ തിന്നാൽ ബില്ലാകുമെന്നും  അയാൾ എന്നെ ബോദ്ധ്യപ്പെടുത്തി. ഞാൻ സന്തോഷപൂർവ്വം തലയാട്ടി. അയാൾ എനിയ്ക്ക് ശുഭദിനം ആശംസിച്ചുകൊണ്ട് പുറത്തു പോയി. വാതിൽ തനിയേ അടഞ്ഞു.

മുറിയുടെ ഒരു വശം മുഴുവൻ കർട്ടനിട്ടു മറച്ചിരിക്കയാണ്. ഞാൻ പതുക്കെ കർട്ടൻ ഇരുവശത്തേക്കുമായി നീക്കി. ആ ഭാഗം മുഴുവൻ സ്ഫടികനിർമ്മിതമായ ചുമരാണ്. ഗ്ലാസിനപ്പുറം വിശാലമായ ഹൈദരാബാദ് നഗരം. എത്ര നേരം വേണമെങ്കിലും നോക്കിനിൽക്കാം; മുഷിച്ചിലിനു കാര്യം കാണുന്നില്ല. ഒരു പക്ഷേ സെക്കന്തറാബാദും ഇവിടെ നിന്ന് കാണുന്നുണ്ടാകും. ഈ മഹാനഗരത്തിലാണല്ലോ ബാഗ്മതിയും ഭാഗീരഥിയും തങ്ങളുടെ ആശകളും സ്വപ്നങ്ങളും പണയം വച്ചു ജീവിച്ചത് എന്ന് ഞാനപ്പോൾ ഓർത്തു.

മുറിയുടെ ഇനിയുള്ള ഒരു വശം കണ്ണാടിയാണ്. മുറിയിൽ നിന്നാലും ഇരുന്നാലും കിടന്നാലും കണ്ണാടിയിൽ പ്രതിഫലനം കാണാം. കണ്ണാടി ഉള്ളതു കൊണ്ടു കൂടിയായിരിക്കും മുറിയിൽ ഇത്രയും പ്രകാശം. ചില ഹോട്ടൽ മുറികളിലൊന്നും ആവശ്യത്തിനു വെളിച്ചം കൂടി കാണില്ല; ചില ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ മങ്ങിയ വെളിച്ചത്തിലിരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്. അഴുകിയ ഭക്ഷണത്തിലെ പുഴുവിനെ ആളുകൾ കാണാതിരിക്കാനായിരിക്കും അവർ ഒരു പക്ഷേ വെളിച്ചം കുറച്ച് വച്ചിരിക്കുന്നത്! 

റൂമിലെ ഓരോ വസ്തുവിന്റെ മുകളിലും "ദ സ്ക്വയർ ഹൈദരാബാദ്" എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. അപ്പോൾ "ദ സർക്ക്‌ൾ ഹൈദരാബാദ്" എന്ന ഹോട്ടൽ അടുത്തെങ്ങാനും ഉണ്ടാകുമോ എന്ന ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയി.ചതുരന്മാർക്ക് താമസിക്കാൻ "ദ സ്ക്വയർ" എന്ന ഹോട്ടലുണ്ടെങ്കിൽ വട്ടന്മാർക്ക് താമസിക്കാൻ "ദ സർക്ക്‌ൾ " എന്ന ഹോട്ടൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്റെ മനസ്സെന്നെ ബോദ്ധ്യപ്പെടുത്തി. പക്ഷേ അങ്ങനെ പേരുള്ള ഒരു ഹോട്ടൽ എവിടെയും ഉണ്ടാകില്ലെന്ന് എന്റെ ഉപബോധമനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്തെന്നാൽ ആരും തന്നെ തനിയ്ക്ക് വട്ടുണ്ടെന്ന് സമ്മതിക്കാൻ തയ്യാറാവില്ലല്ലോ. പിന്നെ അവരെങ്ങനെ ദ സർക്ക്‌ൾ എന്ന ഹോട്ടലിൽ താമസിക്കാൻ തയ്യാറാകും? താമസിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ പിന്നെ ഹോട്ടൽ തുറന്നു വച്ചിട്ടെന്താണ് വിശേഷം? "ദ സർക്ക്‌ൾ" എന്ന പേരിൽ ഹോട്ടലുണ്ടാകില്ലെങ്കിലും സ്ക്വയർ കൂടാതെ പെന്റഗൺ, ഹെക്സഗൺ എന്നൊക്കെയുള്ള പേരുകളിൽ ഹോട്ടലുകളുള്ള കാര്യം അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയി.

