2008, ജൂലൈ 19, ശനിയാഴ്‌ച

കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസ്സും

കൃഷ്ണന്‍ കുട്ടിയുടെ സുഹൃത്ത്‌ കുഞ്ഞച്ചന്‌ സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ കോണ്‍ഗ്രസ്സിലാണ്‌ വിശ്വാസം.
അല്ലെങ്കിലും അതങ്ങനെയേ വരൂ, കാരണം സായിപ്പു തുടങ്ങിയതാണെങ്കിലും നമുക്കു കിട്ടിയ സ്വാതന്ത്ര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക്‌ വളരെ വലുതല്ലേ!
നെഹ്രുവിനും കോണ്‍ഗ്രസ്സിലായിരുന്നല്ലോ വിശ്വാസം. അദ്ദേഹത്തിന്‌ മൗണ്ട്‌ ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി എന്തൊക്കെയോ ഇടപാടുണ്ടായിരുന്നെന്നും എവിടെയോ വായിച്ചിട്ടുണ്ട്‌.

കുറേ കാലം മുമ്പ്‌ കേരളത്തിലെ കുറേ പേര്‍ പാര്‍ട്ടിനേതൃത്വത്തെ ധിക്കരിച്ച്‌ ഒരു കേരള പാര്‍ട്ടി ഉണ്ടാക്കി. പക്ഷേ അവരാ പാര്‍ട്ടിയ്ക്ക്‌ മലയാളം പേരൊന്നുമല്ലാ കൊടുത്തത്‌. സംസ്ഥാനത്തിന്റെ പേരിനോട്‌ ചേര്‍ത്ത്‌ കോണ്‍ഗ്രസ്സ്‌ എന്നെഴുതുകയായിരുന്നു. കോണ്‍ഗ്രസ്സിലാണല്ലോ അവര്‍ക്കും താല്‍പ്പര്യം.

കൃഷ്ണന്‍ കുട്ടിയുടെ മറ്റു കൂട്ടുകാരെല്ലാം ഇടതുപക്ഷചിന്താഗതിക്കാരാണ്‌. അവരുടെ പഴയ നേതാക്കള്‍ പണ്ട്‌ ഒളിവിലൊക്കെ കഴിഞ്ഞവരാണ്‌. അക്കാലത്ത്‌ അവര്‍ക്കും കോണ്‍ഗ്രസ്സ്‌ ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ കൂട്ടുകാരും ഇടയ്ക്കൊക്കെ അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.

കുറച്ചുമുമ്പ്‌ DIC-K എന്നൊരു പാര്‍ട്ടി കേരളത്തിലുണ്ടായിരുന്നു. DICK പിന്നീട്‌ കോണ്‍ഗ്രസ്സിലുള്ള താല്‍പര്യം കാരണം കോണ്‍ഗ്രസ്സില്‍ അലിഞ്ഞില്ലാതായി.

പക്ഷേ കൃഷ്ണന്‍ കുട്ടി വിശ്വസിയ്ക്കുന്നത്‌ നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ തുടങ്ങിയ പാര്‍ട്ടിയിലാണ്‌. കൃഷ്ണന്‍ കുട്ടിയ്ക്ക്‌ അല്‍പ്പം വര്‍ഗ്ഗീയ ചായ്‌വ്വുണ്ടെന്നാണ്‌ എന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌. നാടന്‍ ഭാഷ, നാടന്‍ ഭക്ഷണം, നാടന്‍ നേതാക്കള്‍ എന്നിങ്ങനെ എല്ലാം നാടനായിട്ടാണ്‌ കൃഷ്ണന്‍ കുട്ടിയുടെ ജീവിതം.

ഭരണഭാഷ മലയാളത്തിലായിത്തുടങ്ങിയപ്പോഴാണ്‌ തന്റെ പാര്‍ട്ടിയുടെ പേരും മലയാളത്തിലാക്കിയാല്‍ കൊള്ളാമെന്ന് നമ്മുടെ കുഞ്ഞച്ചന്‌ തോന്നിയത്‌.
കൃഷ്ണന്‍ കുട്ടി മലയാളമേ പറയൂ എന്നു കുഞ്ഞച്ചനറിയാം. അങ്ങനെയാണ്‌ തന്റെ പാര്‍ട്ടിയുടെ പേര്‌ മലയാളാത്തിലാക്കാന്‍ അയാള്‍ കൃഷ്ണന്‍ കുട്ടിയെ സമീപിച്ചത്‌.

കൃഷ്ണന്‍ കുട്ടിയ്ക്കും കുഞ്ഞച്ചനെ സഹായിയ്ക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു.
കോണ്‍ഗ്രസ്സ്‌ എന്നത്‌ മലയാളത്തിലെഴുതിയാല്‍ തനിയ്ക്കെന്താ നഷ്ടം?

കൃഷ്ണന്‍ കുട്ടി പതുക്കെ തന്റെ ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം ഡിക്ഷനറി കയ്യിലെടുത്ത്‌ കോണ്‍ഗ്രസ്സ്‌ എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ തന്നെ രണ്ടുമൂന്നര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്‌.
കൃഷ്ണന്‍ കുട്ടി എല്ലാം നോക്കി. പക്ഷേ മലയാളം അര്‍ത്ഥം നോക്കാന്‍ മെനക്കെട്ടില്ല. അതിനുമുമ്പേ ഡിക്ഷനറി വലിച്ചെറിഞ്ഞ്‌ മുറ്റത്തേയ്ക്കിറങ്ങി.
കൃഷ്ണന്‍ കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.
"കുഞ്ഞച്ചാ, എനിയ്ക്കും കോണ്‍ഗ്രസ്സിലാണ്‌ താല്‍പര്യം."

2008, ജൂലൈ 11, വെള്ളിയാഴ്‌ച

ഉപഭോക്താവിന്റെ മാത്രം നാട്‌

ഈ God sown കണ്‍ട്രി God's own കണ്‍ട്രി അല്ല, മറിച്ച്‌ Godown കണ്‍ട്രി ആണ്‌.

കേരളം ദൈവത്തിന്റെ സ്വന്തം നാട്‌


മേല്‍ എഴുതിയ അക്ഷരങ്ങളും വാക്കുകളും ശ്രദ്ധിച്ചു നോക്കൂ. ഒരമ്മ പെറ്റ മക്കള്‍ പോലെ, എല്ലാം മലയാള അക്ഷരങ്ങള്‍.

