2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 21

ജനലിനഭിമുഖമായി കിടന്നതിനാൽ ദിവസം വെള്ള കീറുന്നതു കണ്ടുകൊണ്ട് ആണ് ഉണർന്നത്. മങ്ങിയിട്ടാണെങ്കിലും മുറിയിലാകെ പ്രഭാതസൂര്യന്റെ പ്രകാശം പരന്നിരുന്നു. വലുതും വിശാലവുമായ ജനൽപ്പാളികളിലാകെ ജലകണങ്ങൾ. രാത്രിയിൽ ഒരു പക്ഷേ മഴ പെയ്തിട്ടുണ്ടാകാം. അല്ലെങ്കിൽ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ വായു ഘനീഭവിച്ചതാകാം അവ. ജനലിനപ്പുറം അകലെയായി നീണ്ട മലനിരകൾ. ആകാശമാകെ മേഘാവൃതമാണ്. ... കറുത്ത മേഘങ്ങൾ. മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. അതോ ചന്നം പിന്നം പെയ്യുന്നുണ്ടോ? മലനിരകളിൽ തവളപ്പതപോലെ അങ്ങിങ്ങായി മഞ്ഞുകട്ടകൾ.

ഞാൻ കയ്യെടുത്ത് വാച്ച് പതുക്കെ കണ്ണിലേക്കടുപ്പിച്ചു. മണി അഞ്ചര. നാട്ടിലിപ്പോൾ എന്തായിരിക്കും സ്ഥിതി? ഭാര്യ എഴുന്നേറ്റു കാണുമോ? അവളിപ്പോൾ ഒറ്റയ്ക്ക് നടക്കുന്നുണ്ടാകുമോ? അതോ ഒറ്റക്കാലിൽ ചാടുകയായിരിക്കുമോ? ഞാനുണ്ടായിരുന്നെങ്കിൽ അവൾക്കൊരു താങ്ങായേനെ.

കട്ടിലിൽ കിടന്നു കൊണ്ട് ഞാൻ ചുറ്റും വീക്ഷിച്ചു. മൂന്നാലു കട്ടിലുകളിൽ ചുരുണ്ടുയർന്ന കമ്പിളികൾ. സഹയാത്രികർ ചുരുണ്ടുകൂടി ഉറങ്ങുകയാണ്. വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നവരാണ് ചെറുപ്പക്കാരായ അവർ. ഏതോ കട്ടിലിൽ നിന്ന് കൂർക്കം വലിയുടെ നേരിയ ശബ്ദം വരുന്നുണ്ട്. ഒരു കട്ടിലിലെ കമ്പിളി മാത്രം കാറ്റു പോയ ബലൂൺ പോലെ കിടക്കുകയാണ്. കൃഷ്ണേട്ടന്റെ കട്ടിലാണത്. കൃഷ്ണേട്ടന് നേരം പുലർന്നാലുടനെ കക്കൂസിൽ പോകണം. വർഷങ്ങളായുള്ള ശീലമാണത്. മൂപ്പരിപ്പോൾ അകലെ മലമടക്കുകളിൽ എവിടേയെങ്കിലും ഇരിക്കുകയായിരിക്കും. കയ്യിൽ ഒരു കുപ്പി വെള്ളവുമായി. ഉണർന്നെഴുന്നേറ്റാൽ ഉടനേയുള്ള ആദ്യത്തെ ഈ ഊഴത്തിൽ കുറേ ഗാസ് മാത്രമേ പോകൂ എന്നാണ് കൃഷ്ണേട്ടൻ പറഞ്ഞിട്ടുള്ളത്. വൻകുടലിൽ നിന്നും വർദ്ധിതവീര്യത്തോടെ കീഴ്വായു പുറത്തു പോകുമ്പോൾ സ്ഫിങ്ക്റ്റർ പേശിയിലുണ്ടാകുന്ന പ്രകമ്പനങ്ങൾ മനുഷ്യശരീരത്തിൽ സുഖദമായ അനുഭവങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. കൃഷ്ണേട്ടനിപ്പോൾ ആ സുഖം ആസ്വദിക്കുകയാകാം. പ്രാതൽ കഴിഞ്ഞുള്ള രണ്ടാമത്തെ ഊഴത്തിലേ മൂപ്പർക്ക് വയറ്റിൽ നിന്ന് ശരിക്കെന്തെങ്കിലും പോകൂ. മൂപ്പർ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണീ കാര്യങ്ങൾ.

അടഞ്ഞു കിടന്ന വാതിൽ കരഞ്ഞു ശബ്ദമുണ്ടാക്കി. കൃഷ്ണേട്ടൻ വരികയാണ്. വന്ന പാടേ മൂപ്പർ ബ്രഷും പേസ്റ്റുമെടുത്ത് പുറത്തേക്ക് പോയി. എഴുന്നേറ്റാൽ വല്ലതും കഴിക്കുന്നതിനു മുമ്പ് പല്ലുതേപ്പ് മൂപ്പർക്ക് നിർബന്ധമാണ്. പല്ലുതേച്ചേ മൂപ്പർ എന്തെങ്കിലും കഴിയ്ക്കൂ.

ഞാൻ തവളപ്പത നോക്കി തിരിഞ്ഞു കിടന്നു. ഇന്നാണാ ദിവസം. മാനസസരോവരത്തോട് ജീവിതത്തിൽ എന്നെന്നേയ്ക്കുമായി വിട പറയുന്ന ദിവസം. കഴിഞ്ഞ 3 ദിവസങ്ങളായി മാനസസരോവരത്തിന്റെ തീരത്താണ് വാസം. ഇങ്ങനെയൊരു വാസം കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതല്ല. പ്രതീക്ഷിക്കാത്ത എന്തെല്ലാം നടക്കുന്നു ഈ ജീവിതത്തിൽ. എന്തായാലും മാനസസരോവരത്തിന്റെ തീരത്തെ വാസത്തിന് അറുതി ആവുകയാണ്. രാവിലെ 8 മണിയോടെ ബസ്സ് പുറപ്പെടും എന്നാണ് കിട്ടിയിട്ടുള്ള വിവരം.

കൃഷ്ണേട്ടൻ ധൃതിയിൽ അകത്തേക്ക് വന്നു. ഉദയസൂര്യന്റെ പ്രഭാതകിരണങ്ങൾ ചക്രവാളത്തിൽ ശ്രദ്ധേയമായ കാഴ്ചകൾ രചിയ്ക്കുന്നുണ്ടെന്ന് തന്റെ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കുന്ന കാമറാമാൻമാരായ സഹയാത്രികരെ മൂപ്പർ അറിയിച്ചു. മുമ്പും പിമ്പും നോക്കാതെ രണ്ടു പേരും ഉടനെ കാമറയും തൂക്കി പുറത്തേക്ക് പുറപ്പെട്ടു.

ഡും ..ഡും.... വാതിലിൽ മുട്ടിക്കൊണ്ട് ചായക്കാരൻ അകത്തേയ്ക്ക് വന്നു. ഞാൻ ചായ വാങ്ങി കുറേശ്ശെ കുടിച്ചു. കൃഷ്ണേട്ടന്റെ ശീലമൊന്നും എനിക്കിപ്പോഴില്ല. പണ്ട് പല്ലു തേച്ചേ ഞാനും വല്ലതും കുടിക്കുമായിരുന്നുള്ളു. പിന്നിടാണ് മനസ്സിലായത്, വ്യർത്ഥമായ ഈ ജീവിതത്തിൽ പല്ലു തേക്കാതെ ചായ കുടിച്ചാൽ ഒന്നും നഷ്ടപ്പെടില്ലെന്ന്.

ഞാൻ ബ്രഷും പേസ്റ്റുമെടുത്ത് പുറത്തേക്കിറങ്ങി. ചിലർ പല്ലു തേക്കുകയാണ്. ചിലർ കയ്യിലുള്ള കാമറ ആകാശത്തേക്ക് ഫോക്കസ് ചെയ്യുകയാണ്. ഇനിയും ചിലർ കയ്യിൽ ഒരു കുപ്പി വെള്ളവുമായി മലമടക്കുകളിലേക്ക് നീങ്ങുകയാണ്. ഞാൻ അടുക്കളയ്ക്കടുത്തുള്ള വാട്ടർ ടാങ്കിൽ നിന്ന് വെള്ളമെടുത്ത് പല്ലു തേച്ചു. തണുത്തുറഞ്ഞ വെള്ളം തട്ടിയപ്പോൾ പല്ലുകൾ കോച്ചിപ്പോയി. മുഖം കഴുകുമ്പോൾ താടിയിൽ വളർന്നു നിൽക്കുന്ന വെളുത്ത രോമങ്ങൾ എന്തോ ഒരു അസ്വസ്ഥത സൃഷ്ടിച്ചു. ബ്രഷും പേസ്റ്റും ബാഗിൽ വച്ച് ഞാൻ നേരേ മാനസസരോവരത്തിന്റെ തീരത്തേയ്ക്ക് വച്ചു പിടിച്ചു. പ്രാതലിനും യാത്ര പുറപ്പെടാനും ഇനിയും സമയം ധാരാളം ഉണ്ട്. അതിനിടക്ക് ആകെ ഒന്നു ചുറ്റിനടക്കാം.

തടാകതീരത്ത് ഞാനെത്തുമ്പോൾ ഒരു മാതിരി യാത്രികരൊക്കെ അവിടെ ഉണ്ട്. തടാകത്തിന്റെ മറുകരയിൽ ഏവരേയും അത്ഭുതസ്തബ്ധരും സന്തുഷ്ടരും ആക്കിക്കൊണ്ട് കൈലാസ പർവ്വതം അതാ ഉയർന്നു നിൽക്കുന്നു. കഴിഞ്ഞ 3 ദിവസമായി മഷിയിട്ടു നോക്കിയിട്ടു പോലും കാണാതിരുന്ന പ്രസ്തുത പർവ്വതം ഇന്നിപ്പോൾ ചക്രവാളത്തിൽ അനാച്ഛാദിതമായത് തീർച്ചയായും ഞങ്ങൾക്കുള്ള അനുഗ്രഹം തന്നെയാണ്. കാമറയുള്ളവരെല്ലാം കൈലാസത്തിന്റെ വിവിധങ്ങളായ ദൃശ്യങ്ങൾ തേടുകയാണ്. ആകാശത്തിൽ സൂര്യൻ ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടില്ല. മേഘങ്ങളുടെ ഇടയിൽ മറഞ്ഞു നിൽക്കുകയാണ് മൂപ്പർ. പ്രഭാതത്തിൽ മാനസസരസ്സിലെ ചക്രവാളം ഒട്ടും ആകർഷകമായി എനിയ്ക്കു തോന്നിയില്ല. നോയ്ഡയിലെ സൂര്യോദയം ഇതിലും മനോഹരമാണെന്ന് എനിയ്ക്ക് തോന്നി.

പലരും മാനസസരോവരത്തിൽ നിന്ന് വെള്ളം ശേഖരിക്കാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. പക്ഷേ ശക്തമായ കാറ്റുള്ളതുകൊണ്ടോ എന്തോ വെള്ളം കലങ്ങിയാണിരുന്നത്. മറ്റു മാർഗ്ഗങ്ങളില്ലാതിരുന്നതിനാൽ അവർക്ക് കലക്കുവെള്ളം ശേഖരിക്കേണ്ടി വന്നു. വെള്ളം കലങ്ങിയതൊന്നും അവർക്ക് ഒരു പ്രശ്നമായി എനിയ്ക്ക് തോന്നിയില്ല. കലക്കമല്ല മറിച്ച് വിശ്വാസമാണ് പ്രധാനം. കലങ്ങിയതായാലും മാനസസരോവരത്തിലെ വെള്ളം ഭക്തർക്ക് പുണ്യദായകമത്രെ. നട്ടുച്ചയ്ക്കായിരുന്നെങ്കിൽ നല്ല പനിനീർ പോലെ തെളിഞ്ഞ വെള്ളം കിട്ടുമായിരുന്നു. പക്ഷേ അതിനിനി നട്ടുച്ചവരെ കാത്തു നിൽക്കാനാവില്ലല്ലോ. അവർക്കിത് ഇന്നലെയോ മിനിഞ്ഞാന്നോ ശേഖരിക്കാമായിരുന്നു. പക്ഷേ, തൂറാൻ നേരത്ത് ആസനം തപ്പുന്നവരും നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

ഞാൻ തിരിച്ച് ഹോട്ടലിലെത്തുമ്പോൾ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ഹോട്ടലിലുള്ളവർ ചൂടുള്ള സൂപ്പ് അകത്താക്കുകയായിരുന്നു. ഞാനും അതിൽ ചേർന്നു. എല്ലാവരും കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. ഞാനത് നേരത്തേ ചെയ്തു വച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രാതലും ലഞ്ചും ചേർന്ന ബ്രഞ്ച്. ചപ്പാത്തി, ദാൽ, സബ്ജി, തലേ ദിവസം ബാക്കിയായ കിച്ഡി എന്നിവയായിരുന്നു ബ്രഞ്ചിന്റെ വിഭവങ്ങൾ. എട്ടേകാലോടെ ബസ്സ് പുറപ്പെട്ടു. പുറകിൽ ഞങ്ങളുടെ ലഗേജ് കയറ്റിയ വാനും ഉണ്ടായിരുന്നു.

ബസ് മാനസതടാകത്തിന്റെ തീരത്തൂടെയാണ് നീങ്ങിയത്. റോഡിന്റെ ഒരു വശത്ത് തടാകം, മറുവശത്ത് മലകൾ. മലകളിൽ അപൂർവ്വമായി മനുഷ്യവാസമുള്ള ചെറിയ ബിൽഡിങ്ങുകൾ. അവ പട്ടാളക്കാരുടെ അധിവാസകേന്ദ്രങ്ങളാണെന്നു തോന്നുന്നു. മാനിനെപ്പോലെ തോന്നിപ്പിക്കുന്ന ചെറിയ മൃഗങ്ങൾ അപൂർവ്വമായി കാണപ്പെട്ടു. ടാറിടാത്ത മണ്ണുറോഡിലൂടെ കിതച്ചു കിതച്ചാണ് ബസ്സിന്റെ പോക്ക്. റോഡിലെ കല്ലും കട്ടയും ബസ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘ്നം സൃഷ്ടിച്ചു കൊണ്ടിരുന്നു. കുറേ കഴിഞ്ഞപ്പോൾ ബസ് നിർത്തി. ആവശ്യക്കാർക്ക് കല്ലുകൾ പെറുക്കാമെന്ന അറിയിപ്പ് വന്നു. എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങിയെങ്കിലും കഴിഞ്ഞ രണ്ടു ദിവസം കല്ലു പെറുക്കി നടന്ന ഞങ്ങൾക്ക് ഇനി വീണ്ടും അതിൽ വലിയ താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണോ എന്തോ, അധികം വൈകാതെ ബസ്സിന്റെ ഹോൺ നീളത്തിൽ മുഴങ്ങിക്കേട്ടു. ബസ്സു പുറപ്പെടാനുള്ള സിഗ്നൽ ആണത്. ബസ്സ് മുന്നോട്ട് പോകവേ തടാകം കണ്ണിൽ നിന്ന് മറഞ്ഞു.

കുറെ കഴിഞ്ഞപ്പോൾ ബസ് ഒരു പരന്ന കുന്നിൻ മുകളിൽ നിന്നു. അതീവ ഹൃദ്യമായ ചുറ്റുപാടായിരുന്നു അവിടെ. മുന്നിലായി രണ്ട് വലിയ ജലാശയങ്ങൾ. ഇടത് വശത്ത് രാക്ഷസതടാകവും വലതു വശത്ത് മാനസതടാകവും ആണെന്ന് ഗൈഡ് ടെമ്പ വിളിച്ചു പറയുന്നുണ്ടായിരുന്നു. മുന്നിലായി ദൂരെ കൈലാസവും പിന്നിലായി വളരെ ദൂരെ 'ഗുർല മന്ദാത' മലയും ആണെന്നും അറിയിപ്പുണ്ടായി. കുറേ മേഘശകലങ്ങളല്ലാതെ ഒരു പർവ്വതവും ഞങ്ങൾക്ക് കാണാനായില്ല. ആളുകൾ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഞാൻ ചുറ്റുമുള്ള അനന്തതയിലേക്ക് നോക്കി. രാക്ഷസതടാകം കൂടുതൽ ഭംഗിയുള്ളതായി എനിയ്ക്ക് തോന്നി. അത് രാക്ഷസന്മാർക്ക് മാത്രം തോന്നുന്ന തോന്നലാണോ എന്തോ?

രാക്ഷസതളത്തിന് പൊതുവേ ഒരു രൂപമുള്ളതായി എനിയ്ക്ക് തോന്നിയില്ല. വളഞ്ഞു പുളഞ്ഞു കിടക്കുന്നതു പോലെയാണ് അതിന്റെ അതിരുകൾ എനിയ്ക്ക് കാണായത്. രണ്ടു തടാകങ്ങളും മുഴുവനായി നമ്മുടെ കണ്ണുകൾക്ക് വശംവദമാകില്ല. അത്രയ്ക്കാണ് അവയുടെ വലിപ്പം. ഈ രണ്ടു തടാകങ്ങളുടേയും ആകാശത്തിൽ നിന്നുള്ള ദൃശ്യം ഇന്റർനെറ്റിലുണ്ട്. ആ ദൃശ്യത്തിലെ രാക്ഷസതടാകം, വിചിത്രമായ തലയുള്ള ഒരു മൃഗം കൈകളിൽ ഇരയെ പിടിച്ചു കൊണ്ട് ഇരിക്കുന്ന രൂപമാണ് എന്റെ മനസ്സിൽ രൂപപ്പെടുത്തുന്നത്. ആ ചിത്രം ഞാനിവിടെ കൊടുക്കുന്നുണ്ട്.


രാക്ഷസതടാകവും മാനസസരോവരവും - ഒരു ആകാശക്കാഴ്ച (അവലംബം: ഇന്റെർനെറ്റ്)

രാക്ഷസതളത്തിൽ അങ്ങിങ്ങായി ചെറിയ ദ്വീപുകൾ കണ്ടു. ചെറിയ ചെറിയ കുന്നുകൾ. അങ്ങോട്ട് ഒരു തോണി തുഴഞ്ഞ് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. അപ്പോൾ രണ്ടുമൂന്നു വ്യാഴവട്ടങ്ങൾക്ക് മുമ്പ് നെയ്യാർ ഡാമിൽ തോണി തുഴഞ്ഞ് യാത്ര ചെയ്തത് എന്റെ മനസ്സിലൂടെ പാഞ്ഞുപോയി. അതിനു മുമ്പോ പിന്നീടോ ഞാൻ തോണി തുഴഞ്ഞിട്ടില്ല. ഹൗ, ആ പങ്കായത്തിന്റെ ഭാരം ഇപ്പോഴും കയ്യിലനുഭവപ്പെടുന്നുണ്ട്. അന്ന് തോണിയിലുണ്ടായിരുന്ന കൂട്ടരൊക്കെ ഇപ്പോഴെവിടെ ആയിരിക്കുമോ എന്തോ? ഈയിടെ ഒരാൾ റിട്ടയർ ചെയ്യുകയുണ്ടായി. മറ്റൊരാൾ വളരെ പണ്ടേ അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. അയാളിപ്പോഴെവിടെ ഉണ്ടോ ആവോ? അവരൊക്കെ എന്നെ ഓർക്കുന്നുണ്ടാകുമോ?

പഴയ കഥകളോരോന്നോർത്തു നിൽക്കേ ബസ്സിന്റെ ഹോൺ മുഴങ്ങി. യാത്ര പുനരാരംഭിക്കാൻ സമയമായിരിക്കുന്നു. ഞാൻ വേഗം ബസ്സിൽ കയറി ഇരുന്നു. മറ്റുള്ളവരും. ബസ്സ് രണ്ടു തടാകങ്ങളുടേയും ഇടയിലുള്ള മലമുകളിലൂടെ മുന്നോട്ട് നീങ്ങി. ഈ ചെറിയ, വലിയ വീതിയില്ലാത്ത, മല ഇടിച്ചു നിരത്തിയാൽ പിന്നെ രണ്ടു തടാകങ്ങളില്ല. ഒന്നേയുള്ളു. പക്ഷേ, അങ്ങനെ സംഭവിക്കാനിടയില്ല. ജനങ്ങളുടെ വിശ്വാസവും ഭക്തിയും നിലനിൽക്കുന്നിടത്തോളം കാലം ഒരു ഗവണ്മെന്റിനും അങ്ങനെ ചെയ്യാനാവില്ല. പക്ഷേ, എന്റെ ചിന്ത അതല്ലായിരുന്നു, മറിച്ച്, ഈ രണ്ടു തടാകങ്ങളും ഒരുമിച്ചാൽ ഏത് തടാകത്തിന്റെ ഗുണമായിരിക്കും നിലനിൽക്കുക എന്നതായിരുന്നു. പുതുതായുണ്ടാകുന്ന തടാകം രാക്ഷസതളം പോലെ അസ്വീകാര്യമാകുമോ അതോ മാനസതടാകം പോലെ സ്വീകാര്യമാകുമോ? രാക്ഷസതടാകത്തിന്റെ കളങ്കം മാറ്റാൻ മാനസതടാകത്തിനാകുമോ?

ബസ്സ് മുന്നോട്ട് നീങ്ങവേ, ദൂരെ മെറ്റൽ ചെയ്ത റോഡ് ദൃശ്യമായി. ഇതിലൂടെയായിരുന്നു കഴിഞ്ഞ ആഴ്ച കൈലാസത്തിലേക്ക് പോയത്. ഇപ്പോൾ ഒരാവൃത്തി പൂർത്തിയാക്കി വീണ്ടും ആ റോഡിൽ തന്നെ വന്നു ചേരുകയാണ്. ബസ്സ് ഓടിയോടി മെറ്റൽ ചെയ്ത റോഡിലെത്തുമ്പോൾ മാനസസരോവരം എന്നെന്നേക്കുമായി കണ്ണിൽ നിന്നും മറഞ്ഞിരുന്നു. ഇപ്പോഴും രാക്ഷസതടാകം കാണുന്നുണ്ട്.

ബസ്സ് ടാറിട്ട റോഡിൽ നിന്നു. ബസ്സിൽ നിന്ന് കുറച്ച് പേർ എഴുന്നേറ്റ് കുപ്പിയുമായി ഓടി. അവർ പോയത് രാക്ഷസതടാകത്തിലെ വെള്ളമെടുക്കാനായിരുന്നു. ഞാൻ തിരുവനന്തപുരത്തായിരുന്നെങ്കിൽ ഞാനും ഒരു കുപ്പി വെള്ളമെടുത്തേനേ. എന്നിട്ട് പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിൽ കൊടുത്ത് അതിന്റെ ഗുണമേന്മ പരിശോധിപ്പിക്കുമായിരുന്നു. അപ്പോഴറിയാമായിരുന്നു ഈ വെള്ളത്തിന് വല്ല കുഴപ്പവും ഉണ്ടോ എന്നും എന്തുകൊണ്ടാണ് ഈ വെള്ളത്തിൽ ജീവജാലങ്ങൾ ഇല്ലാത്തത് എന്നും. പക്ഷേ ഞാൻ പോകുന്നത് നോയ്ഡയിലേക്കായതിനാൽ ഈ ചോദ്യങ്ങൾക്കൊന്നും എനിയ്ക്ക് ഉത്തരം കിട്ടുകയില്ല തന്നെ.