ഞാൻ റഫ്രിജറേറ്റർ തുറന്നു. ശീതളപാനീയങ്ങളും കൊക്കോകോളയും അവയ്ക്ക് അകമ്പടി സേവിക്കാനുതകുന്നതുമായ എന്തൊക്കെയോ സാധനങ്ങളും അതിനുള്ളിലുണ്ട്. കോളയും മറ്റും എന്റെ ആശയത്തിനു ചേരാത്തവയായതുകൊണ്ട് ഞാൻ റഫ്രിജറേറ്റർ തുറന്ന പാടേ അടച്ചു. പതുക്കെ ഞാൻ അലമാര തുറന്നു. അതിനകത്താണ് പണപ്പെട്ടി. ചൈനീസ് നിർമ്മിതമാണ്. അതെങ്ങനെ ഉപയോഗിക്കണമെന്നും അതടച്ചാൽ തുറക്കാനുള്ള പാസ്‌വേഡ് എന്തെന്നും ഒക്കെ അവിടെ വർണ്ണിച്ചിട്ടുണ്ട്. പരസ്യമായ പാസ്‌വേഡ് ഉപയോഗിച്ച് പണപ്പെട്ടിയിൽ പണം വച്ച് സൂക്ഷിക്കുന്നതെങ്ങനെയെന്ന് എനിയ്ക്ക് മനസ്സിലായില്ല. അല്ലെങ്കിലും എനിയ്ക്കതറിയേണ്ട കാര്യമില്ല. പണമോ പണ്ടമോ വിലയേറിയ ഒന്നുമോ എന്റെ പക്കലില്ലല്ലോ! പിന്നെ എന്തു പണപ്പെട്ടി. അലമാരിയിൽ വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ശീതീകരിച്ച മുറിയിലെ തണുപ്പ് അസഹ്യമാവുകയാണെങ്കിൽ ഉപയോഗിക്കാനായി കട്ടിയും മിനുപ്പും ഉള്ള നല്ല ഒന്നാന്തരം ഒരു കോട്ടൺ ഓവർകോട്ടും അലമാരയിൽ കണ്ടു.

ചുമരുകളിൽ ഭംഗിയാർന്ന ചിത്രങ്ങളുണ്ട്. ഒരു പക്ഷേ നൈസാമിന്റെ കൊട്ടാരത്തിന്റേതാകാം ഈ ചിത്രങ്ങൾ.

ഞാൻ പതുക്കെ മുറിയിലെ ടോയ്‌ലെറ്റിന്റെ വാതിൽ തുറന്നു.  ഒരു ഹോട്ടലിന്റെ വെണ്മയും വൃത്തിയും വലിപ്പവുമൊക്കെ ഞാൻ അളക്കുന്നത് മുറിയിലെ കുളിമുറിയുടേയും കക്കൂസിന്റെയും വൃത്തി നോക്കിയാണ്.  ടോയ്‌ലെറ്റിന്റെ നിലത്ത് തൂവെണ്മയായ ഒരു ടർക്കി ടവൽ വിരിച്ചിരിക്കുന്നു. അത് താഴെവീണതായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ കുളിമുറിയുടെ കെട്ടും മട്ടും കണ്ടപ്പോൾ അത് വീണതല്ലെന്നും കാൽ ചവിട്ടാൻ ഇട്ടതാണെന്നും എനിയ്ക്ക് ബോദ്ധ്യമായി. പക്ഷേ, അതെടുത്ത് തല തോർത്തുന്നതു പോലും ആശാസ്യമാണെന്ന് അതിന്റെ വെണ്മയും വൃത്തിയും കണ്ടപ്പോൾ എനിയ്ക്ക് തോന്നി. അതിൽ ചവിട്ടാൻ എനിയ്ക്ക് തോന്നിയില്ല. ഞാൻ അത് എടുത്ത് കുളിമുറിയുടെ ഒരു ഭാഗത്ത് വച്ചു.