ഇനി താഴെ ശ്രദ്ധിയ്ക്കൂ. മേല്‍ എഴുതിയതിന്റെ ഇംഗ്ലീഷ്‌ തര്‍ജ്ജമയാണ്‌.

God's own country

ശ്രദ്ധിച്ചു നോക്കൂ, എല്ലാം ഒരമ്മ പെറ്റ മക്കള്‍ പോലെ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ എന്നു പറയാനൊക്കുമോ?
ഇല്ല. God's എന്ന വാക്കില്‍ കൂട്ടം തെറ്റി വന്ന ഒന്നില്ലേ? ഒരുതരം ഒരു കോമ, അല്ലെങ്കില്‍ ഒരു ചിഹ്നം.
ഉണ്ട്‌. നമുക്ക്‌ ഒരമ്മ പെറ്റ മക്കള്‍ മതി, ഈ ഒറ്റയാനെ നമുക്ക്‌ പുറന്തള്ളാം. അപ്പോള്‍ നമുക്ക്‌ താഴെ എഴുതിയപോലെ കിട്ടും.

God s own country

s എന്ന അക്ഷരം ഒറ്റയ്ക്ക്‌ നില്‍ക്കുന്നത്‌ കണ്ടില്ലേ? പാവം, അവനെ നമുക്ക്‌ ഏതെങ്കിലും വാക്കിന്റെ കൂടെ നിര്‍ത്താം.

തല്‍ക്കാലം own എന്ന വാക്കിന്റെ കൂടെ നില്‍ക്കട്ടെ.
അപ്പോള്‍ God sown country എന്നായി;
എന്നു വച്ചാല്‍ "ദൈവം വിതച്ച നാട്‌" എന്നര്‍ത്ഥം.
ശരിയല്ലേ? ഇത്‌ പരശുരാമന്‍ എന്ന ദൈവം വിതച്ചുണ്ടാക്കിയതല്ലേ?
അപ്പോള്‍ God's own country -യോ God sown country-യോ?

God sown country എന്നു പറയുന്നതല്ലേ ശരി?
അല്ലാ എന്നാണ്‌ മറുപടിയെങ്കില്‍ നമുക്ക്‌ വീണ്ടും തുടങ്ങാം.

God s own country-യിലെ s-നെ നമുക്ക്‌ God എന്ന വാക്കിന്റെ കൂടെ നിര്‍ത്താം.
അപ്പോള്‍ അത്‌ Gods own country എന്നാവും;
പക്ഷേ God ഒന്നേയുള്ളൂ എന്നല്ലേ എല്ലാ മതങ്ങളും പറയുന്നത്‌?
അപ്പോള്‍ Gods എന്നു വേണ്ട, God എന്നു മതി.
അപ്പോള്‍ നമുക്ക്‌ God own country എന്നു കിട്ടും.
ദൈവം ഒറ്റയ്ക്കല്ലെന്നും എല്ലാവരുടേയും കൂടേയാണെന്നുമല്ലേ നമ്മുടെ വിശ്വാസം.
അപ്പോള്‍ നമുക്ക്‌ God-നെ own-നോട്‌ ചേര്‍ത്തു നിര്‍ത്താം.
അപ്പോള്‍ കിട്ടുന്നത്‌ Godown country എന്നല്ലേ?
എന്നുവച്ചാല്‍ കച്ചവടസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എന്ന്.
കച്ചവടസാധനങ്ങള്‍ എവിടെയാണ്‌ കൂട്ടിയിടുന്നത്‌?
ഉപഭോക്താക്കള്‍ ഉള്ള സ്ഥലത്ത്‌.
അപ്പോള്‍ Godown country എന്നതിന്‌ വേണമെങ്കില്‍ ഉപഭോക്താക്കളുടെ മാത്രം നാട്‌ എന്നൊരു തര്‍ജ്ജമ കൊടുത്തുകൂടേ?
കൊടുക്കാം എന്നാണെന്റെ പക്ഷം.
കേരളത്തെ ഉപഭോക്താക്കളുടെ മാത്രം നാട്‌ എന്ന് വിളിയ്ക്കാമെന്നും.

അതെ, കേരളം ശരിയ്ക്കും ഒരു "ഉപഭോക്താക്കളുടെ മാത്രം നാട്‌" ആണ്‌. സംശയമുണ്ടെങ്കില്‍ താഴെ നോക്കിക്കൊള്ളു.

ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകളുള്ളത്‌ കേരളത്തിലാണ്‌. മൊബൈലെന്താ കച്ചവടച്ചരക്കല്ലേ?
ഒരു ദിവസം ഏകദേശം 1300 പുതിയ വാഹനങ്ങളാണ്‌ കേരളത്തിലെ റോഡിലിറങ്ങുന്നത്‌. കാറും സ്കൂട്ടറും കച്ചവടച്ചരക്കല്ലേ?
ഏറ്റവും കൂടുതല്‍ വീഡിയോ ചാനലുകളും കേബിള്‍ TV-കളുമുള്ളത്‌ കേരളത്തിലാണ്‌. അതും കച്ചവടത്തിന്റെ ഭാഗം തന്നെ.
ഇംഗ്ലീഷ്‌ മരുന്നെത്രയാ കേരളത്തില്‍ വിറ്റുപോകുന്നത്‌? ഇതെന്താ കച്ചവടമല്ലേ?
കേരളത്തിലിപ്പോള്‍ ആസ്പത്രികള്‍ ആതുരാലയങ്ങളോ കച്ചവടകേന്ദ്രങ്ങളോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

കേരളത്തിലേയ്ക്ക്‌ വരുന്ന വിദേശ നാണ്യത്തിന്റെ കണക്ക്‌! ഇതെല്ലാം എവിടെപ്പോകുന്നു? എല്ലാം ഉപഭോഗവസ്തുക്കള്‍ക്കായി ചെലവാകുന്നു.

കേരളത്തിലെ വീടുകള്‍, കെട്ടിടങ്ങള്‍...... എല്ലാം കച്ചവടത്തിന്റെ ഉദാത്തമായ നിദര്‍ശനങ്ങള്‍ തന്നെ.

ഇനി അരി, പച്ചക്കറി എന്നിവയെടുത്താലോ? എല്ലാം വാങ്ങുകതന്നെ.