ഞങ്ങളുടെ കൈലാസയാത്ര അവസാനിച്ചിരിക്കുന്നു. ഇനി മടങ്ങിയാൽ മതി. ഇനിയുള്ള ലക്ഷ്യം സ്വന്തം വീടും കുടുംബവും ഓഫീസും ഒക്കെ ആണ്. ഞാൻ നാട്ടിലെ കാര്യങ്ങൾ ആലോച്ചിച്ചു കൊണ്ട് ബസ്സിലിരുന്നു.

കൈലാസ-മാനസസരോവര തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്നവരുമായി ബസ്സ് ഓടിക്കോണ്ടേ ഇരുന്നു. ആ ഓട്ടത്തിനിടയിൽ ഞങ്ങൾ ഒരു സമാധിസ്മാരകത്തിലും കയറി. സമാധിസ്മാരകം എന്നു പറയുമ്പോൾ താജ് മഹലോ അതു പോലെയുള്ള മുകിലരാജ സൗധങ്ങളോ മനസ്സിൽ കരുതേണ്ട. കുറെ (എന്നു പറഞ്ഞാൽ വളരെയധികം) ചുവന്നുരുണ്ട മിനുസമുള്ള കല്ലുകൾ കൂട്ടിവച്ച് പൊക്കിപ്പൊക്കി അതിനു മുകളിൽ കുറെ 'പ്രെയർ ഫ്ലാഗ്സ്' നാട്ടിയ അനാഥമായ ഒരു നാടൻ സ്മാരകം. ചുറ്റു മതിലോ കാവൽക്കാരോ ഒന്നുമില്ല.. ചുറ്റും ഉരുളക്കിഴങ്ങിന്റേയും കടുകിന്റേയും കൃഷിസ്ഥലങ്ങൾ.. ജൊരാവർ സിങിന്റെ സ്മാരകമാണത്. അതിപ്പോഴും നില നിൽക്കുന്നെന്നത് അത്ഭുതം തന്നെ. തങ്ങളുടെ നാടിനെ കീഴടക്കിയ മനുഷ്യന്റെ സ്മാരകം എന്താണാവോ അവർ ഇങ്ങനെ വെറുതെ വിടുന്നത്? ഒരു പക്ഷേ ടിബറ്റുകാരുടെ മഹാമനസ്ക്കതയുടെ പ്രതീകമാകം ഈ സ്മാരകം. ഒരു പക്ഷേ കൈലാസനാഥൻ അദ്ദേഹത്തിനു വല്ല വരവും കൊടുത്തിരിക്കാം, നീ അമരനാകട്ടെ എന്ന്. ഞാൻ ആ സ്മാരകത്തെ ഒരു വട്ടം വലം വച്ചു.

ജൊരാവർ സിങ്ങ് നമ്മുടെ ബഹുമാന്യനായ ഡോ. കരൺ സിംഹിന്റെ അച്ഛൻ ഹരി സിംഹിന്റെ അച്ഛൻ ഗുലാബ് സിങ്ങിന്റെ സേനാനായകനും പിന്നീട് പ്രധാനമന്ത്രിയുമൊക്കെ ആയിരുന്നെന്നാണ് യു. പി.ക്കാരനായ ഒരു യാത്രി എന്നോട് പറഞ്ഞത്. അദ്ദേഹം തിബറ്റുകാരോട് യുദ്ധം ചെയ്ത് കൈലാസവും മാനസസരോവരവും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കാശ്മീരിനോട് ചേർത്തത്രെ. പക്ഷേ, പിന്നീട്, കൈലാസദർശനവും മാനസതീർത്ഥസ്നാനവും ഒക്കെ കഴിഞ്ഞു വരുമ്പോൾ ടിബറ്റിൽ വച്ച് തന്നെ കൊല്ലപ്പെട്ടുവത്രെ. കൈലാസം പിടിച്ചടക്കിയത് കൈലാസനാഥൻ പൊറുത്തുകാണില്ല. പക്ഷേ, അദ്ദേഹം ചില്ലറക്കാരനല്ല, കാരണം അദ്ദേഹത്തിനവിടെ ഇപ്പോഴും എല്ലാവരും സന്ദർശിക്കുന്ന സ്മാരകമുണ്ട്. ശത്രുരാജ്യത്ത് വേറെ ഏത് വ്യക്തിക്കാണ് ഇതുപോലെ സ്മാരകമുള്ളത്?

ജൊരാവർ സിങ്ങിനെക്കുറിച്ചോർത്തുകൊണ്ട് ബസ്സിലേക്ക് നടക്കുമ്പോൾ കൈലാസം വരെയുള്ള സ്ഥലങ്ങൾ ഇന്ത്യയോട് ചേർക്കേണ്ടതുണ്ടെന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. പക്ഷേ, കാശ്മീർ പ്രശ്നം പോലും എങ്ങുമെത്തിയ്ക്കാൻ കഴിയാത്ത നമുക്കതാവുമോ?

ബസ്സ് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അകലെ കൃഷിസ്ഥലങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബസ്സ് തക്ലക്കോട്ടെത്തുന്നതിന്റെ ലക്ഷണമാണത്. വയൽ നിറയെ മഞ്ഞ നിറത്തിലുള്ള പൂക്കളോടു കൂടിയ ചെടികളാണ്. കടുകാണത്രെ അത്. ബസ്സ് കുന്നുകളിറങ്ങി സമതലത്തിലെത്തിച്ചേർന്നു. ഈ ഇറക്കം ഇറങ്ങുമ്പോൾ മനസ്സിലാകും ഇത്രയും ദിവസം വളരെ ഉയരത്തിലായിരുന്നെന്ന്. ഇപ്പോൾ റോഡിനിരുവശത്തും ടിബറ്റൻ മാതൃകയിലുള്ള കെട്ടിടങ്ങളും വീടുകളും കാണാം. അങ്ങിങ്ങായി അപൂർവ്വം ഒറ്റത്തടിവൃക്ഷങ്ങളും കണ്ടു. തക്ക്ലക്കോട്ടല്ലാതെ തിബറ്റിൽ മറ്റൊരിടത്തും ഞാൻ മരങ്ങൾ കണ്ടില്ല. ബസ്സ് ഉരുണ്ടു നീങ്ങിയത് ഞങ്ങൾ നേരത്തേ താമസിച്ച പുരങ് ഹോട്ടലിന്റെ സമീപത്തേക്കായിരുന്നു. ഇന്നത്തെ യാത്ര ഇവിടെ അവസ്സനിക്കുമെന്നും ഉച്ചക്ക് ശേഷം ഹോട്ടലിൽ ചടഞ്ഞിരിക്കേണ്ടി വരുമെന്നും ഞാൻ കരുതി. ബസ് ഹോട്ടലിലേക്കാണെന്നറിഞ്ഞ് സന്തോഷിച്ചവരും കാണും. "2ജിബി ഡാറ്റ ഓഫ്ലോഡ്" ചെയ്യാൻ വെമ്പിനിന്നവരും അവരുടെ ഇടയിൽ കാണും. എന്നാൽ ബസ്സ് ഹോട്ടലിനെ മറി കടന്ന് മുന്നോട്ട് പോകുകയാണ് ചെയ്തത്.

ബസ്സ് വീണ്ടും മുന്നോട്ട് പോകുമ്പോൾ റോഡിന്റെ ഇരുവശത്തും വലിയ മണ്ണു മലകളാണ് ഞാൻ കണ്ടത്. കാണാൻ ഭംഗിയുള്ള ആ മലകൾ എങ്ങനെ അവിടെ നിൽക്കുന്നു എന്ന് ഞാൻ അതിശയിച്ചു. എപ്പോൾ വേണമെങ്കിലും അടർന്നു വീഴാമെന്ന നിലയിലായിരുന്നു അവ. ഭംഗിയുള്ള ആ മലകളെ താണ്ടി ഞങ്ങൾ ഒരു മൊണാസ്ട്രിയിലെത്തി. കോജാർനാഥ് ടെമ്പിൾ (?) ആണത്രേ അത്.

ഞങ്ങൾ കോജാർനാഥ് മന്ദിരത്തിനു മുന്നിൽ ബസ്സിറങ്ങുമ്പോൾ പാവങ്ങളായ കുട്ടികൾ ഞങ്ങളെ വളഞ്ഞു. എന്റെ കയ്യിൽ അവർക്ക് കൊടുക്കാൻ ഒരു മിഠായി പോലും ഇല്ലായിരുന്നു. ചിലരെല്ലാം അവർക്ക് മിഠായിയും മറ്റും കൊടുത്തു. പാവങ്ങളാണെങ്കിലും അവരെല്ലാം ധരിച്ചിരുന്നത് ഷൂസും കമ്പിളിക്കുപ്പായങ്ങളും ഓവർകോട്ടും മറ്റുമാണ്. അതവർ പണക്കാരായ പാവങ്ങളായതുകൊണ്ടല്ല; മറിച്ച് അവിടെ ജീവിയ്ക്കാൻ അത്തരം വസ്ത്രങ്ങൾ വേണം എന്നുള്ളതു കൊണ്ടാണ്. കടുത്ത തണുപ്പല്ലേ അവിടെ?

കോജാർനാഥിലെ ഈ കെട്ടിടത്തെ മന്ദിർ എന്നു വിളിക്കണോ മൊണാസ്ട്രി എന്നു വിളിക്കണോ എന്ന് എനിക്ക് സംശയം. സംഗതി എന്തെന്നാൽ അവിടുത്തെ പ്രതിഷ്ഠകൾ സീതാരാമലക്ഷ്മണന്മാരാണ്. പക്ഷേ അവരുടെ എല്ലാം മുഖം ടിബറ്റൻ ബുദ്ധന്റേതാണ്. മാത്രമല്ല അത് നോക്കി നടത്തുന്നത് ബുദ്ധഭിക്ഷുക്കളും. അവർക്കെങ്ങനെയാണാവോ സീതാരാമലക്ഷ്മണന്മാർ ആരാദ്ധ്യരായത്? അവിടെയുള്ള ബുദ്ധഭിക്ഷുക്കൾ ക്ഷേത്രത്തിന്റെ (മന്ദിരത്തിന്റെ) കഥ പറയുന്നുണ്ട്. പക്ഷേ എനിയ്ക്ക് ഒന്നും മനസ്സിലാവുന്നില്ല എന്നു മാത്രം. ഭാഷയറിഞ്ഞാലല്ലേ മനസ്സിലാവൂ?

ഞങ്ങൾ ഷൂസഴിച്ചു വച്ച് ക്ഷേത്രത്തിനകത്ത് കയറി. അതിന്റെ കെട്ടും മട്ടും ഒരു മൊണാസ്ട്രിയുടേത് തന്നെ. സീതയ്ക്കും രാമനും ലക്ഷ്മണനും ടിബറ്റൻ ബുദ്ധന്റെ മുഖച്ഛായ. രാമന്റെ അരുമശിഷ്യൻ ഹനുമനെ അവിടെ ഒരിടത്തും കണ്ടില്ല. ഒരു പക്ഷേ ബുദ്ധഭിക്ഷുക്കൾക്ക് കുരങ്ങന്മാരോട് അലർജി ആയിരിക്കും. ഫോട്ടോഗ്രാഫി പാടില്ല എന്നവർ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നെങ്കിലും ഒരാൾ വിഗ്രഹങ്ങളുടെ ഫോട്ടോ എടുത്തു. നമ്മൾ ഇന്ത്യക്കാരല്ലേ? നമ്മൾ അങ്ങനെയേ ചെയ്യൂ. പാവം ലാമമാർ, അവർ കൈ കൊണ്ടരുതെന്നാംഗ്യം കാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല. സീതാരാമലക്ഷ്മണന്മാർ ലാമമാർക്ക് എങ്ങനെയാണ് ആരാദ്ധ്യരായത് എന്നതിന് എനിയ്ക്കുത്തരമില്ല.

സീതാരാമലക്ഷ്മണന്മാരെ പ്രദക്ഷിണം ചെയ്തു കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ വിഗ്രഹങ്ങൾക്ക് പുറകിൽ ഉള്ള കൊടും കൂരിരുട്ടുള്ള ഒരു ഇടുങ്ങിയ വഴിയിലൂടെ പ്രദക്ഷിണം ചെയ്യിച്ചു. ഇരുട്ടിൽ ചിലരുടെ തല എവിടെയൊക്കയോ തട്ടി. ചിലർ മൊബൈൽ ഫോൺ ഓൺ ചെയ്ത് ഇരുട്ടിനെ തോൽപ്പിച്ചു.

ക്ഷേത്രത്തെക്കുറിച്ചുള്ള കാര്യമൊക്കെ അവിടെ ചുമരിൽ എഴുതി വച്ചിട്ടുണ്ടത്രെ. ഏതു ഭാഷയിലാണാവോ? തിരക്കിൽ ഞാൻ അതൊന്നും കണ്ടില്ല. ക്ഷേത്രത്തോട് ചേർന്നുള്ള മറ്റൊരു ഭാഗത്ത് ഇനി ജനിയ്ക്കാൻ പോകുന്ന ബുദ്ധന്റെ വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നുണ്ട്. ഈ ബുദ്ധന്റെ പേരും വിശേഷങ്ങളും ഒരു യാത്രി ചോദിച്ചപ്പോൾ അവിടെ നിന്നിരുന്ന ചെറുപ്പക്കാരനായ ലാമയ്ക്ക് ഉത്തരമില്ലായിരുന്നു. അവിടെ അതിനകത്ത് ഒരു കാളീക്ഷേത്രവും ഉണ്ടെന്നാണ് എനിയ്ക്ക് മനസ്സിലായത്. ശരിയാണോ എന്തോ?

ക്ഷേത്രത്തിനു പുറത്തിറങ്ങി ഷൂസിട്ട ഞാൻ ചുറ്റും നോക്കി. എങ്ങും മണ്ണുമലകളാണ്. വളരെ ഭംഗിയുള്ളവ. കാമറയുള്ളവരെല്ലാം അത് പകർത്തുന്നുണ്ടായിരുന്നു. മുറ്റത്ത് ധാരാളം പൂച്ചെടികളും കുറച്ച് മരങ്ങളും ഭംഗിയായി വച്ചു പിടിപ്പിച്ചിരിക്കുന്നു. മുറ്റത്ത് വച്ച് അവർ ഞങ്ങൾക്ക് ചായ തന്നു. അത് തീരുമ്പോഴേക്കും ക്ഷേത്രത്തിലെ പ്രസാദം വന്നു. വർണ്ണരാജികൾ വിലസുന്ന മനോഹരമായ നൂൽമാലകൾ. അത് എല്ലാവർക്കും ഒരെണ്ണം കിട്ടി. എല്ലാവരും അത് കഴുത്തിൽ കെട്ടി. ഈയിടെയാണ് ഞാനത് അഴിച്ചു മാറ്റിയത്.

അവരുടെ മുറ്റത്ത് അവരുടെ ഒരു വില്പനശാലയുണ്ട്. ഫോട്ടോകൾ, കലണ്ടറുകൾ, വാൾപേപ്പറുകൾ അവിടെ ഉണ്ട്. ചുളിയാതേയും ഒടിയാതേയും കൊണ്ടുവരാനാകില്ല എന്നതിനാൽ ഞാനൊന്നും വാങ്ങിയില്ല. പലരും അവിടെ അവയ്ക്ക് വേണ്ടി വില പേശുന്നുണ്ടായിരുന്നു. ശുംഭന്മാർ. നമ്മൾ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ പോയി അവരുടെ വില്പനശാലയിലെ സാധനങ്ങൾക്ക് വില പേശിയാൽ എങ്ങനെ ഇരിക്കും? മൊണാസ്ട്രിയ്ക്കാണെങ്കിൽ പ്രധാനപ്പെട്ട വരുമാന മാർഗ്ഗമാണ് ഈ വില്പന.

ക്ഷേത്രത്തിൽ നിന്നിറങ്ങിയ ഞങ്ങൾ ബസ്സിൽ തിരികെ നേരത്തേ താമസിച്ച പുരങ് ഹോട്ടലിലെത്തി. ഇതോടെ ചൈനയിലെ ഞങ്ങളുടെ ഔദ്യോഗികമായ എല്ലാ പരിപാടികളും അവസാനിച്ചു. ഇനിയുള്ള രണ്ട് ദിവസങ്ങൾ ഇവിടെയാണ്. വിശ്രമത്തിനും വിനോദത്തിനും ചൈനീസ് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനുമായി ഈ ദിവസങ്ങൾ ഉപയോഗപ്പെടുത്താം.

യാത്രയുടെ പതിനെട്ടാമത്തെ ദിവസമായിരുന്നു ഇന്ന്. ഇനി 9 ദിവസം കൂടി കഴിയുമ്പോൾ ഈ തീർത്ഥയാത്ര അവസാനിക്കും. ഇനിയുള്ള ഈ 9 ദിവസങ്ങൾ തിരിച്ചു പോക്കിനുള്ളതാണ്. ഇനിയൊരു കൈലാസയാത്ര എന്റെ ചിന്തയിൽ ഇല്ല തന്നെ.

* * * * * * * * * * തുടരും * * * * * * *

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 20

ബസ്സിറങ്ങിയ ഞാൻ പുറകിൽ ബാഗും തൂക്കി മറ്റുള്ളവരുടെ കൂടെ, ഞങ്ങളെ കാത്തിരിക്കുന്ന ക്യാമ്പിലേക്ക് നടന്നു. ഈ ക്യാമ്പ് ഒരു ഒറ്റനില കെട്ടിടമാണ്. TRUS GHO Monastery Hotel എന്ന് അതിന്റെ മുന്നിൽ ഇംഗ്ലീഷിൽ എഴുതി വച്ചിട്ടുണ്ട്. അഞ്ചാറു മുറികളുണ്ടെന്ന് തോന്നുന്നു. കട്ടിലും ബെഡ്ഡുമൊക്കെ ഉണ്ട്. ഓരോന്നിലും അഞ്ചാറു പേർക്ക് സുഖമായി കിടന്നുറങ്ങാം. പുറത്ത് ഷെഡ്ഡുകൾ കെട്ടിയാണ് അടുക്കളയും മറ്റും ഉള്ളത്.

കിടക്കാമെന്നല്ലാതെ അതിനകത്ത് നിന്നു തിരിയാൻ സ്ഥലമില്ല. ഒരു തരം ഡോർമിറ്ററി. പൈപ്പും വെള്ളവും ഒന്നും ഇല്ല. എല്ലാത്തിനും ശരണം മാനസതടാകവും അതിലേക്കൊഴുകിയെത്തുന്ന വെള്ളച്ചാലുകളും തന്നെ. ഈ സ്ഥലത്തും കുളിമുറിയും കക്കൂസും ഒന്നും ഇല്ല. പക്ഷേ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അതിനോടൊപ്പം ധാരാളം കക്കൂസുകളും ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ സപ്തംബർ മാസമായില്ലേ? അതിന്റെ ഒക്കെ പണി തീർന്നിട്ടുണ്ടാകും. ഇനി പോകുന്നവർക്ക് നമ്മൾ ശീലിച്ചതു പോലെ കക്കൂസിലോ മലയിടുക്കിലോ കാര്യങ്ങൾ സൗകര്യം പോലെ സാധിക്കാവുന്നതേയുള്ളു.

അവിടത്തെ വാതിലിൽ പതിച്ച ഒരു സ്റ്റിക്കറിൽ China India Pilgrim Service Centre of TAR (CIPSC) എന്നെഴുതിയിട്ടുണ്ട്. TAR എന്നാൽ Tibetan Autonomous Region. ഈ CIPSC ആണ് കൈലാസദർശനത്തിന് ടിബറ്റിൽ ചുക്കാൻ പിടിക്കുന്നത്. അവരുടെ ഓഫീസ് ഏതെന്നോ എവിടെയെന്നോ ഒരറിവും എനിക്ക് കിട്ടിയില്ല. ഞങ്ങളുടെ ക്യാമ്പിന്റെ തൊട്ടടുത്തു തന്നെ തടാകത്തിന്റെ തീരത്തായി നല്ലൊരു ബുദ്ധവിഹാരമുണ്ട്. TRUS GHO Monastery Democratic management Committee എന്ന് മൊണാസ്ട്രിയുടെ മുന്നിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ഞങ്ങൾ താമസിക്കുന്ന കെട്ടിടം ഈ മൊണാസ്ട്രിയുടെ വകയാണ് എന്നു തോന്നുന്നു.

ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ മാനസസരോവരം കാണാനിറങ്ങി. അടുത്തുള്ള മൊണാസ്ട്രിയിലും കൂട്ടത്തിൽ കയറി. മൊണാസ്റ്ററിയിൽ നെയ് നിറച്ച് കത്തിച്ചു വച്ചിട്ടുള്ള ഒറ്റത്തിരി വിളക്കുകൾ കാണാൻ നല്ല ഭംഗിയാണ്. ബുദ്ധന്റേയും മറ്റും ധാരാളം വിഗ്രഹങ്ങളും ചുമർചിത്രങ്ങളും അവിടെയുണ്ട്. സിലിണ്ടർ ആകൃതിയിലുള്ള ഒരുപാട് പ്രാർത്ഥനാ ചക്രങ്ങൾ അവിടെ ഉണ്ട്. ഞങ്ങളതെല്ലാം ഭയഭക്തിബഹുമാനങ്ങളോടെ കറക്കി വിട്ടു. ഭക്തന്മാരും സന്ദർശകരും ധാരാളം നോട്ടുകൾ അവിടെ സംഭാവന ഇട്ടിട്ടുണ്ട്. മാവോയുടെ (അതോ ചൗ എൻ ലായിയോ?) തലയുള്ള ധാരാളം യുവാൻ അവിടെ വിഗ്രഹങ്ങൾക്കടുത്ത് കണ്ടു. ഞാൻ ഒരു 20 യുവാൻ അവിടെ ഇട്ടു.