ടോയ്‌ലെറ്റിന്റെ അപാരമായ വൃത്തി എന്നെ ഹഠാദാകർഷിച്ചു. ഇവിടെ കിടന്നുറങ്ങുന്നതു പോലും മോശമല്ലെന്ന് ഞാൻ മനസ്സിൽ കരുതി; അത്രയ്ക്ക് വൃത്തി ഞാൻ അവിടെ ദർശിച്ചു. കമോഡിനു മുകളിൽ ചുമരിൽ ഭംഗിയുള്ള ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്. കക്കൂസിൽ ആരെങ്കിലും ഫോട്ടോ തൂക്കുമോ എന്നാരെങ്കിലും ചോദിച്ചാൽ അവരെ ഈ ഹോട്ടലിന്റെ കക്കൂസ് കൊണ്ടുവന്ന് കാണിക്കേണ്ടതാണെന്ന് ഞാൻ കരുതി. പക്ഷേ അതൊന്നും നടക്കുന്നതല്ലല്ലോ എന്നും ഇതാരെയെങ്കിലും കാണിക്കണമെങ്കിൽ എന്താണൊരു വഴിയെന്നും ഞാൻ ചിന്തിച്ചു. അപ്പോഴാണ് പോക്കറ്റിൽ കിടക്കുന്ന മൊബൈലിന്റെ കാര്യം ഞാൻ ഓർത്തത്. വേഗം ഞാൻ അതെടുത്ത് കക്കൂസും ഫോട്ടോയും ചേർന്നുള്ള ഒരു ഫോട്ടോ എടുത്തു. അതാണ് താഴെ കൊടുത്തിട്ടുള്ളത്. ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ചുമ്മാ ഓരോന്ന് തട്ടി വിടുകയല്ലെന്ന്? ടോയ്‌ലെറ്റിലെ കമോഡ് അതീവശുദ്ധിയും വൃത്തിയുമുള്ളതാണെന്ന് എനിയ്ക്ക് ബോദ്ധ്യപ്പെട്ടു. ഹോട്ടലുകൾ ഇങ്ങനെ വേണം റൂമുകൾ കൈകാര്യം ചെയ്യാൻ.

കക്കൂസിലെ ഫോട്ടോ

ടോയ്‌ലെറ്റിൽ ഒരു ടെലിഫോണും ഞാനവിടെ കണ്ടു. കക്കൂസിൽ ഫോൺ പിടിപ്പിച്ചതിന്റെ യുക്തി എനിയ്ക്കൊട്ടും പിടി കിട്ടിയില്ല. ഒരു പക്ഷേ, കക്കൂസിലിരിക്കുമ്പോൾ വല്ല എക്സിക്യൂട്ടീവിന്റെ മനസ്സിലും വലിയ വല്ല ആശയവും ഉടലെടുത്താൽ തന്റെ സെക്രട്ടറിയെ വിളിച്ചു പറയാനായിരിക്കും ഈ ഫോണെന്ന് ഞാൻ ഒടുവിൽ സമാധാനിച്ചു. കുളിമുറിയിലെ ബാത്ത് ടബ്ബിൽ നഗ്നനായി കിടക്കുമ്പോഴല്ലേ പണ്ട് ആർക്കിമെഡീസിന്റെ മനസ്സിൽ വലിയ ശാസ്ത്രസത്യമെന്തോ കേറിക്കൂടിയതും തുണിയില്ലാതെ പുറത്തേക്കോടിയതും. അന്നദ്ദേഹം അങ്ങനെ ഓടിയില്ലായിരുന്നുവെങ്കിൽ പ്ലവനതത്വം എന്തെന്ന് മാലോകരറിയാതെ പോകാനും ഇടയായേനേ. എന്തായാലും ആർക്കിമെഡീസിന്റെ അമ്മാതിരി ഓട്ടം പോലെയുള്ള അത്യാഹിതങ്ങളൊന്നും സംഭവിക്കാതിരിക്കാൻ ഒരു പക്ഷേ ഈ ഫോൺ സഹായകമായേക്കാം!