ഇനി പറയൂ, ഇത്‌ ദൈവത്തിന്റെ സ്വന്തം നാടോ അതോ ഉപഭോക്താവിന്റെ മാത്രം നാടോ?

God's own country -യോ Godown country-യോ?

2008, ജൂലൈ 3, വ്യാഴാഴ്‌ച

രാവണന്‍ കേരളത്തില്‍

രാമസേതു പത്രവാര്‍ത്തകളില്‍ സ്ഥലം പിടിക്കാന്‍ തുടങ്ങിയപ്പോഴേ രാവണനു ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. സന്തോഷ്‌ മാധവന്റെ അറസ്റ്റ്‌ കൂടിയായപ്പോള്‍ സംഗതി പിടിച്ചാല്‍ കിട്ടാതെയായി. ഇരിക്കാന്‍ വയ്യ, നിക്കാന്‍ വയ്യ ആകപ്പാടെ ഒരു ഇരിക്കപ്പൊറുതിയില്ലായ്മ.
ഛെ! എല്ലാംകൂടെ ആലോചിക്കുമ്പോള്‍ തൊലിയുരിഞ്ഞു പോകുന്നു. സന്തോഷ്‌ മാധവന്‍ ചെയ്തതു തന്നെയല്ലേ താനും ചെയ്തത്‌? അതോ, അയാള്‍ തന്നെ അനുകരിക്കുകയായിരുന്നുവോ? സന്യാസിവേഷം കെട്ടി തന്നെക്കാള്‍ വളരെയധികം പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ ... അല്ല .... സീതയെ തട്ടിക്കൊണ്ടുപോയി........എന്നിട്ട്‌.... ഹൊ, എന്തൊരു ബുദ്ധിമോശമാണന്നു കാണിച്ചത്‌?
അന്നു കോടതിയും പോലീസും ഇല്ലാതിരുന്നത്‌ ഒരു കണക്കിന്‌ നന്നായി. അല്ലെങ്കില്‍ ജയിലില്‍ കിടന്ന്‌ അഴി എണ്ണിയേനെ. സന്തോഷ്‌ മാധവനെയും സ്വാമി ഹിമവത്മഹേശ്വരഭദ്രാനന്ദയേയും പോലെ. ഒന്നാലോചിച്ചാല്‍ എല്ലാം ജാതകഫലമാണ്‌. അല്ലെങ്കില്‍ കേരളത്തിലെ ഒന്നുരണ്ടു മന്ത്രിമാര്‍ വരെ ഇമ്മാതിരി കേസ്സിലകപ്പെടുമായിരുന്നോ? ഇനിയിപ്പോള്‍ ഇന്നായിരുന്നെങ്കില്‍ പോലിസില്ലായിരുന്നെങ്കിലും തന്റെ കാര്യം പോക്കാകുമായിരുന്നു. ആളുകള്‍ തന്നെ കല്ലെറിഞ്ഞ്‌ കൊന്നേനെ. എന്താ ആളുകളുടെയൊക്കെ ഇപ്പോഴത്തെ പവറ്‌. അതുകൊണ്ടല്ലെ ആ നേപ്പാളത്തില്‍ രാജാവിനെ മാറ്റാന്‍ അവര്‍ക്ക്‌ പറ്റിയത്‌. പാവം, ആ രാജാവ്‌ കാട്ടിലെ കൊട്ടാരത്തിലേയ്ക്കു പോകുമ്പോള്‍ കൂടെ രണ്ടു കാറു കൊണ്ടുപോകാന്‍ കൂടി ആ മാവോവാദികള്‍ സമ്മതിച്ചില്ലത്രെ. അല്ലെങ്കിലും ഇപ്പോഴുണ്ടോ ജനങ്ങള്‍ക്ക്‌ രാജഭക്തി എന്നൊന്ന്‌?

താന്‍ തൊട്ടതുമുതലാണ്‌ സീതയ്ക്ക്‌ കഷ്ടകാലം തുടങ്ങിയത്‌. അവസാനം രാമന്‍ ഉപേക്ഷിക്കുകയും ചെയ്തു.സ്ത്രീകള്‍ക്ക്‌ താനൊരു ശനിതന്നെയായിരുന്നു. എന്നാല്‍ രാമന്റെ കാര്യം അങ്ങനെയല്ല. രാമന്‍ തൊട്ട കല്ലു വരെ പെണ്ണായി എന്നല്ലേ കഥ.

"സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍
കാല്‍വിരല്‍ കൊണ്ട്‌ തൊട്ടപ്പോള്‍ പണ്ട്‌
കാട്ടിലെ കല്ലൊരു മോഹിനിയായ്‌"

എന്നൊക്കെയല്ലെ ആളുകള്‍ പാടി നടക്കുന്നത്‌? ആ, ആളുകള്‍ നല്ലതു പറയാനും ഒരു യോഗം വേണം.

രാമന്‍ എത്ര മാന്യനാണ്‌. അദ്ദേഹം പല തവണ സീതയെ തിരിച്ചുകൊടുക്കാന്‍ തന്നെ ഉപദേശിച്ചതാണ്‌. തന്റെ ബുദ്ധിമോശം കൊണ്ടതൊന്നും നടന്നില്ലെന്നു മാത്രം. രാമന്റെ സ്ഥാനത്ത്‌ താനായിരുന്നു അന്ന്‌ എങ്കില്‍ അയോദ്ധ്യാനഗരി താന്‍ കത്തിച്ചുചാമ്പലാക്കിയേനെ. പക്ഷേ രാമന്‍ ക്ഷമിച്ചു. എന്തൊരു ക്ഷമയും സഹനശീലവുമായിരുന്നു ആ വ്യക്തിത്വത്തിന്‌. വെറുതെയല്ല ആളുകള്‍ അദ്ദേഹത്തെ മര്യാദാപുരുഷോത്തമനെന്നു വിളിയ്ക്കുന്നത്‌. എന്നാലും തനിയ്ക്ക്‌ ഇപ്പോഴും മനസ്സിലാകാത്തത്‌ എന്തിനാണ്‌ രാമന്‍ മറഞ്ഞു നിന്ന്‌ ബാലിയെ കൊന്നത്‌ എന്നതാണ്‌.