മാനസസരോവരത്തിന്റെ ഈ തീരത്ത് 3 രാത്രിയും നാലു പകലുകളും ചെലവഴിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. മാനസസരോവരത്തിന്റെ തീരത്തുള്ള ബലിതർപ്പണം തലമുറകൾക്ക് മോക്ഷം നൽകുമെന്ന ഒരു വിശ്വാസം നിലവിലുണ്ടെങ്കിലും ബലിതർപ്പണം ചെയ്യാനറിയാത്തതുകൊണ്ട് ഞാനത്തരം കാട്ടിക്കൂട്ടലുകൾക്കൊന്നും മിനക്കെട്ടില്ല. മോക്ഷപ്രാപ്തിക്കായി മുങ്ങിനിവരാനാഗ്രഹിച്ചുകൊണ്ട്, ഈ മാനസസരോവരത്തെ ഭാരതീയർ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളാണോ സഹസ്രാബ്ദങ്ങളാണോ മന്വന്തരങ്ങളാണോ കഴിഞ്ഞത് എന്നെനിക്കറിയില്ല. ഈ ജന്മത്തിലും പൂർവ്വജന്മങ്ങളിലും ചെയ്ത പാപങ്ങൾക്ക് പരിഹാരമത്രേ മാനസസരോവരത്തിലെ സ്നാനം. ആവോ, ആർക്കറിയാം ഈ വിശ്വാസത്തിന്റെ പുറകിലുള്ള യാഥാർത്ഥ്യങ്ങൾ? മാനസസരോവരത്തിൽ 3 ദിവസം കുളിച്ചെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു മാറ്റം എന്റെ ചിന്തയിലോ പ്രവർത്തിയിലോ അനുഭവങ്ങളിലോ ഉണ്ടായതായി ഞാൻ അറിയുന്നില്ല.

പരിശുദ്ധിയുടേയും പവിത്രതയുടേയും മൂർത്തരൂപമായിട്ടാണ് ഈ മാനസസരോവരം കണക്കാക്കപ്പെടുന്നത്. അത്രയും പരിശുദ്ധമാണ് മാനസസരോവരമെങ്കിൽ തീർച്ചയായും പാപങ്ങളകറ്റാൻ അതിനു കഴിഞ്ഞേക്കും. "ചാരിയാൽ ചാരിയത് നാറുക" എന്നൊരു ചൊല്ലില്ലേ? അതുപോലെ നല്ലതിനോടൊത്തുനിന്നാൽ ഏതും നല്ലതാവും, തീർച്ച. അപ്പോൾ പരിശുദ്ധിയുടേ മൂർത്തിമത്‌രൂപമായ മാനസസരോവരത്തിന് ആളുകളുടെ പാപങ്ങളകറ്റാൻ കഴിയും. പക്ഷേ മാനസസരോവരത്തിന് അതിനു മാത്രം പരിശുദ്ധി ഇപ്പോഴുണ്ടോ എന്നേ സംശയമുള്ളു. താഴെ കൊടുക്കുന്ന രണ്ടു ഫോട്ടോകൾ മാനസസരോവരത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാൻ സഹായിക്കും.


തീർത്ഥാടകൻ സരോവരത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നു (അവലംബം: ഇന്റർനെറ്റ്)


ശേഖരിച്ച മാലിന്യങ്ങൾ കരയിലേക്ക് കൊണ്ടുപോകുന്നു(അവലംബം: ഇന്റർനെറ്റ്)


ഈ രണ്ടു ഫോട്ടോകളും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നെടുത്തതാണ്. കൈലാസയാത്രികർ തടാകം വൃത്തിയാക്കുന്നതാണ് ചിത്രത്തിൽ. അതെല്ലാം കാണുമ്പോൾ ഓക്കാനം വരുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. ഫോട്ടോയിലുള്ളതുപോലെ തടാകതീരത്ത് പലയിടത്തും കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക്ക് കവറുകളും മറ്റു വൃത്തികേടുകളും കാണപ്പെട്ടു. ഈ സ്ഥലമെല്ലാം വൃത്തികേടാക്കുന്നത് സന്ദർശകരാണ് എന്ന് ഒരിക്കൽ കൂടി പറയേണ്ടതില്ലല്ലോ. ഇത്തരം ചിത്രങ്ങൾ കൂടുതൽ കാണണമെന്നുണ്ടെങ്കിൽ ഈ ലിങ്കിൽ നോക്കിയാൽ മതി. http://www.kumaonaurkailash.com/Kailash_mansarovar_Yatra_2011/1st_batch_at_Mansarovar.html

യാത്രയെക്കുറിച്ചും മറ്റും അറിയാൻ ഇനി കാണുന്ന ലിങ്കും സഹായിക്കും.
http://kailashmansarovaryatra.net.in/index_HOME.html

ഈ വർഷം യാത്ര ചെയ്തവരുടെ പേരുകൾ വേണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ നോക്കിയാൽ മതി. http://www.kmyatra.org/batch1.htm
ഇതു പോലെ 16 പേജുകളുണ്ട്. അവയെല്ലാം നോക്കിയാൽ മാത്രമേ മുഴുവൻ യാത്രക്കാരുടേയും പേരുകൾ കിട്ടൂ.

അപ്പോൾ മാനസസരോവരത്തിലെ അഴുക്കിനെ കുറിച്ച് അല്ലേ പറഞ്ഞു വന്നത്? മാനസസരോവരത്തിനു ചുറ്റും മലകളാണ്. ആ മലകളിലൊന്നും ആൾപാർപ്പില്ല. മനുഷ്യന്റെ സാമീപ്യമുള്ളത് മാനസസരോവരത്തിന്റെ തീരത്തു മാത്രമാണ്. അതും കാലാവസ്ഥ നല്ലതായിരിക്കുന്ന ജൂൺ മുതൽ സപ്തംബർ വരെ. ആ മനുഷ്യരാകട്ടെ ഭക്തന്മാരുടേയും സന്ദർശകരുടേയും രൂപത്തിൽ അന്യനാടുകളിൽ നിന്നെത്തുന്നവർ ആണ്. അവർക്ക് അവരുടെ കാര്യത്തിൽ മാത്രമാണ് താത്പര്യം. അവർ ആ തടാകതീരത്ത് 2-3 ദിവസം താമസിക്കുന്നു. ഉറങ്ങിയെഴുന്നേറ്റാലുള്ള ഒന്നും രണ്ടും തുടങ്ങി ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അവർ സാധിക്കുന്നത് ഈ തീരത്താണ്. എന്നിട്ട് എല്ലാ തരത്തിലും ആ തീരം വൃത്തികേടാക്കിയിട്ടാണ് അവൻ അവിടെ നിന്ന് മടങ്ങുന്നത്. ഈ വൃത്തികേടുകളെല്ലാം ഒഴുകിയെത്തുന്നത് ഈ തടാകത്തിലാണ്. ആത്യന്തികമായി അവൻ വൃത്തികേടാക്കുന്നത് തടാകത്തിലെ ജലം തന്നെയാണ്. ഇനി പറയൂ, തടാകം വിശുദ്ധിയുടെ മൂർത്തരൂപമാണോ എന്ന്. ഇനി പറയൂ, തടാകത്തിലെ കുളി പാപപരിഹാരാർത്ഥമാണോ എന്ന്.

വൈരുദ്ധ്യങ്ങളുടേയും വിരോധാഭാസങ്ങളുടേയും കഥയേ മാനസസരോവരത്തിനു പറയാനുള്ളു. ഹിന്ദുക്കളും ബൗദ്ധന്മാരും അതിനെ പവിത്രമായി കാണുന്നു. അതിന്റെ പരിശുദ്ധി നഷ്ടപ്പെടുമെന്നും അത് മലിനമാകുമെന്നും കരുതി തദ്ദേശീയർ അതിൽ കുളിക്കുക പോലും ചെയ്യുന്നില്ല. അതവർ ചീത്ത പ്രവർത്തിയായി കാണുന്നു. തടാകത്തിൽ നിന്ന് വെള്ളമെടുത്ത് ദൂരെ കൊണ്ടുപോയാണ് അവർ കുളിക്കുന്നത്. കുളിച്ച വെള്ളം തടാകത്തിൽ വീഴാതെ അവർ ശ്രദ്ധിക്കുന്നു. പക്ഷേ ഹിന്ദുവാകട്ടെ, അതിൽ കുളിക്കുക മാത്രമല്ല ആർത്തവരക്തം വരെ കഴുകിക്കളയാൻ ഈ തടാകത്തെ ഉപയോഗിക്കുന്നു. (അതല്ലെങ്കിൽ 20 മുതൽ 50 വരെ വയസ്സുള്ള സ്ത്രീകൾ കൈലാസം കാണാൻ പോകുമ്പോൾ തടാകതീരത്ത് മറ്റെവിടേയാണ് ഇമ്മാതിരി കാര്യങ്ങൾ സാധിക്കുന്നത്? ഒരു മാസമാണ് കൈലാസയാത്രയുടെ കാലാവധി എന്ന്, ഇതു പറയുമ്പോൾ ആരും മറന്നു കൂടാത്തതാണ്.) അതിൽ കുളിക്കുന്നത് പാപമായി തിബത്തുകാരൻ കരുതുമ്പോൾ തന്നെ ഇന്ത്യക്കാരനെ അതിലേക്ക് കുളിക്കാൻ കൂട്ടിക്കൊണ്ടു പോകുന്നത് അതേ തിബത്തുകാരൻ തന്നെയാണ്. നോക്കണേ ഓരോ വിരോധാഭാസം.

ഞങ്ങൾ വളരെ ദൂരം തടാകത്തിന്റെ കരയിലൂടെ നടന്നു. അങ്ങിങ്ങ് മത്സ്യങ്ങൾ തലയില്ലാതെ ചത്തു പൊങ്ങിക്കിടക്കുന്നത് കണ്ടു. അത് നല്ലൊരു കാഴ്ചയായി എനിക്ക് തോന്നിയില്ല. പക്ഷേ യാത്രയെല്ലാം കഴിഞ്ഞ് ചൈനയിൽ നിന്ന് മടങ്ങാൻ നേരത്താണ് ഗൈഡിൽ നിന്ന് അത് നല്ലൊരു കാഴ്ചയായിരുന്നു എന്ന് മനസ്സിലായത്. അയാളെന്താണ് പറഞ്ഞത് എന്ന് ഞാനൊരു സഹയാത്രികനോട് ചോദിക്കുകയായിരുന്നു. ചത്തു കിടക്കുന്ന ഈ മത്സ്യങ്ങൾ ഒരു നല്ല ശകുനമത്രെ. ഈ മത്സ്യങ്ങളെ എടുത്ത് ഉണക്കി വീട്ടിൽ കൊണ്ടു വന്ന് ഉമ്മറത്തെ വാതിലിന്റെ മുകളിൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കണമത്രെ. അങ്ങനെ ചെയ്താൽ ജീവിതത്തിൽ ശത്രുക്കളുണ്ടാകുകയില്ലത്രെ. ഇത് തിബത്തന്മാരുടെ വിശ്വാസം. ഇന്ത്യക്കാരാരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ ആവോ?

ഗൈഡിൽ നിന്ന് മറ്റൊരു കാര്യം കൂടി കേട്ടു. അതിതാണ്. ശൈത്യകാലത്ത് തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ് കട്ടയാകുമത്രേ. ആളുകൾക്ക് അപ്പോൾ ആ മഞ്ഞുകട്ടകളുടെ മുകളിലൂടെ നടന്ന് മറുകരയിലെത്താമത്രേ. ഈ ശൈത്യകാലത്ത് തടാകത്തിന്റെ മദ്ധ്യഭാഗത്ത് വളരെ ഉയരത്തിൽ മഞ്ഞു കൊണ്ടുള്ള വലിയ ശിവലിംഗം രൂപപ്പെടുമത്രെ. അപ്പോൾ ആളുകൾ അതിന്നടുക്കൽ പൂജയ്ക്കും പ്രാർത്ഥനക്കുമായി എത്തുമത്രെ. (പറഞ്ഞു കേട്ടതാണേ!!!)

നല്ല കാലാവസ്ഥയായിരുന്നു. നല്ല വെയിലുണ്ട്. എന്നിട്ടും തടാകത്തിലെ വെള്ളത്തിന് നല്ല തണുപ്പ്. നല്ല വെള്ളം. ഞാൻ ഏതാണ്ട് ഒരു 50 അടി വെള്ളത്തിലൂടെ ഉള്ളിലേക്ക് നടന്നു കാണും. അതിനപ്പുറം പോയില്ല. അപ്പോൾ മുട്ടിനു മേലെ വെള്ളമുണ്ടായിരുന്നു. നന്നായി മുങ്ങാൻ പറ്റും. ഞാൻ മൂന്നു തവണ മുങ്ങി, നല്ലപോലെ തോർത്തി കരയ്ക്കു കയറി. മുഷിഞ്ഞ വസ്ത്രങ്ങൾ വീണ്ടും വാരിക്കേറ്റി പിന്നെ മുഖത്തും കയ്യിലും സൺ സ്ക്രീൻ ലോഷൻ പുരട്ടി; എന്നിട്ട് സമയം വൈകുന്നേരമാകുന്നതു വരെ ഞാൻ തടാകതീരത്തിരുന്നു. ദിവ്യമായ കല്ലുകൾക്ക് വേണ്ടി ഞാൻ ഇരുന്നിടത്തൊക്കെ തിരഞ്ഞെങ്കിലും പ്രത്യേകതയുള്ള കല്ലുകളൊന്നും എനിയ്ക്ക് കാണാൻ കഴിഞ്ഞില്ല. ചായക്ക് സമയമായപ്പോൾ ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങി.

സന്ധ്യക്ക് മാനസസരോവരം പൂജയുടെ രംഗവേദിയായിരുന്നു. കയ്യിലുള്ള പൂജാദ്രവ്യങ്ങളുമായി എല്ലാവരും തടാകതീരത്തുള്ള ഒരു പ്ലാറ്റ്ഫോമിൽ ഒത്തുകൂടി. പ്ലാറ്റ്ഫോമിന്റെ നടുവിൽ ഒരു ചെറിയ അഗ്നികുണ്ഡത്തിനുള്ള സൗകര്യമുണ്ട്. പൂജയും അർച്ചനയും അറിയുന്നവർ ആരെങ്കിലും ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ളതായി എനിയ്ക്ക് തോന്നിയില്ല. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നു പറഞ്ഞ പോലെ ആരൊക്കെയോ പൂജയ്ക്ക് ചുക്കാൻ പിടിച്ചു. അഗ്നികുണ്ഡത്തിൽ വിറക് വച്ചു. നെയ്യൊഴിച്ചു. തീപ്പെട്ടി ഉരച്ച് കത്തിച്ചു. തീ കത്താൻ തുടങ്ങി. എല്ലാവരും അതിനു ചുറ്റും ഇരുന്ന് ഹോമവും കീർത്തനവും ഒക്കെ ചെയ്തു കൊണ്ടിരുന്നു. പൂജ നടന്ന പ്ലാറ്റ്ഫോമിന്റെ ചുറ്റും താഴെ മണ്ണിൽ മനുഷ്യമലം കാണം. പ്ലാറ്റ്ഫോമിന്റെ മറവിൽ ആളുകൾ ചെയ്യുന്നതാണിത്. മഴ പെയ്യുമ്പോൾ തടാകം വൃത്തികേടാകാൻ ഇതു മതി. പൂജ നടന്ന അസ്തമനസമയത്ത് ആകാശം വർണ്ണമയമായിരുന്നു. മേഘങ്ങൾ പല നിറത്തിൽ കാണപ്പെട്ടു. പൂജയും ഹോമവും മറ്റും എന്നിൽ ഭക്തിയുടെ വികാരമൊന്നും ഉണ്ടാക്കിയില്ല. അതുകൊണ്ട് ഇടയ്ക്കെപ്പോഴോ ഞാൻ അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് മടങ്ങി.

ഞങ്ങളുടെ ബസ്സ് തടാകതീരത്താണ് പാർക്ക് ചെയ്തിരുന്നത്. അതിലിരുന്നാൽ തടാകം നല്ലപോലെ കാണാം. രാത്രിയിൽ അത്താഴം കഴിഞ്ഞ ഉടനേ ഞാൻ ബസ്സിൽ കയറി നല്ലൊരു സീറ്റിൽ ഇരുന്നു. അപ്പോൾ ബസ്സിൽ അങ്ങിങ്ങായി ചില യാത്രക്കാർ ഇരിപ്പുണ്ട്. ഇരുട്ടായതിനാൽ എല്ലാവരേയും മനസ്സിലായില്ലെന്നു മാത്രം. നല്ല തണുപ്പുണ്ട്. കാറ്റും. പക്ഷേ, ബസ്സിന്റെ ജനൽ അടച്ചതിനാലും കമ്പിളി വസ്ത്രങ്ങൾ ധരിച്ചതിനാലും തണുപ്പ് വലുതായി അനുഭവപ്പെട്ടില്ല. ഞാൻ അകലെ ആകാശത്തേക്കും അടുത്തുള്ള തടാകത്തിലേക്കും നോക്കി ബസ്സിൽ ചുരുണ്ടു കൂടി ഇരുന്നു.

ആളുകൾ ബസ്സിൽ വന്നും പോയും ഇരുന്നു. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. സമയം രാത്രിയും അർദ്ധരാത്രിയും കഴിഞ്ഞ് ബ്രാഹ്മമുഹൂർത്തം വരെ ഉറക്കം തൂങ്ങിയും ഉറങ്ങിയും ഇടയ്ക്ക് ഞെട്ടിയുണർന്നും ഉണരുമ്പോൾ ആകാശത്തേക്കും തടാകത്തിലേക്കും നോക്കിയും ഞാൻ ബസ്സിൽ ഇരുന്നു. മേഘാവൃതമായ ആകാശമോ ശാന്തമായി കിടക്കുന്ന തടാകമോ എനിയ്ക്ക് ഭംഗിയായതോ ദിവ്യമായതോ ആയ ഒരു കാഴ്ചയും സമ്മാനിച്ചില്ല. ആകാശത്തിൽ ഒരു ഉൽക്ക പായുന്നതു പോലും എനിയ്ക്ക് കാണാനായില്ല. സമയം പുലർച്ചെ മൂന്നാലു മണിയായപ്പോൾ ഞാനെഴുന്നേറ്റ് മുറിയിൽ വന്നു കിടന്നുറങ്ങി.

ഉണരുമ്പോൾ സമയം പകലായിരുന്നു. മാനസസരോവരത്തിലെ സൂര്യോദയക്കാഴ്ച ഞാൻ നഷ്ടപ്പെടുത്തിയിരുന്നു. ബ്രഷും പേസ്റ്റുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. ധൃതി വയ്ക്കാനൊന്നുമില്ല. ഇന്ന് പരിപാടികളൊന്നുമില്ല. നാളെയോ മറ്റെന്നാളോ മാത്രമേ ഇവിടുന്ന് പുറപ്പാടുള്ളു. ഞാൻ ബ്രഷും കയ്യിൽ വച്ച് അടുത്തുള്ള നീരുറവയിലേക്ക് നടന്നു. അവിടെ നിന്നാണ് മൊണാസ്ട്രിയിലെ ആളുകൾ പല്ലു തേക്കുന്നതും കുളിക്കുന്നതും മറ്റും. തണുത്ത ജലത്തിൽ വായും മുഖവും കഴുകി മുറിയിൽ തന്നെ തിരിച്ചെത്തി. ഭക്ഷണം കഴിച്ചു. നല്ല കാലാവസ്ഥയല്ല; ചെറുതായി മഴ പെയ്യുന്നുണ്ട്; നല്ല തണുപ്പും. അതുകൊണ്ട് ക്യാംമ്പിൽ തന്നെ ഇരുന്നു.

ഉച്ചക്ക് ഭക്ഷണം കഴിച്ച് വീണ്ടും തടാകതീരത്തെത്തി. നല്ല കല്ലുകൾ പെറുക്കുകയായിരുന്നു ഉദ്ദേശ്യം. കൂടെ പലരും ഉണ്ടായിരുന്നു. ഇവിടെ ക്ഷേത്രങ്ങളൊന്നുമില്ലാത്തതിനാൽ പ്രസാദമൊന്നും കൊണ്ടുവരാൻ പറ്റില്ലല്ലോ. തടാകതീരത്തെ കല്ലും തടാകത്തിലെ വെള്ളവുമാണ് പ്രസാദമായി കണക്കാക്കുന്നത്. ഇവയാണ് നാട്ടിലെത്തുമ്പോൾ അടുപ്പമുള്ളവരുമായി പങ്കു വയ്ക്കുന്നത്. ദൈവങ്ങളുടെ രൂപമുള്ള കല്ലുകൾക്കായി എല്ലാവരും കരയിലെ മണ്ണിൽ തപ്പുകയാണ്. എനിക്കൊന്നും കിട്ടിയില്ല. എന്നാലും ആകൃതിയിലോ മിനുസത്തിലോ തരക്കേടില്ലാത്ത കല്ലുകൾ ഞാൻ പോക്കറ്റിലിട്ടു കൊണ്ടിരുന്നു. കൂടെയുള്ള ഒരാൾക്ക് കിട്ടിയ ഒരു കല്ലിൽ ഓം എന്ന അക്ഷരം അവ്യക്തമായി കാണപ്പെട്ടു. അയാളത് പോക്കറ്റിലിട്ട് സ്വന്തമാക്കി. വൈകുന്നേരം വരെ തടാകതീരത്തു തന്നെ ആയിരുന്നു എല്ലാവരും. പലരും കുളിച്ചു. പക്ഷേ ഞാൻ കുളിച്ചില്ല. എന്തോ, അപ്പോൾ അങ്ങനെയാണ് തോന്നിയത്. ഇപ്പോൾ തോന്നുന്നു, അന്ന് കുളിക്കേണ്ടതായിരുന്നു എന്ന്.

ഞങ്ങളുടെ ഹോട്ടലിൽ നിന്നു നോക്കിയാൽ ദൂരെ മഞ്ഞുമലകൾ കാണാം. അതിന്റെ അടുത്തൊക്കെ ഒന്നു പോയാലോ എന്നൊരു തോന്നൽ അവിടത്തെ താമസത്തിനിടയ്ക്ക് ഞങ്ങൾക്കുണ്ടായി. 'അരുത്, അകലെ പട്ടാളക്കാരുണ്ട്' എന്നായിരുന്നു മലയിൽ പോകാമോ എന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി. മുന്നിൽ കാണുന്ന വഴിയിലൂടെ നടക്കുകയല്ലാതെ പുതിയ മാർഗ്ഗം നോക്കി നടന്നാൽ നെഞ്ചിൽ ചീനപ്പട്ടാളത്തിന്റെ വെടിയായിരിക്കും ഫലം എന്ന് അപ്പോൾ എനിയ്ക്ക് മനസ്സിലായി.