കക്കൂസിൽ ഇരിക്കുമ്പോൾ മനസ്സിൽ ഐഡിയകൾ മുളപൊട്ടുന്ന കാര്യം പറഞ്ഞപ്പോഴാണ് ഈയിടെ ഇന്റർനെറ്റിൽ കണ്ട ഒരു കക്കൂസ് വിശേഷം ഓർമ്മ വന്നത്. ഐ.ടി. കൊണ്ട് ജീവൻ നില നിർത്തുന്ന ഒരു വിദ്വാന് ഓഫീസിൽ അസമയത്ത് ജോലി ചെയ്യുമ്പോൾ കക്കൂസ് ശങ്കയുണ്ടാകുന്നത് തികച്ചും സ്വാഭാവികം. അങ്ങനെ കക്കൂസിലെത്തിയ ടിയാൻ കമ്മോഡിനു മേലെ ഇരിക്കുമ്പോൾ അടച്ചിട്ട വാതിലിന്റെ പുറകിൽ കണ്ടത് മാനേജ്മെന്റിന്റെ വക ഇങ്ങനെ ഒരു സൂക്തമായിരുന്നു. "നിങ്ങൾ ഇവിടെ പ്രയോഗിച്ച പ്രഷറിന്റെ നാലിലൊന്നു പ്രഷർ നിങ്ങൾ ജോലിയിൽ കാണിച്ചിരുന്നെങ്കിൽ കമ്പനിയുടെ ഇന്നത്തെ ടാർജെറ്റ് സാധിതമായേനെ" എന്നതായിരുന്നു സാമാന്യമായി പറഞ്ഞാൽ ആ സൂക്തത്തിന്റെ പൊരുൾ.

ടോയ്‌ലെറ്റിനകത്ത് ഫോണും ഫോട്ടോയും മാത്രമല്ല ഉള്ളത്; പല്ലു തേയ്ക്കാൻ പുതിയ ബ്രഷും ചെറിയ പേസ്റ്റും, തല ചീകാൻ പുതിയ ചീർപ്പ്, കുളിയ്ക്കാൻ ഒന്നും രണ്ടും സോപ്പുകൾ, ഷാമ്പൂ, മോയിസ്ച്ചറൈസർ, തല തോർത്താനും ഉടുക്കാനും പുതുപുത്തൻ ടർക്കി ടവ്വലുകൾ... ഷെയ്‌വ് ചെയ്യാൻ പുതിയ റേസർ...ഒരു പുതിയ ദിവസം ഗംഭീരമായി തുടങ്ങാൻ ഇനിയെന്തു വേണം?