സീതയെ മോഷ്ടിക്കുക മാത്രമാണോ താന്‍ ചെയ്ത അപരാധം? അല്ല. സ്വന്തം പുരത്തിലെ സ്ത്രികളോടും താന്‍ മോശമായിപ്പെരുമാറിയില്ലേ? തന്റെ മക്കളേയും സഹോദരന്മാരെയും ഒക്കെ കൊലയ്ക്ക്‌ കൊടുത്തത്‌ താനല്ലേ? എന്നിട്ടും ദൈവം അവസാനം തന്നോടൊപ്പം നിന്നു. അല്ലെങ്കില്‍ രാമനെപ്പൊലെ ഒരു മഹത്‌വ്യക്തിയുടെ കൈ കൊണ്ട്‌ താന്‍ മരിക്കുമായിരുന്നൊ? അതുകൊണ്ടല്ലേ തനിക്ക്‌ വീരസ്വര്‍ഗ്ഗം ലഭിച്ചത്‌?

രാവണന്‍ ലങ്കയെക്കുറിച്ചാലോചിച്ചു. തന്റെ അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയ പുരവും കൊട്ടാരവുമൊക്കെയായിരുന്നു. എല്ലാം വെന്തു വെണ്ണീറായി. എല്ലാത്തിനു താനായിരുന്നു കാരണക്കാരന്‍. കുലം വരെ അറ്റു. കഷ്ടം. അന്നു തന്റെ ബുദ്ധിയൊക്കെ എവിടെപ്പോയിരുന്നുവൊ ആവോ? ആഹ്‌, വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല എന്നല്ലേ, സമാധാനിക്കുക തന്നെ.

ലങ്കയില്‍ തന്റെ വംശം ഭരിച്ചതിന്റെയൊ ജീവിച്ചതിന്റെയോ യാതൊരു ലക്ഷണവും ഇന്നില്ല. എല്ലാം തകര്‍ന്നടിഞ്ഞു. എന്നിട്ടും ലോകം ഇന്നും തന്നെ ഓര്‍ക്കുന്നു. അതിനും കാരണക്കാരന്‍ മഹാനായ രാമന്‍ തന്നെ എന്നു രാവണന്‍ ഓര്‍ത്തു. രാമനുണ്ടാക്കിയ രാമസേതു ഇന്നില്ലായിരുന്നെങ്കില്‍ താന്‍ വിസ്‌മൃതനായേനെ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തന്റെ ജീവിച്ചിരിപ്പുള്ള ഒരേ ഒരു സ്മാരകമാണ്‌ ഈ രാമസേതു.
രാമനു സ്മരിയ്ക്കപ്പെടാന്‍ ധാരാളം അമ്പലങ്ങളുണ്ട്‌. എന്തിന്‌? ഹനുമാനും ലക്ഷ്മണനും വരെയുണ്ട്‌ അമ്പലങ്ങള്‍. അതില്ലെങ്കിലും രാമന്‍ സ്‌മരിയ്ക്കപ്പെടുമെന്ന് രാവണന്‍ ഓര്‍ത്തു. ഉത്തരേന്ത്യയില്‍ അയോദ്ധ്യയും ഫൈസാബാദുമുള്ളേടത്തോളം കാലം, ഇന്ത്യയില്‍ വോട്ട്ബാങ്ക്‌ രാഷ്ട്രീയം ഉള്ളിടത്തോളം കാലം രാമന്‍ ഓര്‍ക്കപ്പെടുമെന്ന് രാവണന്‍ അറിഞ്ഞു . രാമനുള്ളേടത്തോളം താനും ഓര്‍മ്മകളില്‍ ജീവിക്കുമെന്ന് അദ്ദേഹം ആശ്വസിച്ചു.

എന്നാലും രാമസേതു. അതു തകര്‍ക്കപ്പെടുകയാണല്ലോ എന്ന ചിന്ത രാവണനെത്തളര്‍ത്തി. താന്‍ ദക്ഷിണസാഗരത്തില്‍ ഉപേക്ഷിച്ചുപോന്ന തന്റെ കുബുദ്ധി ഈശ്വരാ എങ്ങനെ ഈ അഭിനവരാക്ഷസന്മാര്‍ക്ക്‌ കിട്ടി? എന്തായാലും അത്‌ തകര്‍ക്കപ്പെടുന്നതിനു മുമ്പ്‌ രാമസേതു ഒന്നുകൂടി കാണണമെന്ന് രാവണനു തോന്നി. ജനിച്ചു വളര്‍ന്ന നാടും വീടും കാണാന്‍ ഏതു വയോധികനാണ്‌ ആശയില്ലാതിരിക്കുക? രാമേശ്വരത്ത്‌ മുങ്ങിയൊന്നു കുളിച്ചിരുന്നെങ്കില്‍ ഇത്തിരി ആശ്വാസവും കിട്ടിയേനെ എന്നു രാവണന്‍ ചിന്തിച്ചു..

രോഗി ഇച്ഛിച്ചതും പാല്‌, വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌ എന്ന പോലെയായിരുന്നു കാര്യം. രാമസേതു തകര്‍ക്കപ്പെടുന്നതിനു മുമ്പ്‌ അതു കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ leave അനുവദിച്ചുകൊണ്ടുള്ള തിട്ടൂരം അപ്രതീക്ഷിതമായാണ്‌ സാക്ഷാല്‍ ദൈവം തമ്പുരാന്‍ പ്രഖ്യാപിച്ചത്‌. കേട്ട പാതി, കേള്‍ക്കാത്ത പാതി രാവണന്‍ ലീവിനപേക്ഷിക്കുകയും ഒരു subsidyയ്ക്ക്‌ ശ്രമിക്കുകയും ചെയ്തു. ലീവ്‌ ശരിയായെങ്കിലും subsidyയ്കുള്ള അപേക്ഷ തള്ളിപ്പോയി. രാവണന്‍ ന്യൂനപക്ഷസമുദായക്കാരനല്ലെന്നും അതുകൊണ്ടുതന്നെ യാതൊരുവിധയാത്രാസൗജന്യത്തിനും അര്‍ഹനല്ലെന്നും സ്വര്‍ഗ്ഗം സൂപ്രണ്ട്‌ പ്രത്യേകം നോട്ടീസ്‌ തന്നെ പുറത്തിറക്കി. മാത്രമല്ല ശ്രീലങ്കയില്‍ പോകാന്‍ വിസയുടെ ആവശ്യമുണ്ടെന്നും അതിനുള്ള ഫീസ്‌ പ്രത്യേകം കെട്ടണമെന്നും കൂടി ഉത്തരവില്‍ പറഞ്ഞിരുന്നു. (തങ്ങളുടെ സമുദായത്തിലേയ്ക്ക്‌ മതം മാറിയാല്‍ സൗജന്യമായ യാത്ര തരപ്പെടുത്താമെന്ന നിര്‍ദ്ദേശം രാവണന്‍ ചെവിക്കൊണ്ടില്ല എന്നാണ്‌ സ്വര്‍ഗ്ഗത്തിലെ അകത്തളങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌.)

