2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഇല്ല, ഇനി മാവേലി കേരളത്തിലേക്കില്ല

ചിങ്ങമാസം പിറന്നു, ഓണം വരവായി, നാടെങ്ങും പൂക്കളും പൂവിളികളുമൊക്കെത്തന്നെ. അതിനിടയ്ക്കാണ്‌ CRA-യുടെ മീറ്റിംഗ്‌.
അതില്‍ പുതുമയൊന്നുമില്ല, എല്ലാ വര്‍ഷവും പതിവുള്ളതാണ്‌ ഓണത്തിനു മുന്നോടിയായുള്ള ഈ മീറ്റിംഗ്‌.
ഓണാഘോഷത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യലായിരുന്നു ഇന്നലത്തെ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ഭാരവാഹികളുടെ യോഗത്തിലെ പരിപാടികള്‍. പൂക്കളം കമ്മിറ്റി, പുലിക്കളിക്കമ്മിറ്റി തുടങ്ങി കമ്മിറ്റികള്‍ക്കു പുറമെ മാവേലിയെ വരവേല്‍ക്കാന്‍ പാതാളത്തിലേക്കു പോകാനുള്ളവരേയും ഈ യോഗമാണ്‌ നിശ്ചയിക്കുക.
പ്രദേശത്തെ ഏക വിമുക്തഭടനെന്ന നിലയില്‍ അസോസിയേഷന്റെ പരിധിക്കുള്ളില്‍ എന്തു യോഗമോ ആള്‍ക്കൂട്ടമോ ഉണ്ടായാലും അതിനൊരു നിരീക്ഷകനായി ഈ ഉള്ളവന്‍ അവിടെ ഉണ്ടാവണം എന്നത്‌ നാട്ടുകാരുടെ ഒരാവശ്യമാണ്‌. എനിക്കാണെങ്കിലോ വേറെ ജോലിയൊന്നും ഒട്ടില്ലതാനും. അതുകൊണ്ട്‌ മീറ്റിംഗ്‌ തുടങ്ങുന്നതിനുമുമ്പേ ഞാന്‍ ഹാളിന്റെ വാതില്‍ക്കല്‍ സ്ഥാനം പിടിച്ചു.
അസോസിയേഷന്റെ പ്രസിഡന്റ്‌ വന്ന പാടെ ഞാന്‍ അദ്ദേഹത്തോട്‌ ഇങ്ങനെ ഒരഭ്യര്‍ത്ഥന നടത്തി.
" അച്ചുവേട്ടാ, പട്ടാളത്തില്‍നിന്നു വന്നതില്‍ പിന്നെ ദൂരെയൊന്നും ഇതുവരെ പോയിട്ടില്ല, വീട്ടില്‍ ചടഞ്ഞു കൂടിയിരുന്നിട്ട്‌ മടുത്തു; മാവേലിയെ വിളിക്കാന്‍ പാതാളത്തില്‍ പോകുന്നവരിലൊരാളായി എന്നെക്കൂടെ ഒന്നുള്‍പ്പെടുത്തിയാല്‍ വലിയ സഹായമായിരുന്നു."
അതു കേട്ടപ്പോള്‍ അദ്ദേഹം ഒന്നു ചിരിച്ചു. പിന്നെ ഒരു മൂളലും. തിരിച്ചൊന്നും പറഞ്ഞതുമില്ല.

കമ്മിറ്റികളുടെ അംഗങ്ങളെയൊക്കെ തീരുമാനിച്ചതിനുശേഷമായിരുന്നു മവേലിയെ വിളിക്കന്‍ പോകുന്നവരെ നിശ്ചയിച്ചത്‌. ഇത്തവണ പുതിയ ആള്‍ക്കാര്‍ക്ക്‌ അവസരം നല്‍കണമെന്ന് കഴിഞ്ഞ കൊല്ലമേ എല്ലാ വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
എന്താ കാരണം?
മാവേലിയെ ക്ഷണിക്കാന്‍ വേണ്ടി മാത്രമല്ലേ പാതാളത്തിലേക്കു പോകാന്‍ പറ്റൂ. അതു തന്നെ. ആകെ രണ്ട്‌ പേരാണ്‌ സാധാരണ ഈ യാത്രയ്ക്ക്‌ പോകുക.
പഴയ നാടുവാഴിയല്ലേ, കാണാന്‍ കൂട്ടത്തോടെ പോകുന്നത്‌ ശരിയല്ലല്ലൊ.
പ്രായം കൊണ്ടായാലും അനുഭവം കൊണ്ടായാലും അസോസിയേഷനിലെ ഇനിയുള്ള സീനിയര്‍ മെംബര്‍ രാവുണ്ണ്യാരാണ്‌. മാവേലിയെ ക്ഷണിക്കാന്‍ ഇതുവരെ അവിടെ അദ്ദേഹം പോയിട്ടുമില്ല. അതുകൊണ്ട്‌ പോകാനുള്ള ഒരാള്‍ അദ്ദേഹം തന്നെ ആകട്ടെ എന്ന് സമ്മേളനം സസന്തോഷം തീരുമാനിച്ചു.
അടുത്തത്‌ ആര്‌ എന്നായി പിന്നെ ചിന്ത. സ്ത്രീകളും കുട്ടികളുമൊന്നും ഈ യാത്രയ്യ്ക്‌ പാടില്ല എന്നത്‌ അസോസിയേഷന്റെ ഒരു അലിഖിത നിയമമാണ്‌. (യാത്ര പാതാളത്തിലേക്കല്ലേ?)