സന്ധ്യയ്ക്ക് വീണ്ടും പൂജയും അർച്ചനയും മറ്റും ഉണ്ടായിരുന്നു. ഇന്ന് അതിന് ഹാജർ തികച്ചും കുറവായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അറിഞ്ഞു അടുത്ത ദിവസവും ഇവിടെത്തന്നെയാണ് താമസമെന്ന്. തടാകതീരത്ത് ഒരു ദിവസം കൂടി താമസിക്കണമെന്ന ആഗ്രഹം അപ്പോൾ മനസ്സിൽ ഒട്ടുമില്ലായിരുന്നു. അതിനു തക്ക ഒരാകർഷണവും തടാകം എന്നിൽ ചെലുത്തിയില്ല. ഈ തടാകമായിരുന്നു ഇത്രയും കാലം മനസ്സിലുണ്ടായിരുന്നത് എന്ന ചിന്തയും അപ്പോൾ മനസ്സിൽ ഉണ്ടായില്ല. മുറിയിൽ കിടക്കുമ്പോൾ തടാകം കാണാൻ ഒരു സൗകര്യവുമില്ല. ജനലുണ്ടേങ്കിലും അത് തടാകത്തിന്റെ ഭാഗത്തല്ല. അകലെ ഉള്ള മലകളേ ജനലിലൂടെ കാണാനാകൂ. തടാകതീരത്ത് ദിവ്യമായ കാഴ്ചകളൊന്നും ഉണ്ടാകില്ലെന്ന വിശ്വാസം എന്നിൽ ഉടലെടുത്തിരുന്നതു കാരണം തടാകതീരത്ത് അന്തിയുറങ്ങുന്ന കാര്യമൊന്നും ചിന്തിക്കാതെ ഞാൻ കട്ടിലിൽ ചുരുണ്ടു കൂടി കിടന്നുറങ്ങി.

മാനസസരോവര തീരത്ത് മറ്റൊരു സൂര്യോദയം കൂടി. തടാകതീരത്തെ മൂന്നാമത്തെ പകലാണിത്. പ്രത്യേകിച്ചൊന്നും ചെയ്യാൻ തോന്നിയില്ല. തടാകത്തിന്റെ അരികിൽ പോയിരുന്ന് ഓം നമ: ശിവായ എന്ന് 100 തവണയോ 1000 തവണയോ അതുമല്ലെങ്കിൽ രാവിലെ മുതൽ രാത്രി വരെയോ ജപിക്കാമായിരുന്നു. പക്ഷേ അതൊന്നും അപ്പോൾ തോന്നിയില്ല. ഞാൻ ഒറ്റക്ക് തീരത്തു കൂടെ ആളുകൾ അധികം പോകാത്ത ഭാഗത്തേക്ക് നടന്നു. പോകുന്ന വഴിയിലാണ് ഒരു നീർച്ചാലുള്ളത്. അതിന്റെ വക്കത്തിരുന്ന് സഹയാത്രികരായ പെണ്ണുങ്ങൾ ഒന്നും രണ്ടും നിർവഹിക്കുന്നത് കാണാമായിരുന്നു. ഇതെല്ലാം ഒലിച്ചെത്തുന്നത് തടാകത്തിലാണ്. ആണുങ്ങൾ വളരെ ദൂരെ പോയിട്ടേ ഇതൊക്കെ ചെയ്യാറുള്ളു. എന്നു വച്ച് അപരിചിതമായ സ്ഥലത്ത് പെണ്ണുങ്ങൾ എത്ര ദൂരം പോകും? കഷ്ടം! പവിത്രമെന്നു കരുതുന്ന തടാകത്തിന്റെ ഒരു ദുരവസ്ഥ.

ഞാൻ ലക്ഷ്യമില്ലാതെ നടന്നു. നടക്കുമ്പോൾ നല്ല കല്ലുകളുണ്ടോ എന്ന് ഞാൻ ഇടക്കിടക്ക് മണ്ണിൽ നോക്കിക്കൊണ്ടിരുന്നു. പക്ഷേ എനിക്കൊന്നും കിട്ടിയില്ല. കുറേ നടന്നപ്പോൾ മണ്ണിൽ നൂറു കണക്കിന് ചെറിയ മാളങ്ങൾ കണ്ടു. ഞാൻ അതെല്ലാം നോക്കി നിന്നപ്പോൾ ആ മാളങ്ങളിലും അവയ്ക്കു പുറത്തും എലിയെപ്പോലെയോ ചെറിയ മുയലിനെപ്പോലെയോ ഉള്ള ജീവികൾ ഉള്ളതായി ഞാൻ കണ്ടു. എന്നെ കണ്ട അവ മാളങ്ങളിൽ ഒളിച്ചു. അവയ്ക്ക് മുയലിനെപ്പോലെയുള്ള വാലും കാലുകളുമാണ്. പക്ഷേ എലിയുടെ വലിപ്പമേ ഉള്ളു. നിറവും ഏതാണ് മുയലിനെപ്പോലെയാണ്. ഇത്തരം ധാരാളം മുയലെലികളെ ഞാനവിടെ കണ്ടു.

മണിക്കൂറുകളോളം വിജനമായ ആ പ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ ഹോട്ടലിലേക്ക് തന്നെ വന്നു. അവിടെ പുതിയ ഹോട്ടലിന്റെ പണി നടക്കുന്നുണ്ട്. പണി ഏതാണ്ട് പൂർത്തിയാകാറായിരിക്കുന്നു. മേസണും കയ്യാളും ഒക്കെ അവിടെ പണിയിൽ ഏർപ്പെട്ടിരിക്കുന്നു. പവിത്രമായ കൈലാസവും വിശുദ്ധമായ തടാകവും എന്നൊക്കെ പറയാമെങ്കിലും അവർക്കൊന്നും ആ സാമീപ്യം ഒരു ഗുണവും ചെയ്തതായി എനിയ്ക്ക് തോന്നിയില്ല. വീട്ടിൽ അടുപ്പെരിയണമെങ്കിൽ അവർ ഈ പണിയെടുത്തേ തീരൂ.

ഉച്ച തിരിഞ്ഞ് തടാകത്തിൽ പോയി കുളിച്ചു. കുറേ നേരം കല്ലുകൾ പെറുക്കി പോക്കറ്റിലിട്ടു. വൈകുന്നേരം പൂജയിൽ പങ്കു കൊണ്ടു. അസ്തമനസമയത്ത് അന്തരീക്ഷത്തിൽ രണ്ട് വലിയ മഴവില്ലുകൾ പ്രത്യക്ഷപ്പെട്ടത് അതിവ ഹൃദ്യമായിരുന്നു. ആ സമയത്ത് സൂര്യപ്രകാശത്തിന് സ്വർണ്ണശോഭ ഉള്ളതുപോലെ തോന്നി. ആകാശത്തിലും ആ ഭംഗി അലയടിച്ചു. രാത്രിയിൽ സൂപ്പ്, അത്താഴം, ഉറക്കം എന്നിവ പതിവു പോലെ നടന്നു.

മുറിയിൽ കുടിക്കാനുള്ള വെള്ളം ഒരു വലിയ ഫ്ലാസ്കിലാക്കി കൊണ്ടു വന്നു വയ്ക്കാറുണ്ട്. ഹോട്ടലിലെ ഒരു ജീവനക്കാരനാണ് അത് ചെയ്യുന്നത്. ഇത്രയും വിനയവും സേവനസന്നദ്ധതയുമുള്ള ഒരാളെ ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അയാൾ ഒരു ലാമയാണെന്നു തോന്നുന്നു. വെള്ളം തീരുന്നുണ്ടോ എന്ന് അയാൾ നോക്കിക്കൊണ്ടേ ഇരിക്കും; അത് നിറച്ചു വയ്ക്കുന്നതിനായി. ഒരു ദിവസം ഞാനും കൃഷ്ണേട്ടനും തമ്മിലുള്ള ചെറിയൊരു തർക്കം ഒരു ഫ്ലാസ്ക്കിന്റെ നാശത്തിലാണ് കലാശിച്ചത്. കൃഷ്ണേട്ടന്റെ കയ്യിൽ നിന്നും ഫ്ലാസ്ക്ക് വാങ്ങുമ്പോൾ എന്റെ കയ്യിൽ നിന്ന് അത് വീഴുകയായിരുന്നു. ചെയ്തത് തെറ്റായെന്നറിയുന്ന ഞാൻ ഫ്ലാസ്ക്കിന്റെ വില കൊടുക്കാൻ തയ്യാറായി നിന്നു. എന്നാൽ ആ ലാമ "ഫ്ലാസ്ക്ക് കേടു വരുത്തി അല്ലേ?" എന്നോ മറ്റോ ചോദിച്ചതല്ലാതെ നഷ്ടപരിഹാരത്തിനൊന്നും മുതിർന്നില്ല. അയാൾ ചോദിച്ചത് തിബത്തൻ ഭാഷയിലായതിനാൽ ചോദ്യത്തിന്റെ അർത്ഥം ഞാനൂഹിക്കുകയായിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 19

ഞാൻ സോങ്സെർബുവിൽ എത്തുമ്പോൾ എന്റെ ഡ്രസ്സൊക്കെ വിയർത്തു നനഞ്ഞിരുന്നു. നേരം പുലരുന്നതിനു മുമ്പ് തുടങ്ങിയ നടത്തമല്ലായിരുന്നോ? കാലിലെ സോക്സും തഥൈവ. ഞാൻ അതെല്ലാം വെയിലത്തിട്ടുണക്കി. കുളിക്കാനൊന്നും പോയില്ല. കുളിച്ചാൽ ക്ഷീണമൊക്കെ പോയി ഒരു ഉന്മേഷമൊക്കെ വരുമായിരുന്നു. പക്ഷേ, അവിടെ കുളിമുറിയും കക്കൂസുമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് പരിസരമാകെ മലിനമായിരിക്കും എന്ന് ഞാനൂഹിച്ചു. അകലെയല്ലാതെ പുഴ ഒഴുകുന്നുണ്ട്. പറഞ്ഞിട്ടെന്താ കാര്യം, അതിന്റെ തീരമൊക്കെ വൃത്തികേടായിരിക്കും. കൃഷ്ണേട്ടൻ എണ്ണ തേച്ച് പുഴയിൽ പോയി തുണി കഴുകുകയും കുളിക്കുകയും ചെയ്തതാണ്. പക്ഷേ അതു പറഞ്ഞിട്ടു കാര്യമില്ല; അവരൊക്കെ പുഴക്കരയിൽ തന്നെ ഒന്നും രണ്ടും മറ്റും കഴിഞ്ഞായിരിക്കും കുളിക്കുന്നത്. എനിക്കതൊന്നും വയ്യ.

ഡ്രസ്സൊക്കെ ഒന്നു മാറ്റണമെന്നുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ? മുഷിഞ്ഞ ഡ്രസ്സേ കയ്യിലുള്ളു. എപ്പോഴും തണുപ്പായതിനാൽ അലക്കും കുളിയും ഒരു പതിവല്ലാത്തതുകൊണ്ട് ഇതൊക്കെ മതി. കേരളത്തിലായിരുന്നെങ്കിൽ ദിവസം രണ്ടു തവണ കുളിക്കിന്നിടത്താണ് എന്നെങ്കിലുമുള്ള ഇപ്പോഴത്തെ കുളി. നോയ്ഡയിലാവുമ്പോൾ അവധി ദിവസം നാലു തവണയെങ്കിലും കുളിയ്ക്കും. എന്നിട്ടും ശരീരം വിയർത്തൊലിച്ചു കൊണ്ടിരിക്കും. അത്രയ്ക്കാണ് അവിടത്തെ ചൂട്. ഇവിടെ ഈ ഹിമാലയത്തിലാണെങ്കിൽ ഇപ്പോൾ വേനൽക്കാലമാണ്. അപ്പോഴാണീ സഹിയ്ക്കാനാവാത്ത കുളിര്. അപ്പോൾ ഇവിടുത്തെ ശീതകാലം എങ്ങനെയിരിയ്ക്കും?

ഞാൻ കുറേ നേരം റ്റെന്റിലിരുന്നു ക്ഷീണം തീർത്തു. ചായയും ഭക്ഷണവും സമയാസമയങ്ങളിൽ കിട്ടുന്നുണ്ടായിരുന്നു. എന്താണ് കിട്ടിയത്, എന്താണ് കഴിച്ചത് എന്നൊന്നും ഓർമ്മയിലില്ല. ഞങ്ങളുടെ ടെന്റിന്റെ പുറകിൽ കുറേ ഉയരത്തിലായി ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററി ഉണ്ട്. ഞാൻ അങ്ങോട്ട് നടന്നു. പക്ഷേ അവിടെ എത്ത്യപ്പോൾ അതടച്ചിരുന്നു. എല്ലാവരും അത് നേരത്തെ പോയി കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാനതറിഞ്ഞില്ല. സോങ്സെർബുവിലെ പ്രകൃതിയെക്കുറിച്ചോ അവിടത്തെ രാത്രിയെ കുറിച്ചോ പ്രത്യേകിച്ച് ഒന്നും ഓർമ്മയില്ല. ചുറ്റുപാടുകളും അവിടത്തെ സൂര്യാസ്തമനവും സൂര്യോദയവും എല്ലാം മറ്റു സ്ഥലങ്ങളിലെപ്പോലെ ഭംഗിയുള്ളതാണ്.

രാവിലെ പതിവു പോലെ ഭക്ഷണം കഴിച്ച് ഞങ്ങൾ അടുത്ത ക്യാമ്പിലേക്ക് നടക്കാൻ തുടങ്ങി. വഴി മനോഹരമാണ്. പൂക്കളും പുഴയും മലകളും മറ്റും എവിടേയും കാണാം. പലപ്പോഴും നായ്ക്കൾ ഞങ്ങളെ അകമ്പടി സേവിക്കുന്നതു കാണാം. തദ്ദേശീയർ വരുന്നതും പോകുന്നതും കാണാം. ഞങ്ങൾ "തഷിദലൈ" എന്ന് പരസ്പരം അഭിവാദ്യം ചെയ്തു. നടപ്പാതയിൽ പലയിടത്തും തൊഴിലാളികൾ പണിയെടുക്കുന്നത് കണ്ടു. ഞങ്ങൾക്ക് കുറുകേ കടക്കേണ്ട ചെറിയ അരുവികൾക്ക് മുകളിൽ കമ്പികളും കല്ലുകളും ഉപയോഗിച്ച് പാലങ്ങൾ കെട്ടുന്നതാണ് പ്രധാന പണി. വഴിയിൽ കല്ലുകൾ മേലേക്കു മേലെ കൂട്ടി വച്ചതു കാണാം. കല്ലിന്റെ കൂട്ടത്തിൽ യാക്കിന്റെ തലയോട് കാണാം. "ഓം മണിപദ്മേ ഹും" എന്നെഴുതിയ വലിയ കല്ലുകളും കൂട്ടത്തിൽ കാണാം. എല്ലാം പതിവുള്ളതു തന്നെ. ഇതെല്ലാം തിബത്തുകാരുടെ പ്രാർത്ഥനാരീതികളുമായി അഭേദ്യബന്ധമുള്ളവയാണ്. ഈ വഴിയിൽ കയറ്റമോ ഇറക്കമോ ഇല്ല. പുഴയുടെ കരയിലൂടെയാണ് യാത്ര. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ പലയിടത്തും കാണാം. യാത്ര അവസാനിക്കാറാകുമ്പോൾ ഇലക്ട്രിക് പോസ്റ്റ് പോലെയുള്ള എന്തൊക്കെയോ കാണുന്നുണ്ടായിരുന്നു.

നടത്തം അവസാനിക്കാറായി എന്ന സൂചന തന്നു കൊണ്ട് ഞങ്ങളുടെ ബസ്സും ഒന്നു രണ്ടു ജീപ്പുകളും വളരെ അകലെ ഞങ്ങൾക്ക് കാണായി. ഇനി ആ ബസ്സു വരെ നടന്നാൽ മതി. നടക്കുമ്പോൾ മുന്നിൽ വളരെ വളരെ അകലെയായി മനോഹരമായ പ്രകൃതി ഞങ്ങൾക്ക് കാണായി. ജലാശയമാണോ, പരന്നു കിടക്കുന്ന വയലുകളാണോ ദൂരെ കാണുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഭംഗിയുള്ള കാഴ്ചയായിരുന്നു അത്. ഭംഗിയുള്ള ആ പ്രദേശത്തേക്കാണ് ഞങ്ങൾ നടന്നടുത്തത്. കുറേക്കൂടി നടന്നപ്പോൾ ദൂരെ കാണുന്നത് രാക്ഷസതടാകം ആണെന്ന് ആരോ പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ നടത്തം ബസ്സിന്റെ അടുത്ത് അവസാനിച്ചു. ഇവിടെ നിന്ന് ദൂരേക്ക് നോക്കിയാലും പരന്നു കിടക്കുന്ന അതിമനോഹരമായ ഭൂവിഭാഗം കാണാം. ഞങ്ങളുടെ ഒരു മാസത്തെ കൈലാസയാത്രയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഏറ്റവും കൂടുതൽ മനോഹരമായി എനിക്ക് തോന്നിയതും ഈ സ്ഥലമായിരുന്നു. ഇത്രയും ഭംഗിയുള്ള ഭൂവിഭാഗം ഞാൻ വേറെ എവിടേയും കണ്ടിട്ടില്ല.

ഞങ്ങളുടെ ഒരു മാസത്തെ കൈലാസയാത്രയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഏറ്റവും കൂടുതൽ മനോഹരമായി എനിക്ക് തോന്നിയതും ഈ സ്ഥലമായിരുന്നു. ഇത്രയും ഭംഗിയുള്ള ഭൂവിഭാഗം ഞാൻ വേറെ എവിടേയും കണ്ടിട്ടില്ല.

ഞങ്ങളുടെ നടത്തം അവസാനിച്ചിടത്ത് അധികാരികൾ സ്ഥാപിച്ച ഒരു ബോർഡുണ്ട്. ആ ഗ്രാമത്തിന്റെ പേര് ആ ബോർഡിൽ ഉണ്ടായിരുന്നു. ഗാങ്സാ ഗ്രാമം.. ബോർഡിൽ പോർട്ടർമാരുടേയും പോണിയുടേയും മറ്റും കൂലിയാണെഴുതിയിട്ടുള്ളത്, ഇംഗ്ലീഷിൽ. പോർട്ടർക്ക് 120 യുവാൻ, കുതിരക്ക് 150 യുവാൻ, പിന്നെ കുതിരക്കാരന് 100 യുവാൻ... എല്ലം പ്രതിദിനം.. കൂടെയുള്ളവർ ഇവിടെ വച്ച് പോർട്ടർമാർക്കും കുതിരക്കാർക്കും അവരുടെ കൂലി കൊടുത്ത് വിട്ടയച്ചു. ഇനി ആരുടേയും സഹായം ആവശ്യമില്ല. പോർട്ടർമാർക്ക് 360 യുവാനും കുതിരക്കാർക്ക് 1110 യുവാനും കൊടുത്തതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. യഥാക്രമം ഏതാണ്ട് 2500 രൂപയും 7500 രൂപയും. പലരും അവർക്ക് കൂടുതൽ പണം കൊടുത്തു. പാവങ്ങളായതുകൊണ്ടല്ലേ ചുമടെടുക്കാൻ അവർ തയ്യാറാവുന്നത്. അരവിന്ദിന്റെ വനിതാ പോർട്ടർക്ക് ഞാൻ 20 യുവാൻ കൊടുത്തു. അവളത് വിനയത്തോടെ, സന്തോഷത്തോടെ വാങ്ങി. അവളെന്റെ പോർട്ടറൊന്നുമല്ലെങ്കിലും 3 പകലുകൾ ഞങ്ങൾക്ക് അകമ്പടി സേവിച്ചതല്ലേ!

സോങ്സെർബുവിൽ നിന്ന് ബസ് നിൽക്കുന്നിടത്തേക്ക് അധികം ദൂരമില്ല. ഇന്നാണ് ഒരു പക്ഷേ ഏറ്റവും കുറച്ച് നടന്നിട്ടുള്ളത്. നാലഞ്ച് കിലോമീറ്ററേ ഇന്നു നടന്നു കാണൂ. വഴിയിൽ APPLE Foundation-ന്റെ ഒരു ബോർഡ് കണ്ടിരുന്നു. പക്ഷേ അതിന്റെ വിശദംശങ്ങൾ നോക്കാൻ വിട്ടുപോയി.

ഇനി എല്ലാവരും എത്തിയാലേ ബസ്സ് പുറപ്പെടൂ. അതിന് ധാരാളം സമയമുണ്ട്. ഞാനും മറ്റൊരാളും നദിയിൽ കുളിച്ചു. നല്ല സുഖമുള്ള തണുപ്പ്. മറ്റാരും കുളിച്ചില്ല. അവർക്കത്ഭുതമായിരുന്നു... ഞങ്ങളെങ്ങനെ ഈ തണുത്ത വെള്ളത്തിൽ കുളിക്കുന്നെന്ന്!! യാത്രികൾ ദൂരേയുള്ള പ്രകൃതിഭംഗികാമറയിലാക്കാൻ മത്സരിച്ചു കൊണ്ടിരുന്നു. എല്ലാവരും എത്തിയപ്പോൾ ബസ് നേരെ ദർശൻ-ലേക്ക് വിട്ടു. ഞങ്ങളുടെ പഴയ കാമ്പിലേക്ക്. ചുറ്റുമുള്ള പ്രകൃതിഭംഗി ആസ്വദിച്ച് ഞങ്ങൾ ബസ്സിൽ ഇരുന്നു. ടാറിടാത്ത, ഉറപ്പില്ലാത്ത മണ്ണിലൂടെ ബസ്സ് മുന്നോട്ട് പോയി. അധികം വൈകാതെ ഞങ്ങൾ 3 ദിവസം മുമ്പ് താമസിച്ച ദർശനിലെ (ദർച്ചൻ) ഹോട്ടലിലെത്തിച്ചേർന്നു.

ഗാങ്സാ ഗ്രാമത്തിൽ നിന്ന് ബസ്സ് പുറപ്പെടുമ്പോൾ ഞങ്ങളുടെ വനിതാ പോർട്ടർ ബസ്സും നോക്കി നിൽപ്പുണ്ടായിരുന്നു. ഇതു പോലെ എത്ര പേരെ അവൾ യാത്രയാക്കിയിരിക്കുന്നു. ഇനിയെത്ര പേരെ യാത്രയാക്കാൻ കിടക്കുന്നു. അവളെ കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ കൂലി കിട്ടിയ പാടേ അവൾ പോകുമായിരുന്നു എന്നു ഞാൻ ചിന്തിച്ചു. പിന്നെ എന്തേ അവളവിടെ തങ്ങി നിൽക്കാൻ? ഒരു പക്ഷേ, അവൾ അവിവാഹിതയോ അനാഥയോ ആയിരിക്കാം. ഞങ്ങളുടെ ഗ്രൂപ്പിൽ കല്യാണപ്രായം വൈകിയ അവിവാഹിതരായ പുരുഷന്മാർ ഉണ്ടായിരുന്നു. അവർക്കാർക്കെങ്കിലും അവളെ തന്റെ ഭാര്യയാക്കി നാട്ടിലേക്ക് കൊണ്ടുവരാൻ നോക്കാമായിരുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു. പക്ഷേ ഒരു പോർട്ടറെ കല്യാണം കഴിക്കാൻ ആരു തയ്യാറാകും? പക്ഷേ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ നാലുപേർ ശ്രദ്ധിച്ചേനേ!! നാടുകൾ തമ്മിലുള്ള നല്ല ബന്ധങ്ങൾക്ക് ഇത്തരം ഉദ്യമങ്ങൾ നന്നായിരിക്കുമെന്ന് എനിയ്ക്ക് തോന്നി. പക്ഷേ, അപ്പോഴും കടത്തനാട്ട് മാധവി അമ്മ പറഞ്ഞ പോലെ മറ്റൊരു സ്ത്രീ കൂടി ഏതോ കാമത്തിന്നടിമയാവുകയായിരിക്കുമോ ചെയ്യുക?