യാത്രാരേഖകളെല്ലാം തന്നെ വൈകാതെ ശരിയായി. രാവണന്‍ തന്റെ പുഷ്പകവിമാനം പതുക്കെ പൊടി തട്ടിയെടുത്തു. (പറന്നാലായി, പറന്നില്ലെങ്കിലായി, കാലങ്ങളായില്ലേ ഇതൊന്നു പറപ്പിച്ചിട്ട്‌.) എന്തായാലും രാവണനു നിരാശനാകേണ്ടി വന്നില്ല. പരീക്ഷണപ്പറക്കല്‍ തികഞ്ഞ വിജയമായിരുന്നു.

രാവണന്‍ തന്റെ യാത്രയുടെ കാര്യം ആരോടും പറഞ്ഞില്ല. ഒറ്റയ്ക്കു പോയാലെ സ്വസ്ഥമായി പോയിവരാനൊക്കു. അല്ലെങ്കില്‍ പടയും പാരാവാരങ്ങളുമായി ഒന്നും നടക്കില്ല.

രാവണന്‍ തന്റെ വിമാനം നേരെ ശ്രിലങ്കയിലേയ്ക്കു വിട്ടു. പുഷ്പകം ത്രികൂടാചലത്തിനു മുകളിലെത്തിയപ്പോള്‍ രാവണന്‍ ബ്രെയ്ക്കൊന്നു ചവിട്ടി, ആകെ ഒരു നിരീക്ഷണം നടത്താന്‍.
"കാലം മാത്രമല്ല, ഭൂമിയും മാറിയിരിക്കുന്നു. പണ്ടിവിടെനിന്നു നോക്കുമ്പോള്‍ കൊട്ടാരങ്ങളും ക്ഷേത്രഗോപുരങ്ങളും മാത്രമേ കാണുമായിരുന്നുള്ളു. ഇന്നിപ്പോള്‍ അംബരചുംബികളായ നിരവധി കെട്ടിടങ്ങളാണ്‌ കാണുന്നത്‌. പിന്നീട്‌ രാവണന്‍ ശ്രദ്ധിച്ചത്‌ കടലിലെ മൈനാകപര്‍വ്വതമായിരുന്നു. അതവിടെ കണ്ടില്ല. അപ്പോള്‍ ശരിയാണ്‌, അതു താഴ്‌ന്നു പോയ വാര്‍ത്ത താനെവിടെയോ വായിച്ചത്‌ അദ്ദേഹം ഓര്‍ത്തു.

രാവണന്‍ തന്റെ റിമോട്ട്‌ വ്യൂയിങ്ങ്‌ ഗ്ലാസെടുത്ത്‌ മൂക്കത്തു വച്ചു. താഴോട്ടു നോക്കിക്കൊണ്ട്‌ രാവണന്‍ പതുക്കെ പുഷ്പകം കുറച്ചു താഴ്ത്തി.
മതി.
രാമസേതു ഇപ്പോള്‍ നല്ലോണം കാണാം. ഇല്ല, അതിനിപ്പോള്‍ വലിയ കേടുപാടുന്നുമില്ല, പക്ഷേ നാളെ എന്താണാവോ അതിനു പറ്റാന്‍ പോകുന്നത്‌.

തങ്ങള്‍ യുദ്ധം ചെയ്തതും രാമന്‍ ബോധം കെട്ടു വീണതുമെല്ലാം അപ്പോള്‍ രാവണന്റെ മനസ്സിലൂടെ കടന്നുപോയി.

രാവണന്‍ ലങ്കാപുരിയെ ലക്ഷ്യമാക്കി വീണ്ടും പറന്നു. തന്റെ കൊട്ടാരം നിന്ന സ്ഥലം, സീത ഇരുന്ന അശോകവനി, എല്ലാം ആകാശത്തുനിന്നു നോക്കണമെന്നുണ്ടായിരുന്നു രാവണന്‌. പക്ഷെ സിംഹളരുടെയും തമിഴരുടെയും യുദ്ധത്തിന്റെ പൊടിപടലങ്ങളല്ലാതെ മറ്റൊന്നും അന്തരീക്ഷത്തില്‍ രാവണനു കാണാന്‍ കഴിഞ്ഞില്ല.

ശ്രീലങ്കയുടെ ആകാശപരിധിക്കുള്ളില്‍ പുഷ്പകം വട്ടമിട്ടു പറന്നെങ്കിലും കഷ്ടം, രാവണന്‌ ഇറങ്ങാനുള്ള അനുമതി അവിടുത്തെ ground control നിഷേധിച്ചു. രാവണനു മതിയായ യാത്രാ രേഖകളില്ലാത്തതായിരുന്നില്ല കാരണം. പുഷ്പകവിമാനത്തിന്‌ ലൈസെന്‍സില്ലെന്നതും ആധുനികവിമാനക്കമ്പനികളൊന്നും അതിനെ അംഗീകരിച്ചിട്ടില്ലെന്നതും ആയിരുന്നൂ അതിനു കാരണം.

ശ്രീലങ്കയുടെ പ്രവൃത്തി രാവണനെ നോവിച്ചു. ശ്രീലങ്കയുടെ പുത്രനായിട്ടും തനിയ്ക്കീ ഗതി വന്നല്ലൊ എന്ന് അദ്ദേഹം ആത്മഗതം ചെയ്തു. എന്നാലും അദ്ദേഹം നിരാശനായില്ല. രാമേശ്വരത്തു ഒന്നു കുളിക്കണം, അത്രയേ തനിക്കിനി വേണ്ടു. അതിനു സനാതന ഭാരതം തന്നെ അനുവദിയ്ക്കുമെന്ന് രാവണനുറപ്പുണ്ടായിരുന്നു. തന്റെ വരവൊക്കെ അവര്‍ സ്വകാര്യമായി കൈകാര്യം ചെയ്യും.അവിടെ ആരെല്ലാം വന്നു പോകുന്നു, പിന്നെയാണോ താന്‍. ഇനി അഥവാ ജനങ്ങളറിഞ്ഞാല്‍ത്തന്നെ, കൂടിപ്പോയാല്‍ ഒരു ബന്ദ്‌, ഒരു ഹര്‍ത്താല്‍, അത്ര തന്നെ, പിന്നെ ലോകര്‍ എല്ലാം മറക്കും. അദ്ദേഹം പുഷ്പകം നേരെ തിരുവനന്തപുരത്തേയ്ക്കു വിട്ടു.