ഇതെല്ലാം കണ്ടപ്പോൾ ദശാബ്ദങ്ങൾക്ക് മുമ്പ് എങ്ങോ ഏതോ ഹോട്ടലിൽ താമസിച്ച കാര്യമാണോർമ്മ വന്നത്. അന്നവിടെ കുളിമുറിയിൽ ഭംഗിയുള്ള ചെറിയ രണ്ട് അളുക്കിൽ ഷാമ്പൂവും പൗഡറും വച്ചിരുന്നു. ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ലെങ്കിലും ആ ചെറിയ അളുക്കുകളുടെ ഭംഗി എന്നെ ആകർഷിച്ചു. ഞാൻ അവയെടുത്ത് എന്റെ പെട്ടിയിൽ സൂക്ഷിച്ചു. ഞാൻ പിടിക്കപ്പെടുമോ എന്നൊരു പേടി എനിയ്ക്കപ്പോഴുണ്ടായിരുന്നു. വൈകുന്നേരം ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ കുളിമുറിയിൽ അതേ പോലെയുള്ള രണ്ടളുക്കുകൾ വീണ്ടും ഉണ്ടായിരുന്നു. അന്നും ഞാനവ മോഷ്ടിച്ചു. മൂന്നാം ദിവസവും ഞാൻ അത് ആവർത്തിച്ചു എന്നതാണ് സത്യം. ഇപ്പോൾ ഭംഗിയുള്ള ആ അളുക്കുകളൊന്നും കയ്യിലില്ല. കാലപ്രവാഹത്തിൽ അവയെല്ലാം കളഞ്ഞും നശിച്ചും പോയി. ഇന്നിപ്പോൾ ഈ ടൂത്ത്ബ്രഷും ചീർപ്പും മറ്റും മറ്റുമെല്ലാം ഇങ്ങനെ എടുക്കാവുന്നതേയുള്ളു. പക്ഷേ അന്നത്തെ മനസ്സൊന്നും ഇപ്പോഴില്ലാത്തതിനാൽ ഞാൻ അവയെയെല്ലാം തീർത്തും അവഗണിച്ചു.

ടോയ്‌ലെറ്റിനോട് ചേർന്ന കുളിമുറി ഗ്ലാസ് കൊണ്ട് അടച്ച് ഭദ്രമാക്കിയതാണ്. (ഇല്ലെങ്കിൽ ഫോണും ഫോട്ടോയും നനഞ്ഞതു തന്നെ.) അതിന്റെ വാതിലും ഗ്ലാസുകൊണ്ടാണ്. സുഖമായി കുളിക്കാനുള്ള സൗകര്യമുണ്ടതിന്.  ടോയ്‌ലെറ്റിലെ പരിശോധനയെല്ലാം കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ ബെഡ്ഡിൽ വന്നിരുന്നു. വേണമെങ്കിൽ ചായ ഉണ്ടാക്കി കുടിയ്ക്കാം. പക്ഷേ ഒന്നും കുടിക്കാൻ തോന്നിയില്ല. ഞാൻ പതുക്കെ കമ്പ്യൂട്ടർ ഓൺ ചെയ്തു. വൈഫിക്കോ യൂസർ ഐഡിക്കോ ഞാൻ ആരേയും കാത്തു നിന്നില്ല; ആരുമൊട്ട് അവ കൊണ്ടു വന്നു തന്നതുമില്ല. മണിക്കൂറുകളോളം ഞാൻ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നു. നാളത്തെ പ്രസന്റേഷന് പലതും ചെയ്യാനുണ്ടായിരുന്നു.

സന്ധ്യ കഴിഞ്ഞപ്പോൾ ഞാൻ പുറത്തേയ്ക്കിറങ്ങി. നാളെ പ്രോഗ്രാം നടക്കുന്ന സ്ഥലമെല്ലാം സന്ദർശിച്ചു ചുറ്റുപാടുകൾ മനസ്സിലാക്കി. കൂടെയുള്ള പലരേയും ഇവിടെ കാണേണ്ടതായിരുന്നു. പക്ഷേ എല്ലാവരും ഹുസൈൻ സാഗർ തടാകത്തിലെ ഉല്ലാസബോട്ടിലൊരുക്കിയ പരിപാടികളും ഡിന്നറും ലക്ഷ്യമിട്ട് സ്ഥലം കാലിയാക്കിയിരുന്നു. റോഡിലെ പഴക്കച്ചവടക്കാരന്റെ കടയിൽ നിന്നും അര ഡസൻ പച്ചപ്പഴം വാങ്ങിക്കഴിച്ച്  ഞാൻ റൂമിലേക്ക് തന്നെ പോന്നു.