ഞങ്ങളുടെ കൈലാസപ്രദക്ഷിണം അവസാനിച്ചിരിക്കുന്നു. യാത്രയുടെ പ്രധാന ഉദ്ദേശ്യത്തിന്റെ പകുതിയും തീർന്നിരിക്കുന്നു. ഇനി മാനസസരോവരം ഒരു വട്ടം ചുറ്റുക കൂടി ചെയ്താൽ തിബറ്റിലെ ഞങ്ങളുടെ യാത്രയും യാത്ര പുറപ്പെട്ടപ്പോഴുള്ള യാത്രോദ്ദേശ്യവും ലക്ഷ്യം കാണും. എല്ലാവരും എന്തോ വലിയ കാര്യം സാധിച്ച മട്ടിൽ നടന്നു. ഹോട്ടലിന്റെ മുന്നിൽ തന്നെ ടെലിഫോൺ ബൂത്തുണ്ട്. എല്ലാവരും നാട്ടിലേക്കും വീട്ടിലേക്കും വിളിച്ച് കൈലാസപ്രദക്ഷിണം ബുദ്ധിമുട്ടില്ലാതെ ചെയ്തു തീർത്തതായി ബന്ധുമിത്രാദികളെ അറിയിച്ചു കൊണ്ടിരുന്നു. ഞാനും അങ്ങനെ ചെയ്തു.

ഹോട്ടലിൽ ഞങ്ങളെ വരവേറ്റത് മുത്തുമാലകളുടെ വിൽപ്പനക്കാരായ തിബറ്റൻ സ്ത്രീകളായിരുന്നു. അവർ മുമ്പത്തേതു പോലെ ഇത്തവണയും ഞങ്ങളുടെ റൂമിൽ കേറി വന്നു. ഞാനോ എന്റെ കൂടെയുള്ളവരോ അവരോടൊന്നും വാങ്ങിയില്ല. ഞങ്ങളവരോട് പുറത്ത് പോകാൻ പറഞ്ഞു. ഒരുത്തി മുറിയിൽ നിന്നു പുറത്തു പോകുമ്പോൾ എന്റെ ഭാഗത്തേക്ക് അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. ഞാൻ പെട്ടെന്ന് എന്റെ മുഖം വെട്ടിച്ചു. അല്ലെങ്കിൽ അവളുടെ മുഖം എന്റെ മുഖത്ത് മുട്ടിയേനെ. അവരൊന്നും സാന്മാർഗ്ഗികമായി അത്ര ശരിയല്ല എന്ന് അവളുടെ ഭാവത്തിൽ നിന്ന് എനിയ്ക്ക് തോന്നി.

ഹോട്ടലിൽ നിന്ന് നോക്കിയാൽ കൈലാസം കാണും. നിശ്ശബ്ദശാന്തമായുള്ള കൈലാസത്തിന്റെ ആ നിൽപ്പ് ആരിലും കൗതുകമുണർത്തും. ഞാൻ കുറേ നേരം കൈലാസത്തെ നോക്കി സമയം ചെലവിട്ടു. ഇനി ഈ കാഴ്ച ഈ ജീവിതത്തിലുണ്ടാവാനിടയില്ല. കാരണം ഇനിയൊരു കൈലാസയാത്ര എന്റെ മനസ്സിലില്ല.

ഇന്നത്തെ ഉറക്കം ഇവിടെയാണ്. ഇനി നാളെ രാവിലെയേ യാത്രയുള്ളു. അത് ബസ്സിലാണ്. ചൈനയിൽ ഇനി ബാക്കിയുള്ള യാത്രയെല്ലാം ബസ്സിലാണ്. മാനസസരോവരം ചുറ്റുന്നതും ബസ്സിലാണ്. ഇനി രാത്രി വരെ സമയമുണ്ട്. അത് പ്രയോജനപ്രദമായ വിധത്തിൽ ഉപയോഗിക്കാൻ എല്ലാവരും തീരുമാനിച്ചു. ഊണു കഴിഞ്ഞ് ജീപ്പിൽ 'അഷ്ടപദ്' എന്നു പറയുന്ന സ്ഥലത്തേയ്ക്ക് എല്ലാവരും യാത്രയായി. കൈലാസത്തിലെ കോണിപ്പടികളായി നമ്മൾ കണക്കാക്കുന്ന ഭാഗം അടുത്തു കാണുന്നതിവിടെ നിന്നാണ്. ജീപ്പ് കുന്നും മലയും താണ്ടി, വെള്ളം കുറവുള്ള ഒരു പുഴയിലെ വെള്ളത്തിലൂടെ കുറേ ഓടി, പുഴ താണ്ടി മറുകര കടന്ന്, വീണ്ടും കുറേ ഓടി, ഒരു സ്ഥലത്ത് പാർക്ക് ചെയ്തു. പിന്നീട് ഞങ്ങൾ നടന്ന് അഷ്ടപദ് എന്ന സ്ഥലത്തെത്തി. പക്ഷേ ആകാശം മേഘാവൃതമായിരുന്നതിനാൽ തൃപ്തികരമായ ഒന്നും എനിയ്ക്ക് കാണാനായില്ല. മഴ പെയ്തതിനാൽ അവിടെ നിൽക്കാനുമായില്ല. അതിനാൽ അവിടെ നിന്ന് ഉടനെ മടങ്ങി. അഷ്ടപദ് എന്ന സ്ഥലത്ത് ധാരാളം മലകളുണ്ട്. അവയിലെല്ലാം ധാരാളം ഗുഹകളുള്ളതായി കാണാം. വളരെ അകലെ നിന്നുള്ള കാഴ്ചയാണേ. ഈ ഗുഹകളിലൊക്കെയാണ് മുനിമാരും തീർത്ഥങ്കരന്മാരും മറ്റും തപസ്സിരുന്നത്. ഈ സ്ഥലത്തെ പറ്റിയും ധാരാളം ഐതീഹ്യങ്ങൾ ഉണ്ട്. നല്ല കാലാവസ്ഥയുള്ള ഒരു പകൽ മുഴുവൻ കിട്ടിയിരുന്നെങ്കിൽ അവിടെ ചുറ്റി നടന്നു കാണാൻ ധാരാളം കാഴ്ചകളുണ്ടായിരുന്നു. അവിടെ ഒരു കല്ലിൽ 'ഹനുമാൻ ഗുഹ - ഒന്നര കി.മി.’ എന്ന് ഹിന്ദിയിൽ എഴുതി ഒരു arrow കാണിച്ചിട്ടുണ്ട്. അവിടെയൊക്കെ ഒന്നു പോയി നോക്കേണ്ടതായിരുന്നു. പക്ഷേ വിദേശരാജ്യമായതിനാൽ തോന്നുന്നിടത്തൊകെ പോകാൻ ബുദ്ധിമുട്ടാണ്. സമയവും കുറവ്.

കൈലാസത്തിന്റെ കോണിപ്പടികളുള്ള ഭാഗത്തിനു മുന്നിൽ ഒരു ചെറിയ കരിങ്കൽമലയുണ്ട്. അതിനെ നന്ദിമല എന്നു പറയുന്നു. ശിവക്ഷേത്രത്തിൽ ശ്രീകോവിലിനു മുന്നിൽ കിടക്കുന്ന നന്ദിയുടെ ഓർമ്മ ആയിരിക്കും ഈ മല നമ്മുടെ മനസ്സിൽ ഉണർത്തുന്നത്. നന്ദിമല ഭക്തിനിർഭരമായ ഒരു കാഴ്ച തന്നെയാണ്. നന്ദിമല കാണേണ്ടതു തന്നെയാണ്. അതിന്റെ ചിത്രം ഞാനിവിടെ കൊടുക്കുന്നുണ്ട്.


കൈലാസവും അതിന്റെ മുന്നിലുള്ള നന്ദി മലയും (ഫോട്ടോയ്ക്ക് കടപ്പാട്: ഇന്റർനെറ്റ്)

മഴ പെയ്തപ്പോൾ ഞങ്ങൾ മലയിൽ നിന്നും ഓടി ഇറങ്ങി. മഴ നനയാതെ കയറി നിൽക്കാൻ ഒരിടവും ഇല്ല. കയ്യിൽ കുട ഇല്ല. പിന്നെ എന്തു ചെയ്യും? ഇറക്കം പകുതിയായപ്പോൾ ദൂരെ ഒരു മൊണാസ്ട്രി കണ്ടു. ഞങ്ങൾ ഓടി അവിടെ കേറി. പക്ഷേ ആ മൊണാസ്ട്രി എന്തോ കാരണവശാൽ വിജനമായിരുന്നു. അത് പൊളിച്ചു കൊണ്ടിരിക്കയായിരുന്നു. അതിനുള്ളിൽ ചുറ്റി നടന്ന് മഴ കുറഞ്ഞപ്പോൾ തിരിച്ച് ജീപ്പിനടുത്തെത്തി. അപ്പോൾ പഞ്ചറായ ടയർ മാറ്റുകയായിരുന്നു തിബറ്റുകാരനായ ഡ്രൈവർ. എന്റെ കൂടെയുള്ളവരുടെ സഹായത്തോടെ അയാളതു മാറ്റി. ഒടുവിൽ ഞങ്ങൾ ജീപ്പിൽ ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ജീപ്പിന് 100 യുവാൻ വാടക ഓരോരുത്തരും കൊടുത്തു.

പിറ്റേ ദിവസം രാവിലെ ഞങ്ങൾ മാനസസരോവരം ലക്ഷ്യമാക്കി ബസ്സിൽ യാത്ര തിരിച്ചു. മനോഹരമായ സമതലങ്ങളിലൂടെയാണ് യാത്ര എന്നൊക്കെ എഴുതിയാൽ അത് വെറും ആവർത്തന വിരസതയേ നൽകൂ. ബസ്സ് കുറേ ഓടിയപ്പോൾ അതിനെ ഒരു മാർക്കറ്റിലേക്ക് തിരിച്ചു വിട്ടു. ഇനിയുള്ള ദിവസങ്ങളിലേക്ക് വേണ്ട ഭക്ഷണസാധനങ്ങൾ വാങ്ങാനായിരുന്നു അത്. ഗോതമ്പ് മാവും പച്ചക്കറികളും മറ്റും ഭക്ഷണകമ്മിറ്റിക്കാർ വാങ്ങി ജീപ്പിലിട്ടിരിക്കണം. കുറേ കഴിഞ്ഞ് ബസ്സ് വീണ്ടും പ്രയാണം ആരംഭിച്ചു.

ഇപ്പോൾ ബസ്സ് മാനസസരോവരത്തിന്റെ തീരത്തു കൂടിയാണ് യാത്ര. ബസ്സിന്റെ വലതു വശത്ത് മാനസസരോവരം ഒരു ഭംഗിയുള്ള കാഴ്ചയായി ഞങ്ങൾക്കനുഭവപ്പെട്ടു. മാനസസരോവരം കടൽ പോലെ കിടക്കുന്ന ഒരു ജലശേഖരമാണ്. കടലിന്റെ അപ്പുറത്ത് കാണുന്നത് ചക്രവാളമാണെങ്കിൽ മാനസസരോവരത്തിന്റെ അപ്പുറത്ത് കാണുന്നത് ഹിമാലയമലനിരകളാണ് എന്ന വ്യത്യാസമേ ഉള്ളു. ബസ്സിലിരിക്കുമ്പോൾ കാണപ്പെട്ട മാനസസരോവരത്തിന്റെ ദൃശ്യങ്ങൾ തീർച്ചയായും സുന്ദരമായ ഒരനുഭവം തന്നെയായിരുന്നു.

പല തരത്തിലുള്ള പക്ഷികൾ തടാകത്തിലെ ജലത്തിൽ പല സ്ഥലത്തും കണ്ടു. തടാകത്തിലേക്ക് നീരുറവകളും നീർച്ചാലുകളും ഒഴുകിയെത്തുന്നത് പലയിടത്തും കാണപ്പെട്ടു. വിശാലമായ തടാകം നിശ്ചലമായി കിടക്കുന്നത് കാഴ്ചക്കാരിൽ അത്യധികം കൗതുകമുണർത്തി. എല്ലാവരുടേയും കണ്ണുകൾ തടാകത്തിൽ മാത്രമായിരുന്നു. തടാകത്തിനു ചുറ്റും ജനവാസമൊന്നും ഇല്ല. ഇടയ്ക്ക് ആളുകൾക്ക് തങ്ങാനുള്ള ഒരു ക്യാമ്പ് കണ്ടു. ഒരു പക്ഷേ ലാമമാർ ഇവിടെ താമസിക്കുന്നുണ്ടാകും. അവർ മാത്രമേ ഈ പ്രദേശങ്ങളിലുള്ളു എന്നാണെനിയ്ക്ക് മനസ്സിലായത്. തടാകത്തിന്റെ തീരത്തു കൂടെ ബസ് മണിക്കൂറുകളോളം സഞ്ചരിച്ചു. ഇത് വെറും സഞ്ചാരമല്ല. മാനസസരോവരത്തെ പ്രദക്ഷിണം വയ്ക്കലാണ്.

കുറേ ഓടിയപ്പോൾ ബസ്സ് നിന്നു. ആളുകൾക്ക് മൂത്രമൊഴിക്കാനാണ് നിന്നത്. പരന്ന സ്ഥലം. ഒരു മരമോ മറവോ ഇല്ല. പെണ്ണുങ്ങളൊക്കെ എവിടെ പോയി മൂത്രം ഒഴിച്ചുവോ ആവോ? മൂത്രമൊഴിക്കാനല്ലേ എന്നു കരുതി ഞാൻ ബസ്സിൽ നിന്നിറങ്ങിയില്ല. പക്ഷേ പലരും തടാകത്തിനെ അടുത്തേക്ക് പോയി. അതു കാരണം ബസ്സ് അര മണിക്കൂറെങ്കിലും കഴിഞ്ഞാണ് പിന്നീട് പുറപ്പെട്ടത്. അതിലിടക്ക് ബാംഗ്ലൂരിലെ യാത്രക്കാർ അവിടത്തെ മണ്ണ് കുത്തിയിളക്കി എന്തോ ചെടി പറിച്ചെടുക്കുന്നുണ്ടായിരുന്നു. ഇതെന്താണെന്നും എന്തിനാണെന്നും ഞാൻ അതിശയിച്ചു. ഒടുവിൽ കൈലാസയാത്രയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തി കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേട്ടു അവർ പറിച്ചെടുത്തത് ഒരു തരം ഉള്ളിച്ചെടിയാണെന്നും അത് ബാംഗ്ലൂരിലെ കാലാവസ്ഥയിൽ വളർന്നു വലുതായി എന്നും.

ആരാണാവോ അവിടെ ഇത്തരം ഒരു ചെടി ഇവിടെ ഉണ്ടെന്നു അവരോട് പറഞ്ഞത്? ഒരു പക്ഷേ, കഴിഞ്ഞ കൊല്ലങ്ങളിൽ പോയവരിൽ നിന്നു കിട്ടിയ വിവരമായിരിക്കാം അത്. അങ്ങനെയാണെങ്കിൽ ഇനി അതൊരു ചടങ്ങാകാനും അധികം പ്രയാസമില്ല. മാനസസരോവരത്തെ പ്രദക്ഷിണം വയ്ക്കുമ്പോൾ ഉള്ളിച്ചെടി പറിച്ചെടുക്കണമെന്നും അത് നാട്ടിൽ കൊണ്ടുവന്ന് വളർത്തണമെന്നും ഏറ്റവും ചുരുങ്ങിയത് ബാംഗ്ലൂരുകാരെങ്കിലും വിശ്വാസത്തിന്റെ ഒരു ഭാഗമാക്കും. ഒടുവിൽ ഉള്ളിച്ചെടി കിട്ടാത്തവന് കൈലാസയാത്രയുടെ പുണ്യം കിട്ടിയില്ല എന്നും ഭക്തന്മാർ കരുതും. ഇങ്ങനെയൊക്കെ അല്ലേ ഓരോ വിശ്വാസങ്ങളും ആചാരങ്ങളും ഉടലെടുക്കുന്നത്? ഈശ്വരോ രക്ഷ!! മാനസതടാകത്തിന്റെ തീരത്തു കൂടി ഓടി ഓടി, ഉച്ചയോടടുപ്പിച്ച് ബസ്സ് ഞങ്ങളുടെ അടുത്ത ക്യാമ്പിനു മുന്നിൽ പാർക്ക് ചെയ്തു.


* * * * * * * * * * * * * * തുടരും

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 18

ഞങ്ങൾ ചരണസ്പർശം ദർശിച്ച് തിരിച്ച് ക്യാമ്പിലെത്തുമ്പോൾ സമയം സന്ധ്യയോടടുക്കുകയായിരുന്നു. ആകാശത്ത് പലപല വർണ്ണങ്ങളിൽ മേഘമാലകൾ ദൃശ്യമാകുന്നുണ്ടായിരുന്നു. കൈലാസത്തിൻ മുകളിൽ അസ്തമനസൂര്യന്റെ രശ്മികൾ പതിച്ചപ്പോൾ അഭൗമമായ, അലൗകികമായ ഒരു ഭംഗി കാണപ്പെട്ടു. കൈലാസത്തിന്റെ മുകളറ്റം സ്വർണ്ണവർണ്ണത്തിൽ തിളങ്ങി. പലരും അത് ക്യാമറയിൽ പകർത്തി. എത്ര പേർക്കത് കിട്ടിയോ ആവോ? വലിയ ക്യാമറയും തൂക്കി നടന്നവരുടെ ക്യാമറ കാണാത്ത അഭൗമദൃശ്യങ്ങൾ ചെറിയ ക്യാമറ പോക്കറ്റിലിട്ട് നടന്നവർ സ്വന്തമാക്കിയിരുന്നു എന്നതാണ് യാത്രയുടെ അവസാനം എനിയ്ക്ക് മനസ്സിലായത്.

രാത്രിയിൽ നല്ല കാറ്റുണ്ടായിരുന്നു. പക്ഷേ, ആപാദചൂഡം കമ്പിളിവസ്ത്രങ്ങളാൽ ആച്ഛാദിതമായിരുന്ന എന്റെ ദേഹം ആ കാറ്റിനെ അവഗണിച്ചു. രാത്രിയിൽ ഞാനുറങ്ങിയില്ല. കൈലാസനാഥനെ നോക്കുക എന്നതായിരുന്നു എന്റെ ദൗത്യം. ബെഡ്ഡിൽ കിടക്കുമ്പോൾ വലിയ ഗ്ലാസ് ജനലിലൂടെ എനിയ്ക്ക് കൈലാസം നന്നായി കാണാൻ പറ്റുമായിരുന്നു. മഞ്ഞു മൂടി വെളുത്ത ആ മല രാത്രിയിൽ എനിയ്ക്ക് തികച്ചും കറുത്തതായിട്ടാണ് കാണപ്പെട്ടത്. ആകാശത്ത് ചന്ദ്രനും അന്തരീക്ഷത്തിൽ ചെറിയ നിലാവും ഉണ്ടായിരുന്നു. അപ്പോൾ കൈലാസം വെളുത്തു തന്നെ കാണേണ്ടതായിരുന്നു. പിന്നെ അതെങ്ങനെ കറുത്ത നിറത്തിൽ കണ്ടു എന്നതാണ് ഇപ്പോൾ എന്നെ കുഴയ്ക്കുന്ന സംശയം. രാത്രിയിൽ കൈലാസം മേഘങ്ങളാൽ മറഞ്ഞും മറയാതെയും കാണപ്പെട്ടു. ചിലപ്പോൾ ഒന്നും കാണുകയില്ല; അപ്പോൾ നിറയെ മേഘങ്ങൾ മാത്രമേ ഉണ്ടാകൂ. പലരും രാത്രിയിൽ എഴുന്നേറ്റ് കൈലാസം നോക്കുന്നുണ്ടായിരുന്നു. കൈലാസത്തിനു മുന്നിൽ മേഘങ്ങൾ കർട്ടൻ ഇടുകയും നീക്കുകയും ചെയ്തതല്ലാതെ പറയത്തക്കതായ ഒരു അനുഭവവും ആ രാത്രിയെ കുറിച്ച് എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല.

ടെന്റുകൾ കുറച്ചധികം ഇവിടെ ഉണ്ട്. പോർട്ടർമാരും കുതിരക്കാരും എല്ലാം ഈ ടെന്റുകളിലായിരിക്കും കിടക്കുന്നത് എന്ന് തോന്നുന്നു. അല്ലെങ്കിൽ ഞങ്ങളുടെ വനിതാപോർട്ടർമാരൊക്കെ എവിടെ കിടക്കും? അവരുറെ ഒക്കെ സുരക്ഷിതത്വം ആരാണാവോ നോക്കുന്നത്?

പുലർച്ചെ വളരെ നേരത്തെ ഞങ്ങൾ പുറപ്പെട്ടു. 27 ദിവസത്തെ കൈലാസയാത്രയിലെ പരീക്ഷണദിവസം ഇന്നാണ് എന്നാണ് വയ്പ്. ഇന്നാണ് യാത്രയിലെ ഏറ്റവും ഉയരമുള്ള സ്ഥലം താണ്ടേണ്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 19000 അടി ഉയരത്തിലായിരിക്കും അപ്പോൾ ഞങ്ങൾ. ഓക്സിജൻ ഒട്ടും ഉണ്ടാകില്ലത്രെ. ശ്വാസം മുട്ടുമത്രെ. മഴ പെയ്താൽ പിന്നെ മുന്നോട്ട് പോകാനാകാതെ തിരിച്ചു പോരേണ്ടിയും വന്നേക്കും. ഇന്നാണ് യാത്രയിലെ ഏറ്റവും ഉയരത്തിലുള്ള ജലശേഖരവും കാണുന്നത്.

ഞങ്ങൾ നടന്നു തുടങ്ങി. സൂര്യനുദിച്ചിട്ടില്ല. ടോർച്ചിന്റെ വെളിച്ചത്തിലാണ് യാത്ര. കയറ്റം... കയറ്റം.... കയറ്റം.... അകലെയുള്ള മഞ്ഞുമലകൾ ആ ഇരുട്ടിലും വെള്ളയായി കാണപ്പെട്ടു. പക്ഷേ കൈലാസം മറഞ്ഞിരുന്നു. വഴിയിൽ അരുവികളും, നീർച്ചാലുകളും ഉണ്ടായിരുന്നു. യാത്രയിൽ 13-മത്തെ ദിവസമാണ് ഇന്ന്. 13 എന്ന അക്കം മോശമായവരും കൂട്ടത്തിലുണ്ടായിരുന്നു. വയറിളക്കം പിടിച്ച അവർ വഴിയിൽ പുഴയോരം വൃത്തികേടാക്കി.