ഓരോരുത്തരും ഓരോ പേരുകള്‍ പറയുന്നതിനിടയില്‍ ഞാന്‍ പ്രസിഡന്റിന്റെ മുഖത്തുതന്നെ ദൃഷ്ടി നട്ടു.
ഈശ്വരാ, ഇദ്ദേഹം എന്റെ പേരൊന്നു പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാനാശിക്കുകയും ചെയ്തു. അപ്പോള്‍ സെക്രട്ടറി നാരായണന്നായരാണ്‌ പുതിയൊരു കാര്യം നിര്‍ദ്ദേശിച്ചത്‌.
"ഗവണ്മെന്റിനെതിരെ സമരം ചെയ്യലായാലും ചര്‍ച്ച ചെയ്യലായാലും ഒക്കെ NSS-നേതൃത്വവും ക്രൈസ്തവമേലദ്ധ്യക്ഷന്മാരും ഇപ്പോള്‍ ഒരുമിച്ചാണല്ലോ, ആ ഐക്യം ഇങ്ങ്‌ താഴെത്തട്ടിലും കാണണം, അതിനാല്‍ മാവേലിയെ വിളിക്കാന്‍ പോകുമ്പോള്‍ ഒരു നസ്രാണി കൂടി ഉണ്ടാകുന്നതാണ്‌ നായന്മാര്‍ക്ക്‌ ഒരു ബലം." നാരായണന്നായര്‍ പറഞ്ഞു.

നായരുടെ ഈ നിര്‍ദ്ദേശം ആരും എതിര്‍ത്തില്ല. അല്ലെങ്കിലും പുതിയ ആശയങ്ങളൊക്കെ ഉള്‍ക്കൊള്ളാന്‍ അസോസിയേഷന്‍കാര്‍ പണ്ടേ പഠിച്ചിരിക്കുന്നു. അങ്ങനെയാണല്ലോ പണ്ട്‌ വീട്ടിനു മുന്നില്‍ വച്ചിരുന്ന വെള്ളം നിറച്ച കിണ്ടി എടുത്തുമാറ്റി ഗേറ്റിലിപ്പോള്‍ ഉച്ഛിഷ്ടം നിറച്ച പ്ലാസ്റ്റിക്‌ ബാഗ്‌ തൂക്കാന്‍ തുടങ്ങിയത്‌.

ക്രിസ്ത്യാനിയെ കൂടെക്കൂട്ടുന്നത്‌ മതേതരത്വത്തിനും പുരോഗമനത്തിനും മാതൃകയാണെന്നും സഹൃദയനായ ഒരു ക്രിസ്ത്യാനി സ്വയം മുന്നോട്ടു വന്നാല്‍ നന്നായിരുന്നുവെന്നുമുള്ള അദ്ധ്യക്ഷന്റെ അഭ്യര്‍ത്ഥന ചെവിക്കൊണ്ട്‌ ചാക്കോച്ചേട്ടന്‍ സ്വയം മുന്നോട്ടുവന്നപ്പോള്‍ എല്ലാവരും അദ്ദേഹത്തേയും കയ്യടിച്ചു സ്വീകരിച്ചു.

രാവുണ്ണ്യാരും ചാക്കോച്ചനും കൂടി മാവേലിയെ വിളിക്കാന്‍ പോകുന്ന രംഗം ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തുമ്പോഴാണ്‌ അദ്ധ്യക്ഷന്റെ പുതിയൊരു നിര്‍ദ്ദേശം വന്നത്‌.