രാത്രിയിൽ കുറേ നേരം ടീവിയിൽ നോക്കിയിരുന്നു. പതുപതുത്ത ബെഡ്ഡിൽ ഇരിക്കുമ്പോൾ ഈ ഹോട്ടലുകാർക്ക് ഈ WIFI തരുന്നതിനു പകരം ഇന്നത്തേയ്ക്ക് ഒരു WIFE-നെ തന്നാൽ പോരായിരുന്നോ എന്ന് ഞാനറിയാതെ തന്നെ ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി. ആ ചിന്തയിൽ ലയിച്ച ഞാൻ ഉറക്കത്തിലും ലയിച്ചു.

പിറ്റേന്ന് രാവിലെ ഞാനുണരുമ്പോൾ പുറത്ത് ഹൈദരാബാദ് നഗരം മയക്കത്തിലായിരുന്നു. രാത്രിയിൽ മഴ പെയ്തതിന്റെ ലക്ഷണങ്ങൾ കണ്ടു; അല്ല, മഴ ഇപ്പോഴും പൂർണമായും മാറിയിട്ടില്ല. ഞാൻ ടോയ്‌ലെറ്റിലെ പുതിയ ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേച്ചു. രണ്ടും പെട്ടിയിൽ വച്ചു. ഇതിനി ഇവിടെ ഇട്ടിട്ട് കാര്യമില്ല; ബ്രഷ് മറ്റാരുപയോഗിക്കാനാണ്? എലക്ടിക് കെറ്റിലിൽ ചായ തയ്യാറാക്കി ഊതി ഊതി പതുക്കെ പതുക്കെ കുടിച്ചു. വാതിലിന്മേൽ എന്തോ ശബ്ദം കേട്ട് തുറക്കുമ്പോൾ വർത്തമാനപത്രവും പത്രത്തിന്റെ കൂടെ കോംപ്ലിമെന്ററി ബ്രെയ്ക്ക്ഫാസ്റ്റിന്റെ കൂപ്പണും വാതിലിൽ തൂങ്ങുന്നുണ്ടായിരുന്നു. ഇരുന്നു പേപ്പർ വായിച്ചു. പിന്നീട് എണ്ണയിട്ട യന്ത്രം പോലെ ദിനചര്യകൾ ഓരോന്നായി നടന്നു.

രാവിലെ ഏഴരയ്ക്ക് കോംപ്ലിമെന്ററി ബ്രെയ്ക്ക്ഫാസ്റ്റിനായി ഞാൻ നേരേ റസ്റ്റോറന്റിലേക്ക് നടന്നു. "ദ സർക്ക്‌ൾ കോഫീഷോപ്പ്" എന്ന് അതിന്റെ മുന്നിൽ ആലേഖനം ചെയ്തത് കണ്ടപ്പോൾ എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റാണല്ലോ എന്ന് ഒരു വേള ഞാൻ നിരീക്ഷിച്ചു. "ദ സ്ക്വയർ" ചതുരന്മാർക്കെന്നതു പോലെ ദ സർക്ക്‌ൾ" വട്ടന്മാർക്കായിരിക്കില്ലേ എന്ന ചിന്ത എന്റെ മനസ്സിൽ വീണ്ടും കയറി വന്നു. കേറി വരുന്നത് വല്ല ഭ്രാന്തനും ആയിരിക്കും എന്ന് ജീവനക്കാർ കരുതുമോ എന്ന് ഞാൻ സംശയിച്ചു. എന്നാൽ ഭ്രാന്തനെന്നല്ല ഏത് കോന്തനെന്ന് കരുതിയാലും വേണ്ടീല, വെറുതേ കിട്ടുന്ന ഭക്ഷണം വേണ്ടെന്ന് വയ്ക്കാൻ വയ്യ എന്ന് ഞാൻ തീരുമാനിച്ചു. റസ്റ്റോറന്റിൽ ആളു നന്നേ കുറവ്. അതിനു കാരണം റസ്റ്റോറന്റിന്റെ പേരായിരിക്കുമോ എന്ന് ഞാൻ സംശയിച്ചു.