ഞങ്ങൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തദ്ദേശവാസികൾ പോകുന്നുണ്ടായിരുന്നു. അവരെല്ലാം പ്രദക്ഷിണം ചെയ്യുന്നവരോ കച്ചവടക്കാരോ ആയിരിക്കാം. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടായിരുന്നു. കുട്ടികളെ കണ്ടില്ല. അവർ ഞങ്ങളെക്കാണുമ്പോൾ അനുഭാവപൂർവ്വം നോക്കും, ചിലപ്പോൾ ചിരിക്കും. അപ്പോൾ ഞങ്ങൾ നമസ്തെ എന്നും ഓം നമ:ശിവായ എന്നും മറ്റും പറഞ്ഞുകൊണ്ടിരുന്നു. അവരും എന്തോ പറയുന്നുണ്ടായിരുന്നു. ഒടുവിൽ പിടി കിട്ടി. അവർ പറയുന്നത് "തഷിദലൈ" എന്നാണ്. ഹലോ എന്നതിന്റെ തിബറ്റൻ ശബ്ദമാണത്. കാണുന്നവരെല്ലാം പറയുന്നത് " തഷിദലൈ" എന്നാണ്. പിന്നെ ഞാനും അതൊരു പതിവാക്കി... കാണുന്ന തിബറ്റുകാരോടെല്ലാം തൊഴുതുകൊണ്ട് "തഷിദലൈ" ചൊല്ലും.

നടന്നും കയറ്റം കയറിയും ഞങ്ങൾ മുന്നോട്ട് പോയി. ഞങ്ങളിപ്പോൾ കൈലാസപരിക്രമണത്തിലാണ്. കൈലാസത്തെ പ്രദക്ഷിണം വയ്ക്കുകയാണ്. എന്നു വച്ച് അമ്പലത്തിലെ ശ്രീകോവിലിൽ പ്രദക്ഷിണം വയ്ക്കുമ്പോലെ ആണത് എന്നു കരുതരുത്. ഞങ്ങൾ കൈലാസത്തെ മാത്രമല്ല പ്രദക്ഷിണം വയ്ക്കുകയാണ്. ആ പ്രദേശത്തുള്ള കുറെ മലകളെയാണ് പ്രദക്ഷിണം വയ്ക്കുകയാണ്. അല്ലാതെ കൈലാസത്തെ മാത്രമായി പ്രദക്ഷിണം വയ്ക്കാൻ പറ്റില്ല. കൈലാസത്തെ മാത്രമായി പ്രദക്ഷിണം വയ്ക്കാൻ വഴിയൊന്നുമില്ല. തിരുവനന്തപുരത്ത് പുളിമൂട് ജങ്ക്ഷനിലുള്ള കല്ലമ്മൻ കോവിലിനെ പ്രദക്ഷിണം വയ്ക്കണമെങ്കിൽ ഉപ്പളം റോഡ് വഴി നടക്കേണ്ടി വരുന്നത് പോലെയാണ് കൈലാസപ്രദക്ഷിണം.

പുറകിലെ ബാഗ് ഒരു ഭാരമായി അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ പോർട്ടറൊന്നും ഇല്ലാത്തതുകൊണ്ട് ചുമന്നേ മതിയാകൂ. ബാഗും ചുമന്ന് കിതച്ചു കിതച്ചു കൊണ്ട് ഞാൻ കുന്നു കയറി. 5 കിലോയെങ്കിലും ഭാരമുള്ള ബാഗും ചുമന്നുകൊണ്ട് ഡോൾമാ ചുരത്തിലേക്ക് നടക്കുമ്പോൾ ഒരു പഴംചൊല്ല് എന്റെ മനസ്സിൽ കയറി വരികയായിരുന്നു. "സ്വയം കുരിശു ചുമക്കുന്നവനെ ദൈവം പോലും പൊറുക്കില്ല" എന്ന ചൊല്ല്. ദുർഗ്ഗമമായ, ദുർഘടമായ ഈ കയറ്റം എന്തിന് എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരുന്നു.. ഞാനെന്താണീ നടത്തത്തിലൂടെ നേടുന്നത്? എന്തു മോക്ഷമാണ് കിട്ടാനുള്ളത്? ആരിൽ നിന്ന്?

Slow and steady wins the Race എന്നാണല്ലോ പ്രമാണം. നടക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാനതിനെ എന്റെ സൗകര്യത്തിനായി അല്പം മാറ്റി. Slow and fast wins the Race എന്ന്. കയറ്റം വരുമ്പോൾ പതുക്കെ.. ഇറക്കം വരുമ്പോൾ വേഗത്തിൽ.. സമതലത്തിലെത്തുമ്പോൾ ആയാസരഹിതമായും...

മണിക്കൂറുകൾ നടന്നപ്പോൾ ഞങ്ങൾ ഡോൾമാ പാസിലെത്തി. ലിപുലേഖ് പാസ് പോലെത്തന്നെ ഒരു പാസാണെന്നറിയാൻ എന്തെങ്കിലും പ്രത്യേകത അവിടെ ഉള്ളതായി എനിയ്ക്ക് തോന്നിയില്ല. ടിബറ്റന്മാരുടെ കുറേ പ്രയർ ഫ്ലാഗുകൾ ഇവിടെ കണ്ടു. ആളുകൾ ( കൂടെയുള്ളവരുൾപ്പെടെ) മൺചിരാതു കത്തിച്ചും കർപ്പൂരം കത്തിച്ചും ഇവിടെ പ്രാർത്ഥിക്കുന്നതു കണ്ടു. ഡോൾമാ, താരാദേവി എന്നൊക്കെ പറഞ്ഞുള്ള എന്തൊക്കെയോ ഐതീഹ്യങ്ങൾ ഈ സ്ഥലത്തെ കുറിച്ചുണ്ട്. അതാണീ പൂജയുടേയും മറ്റും നിദാനം. പാറകൾ നിറഞ്ഞ പ്രദേശമാണിത്. വഴിയിലും ധാരാളം പാറകളുണ്ടായിരുന്നു. മലകയറ്റത്തിന്റെ കാഠിന്യം കാരണം ഞാൻ വഴിയിൽ പലയിടത്തും കൂടെക്കൂടെ ഇരുന്നു ക്ഷീണം തീർത്തു.

ഡോൾമാ പാസിലെത്തുമ്പോൾ എനിയ്ക്കൊരു കാര്യം ബോദ്ധ്യമായിരുന്നു. കൈലാസത്തെ വിദൂരദൃശ്യമായി മാത്രമേ ഇനി കാണാൻ കഴിയൂ എന്നതായിരുന്നു ആ കാര്യം. കൈലാസത്തെ ഏറ്റവും അടുത്ത് കാണാൻ കഴിയുക ചരണസ്പർശത്തിൽ വച്ചു മാത്രമാണ്. വെറുതെയല്ല പലരും അവിടെ വച്ച് പൂജയും പ്രാർത്ഥനയും ഒക്കെ ചെയ്തു തീർത്തത്. ഒരു പക്ഷേ, കൊണ്ടുവന്ന നിവേദനങ്ങളൊക്കെ ഭക്തന്മാർ അവിടെ വച്ചായിരിക്കും മഹാദേവന് കൈമാറിയത്. വൈകി മാത്രം ബുദ്ധി ഉദിയ്ക്കുന്ന എനിയ്ക്ക് അവിടേയും തെറ്റു പറ്റി. മഹാദേവന് സമർപ്പിക്കാൻ കൊണ്ടുവന്ന എന്റെ നിവേദനം ഞാൻ അദ്ദേഹത്തെ ഏൽപ്പിക്കാതെ പോക്കറ്റിലിട്ടു നടന്നു. ഇനി ഇപ്പോൾ എന്തു ചെയ്യാനാണ്? എവിടെ വച്ച് കൊടുക്കാനാണ്? എനിയ്ക്ക് തോന്നിയ നിരാശയ്ക്ക് അതിരില്ലായിരുന്നു. പക്ഷേ, ഈ നിവേദനങ്ങളൊന്നും മഹാദേവൻ പരിഗണിക്കാനിടയില്ലെന്ന ഒരു ചിന്ത എവിടെ നിന്നോ എന്റെ മനസ്സിൽ കുടിയേറി. ശങ്കരഭഗവാനിപ്പോൾ ചൈനയിലാണ്, ചൈനക്കാരനാണ്; ചൈനക്കാർക്കാണെങ്കിൽ ഇന്ത്യക്കാരോട് കടുത്ത ശത്രുതയും. ദൈവമാണെങ്കിലും സ്വന്തം നാടിനോട് കൂറില്ലാത്തവർ കാണുമോ? അപ്പോൾ അദ്ദേഹം നമ്മളീ ഇന്ത്യക്കാരുടെ നിവേദനങ്ങളൊന്നും നോക്കാനിടയില്ല. വല്ല ബ്രഹ്മപുത്രയിലും വലിച്ചെറിയാനേ വഴിയുള്ളു. അതാലോചിച്ചപ്പോൾ നിവേദനം സമർപ്പിക്കാത്തത് നന്നായി എന്ന് എനിയ്ക്ക് തോന്നി. ശത്രുക്കളെ കുറിച്ചുള്ള ചിന്ത സ്വന്തം നാട്ടിലെത്താനുള്ള ത്വര എന്നിൽ വളർത്തി. ഞാൻ വേഗം നടന്നു.

കൊണ്ടു പോയ നിവേദനം കവറു പൊട്ടിക്കാതെ തിരിച്ച് നാട്ടിൽ കൊണ്ടു വന്നതു കാണുമ്പോൾ ഭാര്യ പരാതി പറയും എന്ന ചിന്ത എന്നിൽ വളർന്നു. "നായ പൂരം കാണാൻ പോയതു പോലെ"യാണ് ഞാൻ കൈലാസത്തിൽ പോയി വന്നത് എന്ന് അവൾ മക്കളോട് പറയും. അപ്പോൾ അവരോട് പറയാൻ എന്റെ കയ്യിൽ ഒരു മറുപടി കാണില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ ഇതികർത്തവ്യതാമൂഢനായി. പക്ഷേ നായയെ കുറിച്ചുള്ള ഈ പഴഞ്ചൊല്ല് മാറ്റണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. "നായ പൂരം കാണാൻ പോയതു പോലെ" എന്നതു മാറ്റി "ആൾരൂപൻ കൈലാസത്തിൽ പോയതു പോലെ" എന്ന പുതുചൊല്ല് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്റെ മനസ്സ് എന്നെ ബോദ്ധ്യപ്പെടുത്തി. ഇനി ഈ പുതുചൊല്ല് ഉപയോഗിക്കേണ്ടതിന്റെ സാംഗത്യം മലയാളികളെ ബോദ്ധ്യപ്പെടുത്തുന്നതാണ് കൂടുതൽ പാട്.

ഈ മലയാളിയുടെ മനോഭാവമാണ് എനിയ്ക്ക് ഇത്രയായിട്ടും പിടി കിട്ടാത്തത്. അവൻ പഴയത് എന്തെല്ലാം മാറ്റി പുതിയതാക്കി. പഴയ ഓടിട്ട വീടുകൾ മാറ്റി ടെറസ്സ് വീടുകൾ കൊണ്ടു വന്നു. പണ്ടത്തെ ഭക്ഷണമായ കഞ്ഞിയും പുഴുക്കും മാറ്റി പുത്തൻ ഭക്ഷണക്രമങ്ങൾ കൊണ്ടു വന്നു. കഞ്ഞി മാത്രമല്ല പഴങ്കഞ്ഞിയും അവൻ വേണ്ടെന്നു വച്ചു. പണ്ടത്തെ തവിടപ്പം അവൻ വേണ്ടെന്ന് വച്ചു. പ്രായം ചെന്ന് പഴയതായ അച്ഛനമ്മമാരെ അവൻ വേണ്ടെന്നു വച്ചു. നാട്ടിലെ പെണ്ണുങ്ങളെ അമ്മമാരും സഹോദരിമാരും ആയി കാണുന്ന അ പഴഞ്ചൻ മനോഭാവവും അവൻ മാറ്റി. ഇപ്പോൾ അവരെല്ലാം പീഡിപ്പിക്കാനുള്ള വസ്തുക്കൾ മാത്രമാണ്. അങ്ങനെ എന്തെല്ലാം മലയാളികൾ വേണ്ടെന്നു വച്ചു. എന്നിട്ടും അവൻ ഈ പഴഞ്ചൊല്ല് വിട്ടില്ല. പ്രാന്ത്, അല്ലാതെന്താ പറയണ്ട്? കൈലാസനാഥാ, "ആൾരൂപൻ കൈലാസത്തിൽ പോയതു പോലെ" എന്ന പുതുചൊല്ല് ഉപയോഗിക്കാനുള്ള സൽബുദ്ധി മലയാളിയ്ക്ക് കൊടുക്കണേ എന്ന് ഡോൾമാ പാസിറങ്ങുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞത് ഭഗവാൻ കേട്ടുവോ എന്തോ!

ഡോൾമാ ചുരം കഴിയുമ്പോൾ ഞങ്ങൾ ഇറക്കം ഇറങ്ങാൻ തുടങ്ങിയിരുന്നു. കുറേ നടന്നപ്പോൾ നടപ്പാതയിൽ നിന്നും വളരെയധികം താഴെയായി നാലഞ്ച് ചെറിയ ജലാശയങ്ങൾ കണ്ടു. അവയിലെ ജലം നിറമില്ലാത്തതോ നീലനിറത്തിലുള്ളതോ ആയിരുന്നില്ല, മറിച്ച് ഒരു തരം ഇളം പച്ചനിറമായിട്ടാണ് കാണപ്പെട്ടത്. ഇവയിൽ വലുതാണ് ഗൗരീകുണ്ഡ്. പാർവ്വതി പതിവായി ഈ ജലാശയത്തിലായിരുന്നുവത്രെ നീരാടിയിരുന്നത്! വഴി അപായരഹിതമല്ലാത്തതിനാൽ അങ്ങോട്ട്, അതിന്റെ അടുത്തേയ്ക്ക് പോകരുത് എന്നാണ് നിർദ്ദേശം. പക്ഷേ ഗൗരീകുണ്ഡിലെ വെള്ളം മാനസതീർത്ഥം പോലെയോ അതിലേറേയോ വിശിഷ്ടമായിട്ടാണ് ജനങ്ങൾ കരുതുന്നത്. അതുകൊണ്ട് അതിലെ ഒരു കുപ്പി വെള്ളവുമായേ അവർ നാട്ടിലേക്ക് മടങ്ങുകയുള്ളു. ഈ തീർത്ഥം പോർട്ടർമാരെക്കൊണ്ട് മാത്രമേ ശേഖരിക്കാവൂ എന്നാണ് അലിഖിതമായ വ്യവസ്ഥ. എങ്കിലും ഞാനും മറ്റൊരാളും മാത്രം അങ്ങോട്ട് പോയി; ഞാൻ ഗൗരീകുണ്ഡിലെ ജലത്തിൽ കൈ മുക്കി കുപ്പികളിൽ തീർത്ഥം ശേഖരിച്ചു. മറ്റേ ആൾ ജനഹിതം മാനിക്കാതെ പുണ്യതീർത്ഥമായി ഗണിക്കപ്പെടുന്ന അതിലിറങ്ങി കുളിച്ചു. അപ്പോൾ ഞങ്ങളുടെ കൂടെയുള്ള പോർട്ടർമാർ അതിന്റെ തൊട്ടപ്പുറത്ത് യാത്രക്കാർക്ക് വേണ്ടി കുപ്പികളിൽ തീർത്ഥം നിറയ്ക്കുകയായിരുന്നു. കുടിക്കാൻ വെള്ളമെടുക്കുന്നിടത്ത് കുളിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ. എന്റെ സഹയാത്രികൻ ഗൗരികുണ്ടിൽ കുളിയ്ക്കുമ്പോൾ അങ്ങ് അത്യുന്നതിയിൽ ആളുകൾ "കുളിയ്ക്കരുത്, കുളിയ്ക്കരുത്" എന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഓരോ കുപ്പിയിലും വെള്ളം നിറച്ച് മേലെ യാത്രികർക്ക് തിരിച്ചെത്തിക്കാൻ പോർട്ടർമാർ 10 മുതൽ 20 വരെ യുവാൻ പണം അവരിൽ നിന്നീടാക്കി. ഞാൻ എനിയ്ക്കു കൂടാതെ മറ്റൊരാൾക്കു കൂടി വെള്ളം കൊണ്ടു പോയി കൊടുത്തു. ഞാൻ കുപ്പികളിൽ വെള്ളം നിറച്ച് കയറ്റം കയറി തിരികെ നടപ്പാതയിലെത്തുമ്പോൾ ആളുകൾ അവിടെ എന്റെ വരവും നോക്കി നിൽക്കുകയായിരുന്നു. ഗൗരീകുണ്ടിലേക്കുള്ള വഴി എന്തെങ്കിലും അപകടം വരുത്തുന്നതായി എനിയ്ക്ക് തോന്നിയില്ല. പോർട്ടർമാർക്ക് പണം കിട്ടാൻ അധികൃതർ ഉണ്ടാക്കി വച്ച സൂത്രങ്ങളാണിതെല്ലാം. അല്ലെങ്കിലും പാർവ്വതി ഇറങ്ങിപ്പോയി കുളിച്ച കുളത്തിൽ ആണുങ്ങൾക്ക് ഇറങ്ങി പോകാൻ പറ്റില്ല എന്നു പറയുന്നതിലെ മണ്ടത്തരം വല്ലാത്തതു തന്നെ. ഗൗരീകുണ്ഡിൽ പോയി വെള്ളമെടുക്കുക വഴി ഞാൻ ഭാരത സർക്കാറിനു ലാഭിച്ചു കൊടുത്തത് പത്തിരുനൂറു രൂപയാണ്. അല്ലെങ്കിൽ അത്രയും രൂപയ്ക്ക് തുല്യമായ യുവാൻ ചൈനയ്ക്ക് കൊടുക്കേണ്ടി വന്നേനെ.

ഗൗരീകുണ്ഡിലെ ജലത്തിൽ കുളിക്കുന്നത് സന്താനഭാഗ്യത്തിനുത്തമമാണ് എന്നത്രെ ബംഗാളികളുടെ വിശ്വാസം. അതുകൊണ്ട് കല്യാണദിവസം വധുവിനെ കുളിപ്പിക്കുമ്പോൾ ആ വെള്ളത്തിൽ ഗൗരീകുണ്ടിലെ തീർത്ഥം അല്പം ചേർക്കുമത്രെ. അല്ലാതെ ഒരു കുപ്പി വെള്ളം കൊണ്ട് കുളിക്കാൻ പറ്റില്ലല്ലോ. ഈ വിശ്വാസത്തെ പറ്റി എന്നോട് പറഞ്ഞത് കൂടെ ഉണ്ടായിരുന്ന കൽക്കത്തക്കാരൻ പല്ലവ് പാൽ ചൗധരിയാണ്. ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ 2 പേരിലൊരാളായ പല്ലവൻ നിരീശ്വരവാദിയാണ്. എങ്കിലും എന്നോട് ഗൗരീകുണ്ഡിലെ വെള്ളം കുറച്ച് വാങ്ങി. ഈ വെള്ളമില്ലാതെ കൽക്കത്തയിലെത്തുമ്പോൾ വീട്ടുകാർ പരാതി പറയാതിരിക്കുമോ? അതിന്റെ മുൻകരുതലാണ്!! ഈ വിശ്വാസമൊക്കെ അറിഞ്ഞിട്ടായിരുന്നുവോ ആവോ എന്റെ സഹയാത്രികൻ അതിൽ കുളിച്ചത്?

ഗൗരീകുണ്ഡിലെ വെള്ളം ശേഖരിച്ച ഞങ്ങൾ യാത്ര തുടർന്നു. ഇപ്പോൾ ഇറക്കമാണ്. വഴിയിൽ കല്ലുണ്ട്, പാറയുണ്ട്, മഞ്ഞുണ്ട്, നീർച്ചാലുകളുണ്ട്; ഒരു മലയിറങ്ങുമ്പോഴുള്ള എല്ലാം ഇവിടേയും ഉണ്ട്. ഇറക്കം..... ഇറക്കം..... ഇറക്കം..... നാഴികകളോളമുള്ള ഇറക്കം...അവസാനം ഇറക്കം പോലും അസഹനീയമായി തോന്നുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും ഇതൊന്നവസാനിച്ചാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി. കയറ്റം കയറി കയറി കാറ്റു പോയ ശേഷമാണീ ഇറക്കം. അതാണീ ബുദ്ധിമുട്ട്. ഇറങ്ങി ഇറങ്ങി ഒടുവിൽ ഞങ്ങൾ ഒരു പുഴക്കരയിലെത്തി.

അവിടെ നടപ്പാതയുടെ ഇരുവശവും ഓരോ കടകളുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ നാട്ടിൻപുറത്തൊക്കെ ഉള്ളതു പോലുള്ള കടകൾ. അതിൽ ഒരു കടയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. അവിടെ ചായ കിട്ടും. ബേക്കറി സാധനങ്ങളും മറ്റു പലതും അവിടെ കണ്ടു. ഒരു ഹോട്ടൽ കം ഗ്രോസറി ഷോപ് എന്ന് വേണമെങ്കിൽ അതിനെ പറയാം. കല്ലിന്മേൽ പലകകൾ വച്ചിട്ടാണ് അവിടെ ഇരിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അകത്ത് കുറച്ച് ആളുകളുണ്ട്. ചിലർ രണ്ട് കോലുകൊണ്ട് നൂഡിൽസ് വാരി കഴിക്കുന്നത് കണ്ടു. അവരിൽ മദ്ധ്യവയസ്കയായ ഒരമ്മയും വെറും ചെറുപ്പക്കാരിയായ മകളും ഉണ്ടായിരുന്നു. രണ്ടു പേർക്കും തിബറ്റൻ മുഖവും ശരീരപ്രകൃതവും ആയിരുന്നെങ്കിലും നല്ല ഗോതമ്പിന്റെ നിറമായിരുന്നു. നല്ല തുടുതുടുത്ത മുഖവും പ്രായം കുറവും ആയതിനാൽ അവർ എന്റെ കണ്ണിന് ചെറിയൊരുത്സവം തന്നെ ഒരുക്കി. പ്രത്യേകിച്ച് മകൾ. അതീവ ക്ഷീണിതനായിരുന്ന ഞാൻ ഒരു എനർജി ഡ്രിങ്ക് ഓർഡർ ചെയ്തു. പതിനഞ്ചോ ഇരുപതോ യുവാനാണ് വില. ചിലർ ചായ ഓർഡർ ചെയ്തു. എനർജി ഡ്രിങ്ക് കുടിക്കുമ്പോഴും അതിനുശേഷവും എന്റെ കണ്ണുകൾ ഉത്സവം ആഘോഷിച്ചു കൊണ്ടിരുന്നു. എന്തു ചെയ്യാം? കർമ്മഭാവത്തിൽ രാഹു നിന്നാൽ അവൻ വായിൽനോക്കിയാവും എന്നത് പ്രകൃതിയുടെ നിയമമത്രെ. ഒടുവിൽ അമ്മയും മകളും എഴുന്നേറ്റു പോയപ്പോൾ ഉത്സവം മതിയാക്കി ഞാനും എന്റെ യാത്ര, എന്റെ പദയാത്ര, പുനരാരംഭിച്ചു. ഇപ്പോൾ യാത്ര പുഴയുടെ ഓരത്തു കൂടിയാണ്.