ഊണു കഴിഞ്ഞു മയങ്ങാന്‍ കിടന്നതായിരുന്നു ഞാന്‍. അപ്പോഴാണ്‌ സെല്‍ ശബ്ദിച്ചത്‌.
അത്ഭുതം എന്നല്ലാതെ മറ്റെന്തു പറയാന്‍. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ രാവണനായിരുന്നു.

ഞങ്ങള്‍ സംസാരിച്ചു. യാത്രയിലാണെന്നും അദ്ദേഹത്തിനു ഈ രാത്രി തിരുവനന്തപുരത്ത്‌ തങ്ങണമെന്നും അത്‌ എന്റെ വീട്ടിലായാല്‍ നന്നായിരുന്നു എന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. എനിയ്ക്കും അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു. യാത്ര രഹസ്യമാണെന്നും ആരും ഇതറിയരുതെന്നും രാവിലെ താന്‍ രാമേശ്വരത്തിനു പോകുമെന്നും കൂടി അദ്ദേഹം പറഞ്ഞു.

ഞാന്‍ നേരെ വിമാനത്താവളത്തിലേയ്ക്കു പോയി പുറത്തു കാത്തുനിന്നു. അവിടമാകെ രാഷ്ട്രീയ VIPകളുടെ ബഹളമായിരുന്നു. ആ തിരക്കിനിടയിലൂടെ രാവണന്‍ എന്നെത്തേടിയെത്തി.

വ്യത്യസ്തനായ ഈ യാത്രക്കാരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

ഞങ്ങള്‍ വീട്ടിലെത്തി. എന്റെ പാട്ട സ്കൂട്ടറില്‍ തന്നെയായിരുന്നു യാത്ര. എനിയ്ക്കു ഒരു നല്ല വാഹനത്തിന്റെ ആവശ്യമുണ്ടെന്നും പുഷ്പകം വേണമെങ്കില്‍ തരാമെന്നും അദ്ദേഹം പറഞ്ഞത്‌ ഞാനത്ര കാര്യമാക്കിയില്ല.

ഊണിനും വിശ്രമത്തിനും ശേഷം ഞങ്ങള്‍ സിറ്റൗട്ടിലിരുന്നു സംസാരിച്ചു. വീട്ടുകാര്യവും നാട്ടുകാര്യവും ലോകകാര്യവും മറ്റും.

സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയതും ഹിലാരി ക്ലിന്റണ്‍ തിരഞ്ഞെടുപ്പില്‍ തോറ്റതും ഗ്ലോബല്‍ വാമിങ്ങുമെല്ലാം അദ്ദേഹത്തിനു നല്ലപോലെ വഴങ്ങുന്നുണ്ടായിരുന്നു.
"എന്നാലും യഥാര്‍ത്ഥത്തിലൊരു പുരോഗമനവാദിയായ മുസ്ലിമിനെയാണ്‌ ആ യാങ്കികള്‍ കൊന്നത്‌." രാവണന്‍ പറഞ്ഞു. അത്‌ പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ രോഷം ജ്വലിയ്ക്കുന്നുണ്ടായിരുന്നു.

നിങ്ങളുടെ ഇന്ദ്രപ്രസ്ഥം ഇപ്പോഴും വിദേശികളുടെ കയ്യില്‍ത്തന്നെയാണല്ലേ? അദ്ദേഹം ചോദിച്ചു.
ആ ചോദ്യത്തിലടങ്ങിയ ധ്വനി എനിയ്ക്കു മനസ്സിലായി.
പാടില്ല, ഇമ്മാതിരി കാര്യങ്ങള്‍ ഇവിടെ സംസാരിച്ചുകൂട, ഞാന്‍ മനസ്സില്‍ കരുതി. മലേഷ്യയിലും മറ്റു പല രാജ്യങ്ങളിലും ഇന്ത്യക്കാരും കേരളീയരും ഭരണരംഗത്തുണ്ടല്ലോ എന്നു ഞാന്‍ സമാധാനിച്ചു.

"അമേരിക്കയിലെ തിരഞ്ഞെടുപ്പിനെ ശ്രിരാമന്‍ പരോക്ഷമായി സ്വാധീനിക്കുന്നുണ്ട്‌." ഞാന്‍ പതുക്കെ വിഷയം മാറ്റി.
ഇത്‌ കേട്ട്‌ അദ്ദേഹത്തിനു ഉത്സാഹമായി. അതെങ്ങനെ? അദ്ദേഹം ആരാഞ്ഞു.
"ഒബാമ ഇപ്പോള്‍ ഹനുമാന്റെ വിഗ്രഹവുമായിട്ടാത്രെ ഇരിപ്പും നടപ്പും. ഹനുമാന്‍ രാമന്റെ ആളല്ലെ." ഞാന്‍ കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.

"എനിയ്ക്കു വ്യത്യസ്തമായ എന്തെങ്കിലും കാണണമെന്നുണ്ട്‌", രാവണന്‍ പറഞ്ഞു. "മുകേഷിന്റെ ഛായാമുഖി കാണാനൊക്കുമൊ?" അദ്ദേഹം എന്നോടു ചോദിച്ചു.

സിനിമാനടന്‍ മോഹന്‍ലാലിന്റെ പുതിയ നാടകമാണദ്ദേഹം ഉദ്ദേശിച്ചത്‌.

"അയ്യൊ, അതു നടപ്പുള്ള കാര്യമല്ല", ഞാന്‍ പറഞ്ഞു. "അത്‌ ഇതുവരെ വെറും രണ്ടു സ്റ്റേജിലേ അവതരിപ്പിച്ചിട്ടുള്ളു. ഒന്നു തൃശൂരിലും മറ്റേത്‌ തിരുവനന്തപുരത്തും. ഇനി എവിടെ എന്നു ആ നാടകം അരങ്ങേറും എന്ന് യാതൊരു നിശ്ചയവുമില്ല."