ബന്ദും ബോംബും ഒക്കെയുള്ള കാലമാണ്‌, അവരെ തനിച്ചയക്കുന്നത്‌ ശരിയല്ല. നമുക്കാണെങ്കില്‍ കാര്‍ഗില്‍ യുദ്ധത്തെ അതിജീവിച്ച ഒരു വിമുക്തഭടന്‍ നമ്മോടോപ്പം ഉണ്ടുതാനും. എന്നെ ചെറുതായൊന്നു നോക്കിക്കൊണ്ട്‌ പ്രസിഡന്റ്‌ കമ്മിറ്റിക്കാരോടായി പറഞ്ഞു. അധികം വൈകാതെ പാതാളത്തിലേക്കുള്ള ഞാനുള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപപ്പെടുകയും ചെയ്തു.
************************************************************
പോകാന്‍ നേരം ഞാന്‍ നേരെ ചാക്കോച്ചന്റെ വീട്ടിലേക്ക്‌ നടന്നു. യാത്ര ഒരുമിച്ച്‌ തുടങ്ങുന്നതാണ്‌ നല്ലത്‌.
എന്നെ കണ്ട പാടെ "ക്യാമറ എടുത്തിട്ടുണ്ടോ" എന്നായി ചാക്കോച്ചന്‍. ഞാന്‍ ഇല്ലെന്നു തലയാട്ടിയപ്പോള്‍ അയാള്‍ ഈശോമിശിഹായ്ക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ കുരിശു വരച്ചു. എനിയ്ക്കൊന്നും മനസ്സിലായില്ല.

ഞാന്‍ ചോദിച്ചു, "എന്താ ചാക്കോച്ചാ, കാര്യം?"

"അതോ, ഉണ്ട്‌!, എന്നാലേ എന്റെ ക്യാമറയുടെ കാര്യം നടക്കൂ. രാമന്‍ കുട്ടീ, ഞാനിന്നു നല്ല മൂഡിലാണ്‌. എനിയ്ക്ക്‌ ഈ കിട്ടിയ കോളാ കോള്‌. ഞാന്‍ പാതാളത്തിലേയ്ക്കും തിരിച്ചും ഉള്ള എല്ലാ കാഴ്ചകളും എടുക്കാന്‍ പോവ്വ്വാ. നിങ്ങള്‍ അടുത്ത ആഴ്ച്ച നോക്കിക്കോ, എന്റെ പാതാളയാത്രകള്‍ എന്ന എന്റെ blog വച്ച്‌ ഞാനൊരു കലക്ക്‌ കലക്കും."

വീണ്ടും എനിക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും എന്നെപ്പോലൊരു പാറാവുകാരനെന്തു ബ്ലോഗാ? ഞാനൊരു റമ്മിന്റെ പൊട്ടിക്കാത്ത കുപ്പി കരുതിയിരുന്നു. യാത്രയില്‍ ഇടയ്ക്കൊക്കെ അതെടുത്തു കുടിയ്ക്കാം. പഴയൊരു പട്ടാളക്കാരന്‌ അതൊക്കെത്തന്നെ വലിയ കാര്യം.

ചാക്കോച്ചന്‍ വഴിയിലുടനീളം ഞങ്ങളുടെ വളരെ പുറകിലായിരുന്നു. യാത്രയിലെ ഓരോ ചുവടും അയാള്‍ ക്യാമറയിലേയ്ക്ക്‌ പകര്‍ത്തിക്കൊണ്ടിരുന്നു. അതിലായിരുന്നു അയാളുടെ ശ്രദ്ധ. ഞങ്ങള്‍ വഴിയൊക്കെ ശരിയ്ക്കും ആസ്വദിച്ചു. ചാക്കോച്ചന്‍ നന്നായി അതെല്ലാം ബ്ലോഗും. അപ്പോള്‍ നിങ്ങള്‍ക്കും അതൊക്കെ വായിക്കാനാകും. അതുകൊണ്ട്‌ ഞാനാ കാര്യങ്ങളൊന്നും ഇവിടെ എഴുതുന്നില്ല. .
ഞങ്ങള്‍ പാതാളത്തിലെത്തുമ്പോള്‍ നല്ല ഇരുട്ടായിരുന്നു. രാത്രിയായതുകൊണ്ടാണോ അതോ എപ്പോഴും ഇങ്ങനെയാണൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു. (ഞങ്ങള്‍ ഇവിടെ ആദ്യമാണല്ലൊ.) മണ്ണെണ്ണവിളക്കുപോലെ എന്തോ ഒന്ന് പാതാളത്തിന്റെ ഗോപുരവാതിലില്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഒരാള്‍ ആ ഗേറ്റിന്‍പടിവാതിലില്‍ നില്‍ക്കുന്നത്‌ ഞാന്‍ ദൂരെ നിന്നേ കണ്ടു. കണ്ട പാടേ അത്‌ മാവേലിയാണെന്ന് എനിയ്ക്ക്‌ മനസ്സിലായി. കഥകളിനടന്റേതുപോലെയുള്ള കിരീടം, തൂങ്ങിയ കുടവയര്‍, ബാലകൃഷ്ണന്റേതുപോലത്തെ കൊമ്പന്‍ മീശ, ഇതൊക്കെപ്പോരെ മാവേലിയെ മനസ്സിലാക്കാന്‍!