ഞാൻ നടന്നു. പുഴയുടെ തീരത്തു കൂടി. അല്ല, പുഴയിലൂടെ. ഇവിടെ പുഴയും തീരവും ഒരേ നിരപ്പിലാണ്. പുഴയിൽ വെള്ളമില്ല. അരുവിയെന്നേ പറയാവൂ. തീരങ്ങൾ തമ്മിലുള്ള ദൂരം കാരണം പുഴയ്ക്ക് വീതിയുണ്ടെന്നതൊഴിച്ചാൽ അതൊരു അരുവിയാണ്. സമതലത്തിലെത്തുമ്പോഴേ അത് പുഴയാകൂ. ഇതായിരിക്കാം ഒരു പക്ഷേ ബ്രഹ്മപുത്ര. അല്ലെങ്കിൽ കർണാലി. അറിയില്ല. ഭാഷ അറിഞ്ഞിരുന്നെങ്കിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നു. പക്ഷേ എന്നാലും കാര്യമില്ല. അവർ അവരുടെ ഭാഷയിൽ വിളിയ്ക്കുന്ന പേരേ പറയൂ. വല്ല ലാ-ചൂ എന്നോ മറ്റോ പറഞ്ഞാൽ അത് കേട്ടിട്ട് വല്ല കാര്യവുമുണ്ടോ?

പുഴയിൽ നല്ല ഭംഗിയുള്ള പുല്ലുണ്ട്. വഴിയിൽ നല്ല പൂക്കളുണ്ട്. ഇത് തിബത്താണ്. പക്ഷേ ഹിമാലയം കൂടിയാണ്. ഹിമാലയത്തിന് സ്വന്തമല്ലേ പൂക്കളും പൂവനികളും? അപ്പോൾ ഇവിടേയും അത് കാണും. വഴിയാകെ പൂക്കൾ വിരിച്ചിട്ടുണ്ട്. "ആൾരൂപാ, വരൂ, ഞാനിതാ പൂത്താര ഒരുക്കിയിരിക്കുന്നു" എന്ന് പ്രകൃതീദേവി എന്നോട് പറയുന്നതു പോലെ എനിയ്ക്ക് തോന്നി. ഞാൻ നടന്നു. പൂക്കളേയും പ്രകൃതീദേവിയേയും നോക്കിക്കൊണ്ട്. സ്വാഭാവികമായും എന്റെ ദൗർബ്ബല്യം, പ്രണയചിന്തകൾ, എന്നെത്തേടിയെത്തി. പൂക്കളില്ലാത്ത പ്രണയമോ?

"യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ" എന്ന് കാമുകൻ പറയുന്നതായിട്ടല്ലേ വയലാർ പാടുന്നത്? കാമുകിയാണെങ്കിലോ ആ പൂക്കൾ സ്വീകരിക്കാനായിട്ട് ജനിച്ച നാൾ മുതൽ തപസ്സിരിക്കയാണ്.

"ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലർ തൂകു"ന്നതും ഓർത്ത് ഞാൻ നടക്കുമ്പോൾ വിജനമായ ആ ദേവഭൂമിയിൽ പ്രണയികളുടെ വിരഹവും എന്റെ മനസ്സിൽ കയറി വന്നു. കാമുകിയെ കാണാതെ, വിരഹം തോന്നുമ്പോൾ എവിടെയെല്ലാമാണ് കാമുകൻ അവളെ തിരയുന്നത്?

"അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീ തടത്തിലും
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതു വരെ"

കൊഴിഞ്ഞ പൂവിൽ വരെ കാമുകൻ അവളെ തിരയുന്നു. അങ്ങനെ തിരയുമ്പോൾ അവളെ കണ്ടെന്നിരിക്കട്ടെ; പിന്നെ അവളുടെ കണ്ണിൽ മിഴി നട്ട് മണിക്കൂറുകൾ ഇരിക്കാൻ അവൻ സമയം കണ്ടെത്തും.

"മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ
മനോരമേ നിൻ നയനങ്ങൾ" എന്ന് പതുക്കെ പാടി അവൻ തന്റെ വികാരങ്ങളെ ആവേശഭരിതങ്ങളാക്കുന്നു.

വിരഹം കാമുകീകാമുകന്മാർക്ക് മാത്രമുള്ളതല്ല; ഭാര്യാഭർത്താക്കന്മാരും അതനുഭവിക്കുന്നു. അതുകൊണ്ടാണല്ലോ

"കരിമീനിണകളെന്നവിടുന്നു ചൊല്ലും
കണ്ണുകൾ മറന്നു പോയ് മയക്കം"

എന്ന് പ്രിയ അവളുടെ പ്രിയമുള്ള ചേട്ടന് എഴുതിയത്. കണ്ണുകൾ മാത്രമല്ല ആ വിരഹം അനുഭവിക്കുന്നത്; ആപാദചൂഡം വിരഹമത്രെ.

"ഉരുകാത്ത വെണ്ണയെന്നവിടുന്നു കളിയാക്കും
നിറമാറിലറിയാത്തൊരിളക്കം
അവിടുന്നു ചുംബിക്കാനരികിലില്ലെങ്കിൽ
അധരത്തിനെന്തിനീ രാഗം"

എന്നൊക്കെ പച്ചയായി തന്നെ പറയാൻ ഈ വിരഹം അവളെ നിർബന്ധിതയാക്കുന്നു. എന്നാൽ ഭർത്താവോ?

"ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ..."

എന്ന് പറഞ്ഞ് 20കാരിയെ മണിയറയിലേക്ക് ക്ഷണിക്കുന്ന അവൻ ഉരുകാത്ത വെണ്ണയെന്നും പറഞ്ഞ് നടന്ന് അതിനെ പുകയില ഞെട്ടു പോലെ ആക്കുന്നു. പാദം മാത്രമേ നഗ്നമാക്കാൻ അവൻ അവളോട് പറയുന്നുള്ളു. ബാക്കിയെല്ലാം താനായിക്കൊള്ളാം എന്ന്. എങ്ങനെയുണ്ട്? വെറുതെയല്ല

"കഞ്ജബാണൻതന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയായിരിക്കും മതിമോഹിനി"മാർ ആയ പെണ്ണുങ്ങൾ കോലം കെടുന്നത്. അതിനൊക്കെ കാരണം ഈ ഭർത്താക്കാന്മാരല്ലേ? ഇതെല്ലാം ആലോചിച്ചായിരിക്കും

"വീത വികാരയായ് വിൽക്കപ്പെടുന്നു നീ
ഏതോ കാമത്തിന്നടിമയായി"

എന്ന് കടത്തനാട്ട് മാധവി അമ്മ പാടിയത്. (തെറ്റണ്ട, കാമമാണ്, മംഗലാപുരത്തുകാരൻ കാമത്തല്ല)

വിരഹചിന്തകളെ എന്റെ കാലിലെ മസിൽ വേദന നിഷ്ക്കരുണം പുറന്തള്ളിയപ്പോൾ ഞാൻ ഈ ലോകത്തിലേക്ക് തന്നെ തിരിച്ചു വന്നു. അപ്പോൾ ഞാൻ സുന്ദരമായ പ്രണയഗാനങ്ങളെഴുതിയ വയലാറിനേയും ശ്രീകുമാരൻ തമ്പിയേയും മറ്റും ഓർത്തു. നമ്മുടെ ചങ്ങമ്പുഴയ്ക്ക് ഹിമാലയത്തിലെ ഈ പൂക്കൾ കാണിച്ചു കൊടുത്തിരുന്നെങ്കിൽ എത്ര നല്ല കവിതകൾ കിട്ടിയേനെ എന്നും ഞാൻ ഓർത്തു.

പുഴയിലൂടെ, അല്ലെങ്കിൽ പുഴയോരത്തുകൂടെ കിലോമീറ്ററുകൾ ഞങ്ങൾ നടന്നിട്ടുണ്ടാകണം. പിന്നീട് യാത്ര സമതലങ്ങളിലൂടെ ആയിരുന്നെന്നാണ് ഓർമ്മ. അപ്പോഴും അകലെ പുഴ കാണുന്നുണ്ടായിരുന്നു. "ഈശ്വരാ, അടുത്ത ക്യാമ്പ് ഒന്നെത്തിയാൽ മതിയായിരുന്നു" എന്ന് നടന്നു മടുത്ത എന്റെ മനസ്സ് മന്ത്രിച്ചു. ഒരവസരത്തിൽ, കുറേ ദൂരെ കുറച്ചു റ്റെന്റുകൾ കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു, ആവൂ എത്തിയല്ലോ എന്ന്. പക്ഷേ അതിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അത് ഞങ്ങളുടെ ക്യാമ്പ് അല്ല എന്നത്. ഒടുവിൽ വേച്ചു വേച്ചു നടന്ന് ഞാൻ അടുത്ത ക്യാമ്പായ 'സോങ്സെർബു'വിൽ എത്തിച്ചേർന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 17

ഞങ്ങൾ എത്തിയിട്ടുള്ളത് ഒരു ഒറ്റ നില കോൺക്രീറ്റ് കെട്ടിടത്തിലാണ്. അത് ഞങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടലാണ്. തെറ്റില്ലാത്ത സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും പൈപ്പിൽ വെള്ളം നൂലു പോലെയേ വരൂ. ഈ ഹോട്ടലിലെ പ്രധാന ആകർഷണം തിബറ്റിലെ പെണ്ണുങ്ങളുടെ സാന്നിദ്ധ്യമാണ്. തിബറ്റിൽ പെണ്ണുങ്ങൾ കച്ചവടം ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഞങ്ങളുടെ റൂമിൽ വരെ ഈ പെണ്ണുങ്ങൾ സമ്മതം കൂടാതെ കേറി വരും. എല്ലാവരുടേയും കയ്യിൽ പല തരത്തിലുള്ള മാല, വള, രുദ്രാക്ഷമാല തുടങ്ങി മനുഷ്യർക്കാവശ്യമായ ഒരു നൂറു കൂട്ടം സാധനങ്ങൾ കാണും. പലരും പലതും വാങ്ങുന്നുണ്ടായിരുന്നു. മടക്കത്തിൽ വാങ്ങാം എന്നു പറഞ്ഞ് ഞങ്ങൾ അവരിൽ നിന്നൊഴിഞ്ഞു മാറി. ഭാഷ പോലും ശരിക്കറിയാതെ എന്ത് വാങ്ങാനാണ്?

ഞങ്ങൾ എത്തിപ്പെട്ട സ്ഥലത്ത് ധാരാളം കടകളും പോസ്റ്റ് ഓഫീസും ഹോട്ടലുകളും മറ്റും കണ്ടു. ദൂരേയ്ക്ക് നോക്കിയാൽ അപാരമായ ഭംഗിയാണ്. സൂര്യോദയത്തിനും അസ്തമനത്തിനും ഇവിടത്തെ ആകാശത്തിലുണ്ടാകുന്ന അരുണാഭയും മേഘമാലകളും അത്യന്തം മനോഹരമാണ്. ചെറിയൊരരുവിയും അടുത്തു തന്നെ ഉണ്ട്.

ആകപ്പാടെ പരന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. എന്താണാവോ അവർ ഇവിടെ കൃഷിയൊന്നും ചെയ്യാത്തത്? ഇവിടെ നിന്നാണ് കൈലാസ പരിക്രമണം (പ്രദക്ഷിണം) തുടങ്ങുന്നത്. ഇവിടം വിട്ടു കഴിഞ്ഞാൽ മൂന്നാം ദിവസം കൈലാസം പ്രദക്ഷിണം വച്ച് ഇവിടെത്തന്നെ തിരിച്ച് എത്തും. അതുവരെ മാർക്കറ്റുകളൊന്നും ഉണ്ടാകുകയില്ല. അതുകൊണ്ട് ആളുകൾ പല സാധനങ്ങളും വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു. മാനസസരോവരത്തിൽ നിന്നും തീർത്ഥം ശേഖരിക്കാൻ ആളുകൾ ഒരു ലിറ്ററിന്റേയും രണ്ടു ലിറ്ററിന്റേയും 5 ലിറ്ററിന്റേയും മറ്റും പ്ലാസ്റ്റിക്ക് ക്യാനുകൾ വാങ്ങിക്കൂട്ടുന്നുണ്ടായി രുന്നു. എത്ര പ്ലാസ്റ്റിക്ക് വാങ്ങിയാലാണ് ആളുകൾക്ക് തൃപ്തിയാകുക? ഒടുവിൽ ആവശ്യം കഴിയുമ്പോൾ ഈ പ്ലാസ്റ്റിക്കെല്ലാം വലിച്ചെറിയപ്പെട്ട് വല്ല കുളത്തിലോ പുഴയിലോ എത്തിച്ചേരും. ഹോട്ടലിന്റെ അടുത്ത് തന്നെ ഒരു ടെലിഫോൺ ബൂത്തുണ്ട്. ഒരു കടയോട് ചേർന്നാണത്. എല്ലാവരും അവിടെ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്തു. 3 യുവാനാണ് ഒരു മിനിറ്റിന് വാടക.

ദർശൻ - ഞങ്ങൾ ഇപ്പോഴുള്ള സ്ഥലത്തിന്റെ പേരാണത്. ഇവിടെ നിന്ന് നോക്കിയാൽ അകലെയാണെങ്കിലും കൈലാസം നല്ലപോലെ കാണാം. അതായത് കൈലാസത്തിന്റെ "ദർശനം" സാധിയ്ക്കും എന്നർത്ഥം. അതുകൊണ്ടായിരിക്കും പണ്ടുള്ളവർ ഈ സ്ഥലത്തിനെ ദർശൻ എന്ന് വിളിച്ചത്. പക്ഷേ ഇപ്പോളിതിന്റെ പേർ ദർച്ചൻ എന്നത്രെ. ഈ വാക്കിന് തിബറ്റൻ ഭാഷയിൽ ഈ അർത്ഥമുണ്ട്, ആ അർത്ഥമുണ്ട് എന്നൊക്കെ ആളുകൾ പറഞ്ഞെന്നും ഇരിക്കും. ദശരഥൻ തപസ്സു ചെയ്തതുമൂലം ഈ സ്ഥലത്തിനെ "ദശരഥൻ" എന്നു അറിയപ്പെട്ടെന്നും അത് പിന്നെ ലോപിച്ച് ലോപിച്ച് ദർച്ചൻ എന്നായി എന്നും വേണമെങ്കിൽ പറയാം.

ഉച്ചഭക്ഷണവും വൈകീട്ടത്തെ ചായയും അത്താഴവും മറ്റും കൃത്യമായി കിട്ടുന്നുണ്ടായിരുന്നു. കാലാവസ്ഥ നല്ലതായിരുന്നു. രാത്രിയിലെ ഉറക്കത്തിനു ശേഷം രാവിലത്തെ ഭക്ഷണം കഴിച്ച് ബസ്സിൽ ഞങ്ങൾ കൈലാസപരിക്രമണത്തിന് ഇറങ്ങി.

ഉറപ്പില്ലാത്ത മണ്ണ് തട്ടിനിരത്തി ഉണ്ടാക്കിയ റോഡ്.... ആ റോഡിൽ, കടലിൽ കാറ്റിലും കോളിലും പെട്ടുലയുന്ന പായ് വഞ്ചി പോലെ ഞങ്ങളുടെ ബസ് മുന്നോട്ട് നീങ്ങി. ബസ്സ് ഇടത്തോട്ടും വലത്തോട്ടും ആടി ഉലയുമ്പോൾ മറിഞ്ഞേക്കുമോ എന്ന് ഞാൻ ശങ്കിച്ചു. ദർശൻ-ൽ പല ഭാഗത്തേക്കും ഇലക്ട്രിക് പോസ്റ്റുകൾ പോകുന്നുണ്ട്. അതെല്ലാം ഇനി വല്ല വാർത്താവിനിമയ സംവിധാനമാവാനും മതി. ചീനക്കാരന്റേതല്ലേ ബുദ്ധി.

ഏതാണ്ട് നാലഞ്ച് കിലോമീറ്റർ (?) യാത്ര ചെയ്തപ്പോൾ ബുദ്ധവിഹാരങ്ങളിൽ കാണുന്ന തരത്തിലുള്ള ഒരു സ്തൂപം ഞങ്ങൾ കണ്ടു. കൈലാസപാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണിത്. ബസ് അവിടെ നിറുത്തുകയും എല്ലാവരും ഇറങ്ങുകയും ചെയ്തു. സ്തൂപത്തിനു ചുറ്റും പല വർണ്ണങ്ങളിലുള്ള ധാരാളം prayer flags കാണാം. ചുറ്റും കാണുന്ന കല്ലുകളിലെല്ലാം 'ഓം മണിപദ്മേ ഹും' എന്ന് തിബറ്റൻ ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്. ചുറ്റുപാടാകെ പ്ലാസ്റ്റിക്ക്, പൊട്ടിയ കുപ്പിച്ചില്ലുകൾ, കിറിപ്പറിഞ്ഞ തുണികൾ എന്നിവയാൽ വൃത്തികേടായി കിടക്കുകയാണ്. കീറിയ ഷർട്ട്, ബനിയൻ എന്നു വേണ്ട, ജട്ടിയും ബ്രേസിയറും വരെ അവിടെ പാറിപ്പറന്നു നടക്കുന്നുണ്ട്. ഇനി ഇതെല്ലാം അവിടത്തുകാർ വല്ല വിശ്വാസത്തിന്റേയും പേരിൽ അവിടെ കൊണ്ടുവന്നിടുന്നതാണാവോ? ഇനി ഒരവസരത്തിൽ, ഇതൊക്കെ അവിടെ കാണണമെന്നില്ല. സ്തൂപത്തിന്റെ അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും വേറേ വേറേ വാതിലുകളുണ്ട്. അകത്ത് വലിയ അമ്പലമണിയും മറ്റു പലതും കെട്ടിത്തൂക്കിയിട്ടുണ്ട്. ഉണങ്ങിപ്പോയ ഒരു ആട്ടിൻ തലയും അവിടെ തൂക്കിയിട്ടുണ്ട്. പാവം ആട്! പാവങ്ങളായ ഈ തിബത്തുകാരെങ്ങനെയാണ് ഈ ക്രൂരതയൊക്കെ ചെയ്യുന്നതാവോ? തിബറ്റിൽ എവിടെ നോക്കിയാലും യാക്കിന്റെ തലയോട് കാണാം. അതും അവരുടെ പൂജാസാധനങ്ങളിൽ പെടുമെന്ന് തോന്നുന്നു.

ഇതാണത്രെ യമദ്വാർ. മലയാളത്തിൽ പറഞ്ഞാൽ യമന്റെ വാതിൽ. യമൻ ഇവിടെ ആണത്രെ ഉള്ളത്. ഇവിടെയുള്ള ഈ സ്തൂപത്തിനെ 12 തവണ വലം വച്ചാൽ മരണഭയം മാറുമത്രെ. പലരും വളരെ ഗൗരവമായി 12 തവണ വലം വയ്ക്കുന്നത് ഞാൻ നോക്കിനിന്ന് എണ്ണി. ഞാനും അതിനെ 3 തവണ വലം വച്ചു. 12 തവണ വലം വയ്ക്കാനുള്ള പേടിയൊന്നും മരണത്തോട് എനിയ്ക്കില്ല. സത്യത്തിൽ മരണത്തെയല്ല മറിച്ച് ജനനത്തെയല്ലേ പേടിക്കേണ്ടത്?

മരണത്തെ പേടിയ്ക്കേണ്ട ഒരു കാരണവും ഞാൻ കാണുന്നില്ല. മരിച്ചതു കൊണ്ട് ബുദ്ധിമുട്ടിപ്പോയി എന്ന്, മരിച്ചു പോയ ഒരാളും തിരിച്ചു വന്ന് പരാതി പറഞ്ഞിട്ടില്ല. മരിച്ചു ചെന്നപ്പോൾ അവിടെ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ചിലരെങ്കിലും തിരിച്ചു വന്നേനെ. പക്ഷേ ഇതു വരെ ആരെങ്കിലും അങ്ങനെ തിരിച്ചു വന്നതായി നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ? അപ്പോൾ അവർക്കവിടെ സുഖം തന്നെ ആകാനേ തരമുള്ളു. ഒന്നുമില്ലെങ്കിലും ഇവിടത്തേക്കാൾ മെച്ചമാണെന്നവർക്ക് തോന്നിക്കാണും.

മരിച്ചു കഴിഞ്ഞാൽ പിന്നെ ക്ഷീണം തോന്നുകയേ ഇല്ല. മാത്രമോ? ദാഹിക്കില്ല, വിശക്കില്ല, ഭക്ഷണം കഴിക്കണ്ട, ഉറക്കം വരില്ല. അസുഖം വരില്ല. ആരേയും കണ്ടാൽ ഓച്ഛാനിച്ചു നിൽക്കണ്ട. എന്തിന്? ഇഷ്ടമില്ലാത്തവരെ കാണുമ്പോൾ ഒന്നു തിരിഞ്ഞു കിടക്കണ്ട കാര്യം കൂടി ഇല്ല. "ശ്വാസം പിടിച്ചു" നിൽക്കണ്ട അവസരങ്ങളൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറില്ലേ? മരിച്ച് കഴിഞ്ഞാൽ പിന്നെ, അങ്ങനെ ശ്വാസം പിടിച്ചു നിൽക്കണ്ട ഒരു കാര്യവുമില്ല. ശ്വാസമുണ്ടെങ്കിലല്ലേ അത് പിടിച്ച് നിൽക്കേണ്ടതുള്ളൂ? ഹായ്, എന്തൊക്കെ സൗകര്യങ്ങളാണ് ഈ മരണം കൊണ്ട് കിട്ടുന്നത്?? മരിച്ചാൽ പിന്നെ, ഉറക്കം വന്നില്ലെങ്കിലും എത്ര നേരം വേണമെങ്കിലും കിടക്കാം. "മരിച്ചു കിടക്കുക" എന്നൊരു പ്രയോഗം തന്നെ ഉണ്ടല്ലോ? അല്ലെങ്കിലും, ആരെങ്കിലും മരിച്ചു നടന്നതായി കേട്ടിട്ടുണ്ടോ? മരിച്ച് ഇരുന്നതായും വലുതായി കണ്ടിട്ടില്ല. പക്ഷേ, ഇല്ല എന്ന് അങ്ങനെയങ്ങോട്ട് പറഞ്ഞുകൂടാ. കാരണം, സന്യാസിവര്യന്മാർ മരിക്കുമ്പോൾ അവരെ പിടിച്ച് ഇരുത്താറുണ്ട്. അവർ ത്യാഗിവര്യന്മാരായതുകൊണ്ട് "ആറടി മണ്ണ്" വേണ്ട എന്ന് തീർച്ചയാക്കിയതു കൊണ്ടാകും ഇങ്ങനെ ഇരുത്തുന്നത്. ഇരിയ്ക്കുമ്പോൾ ഒരു മൂന്ന് മൂന്നര അടി ഒക്കെ മതിയല്ലോ? നമ്മുടെ സ്വാമിമാരെപ്പോലെ, സദ്ദാം ഹുസൈന്റെ കാലത്ത് ഇറാക്കിൽ ആളുകൾ കൂട്ടത്തോടെ "മരിച്ച് ഇരുന്നതായി" അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. നമുക്കത് വിടാം. യാങ്കികൾക്ക് എന്താ പറഞ്ഞുകൂടാത്തത്? ലിബിയയിലും ആളുകൾ ഇതുപോലെ "മരിച്ചിരുന്നതായി" നമുക്കറിയാം. എന്തായാലും, “മരിച്ചു നടന്നതിന്റെ” തെളിവുകൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ.