"സ്വര്‍ഗ്ഗത്തിലൊക്കെ ആ നാടകത്തെക്കുറിച്ചും അതിലെ മുകേഷിന്റെ വേഷത്തെക്കുറിച്ചുമെല്ലാം നല്ല അഭിപ്രായമായിരുന്ന്", അദ്ദേഹം തുടര്‍ന്നു.

"ശരിയാണ്‌, ഞാനും ഭാര്യയും ആ നാടകം കണ്ടതാണ്‌. ഞങ്ങള്‍ മതിമറന്നിരുന്ന സന്ദര്‍ഭമായിരുന്നു അത്‌" ഞാന്‍ അഭിപ്രായപ്പെട്ടു.

ആ നാടകത്തിലെ അവതരണഗാനം തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്ന് രാവണന്‍ വ്യക്തമാക്കി. അതിലെ രണ്ടു വരി അദ്ദേഹം ചൊല്ലി.

"കഥ പഴയതാണല്ലെങ്കിലെന്തുണ്ട്‌
പുതിയതായിപ്പുരാതനഭൂമിയില്‍!"

എനിയ്ക്കും വളരെ ഇഷ്ടപ്പെട്ടതായിരുന്നു ആ വരികള്‍.

ONVയുടെ ഭാവനയെ അദ്ദേഹം വാനോളം പുകഴ്ത്തി. കഥ മാത്രമല്ല ഈ ഭൂമിയില്‍ ഇന്നുള്ളതെല്ലാം ഒരര്‍ത്ഥത്തില്‍ പുരാതനഭാരതം ദീര്‍ഘവീക്ഷണം ചെയ്തതത്രെ. ആ അര്‍ത്ഥത്തില്‍ ഇന്നു നാം പുതിയതെന്നു പറയുന്നതെല്ലാം പുരാതനം തന്നെ. ഭാരതത്തിന്റെ പൗരാണികത മാത്രമല്ല മായന്‍ സംസ്കാരവും യവന,ഈജിപ്ഷ്യന്‍ സംസ്കാരങ്ങളും അദ്ദേഹത്തിന്റെ സംസാരത്തിനു വിഷയമായി. പറയുന്നത്‌ പണ്ടേ പുഷ്പകം പറപ്പിച്ച ആളായതുകൊണ്ട്‌ ഞാന്‍ എല്ലാം കേട്ടിരുന്നതേയുള്ളു.

"മുകേഷ്‌ രംഗപ്രവേശം ചെയ്യുമ്പോഴും നല്ല പാട്ടുണ്ട്‌", ഞാന്‍ പറഞ്ഞു. "മുകേഷിന്റെ കീചകനും എനിക്കിഷ്ടമായി."
നാടകത്തില്‍ കീചകന്‍ പൂക്കളേയും സ്ത്രീകളേയും പ്രണയിക്കുകയാണ്‌. യഥാര്‍ത്ഥ കീചകനും അങ്ങനെത്തന്നെയായിരുന്നുവോ ആവോ.
എന്തായാലും അഭിനവകീചകനെ മുകേഷ്‌ ശരിക്കും ആസ്വദിച്ചു. മുകേഷിന്റെ ആ വേഷം ഞങ്ങള്‍ കാണികളും. പരിസരം മാത്രമല്ല എന്നെത്തന്നെ മറന്നിരുന്നുപോയ നിമിഷങ്ങളായിരുന്നു കീചകന്റെ അരങ്ങേറ്റം. പൂക്കളെക്കുറിച്ച്‌ പാടിയ പശ്ചാത്തല ഗാനത്തിന്റെ രണ്ട്‌ വരി ഓര്‍ത്തുവയ്ക്കാന്‍ പോലും ഞാനപ്പോള്‍ മറന്നുപോയി.

"അല്ലാ, ഈ ഹിഡിംബി ഭീമനു കൊടുത്തതായിപ്പറയുന്ന ആ ഛായാമുഖി, ആ കണ്ണാടി, ശരിക്കും ഉള്ളതായിരുന്നുവോ? മഹാഭാരതത്തിലെവിടെയും അങ്ങനെയൊരു കണ്ണാടിയെക്കുറിച്ചു ഞാന്‍ വായിച്ചിട്ടില്ലല്ലൊ?"
ഞാന്‍ രാവണനോടു ചോദിച്ചു.
"ആവോ, ആര്‍ക്കറിയാം, ഞങ്ങളുടെ രാമായണകാലമൊക്കെ കഴിഞ്ഞിട്ടല്ലേ ഭീമനും കൃഷ്ണനുമൊക്കെ വന്നത്‌. എനിക്കതിനെക്കുറിച്ചൊന്നും വലുതായിട്ടറിയില്ല." അദ്ദേഹം അറിവില്ലായ്മ പ്രകടിപ്പിച്ചു.
അദ്ദേഹം തുടര്‍ന്നു.
"ഇനിയിപ്പോള്‍ അത്‌ ആ നാടകകൃത്ത്‌ കഥയ്ക്ക്‌ ഒരു 'ഇത്‌' കിട്ടാന്‍ വേണ്ടി അങ്ങനെയൊരു കണ്ണാടിയെ കൂട്ടുപിടിച്ചതാവാനും മതി, ഈ ചവറൊക്കെ എഴുതാന്‍ നിങ്ങള്‍ എന്റെ പേരിനെ കൂട്ടു പിടിച്ചതുപോലെ."
ഞാന്‍ അതു കേള്‍ക്കാത്ത പോലെ ഇരുന്നതേയുള്ളു.
അതൊക്കെ പോകട്ടെ, നിങ്ങളുടെ കേരളത്തിലെ ആസ്ഥാന കവി ആരാണ്‌?, അദ്ദേഹം ചോദിച്ചു.
ഛെ, ഛെ, അതെല്ലാം പഴയ സവര്‍ണ്ണ, ആര്യ സംസ്ക്കാരത്തിന്റെ അവശിഷ്ടമല്ലേ! ഞങ്ങള്‍ മതേതര പുരോഗമന വാദികളാണ്‌. അതുകൊണ്ട്‌ ഇമ്മാതിരിസ്ഥാനമൊന്നും ആര്‍ക്കും കൊടുക്കാറില്ല. ഞാന്‍ പറഞ്ഞു.
നിങ്ങളുടെ ഒരു പരിഷ്ക്കാരം! ഈ കോണ്‍ക്രീറ്റ്‌ സംസ്കാരവും ഇന്റര്‍നെറ്റ്‌ സംസ്ക്കാരവും മൊബൈല്‍ഫോണ്‍ സംസ്കാരവും നിങ്ങളെ എവിടെക്കൊണ്ടെത്തിക്കുമെന്ന് നിങ്ങള്‍ക്കറിയുമോ? അദ്ദേഹം ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലും ഇതൊന്നും ഇഷ്ടപ്പെട്ടിട്ടല്ലല്ലോ ഞാനും ഇവിടെ കഴിയുന്നത്‌.

