2008, ജൂൺ 20, വെള്ളിയാഴ്‌ച

മംഗല്യപൂജ

"തിരുമാന്ധാംകുന്നിലമ്മേ ശരണം.

"ഞാനും ഭാര്യയും ഈയിടെ അങ്ങാടിപ്പുറത്ത്‌ പോയിരുന്നു. തിരുമാന്ധാം കുന്നിലമ്മയെക്കണ്ട്‌ തൊഴാന്‍. പെരിന്തല്‍മണ്ണയെന്നു കേട്ടിട്ടില്ലേ? അതിനടുത്താണത്‌.

ഭാര്യയുടെ ആദ്യസന്ദര്‍ശനമായിരുന്നു അത്‌. ഞാന്‍ അവിടെ നേരത്തെ പോയതാണ്‌.അവളുടെ സുഹൃത്തിന്റെ മൂത്ത പെണ്‍കുട്ടിക്കു വയസ്സ്‌ 22 ആയി. പഠിത്തമൊക്കെ കഴിഞ്ഞു, കേമപ്പെട്ട ജോലിയും കിട്ടി. ഐ.റ്റി. കമ്പനിയിലാത്രെ ജോലി. മാസം 26000 രൂപ ശമ്പളം കിട്ടുന്നുണ്ടത്രെ.പക്ഷെ ഇതുവരെയായിട്ടും കല്യാണാലോചനകളൊന്നും വന്നില്ല. സംസാരത്തിനിടയ്ക്ക്‌ കൂട്ടുകാരി അവളോട്‌ മനസ്സിലെ വിഷമം പറയുകയായിരുന്നു.

"എന്നാല്‍ സുജാതച്ചേച്ചിക്ക്‌ മോളുടെ പേരില്‍ ഒരു മംഗല്യപൂജ ചെയ്യാമായിരുന്നില്ലേ?" എന്റെ ഭാര്യയാണതു ചോദിച്ചത്‌.

"പൂജയും വഴിപാടും ഞാനിപ്പോഴേ കുറെ ചെയ്തു." - കൂട്ടുകാരി.

"ഞാനതല്ല ഉദ്ദേശിച്ചത്‌. തിരുമാന്ധാം കുന്ന് ക്ഷേത്രമെന്നു കേട്ടിട്ടില്ലേ? അങ്ങു മലപ്പുറം ജില്ലയിലാണ്‌. അവിടത്തെ മംഗല്യപൂജ വിശേഷപ്പെട്ടതാണ്‌. വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങാനും നല്ല ബന്ധം കിട്ടുന്നതിനും ദീര്‍ഘമംഗല്യത്തിനും നല്ല കുട്ടികളുണ്ടാവാനും ഒക്കെ ഈ പൂജ നല്ലതാണാത്രെ. അതാണു ഞാന്‍ മനസ്സില്‍ കരുതിയത്‌" ഭാര്യ പറഞ്ഞു. "മൂന്നു തവണ പൂജ ചെയ്യണം, മൂന്നു കൊല്ലം തുടര്‍ച്ചയായി". "അതിനവിടെ പോണം. എങ്കില്‍ കല്യാണം ഉറപ്പെന്നാ അനുഭവസ്ഥര്‍ പറയുന്നത്‌." അവള്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചു ദിവസത്തെ ആലോചനകള്‍ക്കു ശേഷം പൂജ നടത്താന്‍ തന്നെ രണ്ടുപേരും കൂടി ഉറപ്പിച്ചു. നെറ്റില്‍ നിന്നു അമ്പലത്തിലെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ചതും അമ്പലക്കാരോടു സംസാരിച്ചതും പൂജയ്ക്കു വേണ്ട പണം മണി ഓര്‍ഡര്‍ അയച്ചുകൊടുത്തതും റൂം ബുക്ക്‌ ചെയ്യാനേര്‍പ്പാടാക്കിയതും എല്ലാം എന്റെ ഭാര്യയായിരുന്നു. പണവും മറ്റു കാര്യങ്ങളുമൊക്കെ സുജാത അവളെ ഏല്‌പിച്ചു. അമ്പലത്തിലെ കാര്യമാവുമ്പോള്‍ അവള്‍ക്കാണ്‌ കൂടുതല്‍ അറിയുക. അമ്പലവും ദൈവവും കഴിഞ്ഞിട്ടേയുള്ളൂ അവള്‍ക്ക്‌ ബാക്കി കാര്യങ്ങള്‍.