"ദേ, മാവേലി", ഞാന്‍ രാവുണ്ണ്യാരെ തോണ്ടിക്കൊണ്ട്‌ പറഞ്ഞു. അദ്ദേഹം നോക്കി. എന്നിട്ടദ്ദേഹം എന്നെ ഒന്ന് ആട്ടി.
"പ്‌ഫ, ടാ, ഇത്‌ ഇവിടുത്തെ കാവല്‍ക്കാരനാ...... കണ്ടില്ലേ..., ആ വെട്ടാത്ത തലമുടിയും ചാടിയ കുടവയറും.... നീ നമ്മുടെ നാട്ടിലെ മാവേലിയുടെ പരസ്യം കണ്ടാണല്ലെ അദ്ദേഹത്തെ മനസ്സിലാക്കുന്നത്‌? എടോ, അതെല്ലാം നമ്മുടെ വിവരക്കേടുകൊണ്ട്‌ വരയ്ക്കുന്നതല്ലേ? മാവേലി ഒരു രാജാവാ, രാജാവ്‌. എന്തൊരന്തസ്സാണെന്നോ അദ്ദേഹത്തെ കാണാന്‍"

കാവല്‍ക്കാരന്‍ ഞങ്ങളെ സൗമ്യതയോടെ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ തിരക്കി. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍, എന്തുകൊണ്ടോ, അയാളുടെ മുഖത്തെ പ്രസന്നത മായുന്നത്‌ ഞാന്‍ കണ്ടു. തെല്ലൊരു ഭയം പടരുന്നതും. പിന്നീടങ്ങോട്ട്‌ കള്ളന്മാരോടെന്ന പോലെയായി അയാളുടെ പെരുമാറ്റം.അയാള്‍ ഞങ്ങളുടെ ബാഗെല്ലാം പരിശോധിച്ചു...... ശരീരവും.... കഞ്ചാവോ കള്ളനോട്ടോ കയ്യിലുണ്ടോ എന്നും പരിശോധിച്ചു.

ഒന്നും കണ്ടില്ലെന്നു വന്നപ്പോള്‍ അയാള്‍ ഞങ്ങളെ മാവേലിയുടെ അടുത്തേക്ക്‌ കൊണ്ടുപോയി.
മാവേലി ഇപ്പോഴും അവിടെ രാജാവു തന്നെയാണ്‌. കള്ളവും ചതിയുമില്ലാത്ത രാജ്യവും രാജാവും. ഞങ്ങള്‍ കണ്ട പാതാളീയരെല്ലാം സന്തുഷ്ടരും ആയിരുന്നു. അവിടത്തെ വിശേഷങ്ങള്‍ എല്ലാം ചാക്കോച്ചന്‍ ബ്ലോഗാതിരിക്കില്ല. അതുകൊണ്ട്‌ പോയ കാര്യം മാത്രം പറയാം.

മാവേലി ഞങ്ങളോട്‌ കാര്യങ്ങള്‍ തിരക്കി. ഓണാഘോഷത്തിന്‌ കേരളത്തിലേയ്ക്ക്‌ ക്ഷണിയ്ക്കാന്‍ വന്നതാണെന്ന ഞങ്ങളുടെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ മ്ലാനത പരത്തി.
എന്ത്‌ കേരളം, ഏത്‌ കേരളം എന്നൊക്കെയായി അദ്ദേഹം.
അദ്ദേഹം ഞങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. ഇതെന്താണിങ്ങനെയെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. ഞങ്ങള്‍ കേരളീയരുടെ തിരുവോണത്തെക്കുറിച്ചും പൂക്കളത്തെക്കുറിച്ചുമെല്ലാം അദ്ദേഹത്തോട്‌ പറഞ്ഞു. ഒടുവില്‍ കാര്യങ്ങളെല്ലാം പറഞ്ഞു വന്നപ്പോള്‍ അദ്ദേഹം ചോദിച്ചു.

"ഇപ്പോള്‍ കേരളത്തില്‍ ഭരണമൊന്നുമില്ലേ?"
ഉണ്ടെന്നും പുരോഗമനസര്‍ക്കാറാണ്‌ ഭരിക്കുന്നതെന്നും ഞങ്ങള്‍ പറഞ്ഞു.

"ഓഹോ, അങ്ങനെയാണെങ്കില്‍ അവിടെയിപ്പോള്‍ വനിതാസെക്രട്ടറിമാരൊന്നും ഇല്ലായിരിക്കും അല്ലേ?" മാവേലി ചോദിച്ചു.

"ഉണ്ടല്ലോ, ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുത്തതൊക്കെ ഒരു വനിതാസെക്രട്ടറിയായിരുന്നു." ഞങ്ങള്‍ പറഞ്ഞു.
മാവേലി വീണ്ടും ചോദിച്ചു, "അപ്പോള്‍ മന്ത്രിമാരും പെണ്ണുങ്ങളാണോ?"