ഒടുവില്‍ രാവണന്‍ തന്നെയാണ്‌ പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചത്‌.
"എങ്കില്‍ പിന്നെ ഒരു മലയാളം സിനിമയാവട്ടെ, വ്യത്യസ്തമായ ഒരു സിനിമ വേണമെങ്കില്‍ ശ്രിനിവാസന്റെതു തന്നെ കാണണം." അദ്ദേഹം മൊഴിഞ്ഞു.
അങ്ങനെയാണ്‌ ഞങ്ങള്‍ 'കഥ പറയുമ്പോള്‍' എന്ന ശ്രിനിവാസന്‍ സിനിമ കണ്ടത്‌.
"വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല" എന്ന പാട്ട്‌ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചതായി എനിയ്ക്കു തോന്നി. സിനിമ വിട്ട്‌ വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോള്‍ അദ്ദേഹം ആ പാട്ടു തന്നെ മൂളിക്കൊണ്ടിരുന്നു.
രാത്രി അത്താഴം കഴിക്കുമ്പോള്‍ അദ്ദേഹം സംസാരിച്ചതു മുഴുവന്‍ രാമനെക്കുറിച്ചായിരുന്നു. ഊണു കഴിഞ്ഞിട്ടും അദ്ദേഹം അതാവര്‍ത്തിച്ചു. ശ്രീരാമനും രാമസേതുവുമുണ്ടായിരുന്നില്ലെങ്കില്‍ താനെന്നേ വിസ്‌മൃതനായിക്കഴിഞ്ഞിരുന്നേനെ എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ശ്രീരാമന്റെ സ്മരണയ്ക്കായി തനിക്കും എന്തെങ്കിലും ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ശ്രീരാമനെക്കുറിച്ചൊരു സിനിമ, അതായിരുന്നു രാവണന്റെ മനസ്സില്‍.

അധികം വൈകാതെ അദ്ദേഹം കിടക്കാന്‍ പോയി, യാത്രാക്ഷീണം ഉണ്ടായിരുന്നതല്ലേ?

അതിരാവിലെ തന്നെ അദ്ദേഹം പോയി. പോകുമ്പോള്‍ ഒരു കടലാസു തുണ്ട്‌ അദ്ദേഹം എന്റെ നേരെ നീട്ടി; ബാര്‍ബര്‍ ബാലനെക്കുറിച്ചെന്ന പോലെ ശ്രീരാമനെക്കുറിച്ചു താന്‍ കഴിഞ്ഞ രാത്രി ഒരു പാരഡിപ്പാട്ട്‌ എഴുതിയെന്നും അതൊന്നു വായിച്ചുനോക്കണമെന്നും പറഞ്ഞ്‌ .

രാവിലെ ചായ കുടിയ്ക്കാന്‍ നേരം ഞാനത്‌ ഭാര്യയ്ക്കു കൊടുത്തു. അവളാകുമ്പോള്‍ അത്‌ ഭംഗിയായി വായിക്കും. ആ പാരഡി ഇങ്ങനെയായിരുന്നു.

വ്യത്യസ്തനാമൊരു ദേവനാം രാമനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
വ്യത്യസ്തനാമൊരു ദേവനാം രാമനെ
രാക്ഷസരാരും തിരിച്ചറിഞ്ഞില്ല.
മരംചാടിവീരര്‍ക്കും ദൈവമാം രാമന്‍
മരംചാടിവീരര്‍ക്കും ദൈവമാം രാമന്‍
‍വെറുമൊരു രാമനല്ലിവനൊരു ദേവന്‍
രാമന്‍ ഒരു ദേവന്‍ രഘുകുലനാഥന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍
‍വ്യത്യസ്തനാമൊരു ദേവനാം രാമനെ
രാക്ഷസരാരും തിരിച്ചറിഞ്ഞില്ല.
ആര്‍ക്കും മെരുങ്ങാത്ത അമ്പുമായെത്തി
സീതയെ വേള്‍ക്കുന്ന വംശപ്രകാശാ
ആര്‍ക്കും മെരുങ്ങാത്ത അമ്പുമായെത്തി
സീതയെ വേള്‍ക്കുന്ന വംശപ്രകാശാ
കൈകേയിയമ്മതന്‍ ആശ നിറവേറ്റാന്‍
ആരണ്യമാകെ നടന്നൊരു വീരാ
സുഗ്രീവരാജാവിന്റെ സ്നേഹിതന്‍ രാമന്‍
അയോദ്ധ്യാപുരത്തിന്നു വേരറ്റ രാമന്‍
‍ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ
ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ
തന്‍ ജന്മദൗത്യം ഒളിയ്ക്കുന്ന ദേവന്‍
രാമന്‍ ഒരു ദേവന്‍ വനചരശീലന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
‍നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍
‍ഇന്ദ്രപ്രസ്ഥത്തിലെ കോടതിപോലെ
ഇന്ദ്രപ്രസ്ഥത്തിലെ കോടതിപോലെ
നീതിബോധത്തിന്‍ മനസ്സാണു രാമന്‍
രാക്ഷസലക്ഷങ്ങള്‍ ബാണങ്ങളെയ്യുമ്പോള്‍ ‍
നിണം പൊടിയ്ക്കാത്തൊരു യുദ്ധപ്രവീണന്‍
വ്യത്യസ്തനാമൊരു ദേവനാം രാമനെ
മൊത്തത്തിലിപ്പോള്‍ തിരിച്ചറിയുന്നു.
കൗസല്യയമ്മതന്‍ അഭിമാനമാകും
കൗസല്യയമ്മതന്‍ അഭിമാനമാകും
ശ്രീരാമചന്ദ്രാ നിനക്കഭിവാദ്യം.
രാമന്‍ ഒരു ദേവന്‍ വനചരശീലന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
‍നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍
രാമന്‍ ഒരു ദേവന്‍ വനചരശീലന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