അമ്പലത്തില്‍ പൂജയുടെ തിരക്ക്‌ കുറവുള്ള ദിവസം നോക്കി കുട്ടിയുടെ പേരില്‍ മാംഗല്യപൂജക്ക്‌ ശീട്ടാക്കി. തിരക്കുള്ള അമ്പലമാകുമ്പോള്‍ നമ്മുടെ സൗകര്യമല്ലല്ലോ വലുത്‌.

പിന്നീടാണറിഞ്ഞത്‌ യാത്രയ്ക്ക്‌ ഞങ്ങളും അവരുടെ കൂടെ പോകണമെന്ന്.

"ദൂരസ്ഥലത്തേക്കുള്ള യാത്രയല്ലേ, നിങ്ങളും കൂടി വാ" എന്ന് സുജാത പറഞ്ഞുപോലും.

"അമ്പലത്തിലെ കാര്യമല്ലേ, അഥവാ നമ്മളില്‍ ഒരാള്‍ക്ക്‌ വല്ല അസൗകര്യം വന്നാലും രണ്ടുപേരുണ്ടെങ്കില്‍ കുട്ടിക്കൊരു കൂട്ടാകുമല്ലോ".

പൂജയുടെ തലേ ദിവസം തന്നെ ഞങ്ങള്‍ അങ്ങാടിപ്പുറത്തെത്തി. നല്ല സ്ഥലം. ചെറിയൊരു കുന്നിന്‍ മുകളിലാണ്‌ അമ്പലം. സത്രം ഓഫീസില്‍ പോയി താക്കോല്‍ വാങ്ങി റൂമെടുത്തു. പിന്നെ കുളി, refreshment, അത്യാവശ്യം പര്‍ചേസ്‌ ഒക്കെയായി സമയം വൈകുന്നേരമാക്കി.നട തുറന്നപ്പോള്‍ അമ്പലത്തില്‍ പോയി തൊഴുതു.

ശിവപാര്‍വതിമാരാണ്‌ അവിടത്തെ പ്രതിഷ്ഠ. ഗണപതി, നാഗര്‍ തുടങ്ങി ഉപദേവതകളും ഉണ്ട്‌.ശിവന്റെ പ്രതിഷ്ഠ ഉണ്ടായിട്ടും ഭദ്രകാളിക്ഷേത്രമായിട്ടാണ്‌ അത്‌ അറിയപ്പെടുന്നത്‌. കാരണം ശിവനല്ല മറിച്ച്‌ ഭഗവതിക്കാണത്രെ അവിടെ ശക്തി കൂടുതല്‍. നോക്കണേ, കാര്യങ്ങളുടെ കിടപ്പ്‌! അപ്പോള്‍ അതായിരിക്കും അമ്പലത്തിനു ഇത്ര പേരും പ്രശസ്തിയും. ("യത്ര നാര്യസ്ത പൂജ്യന്തേ രമന്തേ തത്ര ദേവതാ" എന്നല്ലേ പ്രമാണം. ദൈവങ്ങള്‍ക്കും ഈ ചൊല്ലൊക്കെ ബാധകമായിരിക്കണം. ദൈവങ്ങളെയും നമ്മള്‍ പുരുഷനും സ്ത്രീയും ആയിട്ടല്ലേ കാണുന്നത്‌? അമ്മേ, മൂകാംബികേ, ശരണം.) ദേവിയ്ക്ക്‌ രൗദ്രഭാവമുള്ളപ്പോഴാണത്രെ അവരെ ഭദ്രകാളിയായി സങ്കല്‌പിക്കുന്നത്‌. സൗമ്യഭാവത്തിലുള്ള ദേവിയാണത്രെ ദുര്‍ഗ്ഗ. ദുര്‍ഗ്ഗയായാലും ഭദ്രകാളിയായാലും ദേവിയായാലും എല്ലാം അമ്മ തന്നെ, അമ്മ..........ത്വമേവ സര്‍വ്വം..... അമ്മേ ശരണം.

ഭഗവതിയ്ക്കാണ്‌ ശക്തിയെങ്കിലും ഭഗവതിക്കല്ല മംഗല്യപൂജ നടത്തുന്നത്‌. അത്‌ ഗണപതിയ്ക്കാണ്‌. ഗണപതിയല്ലേ വിനായകന്‍, ഗണപതിയല്ലേ വിഘ്നേശ്വരന്‍! വിനായകനെ പ്രസാദിപ്പിച്ചാലല്ലേ അദ്ദേഹം നായകനാവൂ. അദ്ദേഹം വേണ്ടേ തടസ്സങ്ങളൊക്കെ നീക്കിത്തരാന്‍.