"അതെന്താ അങ്ങനെ ചോദിക്കാന്‍?" മുഖം പ്രസന്നമായിക്കൊണ്ടിരുന്ന മഹാബലിയോട്‌ ഞാന്‍ ചോദിച്ചു.
"അല്ലാ, ഈയിടെയായി പഴയതുപോലെ നീലന്‍-ജോസഫ്‌ പോലത്തെ കഥകളൊന്നും കേള്‍ക്കാനേയില്ലല്ലോ." മഹാബലി ചിരിച്ചു.

"അതോ, ഞങ്ങളിപ്പോള്‍ ഒരുപാട്‌ മാറി, കേരളത്തില്‍ ഇപ്പോള്‍ അത്തരം കഥകളൊക്കെ വെറും കേട്ടുകേള്‍വി മാത്രമാണ്‌. ഒരു 'മഹാബലികേരളത്തിന്റെ' പണിപ്പുരയിലാണ്‌ ഞങ്ങളിപ്പോള്‍" ഞങ്ങള്‍ അഭിമാനപൂര്‍വ്വം പറഞ്ഞു.


"ഒരാള്‍ ബസ്സിന്റെ ടയറില്‍ കുടുങ്ങിപ്പിടയുമ്പോള്‍ മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി ആരും അയാളെ രക്ഷപ്പെടുത്തിയില്ല എന്ന് എവിടെയോ വായിച്ചു. പിന്നീടയാള്‍ മരിച്ചുവത്രെ. അത്‌ കേരളത്തിലല്ലേ നടന്നത്‌? ബലിയുടെ അടുത്ത ചോദ്യം.

"അങ്ങനെയുള്ള തല തിരിഞ്ഞ പിള്ളേര്‍ എവിടെയാ ഇല്ലാത്തത്‌? അതുപോലെയുള്ള ഒരു ചെറുക്കനല്ലേ, പ്രഭോ, അങ്ങയെ പാതാളത്തിലേയ്ക്ക്‌ ചവിട്ടി താഴ്ത്തിയതും. ഇതൊക്കെ ഇനി നമ്മള്‍ പറഞ്ഞിട്ടന്താ കാര്യം." ചാക്കോച്ചനാണത്‌ പറഞ്ഞത്‌.

ഭരണാധിപന്മാരുടെ എക്കാലത്തേയും മാതൃകയായ ആ വിശാലഹൃദയന്‍ തുടര്‍ന്നു, നിങ്ങളല്ലെ ഈയിടെ ഒരദ്ധ്യാപകനെ ചവിട്ടിക്കൊന്നത്‌? നിങ്ങളല്ലെ പുസ്തകങ്ങളായ പുസ്തകങ്ങളൊക്കെ ചുട്ടുകരിച്ചത്‌? സാക്ഷാല്‍ സരസ്വതിയെയല്ലേ നിങ്ങള്‍ അധിക്ഷേപിച്ചതും ആട്ടിയോടിച്ചതും? ഇതിനൊക്കെ നിങ്ങള്‍ക്കെന്തുണ്ട്‌ പറയാന്‍?

സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ലായിരുന്നു. ഞങ്ങള്‍ വിഷണ്ണരായി നിന്നതേയുള്ളു.

അദ്ദേഹം വീണ്ടും ചോദിച്ചു. കള്ളനോട്ടുണ്ടോ നിങ്ങളുടെ കയ്യില്‍ കുറച്ചെടുക്കാന്‍?
ഞാന്‍ ഇല്ലെന്നു തലയാട്ടി. അതദ്ദേഹത്തിനു തീരെ പിടിച്ചില്ല.

അദ്ദേഹം ചോദിച്ചു. " അപ്പോള്‍ കേരളം മുഴുവന്‍ കള്ളനോട്ടാണെന്നു കേട്ടതോ?"
"അതു ചില പ്രത്യേക വ്യക്തികള്‍ ...."
സംസാരിക്കാന്‍ തുടങ്ങിയ രാവുണ്ണ്യാരെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ മാവേലി ഞങ്ങളോട്‌ തട്ടിക്കയറി. "അപ്പോള്‍ ATM-ഉകളില്‍ കള്ളനോട്ട്‌ കണ്ടതോ?"

മാവേലി ദേഷ്യപ്പെടുന്നത്‌ എനിക്ക്‌ പുതിയൊരനുഭവമായിരുന്നു.

മിണ്ടാതെ നില്‍ക്കുന്ന ഞങ്ങളോട്‌ മാവേലി ചോദിച്ചു, ഞാന്‍ അവിടെ ഭരിച്ചിരുന്നപ്പോള്‍ ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ? കള്ളപ്പറയോ ചെറുനാഴിയോ അന്നുണ്ടായിരുന്നുവോ?

ഈയിടെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതും പിന്നീട്‌ ആ കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ അതിന്റെ ജ്യേഷ്ഠനെ അറസ്റ്റ്‌ ചെയ്തതും നിങ്ങളുടെ കേരളത്തിലല്ലേ? അദ്ദേഹം ഞങ്ങളുടെ വായ മൂടാന്‍ ശ്രമിച്ചു.

"ഫോറെന്‍സിക്‌ ലാബില്‍ നിന്ന് മൂന്ന് CD കൊടുത്തിട്ട്‌ നിങ്ങള്‍ അതിലൊന്നുമാത്രമല്ലേ കോടതിയില്‍ സമര്‍പ്പിച്ചത്‌? ഇത്രമാത്രം കള്ളന്മാരായിപ്പോയില്ലേ നിങ്ങള്‍ ഈ കേരളീയര്‍?" കരുത്തനായ ആ ഭരണാധിപന്‍ ഞങ്ങളെ ചോദ്യം ചെയ്തു.

"പ്രഭോ", ഞാന്‍ പറഞ്ഞു. "അത്‌ ഞങ്ങളുടെ കുഴപ്പമൊന്നുമല്ല, കോടതിക്കറിയാഞ്ഞിട്ടാണ്‌. ഞങ്ങള്‍ ആ മൂന്ന് CDയും ഒരുമിച്ച്‌ ഒരു DVDയിലാക്കിയാണ്‌ കോടതിയില്‍ കൊടുത്തത്‌. ജഡ്ജിയ്ക്കുണ്ടോ CDയെന്നും DVDയെന്നുമുള്ള വ്യത്യാസം?"

എന്റെ ആ വലയില്‍ മാവേലി കുടുങ്ങി. സത്യത്തില്‍ അദ്ദേഹത്തിനും അതിന്റെ വ്യത്യാസമറിയില്ലായിരുന്നു. അതൊക്കെ മക്കള്‍ ITയില്‍ പ്രവര്‍ത്തിക്കുന്ന നമ്മളീ മലയാളികള്‍ക്കല്ലേ അറിയൂ. മാവേലി പിന്നെ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.

കേരളത്തിലിപ്പോള്‍ വികസനം കുറവാണെന്നും വൈദ്യുതിക്ഷാമം മൂലമുള്ള ഇരുട്ടാണ്‌ കള്ളനോട്ടു പരക്കാന്‍ കാരണമെന്നുമൊക്കെ ഞങ്ങള്‍ ഒരുവിധം പറഞ്ഞു നിര്‍ത്തി.

വികസനത്തിനായി അമേരിക്കയില്‍ നിന്ന് ഇന്ധനം കൊണ്ടുവരുന്ന കാര്യവും ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു.

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദൂതന്‍ പ്രത്യക്ഷപ്പെടുകയും കേരളത്തില്‍ നിന്നു വന്നവര്‍ക്ക്‌ അനുവദിച്ച സമയം തീരാറായെന്ന് ചക്രവര്‍ത്തിയെ ഉണര്‍ത്തിക്കുകയും ചെയ്തു.

മാവേലി തലയൊന്നു ചൊറിഞ്ഞു. ഇവരോടെന്തു പറയണം എന്നാലോചിച്ചതാകണം.

മാവേലിയുടെ കാലത്തെന്നപോലെ മനുഷ്യരെ ഒരുപോലെ കാണാനുള്ള സംരംഭങ്ങള്‍ തുടങ്ങിവച്ച കാര്യവും ഞങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു.

അതെന്തൊക്കെയാണ്‌ പുതിയ പദ്ധതികള്‍? മാവേലി ആശ്ചര്യപ്പെട്ടു.

മദ്രസകളിലെ എല്ലാവര്‍ക്കും ശമ്പളം, എല്ലാ മുസ്ലിം കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ്‌, ഹജ്ജ്‌ കര്‍മ്മം അനുഷ്ഠിക്കാന്‍ സഹായധനം, അവര്‍ക്കായി കൂടുതല്‍ നിയോജകമണ്ഡലങ്ങള്‍, ഇതിനൊന്നും അര്‍ഹതയില്ലാത്തവര്‍ക്ക്‌ BPL-കാര്‍ഡുകള്‍ വഴി ചുരുങ്ങിയ പൈസയ്ക്ക്‌ അരി-സാധനങ്ങള്‍, കേരളീയരെ നക്കിത്തുടയ്ക്കുന്ന KSFE-ക്ക്‌ ഇന്ത്യയിലും പുറത്തും ബ്രാഞ്ചുകള്‍, ക്രിസ്തുമതത്തിലേക്കു മാറുന്ന ഹരിജനങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന, ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്ക്‌ സഹായധനം എന്നിങ്ങനെ നിരവധി പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കമിട്ടതായി ഞങ്ങള്‍ മാവേലിയെ ബോധ്യപ്പെടുത്തി.