റസ്റ്റോറന്റിൽ മിനിസ്കർട്ടിട്ട ഒരു യുവതി എന്നെ സ്വീകരിച്ചു. അവളുടെ ഇറക്കം കുറഞ്ഞ വേഷം എനിയ്ക്കിഷ്ടമായി.  കൊള്ളാം!

ഒരു മേശയ്ക്കു ചുറ്റും നാല് ആഫ്രിക്കക്കാർ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നുണ്ട്. നാലും കറുത്ത വർഗ്ഗക്കാർ, നീഗ്രോകൾ. അതിലൊരു പെണ്ണും ഉണ്ട്. മൂന്നാണും ഒരു പെണ്ണും, കൊള്ളാം!

ഒരു മേശയുടെ അടുത്ത് പോയി ഇരിക്കാൻ ഞാൻ തുനിഞ്ഞു. അപ്പോൾ ചെറുപ്പക്കാരി എന്നോട് ഭക്ഷണം സെൽഫ് സർവ്വീസാണെന്നും ആവശ്യമുള്ളത് ആവശ്യമുള്ളത്ര വിളമ്പി എടുക്കാമെന്നും പറഞ്ഞ് നിരനിരയായി ഭക്ഷണം വച്ച സ്ഥലം കാട്ടിത്തന്നു. ഇഡ്ഡലി, ദോശ, വട, ചട്നി, സാമ്പാർ, ഉപ്പ്മാ എന്നീ ദക്ഷിണേന്ത്യൻ വിഭവങ്ങളും  പറാത്ത, പൊഹ തുടങ്ങിയ ഉത്തരേന്ത്യൻ വിഭവങ്ങളും പൂരി, സാൻഡ്‌വിച്ച്, ചായ, കാപ്പി തുടങ്ങിയ പൊതുവിഭവങ്ങളും അവിടെ നിരത്തി വച്ചിരുന്നു. ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഞാൻ കുറേശെ വിളമ്പി  എടുക്കുമ്പോൾ ചെറുപ്പക്കാരി എനിയ്ക്ക് കാവൽ നിന്നു. എന്തെങ്കിലും സഹായം വേണമെങ്കിലോ എന്നു കരുതിയാകാം അങ്ങനെ നിന്നത്. ഒരു പക്ഷേ, ഞാൻ ഒന്നും വാരിക്കോരി തിന്നുന്നില്ല എന്നുറപ്പു വരുത്താനുമാകാം. അതെന്തായാലും ഭക്ഷണത്തേക്കാൾ എനിയ്ക്ക് ഹൃദ്യമായി തോന്നിയത് മിനിസ്കർട്ടും അതിൽ ആച്ഛാദിതമായ ചെറുപ്പക്കാരിയും ആയിരുന്നു.

ഭക്ഷണം കഴിച്ച ഞാൻ മിനിസ്കർട്ടിന് 'ഹായ്' പറഞ്ഞ് റൂമിലേക്ക് തിരിച്ചു പോന്നു. വൈകാതെ ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത് പ്രോഗ്രാം നടക്കുന്ന ഗ്രീൻലാന്റ് ഹോട്ടലിലേക്ക് വച്ചുപിടിക്കുകയും ചെയ്തു. അപ്പോൾ ഹൈദരാബാദിലെ എന്റെ ഒരു ദിവസം അവസാനിക്കുകയും മറ്റൊരു ദിവസം ആരംഭിക്കുകയും ആയിരുന്നു.

1 അഭിപ്രായം:

Echmukutty പറഞ്ഞു...

ഹൈദരാബാദ് വിശേഷങ്ങള്‍ കൊള്ളാം... രസമായി വായിച്ചു..