അല്ലെങ്കിലും ഈ പൂജ അങ്ങനെത്തന്നെ വേണം. ഞാന്‍ മനസ്സില്‍ കരുതി. കാരണം കുട്ടിക്ക്‌ നാം എന്തെങ്കിലും കൊടുക്കുമ്പോള്‍ കുട്ടിയ്ക്ക്‌ സന്തോഷം, അമ്മയ്ക്ക്‌ സന്തോഷം, അച്ഛന്‌ സന്തോഷം, എല്ലാവര്‍ക്കും സന്തോഷം. ഗണപതിയ്ക്ക്‌ പൂജിക്കുമ്പോള്‍ ഗണപതിയും പാര്‍വ്വതിയും ശിവനും പ്രസാദിക്കുന്നു. അതല്ലേ വേണ്ടതും!! അല്ലെങ്കില്‍ പഴവങ്ങാടി ഗണപതിക്കു മംഗല്യപൂജ നടത്താത്തതെന്താ? അവിടെ ഗണപതി ഒറ്റയ്ക്കേ ഉള്ളൂ. പഴവങ്ങാടിയിലായാല്‍ ഒരു വെടിയ്ക്ക്‌ ഒരു പക്ഷി, തിരുമാന്ധാം കുന്നിലാവുമ്പോള്‍ ഒരു വെടിയ്ക്ക്‌ മൂന്നു പക്ഷി. അല്ലേ? (അമ്മേ, അംബികേ, ശരണം.)

അമ്പലത്തില്‍ നിന്ന് പൂജയെക്കുറിച്ചറിയേണ്ട കാര്യങ്ങളൊക്കെ ചോദിച്ചു ഞങ്ങള്‍ മനസ്സിലാക്കി. പിറ്റെ ദിവസം 11 മണിയാകും പൂജ നടക്കാന്‍.ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമേയുള്ളൂ ഈ പൂജ. ഇരുനൂറോളം പെണ്‍കുട്ടികള്‍ ഓരോ പൂജയ്കും കാണും. കേരളത്തിലങ്ങോളമിങ്ങോളമുള്ള അവിവാഹിതകള്‍ പാവനവും അപൂര്‍വ്വവുമായ ഈ പൂജയ്ക്കായി ഇവിടെ എത്തുന്നുണ്ട്‌. കേരളത്തിലെന്നല്ല ഭാരതത്തില്‍ തന്നെ ഈ പൂജ വേറേ എവിടെയും ഇല്ലത്രെ. പൂജയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരും നാളും പറഞ്ഞ്‌ മംഗല്യ സൂക്താര്‍ച്ചനയും മറ്റുമാണ്‌ പൂജയില്‍ നടത്തുന്നത്‌.

നട അടയ്ക്കുന്നതുവരെ ഞങ്ങള്‍ അമ്പലത്തില്‍ തന്നെ ഇരുന്നു. അല്ലാതെ ചെയ്യാന്‍ വേറെ ഒന്നും ഞങ്ങള്‍ക്കില്ലായിരുന്നു.

പിറ്റേ ദിവസം രാവിലെ ക്ഷേത്രദര്‍ശനം ചെയ്തു ഞങ്ങള്‍ റൂമിലേക്കു മടങ്ങി. മംഗല്യപൂജയ്ക്‌ 10മണിക്കുശേഷം അമ്പലത്തില്‍ എത്തിയാല്‍ മതിയല്ലോ.

ഞങ്ങള്‍ വീണ്ടും ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ നല്ല തിരക്കായിരുന്നു. അവിവാഹിതകളായ യുവതികളായിരുന്നു അധികവും. എല്ലാവരും മംഗല്യപൂജയ്കെത്തിയവര്‍. ചെറിയ പെണ്‍കുട്ടികളും കല്യാണപ്രായം കഴിഞ്ഞവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നെ അവരുടെ കൂടെയുള്ള രക്ഷിതാക്കളും. കല്യാണം കഴിഞ്ഞപുതുമോടിക്കാരും കൂട്ടത്തിലുണ്ടായിരുന്നു. മൂന്നാമത്തെ പൂജ കഴിയുന്നതിനു മുമ്പേ കല്യാണം കഴിഞ്ഞവരാണവര്‍. ചില രക്ഷിതാക്കളുടെ മുഖത്തെ നിരാശ ഞങ്ങള്‍ക്കും ലേശം മനോവിഷമം ഉണ്ടാക്കി. മൂന്നാമത്തെ പൂജയായിട്ടും ഒരു കല്യാണവും ശരിയാവാത്തതായിരുന്നു അവരുടെ സങ്കടത്തിനു കാരണം.