"കര്‍ത്താവിന്റെ മണവാട്ടിമാരെ ബലാത്സംഗം ചെയ്തുകൊല്ലുന്നതാണോ മാവേലി കേരളത്തില്‍ ഇട്ടേച്ചുപോയ സംസ്ക്കാരം? പ്രഹ്ലാദപൗത്രന്‍ ചോദിച്ചു.

ഞാനാകെ അന്തം വിട്ടുപോയി. എന്തൊക്കെയാണ്‌ ഇദ്ദേഹം ചോദിക്കുന്നത്‌. എവിടുന്നു കിട്ടി ഇദ്ദേഹത്തിനിത്തരം വാര്‍ത്തകള്‍.

"പ്രഭോ, അങ്ങ്‌ ആകെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്ക്യാണ്‌. ഏതോ കുബുദ്ധികള്‍ പറഞ്ഞുപരത്തുന്നതാണിതൊക്കെ. ഇല്ല, ഞങ്ങള്‍ കേരളീയര്‍ അത്തരക്കാരല്ല, ഞങ്ങള്‍ കര്‍ത്താവിന്റെയും മണവാട്ടിമാരുടെയും കിടപ്പറയിലേക്ക്‌ ഒളിഞ്ഞുനോക്കാറുപോലുമില്ല, പിന്നെയാണോ ബലാത്സംഗത്തിന്റെ കാര്യം?" ഞാന്‍ ശബ്ദം താഴ്ത്തി മൊഴിഞ്ഞു.

"അത്തരം കാര്യങ്ങളിലൊക്കെ കേരളീയര്‍ വളരെ ഡീസെന്റാണ്‌." ചാക്കോച്ചന്‍ പറഞ്ഞു. "ചിലരുണ്ട്‌, മുറിക്കുള്ളില്‍ ഒളിക്യാമറ പിടിപ്പിച്ച്‌ പലതും റെക്കോഡ്‌ ചെയ്യുന്നവര്‍; പക്ഷെ അതിലൊന്നും കേരളീയര്‍ ഇല്ല. അതെല്ലാം അങ്ങ്‌ വടക്ക്‌ പാര്‍ലമെന്റേറിയന്മാര്‍ ചെയ്യുന്ന കാര്യങ്ങളാണ്‌,... പൈസയ്ക്കുവേണ്ടി..... ഞങ്ങള്‍ പണത്തിനുവേണ്ടി അത്രയൊന്നും ചീപ്പാവാറില്ല." ചാക്കോച്ചന്‍ പറഞ്ഞവസാനിപ്പിച്ചു.

"മരണത്തിനു മുമ്പ്‌ അരൂപ എന്ന കന്യാസ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിരുന്നു എന്നല്ലേ പത്രവാര്‍ത്ത, അതിനെക്കുറിച്ച്‌ നിങ്ങള്‍ക്കൊന്നും പറയാനില്ലേ?" പാതാളരാജന്‍ ചോദ്യം തുടരുകയാണ്‌.

രാവുണ്ണ്യാര്‌ തനിക്കറിയാവുന്ന കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞു.
"മഹാരാജന്‍, അതിലെന്താണൊരു തെറ്റ്‌? മണവാട്ടിമാര്‍ക്കെന്താ ലൈംഗികബന്ധം പാടില്ലെന്നുണ്ടോ? മരണത്തിനു തലേ രാത്രിയില്‍ കര്‍ത്താവ്‌ അവരുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അതിലും തെറ്റില്ല; കന്യാസ്ത്രീകളുടെ മണവാളനല്ലേ കര്‍ത്താവ്‌?"

രാവുണ്ണ്യാരുടെ ഉത്തരം ശരിയായില്ലേ എന്നെനിയ്ക്കൊരു ശങ്ക തോന്നി. അതുകൊണ്ട്‌ "പ്രതിശ്രുതവധുവെ ദൈവങ്ങള്‍ പോലും പ്രാപിച്ചിട്ടില്ലേ" എന്ന് വയലാര്‍ പാടിയ കാര്യം ഞാന്‍ ഉദ്ധരിച്ചു. നാടുവാഴികളോടൊക്കെ പറയുന്നതിന്‌ എന്തിന്റെയെങ്കിലും പിന്‍ബലവും വേണ്ടേ?

ഛെ, ഛെ, നിങ്ങള്‍ കര്‍ത്താവിനെയും ദുഷിക്കുന്നോ? പരമഭക്തനായ മാവേലി ക്രുദ്ധനായി.

"ഞങ്ങള്‍ മലയാളികള്‍ ആരേയും ദുഷിക്കാറില്ല. ഭഗവാന്‍ കൃഷ്ണന്‌ 16008 ഭാര്യമാരുണ്ടായിരുന്നുവെന്നല്ലേ ജനസംസാരം. പിന്നെ കര്‍ത്താവിനു മാത്രമെന്താണിതിനിത്ര അയിത്തം? അദ്ദേഹവും മനുഷ്യരൂപം തന്നെയായിരുന്നുവല്ലോ എടുത്തത്‌! മാത്രമല്ല, ലോകത്തൊട്ടാകെയുള്ള കന്യാസ്ത്രീകളായ കന്യാസ്ത്രീകളെല്ലാം കര്‍ത്താവിന്റെ മണവാട്ടിമാരാണു താനും. കര്‍ത്താവിനുമില്ലേ തന്റെ പെണ്ണുങ്ങളോട്‌ ചില ഉത്തരവാദിത്തങ്ങളൊക്കെ?" ഞാന്‍ തിരിച്ചു ചോദിച്ചു.

"അപ്പോള്‍ ഈ ആത്മഹത്യ ദൈവത്തിന്റെ കളിയാണ്‌ എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്‌? ദൈവം എന്തിനാ കന്യാസ്ത്രീകളെ കൊല്ലുന്നത്‌?" മാവേലി വീണ്ടും ചോദിച്ചു.

"അതിപ്പോള്‍ ദൈവം കൊല്ലണമെന്നില്ലല്ലോ. അവര്‍ ആത്മഹത്യ ചെയ്യാന്‍ എന്തെല്ലാം കാരണങ്ങള്‍ കാണും.  മാനഹാനി ഭയന്ന് അവര്‍ ആത്മഹത്യ ചെയ്യാനൊരു സാദ്ധ്യത ഞാന്‍ കാണുന്നു. അതല്ലെങ്കില്‍ കൃഷിനാശം കൊണ്ടായിക്കൂടേ?" ചാക്കോച്ചന്‍ ആണ്‌ അത്‌ പറഞ്ഞത്‌.

"ശരിയാണ്‌, ചാക്കോ മാഷ്‌ പറഞ്ഞതുതന്നെയാകാം കാരണം." രാവുണ്ണ്യായര്‍ ചാക്കോച്ചനെ പിന്താങ്ങി.

മാവേലി ഞങ്ങളെ രൂക്ഷമായി ഒന്നു നോക്കി. കള്ളന്‌ കഞ്ഞി വച്ചവരല്ലേ നിങ്ങള്‍ എന്നു ചോദിക്കുന്നതുപോലുണ്ടായിരുന്നൂ ആ നോട്ടം.

പെട്ടെന്ന് സൈറണ്‍ മുഴങ്ങി. ഞങ്ങള്‍ക്കനുവദിച്ച സമയം പൂര്‍ണ്ണമായും തീര്‍ന്നിരുന്നു.

പാതാളത്തിലെ ആ സാര്‍വ്വഭൗമന്‍ ആക്രോശിച്ചു.
"നിങ്ങളുടേത്‌ കേരളമല്ല, കരാളമാണ്‌, നിങ്ങള്‍ മലയാളികളല്ല, കൊലയാളികളാണ്‌. നിങ്ങള്‍ക്ക്‌ പോകാം. ഒരു കാര്യം ഓര്‍ത്തോളൂ, ഇല്ല്യ, ഇനി ഞാന്‍ കേരളത്തിലേക്കില്ല"

അദ്ദേഹത്തിന്റെ പുരികങ്ങള്‍ കനക്കുന്നതും ദംഷ്ട്രങ്ങള്‍ വളയുന്നതും ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് തീപ്പൊരി ചിതറി. ആ ആസുരമായ രൂപം കണ്ടപ്പോള്‍ പട്ടാളക്കാരനായ ഞാന്‍ പേടിച്ച്‌ പിന്മാറി. ഇദ്ദേഹം ഒരു അസുരചക്രവര്‍ത്തിയാണല്ലോ എന്ന ചിന്ത എന്നിലുണ്ടായി. മാവേലിയുടെ കണ്ണില്‍നിന്നുതിര്‍ന്ന തീപ്പൊരിയില്‍ നിന്ന് മൂന്ന് ഭീകരരൂപങ്ങളുടലെടുത്തു. അവ ഞങ്ങളെപ്പിടിച്ച്‌ കേരളത്തിലേക്കിട്ടു.
************************************************************
വേച്ചുവേച്ച്‌ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത്‌ കേരളമെന്ന അസുരരാജ്യത്തെക്കുറിച്ചായിരുന്നു. തൊട്ടുപുറകെയുള്ള ചാക്കോച്ചന്റെ കാര്യമായിരുന്നു സങ്കടം.. മലര്‍പ്പൊടിക്കാരന്റെ കുടം പോലെ പൊടിഞ്ഞിരുന്നൂ അയാളുടെ ബ്ലോഗുള്ള ക്യാമറ.