മംഗല്യപൂജയുടെ ശീട്ട്‌ കാണിച്ച്‌ ഞങ്ങളുടെ കുട്ടിയും ആ ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ കുറച്ചു മാറി കാഴ്ചകളൊക്കെ നോക്കിനിന്നു.തിരക്കു നിയന്ത്രിക്കാനും ദഹിക്കുന്നവര്‍ക്കു വെള്ളം കൊടുക്കുവാനും മറ്റുമായി യൂനിഫോമിട്ട സെക്യൂരിറ്റിക്കാരുണ്ടായിരുന്നു.

കൃത്യസമയത്തു തന്നെ പൂജ തുടങ്ങി. ക്ഷേത്രപൂജാരിയാണെന്നു തോന്നുന്നു പൂജ ചെയ്തത്‌. കുട്ടികളെല്ലാം ഭഗവതിയുടെ മുന്നില്‍ ഭക്തിയൊടെ പ്രാര്‍ത്ഥനാപൂര്‍വം നില്‍ക്കുകയാണ്‌. ഇത്രയും കുട്ടികള്‍ കല്യാണം കഴിക്കാനുള്ളവരാണല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടി.

ഇത്‌ പൂജയ്ക്‌ വന്നവര്‍ മാത്രമാണല്ലോ എന്നും ഇതിനേക്കാള്‍ കൂടുതല്‍ അവിവാഹിതര്‍ വരാത്തവരായുണ്ടാകുമല്ലോ എന്നും ഉള്ള ചിന്തയും എനിക്കുണ്ടായി. ഏതാണ്ട്‌ ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ തൊഴുതും പ്രാര്‍ത്ഥിച്ചും നിന്നു. അവസാനം ഓരോ കുട്ടിയും ഭഗവതിക്കു ദക്ഷിണവച്ച്‌ പ്രസാദം വാങ്ങിയാണ്‌ മടങ്ങിയത്‌.

മടങ്ങുമ്പോള്‍ അടുത്ത പൂജയ്ക്കുള്ള dateഉം ഞങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു.മടങ്ങുമ്പോള്‍ ഞാന്‍ ഭഗവതിയോട്‌ മനസാ പ്രാര്‍ത്ഥിച്ചു. "ഭഗവതീ, എന്റെ നാട്ടിലെ എല്ലാ കുട്ട്യോള്‍ക്കും പ്രായം തെറ്റാതെ കല്യാണം നടത്തിക്കൊടുക്കണേ" എന്ന്.

ഞങ്ങള്‍ തിരുമാന്ധാംകുന്നില്‍ പോയതും തിരിച്ചുപോന്നതും നെടുമ്പാശ്ശേരി വഴിയായിരുന്നു. ഐ. ടി. കമ്പനിയിലെ എക്സിക്യൂട്ടീവായ ഞങ്ങളുടെ കുട്ടി, മംഗല്യപൂജയ്ക്കായി രണ്ടുദിവസത്തെ ലീവില്‍ ബാംഗ്ലൂരില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുകയായിരുന്നു; ബാംഗ്ലൂരില്‍ നിന്നും നെടുമ്പാശ്ശേരി വഴി.

"തിരുമാന്ധാംകുന്നിലമ്മേ ശരണം."

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Useful іnfоrmation. Lucκy me Ι found уour site acсidеntally, and Ӏ am ѕhoсkeԁ why this cοіncidеnce ԁiԁn't took place earlier! I bookmarked it.

My weblog apple laptop

അജ്ഞാതന്‍ പറഞ്ഞു...

[url=http://www.microgiving.com/profile/ribavirin]copegus 200 mg
[/url] purchase virazole online
ribavirin online
buy virazole

കല്ലോലിനി പറഞ്ഞു...

മൂന്നു പൂജയ്ക്കു മുന്‍പേ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞുവോ....???
നന്നായി എഴുതിയിരിക്കുന്നു.
എനിക്ക് ഒത്തിരി ഇഷ്ടമുള്ള അമ്പലമാണത്.!!

ആൾരൂപൻ പറഞ്ഞു...

എല്ലാം ഒരു വിശ്വാസം. വിശ്വാസം നിലനിൽക്കുന്ന വിധം എല്ലാം ഭംഗിയായിത്തന്നെ നടന്നു.