മരിച്ചു കഴിഞ്ഞാൽ പിന്നെ, അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ എല്ലും പല്ലും ആകുന്നതു വരെ കിടക്കാം. പക്ഷേ, അങ്ങനെ കിടക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോലീസുകാരുടെ കണ്ണിൽ പെടാതെ നോക്കണം. അവരുടെ കണ്ണിൽ പെട്ടാൽ തീർന്നു. അല്ലെങ്കിലും ഈ പോലീസുകാരെ വിശ്വസിക്കാൻ കൊള്ളില്ല. അവരെങ്ങാൻ ഈ കിടപ്പു കണ്ടാൽ ജട്ടി വരെ ഊരി മാറ്റിക്കളയും. എന്നിട്ട് ഒരു മുണ്ടിട്ട് മൂടും. അങ്ങനെ കിടക്കാൻ ജട്ടിയൊന്നും വേണ്ട എന്നാണ് അവരുടെ ഭാവം. പോലീസുകാരെക്കുറിച്ചാലോചിക്കുമ്പോൾ മാത്രമാണ് മരിക്കാൻ എനിക്കിത്തിരി പേടി.

മരണത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ജനനമാണ് എന്നെ പേടിപ്പെടുത്തുന്നത്. എങ്ങനെ നോക്കിയാലും മരണത്തേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് ജനനം. ആരെങ്കിലും ചിരിച്ചു കൊണ്ട് ജനിച്ചിട്ടുണ്ടോ? ജീവിക്കുന്നതും അതുപോലെ ബുദ്ധിമുട്ടുള്ളതാണ്. മലയാളി ആയി ജനിക്കുന്നതാണ് സായിപ്പായി ജനിക്കുന്നതിനേക്കാൾ കഷ്ടം. ആനയെപ്പോലെ നിൽക്കുന്ന 'ആ'എന്ന അക്ഷരമൊക്കെ എഴുതാനുള്ള പാട് യു.കെ.ജി.യിൽ പഠിക്കുന്ന മലയാളിക്കുട്ടിയ്ക്കേ അറിയൂ. സായിപ്പ്കുട്ടി എത്ര എളുപ്പത്തിലാണ് 'A' എന്ന് എഴുതുന്നത്. പക്ഷേ 'A' എന്നെഴുതി പഠിക്കുന്നതിലും ഉണ്ട് കുറച്ച് കുഴപ്പം. ഇങ്ങനെ 'A'-യിൽ നിന്ന് തുടങ്ങുന്നതു കൊണ്ടാകുമോ സായിപ്പന്മാർ 'A' സർട്ടിഫിക്കറ്റുള്ള സിനിമയൊക്കെ കണ്ടമാനം ഉണ്ടാക്കുന്നത്? അതെന്തായാലും എഴുത്തിനും വായനയ്ക്കും ഉള്ള ബുദ്ധിമുട്ട് എങ്ങനെയെങ്കിലും ഒക്കെ സഹിക്കാം. ചെറുപ്പത്തിൽ ഗർഭാശയത്തിൽ കിടക്കാനാണ് കൂടുതൽ പാട്. ഈ മലാശയത്തിനും മൂത്രാശയത്തിനും ഇടയ്ക്ക് എന്താ പത്തു മാസമല്ലേ ഒരേ ഒരു കിടത്തം കിടക്കുന്നത്? അതും ഈ ജഠരാഗ്നിയുടെ ചൂടും സഹിച്ചുള്ള ആ കിടത്തമുണ്ടല്ലോ, അതിന്റെ ഒക്കെ ഒരു ബുദ്ധിമുട്ട് പറയാതിരിക്കുന്നതാണ് ഭേദം. അതൊക്കെ ആലോചിക്കുമ്പോൾ മരണം എത്ര സുഖമുള്ളതാണ്?

ഗർഭാശയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഞാനെന്റെ സ്വഭാവത്തെ കുറിച്ച് ശരിക്കൊന്ന് ചിന്തിച്ചത്. പത്തു മാസം ഈ ഗർഭാശയത്തിൽ കിടന്നതു കൊണ്ടാണോ എന്തോ, വലുതായതിൽ പിന്നെ ഗർഭത്തെ കുറിച്ചുള്ള ഒരു ആശയം മാത്രമേ എന്റെ മനസ്സിലുണ്ടായിട്ടുള്ളു. രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ ഈ ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. വെറുതെയാണോ, പെണ്ണുങ്ങൾ എന്നെ 'വായിൽ നോക്കി' എന്നൊക്കെ വിളിച്ചിരുന്നത്? അല്ലെങ്കിലും ഈ മൂത്രാശയത്തിന്റേയും മറ്റും അടുത്ത് 10 മാസം കിടന്നവൻ വഷളനായില്ലെങ്കിലേ അത്ഭുതമുള്ളു. ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ? ഈ സ്വാമിമാരുടെ ആത്മീയതയൊക്കെ കാണുമ്പോൾ എനിയ്ക്ക് അസൂയയാണ് വരുന്നത്. അവരൊക്കെ പെറ്റുവീഴുന്നതിനു മുമ്പ് ഏത് ആശയത്തിലാണാവോ കിടന്നിരുന്നത്?

എത്ര തിന്നാലും മതിയാവാത്ത ചില വയറന്മാരെ ഞാൻ കണ്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോൾ വീണ്ടും ഉണ്ണാൻ വിളിച്ചാൽ അവർ സന്തോഷത്തോടെ വരും. അവരൊക്കെ കിടന്ന ഗർഭാശയം സ്ഥാനം തെറ്റി, ചിലപ്പോൾ ഈ ആമാശയത്തിനടുത്തോ മറ്റോ ആയിരിക്കാം കിടന്നിരുന്നത്. അല്ലെങ്കിൽ ആമാശയത്തോട് ഇത്ര ആഭിമുഖ്യം കാണുമോ?

യമദ്വാറിനു ചുറ്റും പ്രദക്ഷിണം വച്ചാൽ മരണത്തിൽ നിന്നു മുക്തി നേടും എന്നും വിശ്വസിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മൂന്നും നാലും തവണ കൈലാസം ദർശിക്കുന്നവർ ഇവിടെ വീണ്ടും വീണ്ടും പ്രദക്ഷിണം വയ്ക്കുന്നതിന്റെ യുക്തിയാണെനിയ്ക്ക് മനസ്സിലാകാത്തത്. എത്ര തവണയാണ് മരണത്തിൽ നിന്നു മുക്തി നേടേണ്ടത്? യമദ്വാറിനു ചുറ്റും പാറയിൽ തീർത്ത ഭംഗിയുള്ള ധാരാളം മലകൾ കാണാം. മലയിൽ നിന്നൊഴുകിയിറങ്ങുന്ന വെള്ളച്ചാലുകളും കാണം. സുന്ദരവും സ്വച്ഛവുമായ പ്രകൃതി. കുറച്ചു ദൂരെ കുറേ കെട്ടിടങ്ങൾ കണ്ടു.

അര മണിക്കൂർ സമയത്തെ യമദ്വാരദർശനത്തിനു ശേഷം ബസ്സ് വീണ്ടും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ ബസ് യാത്ര അവസാനിച്ചു. ഇനി നടത്തം തുടങ്ങുകയാണ്. നടക്കാൻ വയ്യാത്തവർക്ക് പോണി (കുതിര), ബാഗ് തൂക്കാൻ വയ്യാത്തവർക്ക് പോർട്ടർ എന്നീ സൗകര്യങ്ങൾ ഇനി ലഭ്യമാണ്. ഇവരെല്ലാം തിബറ്റുകാരായിരിക്കുമെന്ന് മാത്രം. എനിയ്ക്ക് കുതിരയും പോർട്ടറുമൊന്നും ഇല്ലാതിരുന്നതിനാൽ ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. അരവിന്ദിനും കൃഷ്ണേട്ടനും പോർട്ടർമാരുണ്ടായിരുന്നതിനാൽ ഞാനവരെയൊന്നും കാത്തു നിന്നില്ല.

നടക്കുമ്പോൾ കൈലാസം പ്രദക്ഷിണം ചെയ്യുന്ന തിബറ്റുകാരെ കണ്ടു. അവർ നീണ്ടു നിവർന്നു കിടന്ന് നമസ്ക്കരിച്ചാണ് പ്രദക്ഷിണം ചെയ്യുന്നത്. ആദ്യം നിന്നു പ്രാർത്ഥിക്കും. എന്നിട്ട് കിടന്നിട്ടും. പിന്നീട് എഴുന്നേറ്റ് ഒന്നോ രണ്ടോ അടി നടക്കും, വീണ്ടും ഈ നിന്നും കിടന്നുമുള്ള നമസ്ക്കാരം തുടങ്ങും. പത്തമ്പത്തഞ്ച് കിലോമീറ്റർ ഇങ്ങനെ പ്രദക്ഷിണം വയ്ക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരില്ലേ? ജീവിതത്തിൽ ഇതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടുള്ള പണി വേറേ ഏതുണ്ട്? തിബത്തുകാരെ സമ്മതിച്ചേ തീരൂ.

പോകുന്ന വഴിയിൽ കുറച്ചകലെയായി തെളിനീരൊഴുകുന്ന ചെറിയൊരരുവി ഉണ്ടായിരുന്നു എന്നാണോർമ്മ. വഴിയുടെ ഇരുവശങ്ങളിലും മലകൾ ധാരാളമുണ്ട്. ചിലത് മഞ്ഞുമലകളാണ്. ചിലത് മൊട്ടക്കുന്നുകളാണ്. പാറ നിറഞ്ഞ മലകളാണധികവും. എങ്ങനെയാണാവോ ചില മലകളിൽ മാത്രം മഞ്ഞുറയുന്നത്? എങ്ങും മരങ്ങളോ പുല്ലോ കണ്ടില്ല. നടന്നു പോകുന്ന വഴികളിൽ ജേ.സി.ബി യും മറ്റും കണ്ടു. അധികം വൈകാതെ അവിടെയൊക്കെ വാഹനങ്ങൾക്ക് പോകാവുന്ന റോഡ് വരാനാണ് സാധ്യത. വഴിയിൽ അപൂർവ്വമായി ചായപ്പീടികകളും കണ്ടു. എവിടെ ആൾസാന്നിദ്ധ്യമുണ്ടോ അവിടെയൊക്കെ ചൈനയുടെ കൊടി കാണാം. ഇതെല്ലാം ഞങ്ങളുടെ സ്ഥലമാണ് എന്ന് വിളിച്ചു പറയാൻ അവർക്ക് ഇതല്ലാതെ മറ്റ് എളുപ്പമാർഗ്ഗങ്ങൾ ഇല്ലല്ലൊ?

ക്ഷീണം തീർക്കാൻ ഇടയ്ക്കെപ്പോഴോ ഇരുന്നപ്പോൾ അരവിന്ദ് അകലെ നിന്ന് വരുന്നത് കണ്ടു. കൂടെ ഒരു പെണ്ണും ഉള്ളതു പോലെ തോന്നി. ഏതായാലും ഞാൻ അരവിന്ദ് എത്തുന്നതു വരെ കാത്തിരുന്നു. ശരിയാണ്; അരവിന്ദിന്റെ കൂടെ ഒരു പെണ്ണുണ്ട്. അവൾ അരവിന്ദിന്റെ പോർട്ടറാണ്. അരവിന്ദിന്റെ ബാഗ് അവളാണ് തൂക്കിയിരിക്കുന്നത്. പോർട്ടർക്ക് വലിയ പ്രായമില്ല. കാണാൻ സുന്ദരിയാണ്. ചെറുപ്പക്കാരിയായ ടിബറ്റൻ സുന്ദരി.

പിന്നീടുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരു ഗൈഡിന്റെ റോളും അവൾ ഏറ്റെടുത്തിരുന്നു. അവളുടെ ഭാഷ ഞങ്ങൾക്കോ ഞങ്ങളുടെ ഭാഷ അവൾക്കോ അറിയില്ലെങ്കിലും. പേരിനു മാത്രം ഹിന്ദി വാക്കുകൾ അവൾക്കറിയാമെന്ന് തോന്നുന്നു.. മുന്നോട്ട് നടക്കവേ, വഴിയുടെ ഒരു വശത്ത് അകലെയായി കൈലാസം പ്രത്യക്ഷപ്പെട്ടു. അവൾ കൈലാസം നോക്കി പ്രാർത്ഥിച്ചു. ഞങ്ങൾക്കും അവൾ പ്രാർത്ഥിക്കാൻ സൂചന തന്നു. അടുത്തു തന്നെ ഒരു ചെറിയ നീരുറവ കണ്ടു. അത് കൈലാസത്തിന്റെ ഭാഗത്തു നിന്നു വരുന്നതാണ്. അവൾ അതിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചു. ഞാനും (ഞങ്ങളും) അങ്ങനെ ചെയ്തു. നടന്ന് വിയർത്തതും ക്ഷീണിച്ചതും ഒക്കെ അല്ലേ? ഞാൻ പല തവണ ആ വെള്ളമെടുത്ത് മുഖം കഴുകാൻ തുടങ്ങി. അതവൾക്ക് ഇഷ്ടപ്പെടുന്നുല്ലെന്ന് അവളുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു. കൈലാസത്തിൽ നിന്നു വരുന്ന ആ നീരുറവ അവർ കുടിക്കാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാറില്ല. അതാണ് അവളുടെ നീരസത്തിന് കാരണം. ഞാൻ മുഖം കഴുകുന്നത് നിറുത്തി. അരവിന്ദ് കൈലാസത്തിന്റെ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. കൈലാസത്തിന്റെ പശ്ചാത്തലത്തിൽ അവളെ കൂടെ നിറുത്തി അരവിന്ദ് എന്റേയും ഒരു ഫോട്ടോ തന്റെ ക്യ്യാമറയിൽ പകർത്തി.

മുന്നോട്ട് നടക്കവേ അവൾ വഴിയിൽ എവിടെ നിന്നോ ഒരല്പം മണ്ണെടുത്ത് ഞങ്ങളുടെ നേരേ നീട്ടി. കുതിരച്ചാണകവും യാക്കിൻ ചാണകവും വീണ് മലിനമായതാണ് കറുത്ത മണ്ണുള്ള ആ ഭൂമി. ഞങ്ങൾക്ക് കിട്ടിയ ഈ മണ്ണിന് എന്തെങ്കിലും ദിവ്യത്വമുണ്ടോ ആവോ? ചോദിക്കാനും പറയാനും അറിഞ്ഞാലല്ലേ അതൊക്കെ അറിയാൻ പറ്റൂ? എന്തായാലും നാമമത്രമായ ആ മണ്ണ് ഞങ്ങൾ തിന്നുക തന്നെ ചെയ്തു. അവൾ ഞങ്ങളെ പറ്റിച്ചതൊന്നും അല്ലെന്ന് തന്നെയാണ് ഞാനതേപ്പറ്റി കരുതുന്നത്.

പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ നടന്നു. പോകുന്ന വഴിയിൽ പലയിടത്തും, തിബത്തുകാർ മേലേക്കുമേലേ കല്ലുകൾ കൂട്ടിവച്ചിരിക്കുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. ഞാനും പലയിടത്തും കല്ലുകൾ എടുത്ത് അതുപോലെ കൂട്ടിവച്ചു.

പോകുന്ന വഴിയിൽ ബുദ്ധവിഹാരങ്ങളും കണ്ടു. മണിക്കൂറുകളോളം നടന്നപ്പോൾ ഞങ്ങൾ അടുത്ത ക്യാമ്പായ 'ദിറാഫുക്ക്' എന്ന സ്ഥലത്തെത്തി. കിടക്കാൻ കട്ടിലും കിടയ്ക്കയും ഉണ്ടായിരുന്നെങ്കിലും താമസിച്ച ഷെഡ്ഡുകൾ വൃത്തിയുള്ളതോ ഭംഗിയുള്ളതോ സൗകര്യമുള്ളതോ ഒന്നും അല്ലായിരുന്നു. അവിടെ പ്രാഥമികാവശ്യങ്ങൾക്ക് ആധുനികമായ ഒരു സൗകര്യവും ഇല്ലായിരുന്നു. ആളുകൾ മലയുടെ മറവുകളിലാണ് കാര്യം സാധിച്ചിരുന്നത്. ഞാൻ കിടന്ന ഷെഡ്ഡിന്റെ പുറകുവശം പോലും വൃത്തികേടായി കിടന്നിരുന്നു. അടുക്കളയും ഭക്ഷണം കഴിയ്ക്കുന്ന സ്ഥലങ്ങളും എല്ലാം തികച്ചും അനാകർഷകങ്ങളായിരുന്നു. പക്ഷേ, പ്രകൃതി തീർച്ചയായും മനോഹരമായിരുന്നു. അകലെ ഒരു പുഴയും അതിനപ്പുറം ഒരു വലിയ ബുദ്ധവിഹാരവും കാണുന്നുണ്ടായിരുന്നു.

ക്യാമ്പിന്റെ ഒരു വശത്ത് കയ്യെത്താദൂരത്തിൽ കൈലാസം തലയുയർത്തി നിൽക്കുന്നത് ഞങ്ങൾ കണ്ടു. അതീവഹൃദ്യമായിരുന്നു ആ കാഴ്ച. ഇതാണ് ഞങ്ങൾ കൈലാസത്തെ അടുത്തു കണ്ട ഒരേ ഒരു സ്ഥലം. മറ്റൊരിടത്തും കൈലാസം ഞങ്ങൾക്കിത്ര അടുത്ത് കാണാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണത്തിനു ശേഷം ഞങ്ങൾ കൈലാസത്തെ കുറച്ചു കൂടി അടുത്ത് കാണുവാൻ പുറപ്പെട്ടു. വഴിയിൽ വച്ച് കൂടെയുള്ള ഒരു കൈലാസയാത്രികൻ "ഞാൻ കൈലാസത്തെ സ്വന്തം കണ്ണു കൊണ്ട് കണ്ടു ധന്യനായി" എന്ന് എന്നോട് പറഞ്ഞു. കൈലാസത്തിന്റെ, ഞങ്ങൾ ഇപ്പോൾ കാണുന്ന ഭാഗത്തെ "ചരൺസ്പർശ്" എന്നാണ് പറയുന്നത്. കൈലാസത്തിന്റെ ചരണം (അടിഭാഗം) സ്പർശിക്കാമെന്ന അർത്ഥത്തിലായിരിക്കും ഈ പേർ വന്നത്. ചരണം സ്പർശിക്കാൻ പറ്റിയില്ലെങ്കിലും കൈലാസത്തെ ഏറ്റവും കൂടുതൽ അടുത്ത് കാണാനുള്ള അവസരം ഇവിടെയാണുള്ളത്.

ഞങ്ങൾ കൈലാസത്തിന്റെ 'ചരണസ്പർശം' കാണാനിറങ്ങുമ്പോൾ അരവിന്ദ് അയാളുടെ പോർട്ടറേയും വിളിച്ചു ... ഒരു കൂട്ടിന് ....

പോർട്ടറെ മനസ്സിലായില്ലേ? ടിബറ്റൻ യുവതി ... സുന്ദരി ... അവളുടെ പ്രായം അവളുടെ മുഖത്തുനിന്ന് വായിച്ചെടുക്കുന്നതിൽ ഞാൻ തോറ്റു. അവൾ വിവാഹിതയാണെന്നോ അല്ലെന്നോ അറിയാനും പറ്റിയില്ല... സൂക്ഷിച്ചു നോക്കുമ്പോൾ ഒരനാഥത്വം അവളുടെ കണ്ണുകളിലില്ലേ എന്നെനിക്ക് തോന്നി. അനാഥയല്ലെങ്കിൽ അവൾക്കെങ്ങനെ രാപ്പകൽ ഞങ്ങൾക്കൊപ്പം കൂടാൻ കഴിയും???

അവൾ മുന്നേ നടന്നു.. ഞങ്ങൾ പുറകേയും.... മുഖവും കൈപ്പത്തികളും പാദങ്ങളും ഒഴികെ മറ്റെല്ലാം ആവരണം ചെയ്യുന്ന കുലീനമായ ടിബറ്റൻ വേഷമാണവൾക്ക്... ഞങ്ങളോട് തികഞ്ഞ സ്നേഹബഹുമാനങ്ങൾ. പേരിന് ചില ഹിന്ദി വാക്കുകളറിയാം... ആരെന്ത് ചോദിച്ചാലും അവൾ "തീൻ" എന്ന് ഉത്തരം നൽകും.. അവളുടെ കൂടെ 3 പേരുണ്ടെന്നോ മറ്റോ ആണവളുദ്ദേശിക്കുന്നത്! പാവം!

പോകുന്ന വഴിയിൽ അങ്ങിങ്ങ് പുല്ലും ചെറിയ ചെടികളുമുണ്ട്. അവൾ പോകുന്ന വഴിയിൽ അതൊക്കെ പരിശോധിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ ചില പുല്ലുകൾ പറിച്ചെടുത്ത് കയ്യിൽ വയ്ക്കും. വല്ല മരുന്നും ആയിരിക്കും അത്. ഇടയ്ക്കെപ്പോഴോ അവൾ എന്തോ ഒരു ചെടിയുടെ ഇലയെടുത്ത് ഞങ്ങൾക്ക് തന്നു; ശ്വസിക്കാനായി. അത് ശ്വസിച്ചാൽ ശ്വാസം മുട്ടൽ കുറയുകയോ മറ്റോ ചെയ്യുമെന്നാണേ എനിയ്ക്ക് മനസ്സിലായത്. എന്തായാലും അതിന് നല്ല മണമുണ്ടായിരുന്നു.

പാറകൾ നിറഞ്ഞ മലയുടെ കുറെ മുകളിലെത്തിയപ്പോൾ അവൾ നിന്നു. അവിടെ ടിബത്തുകാരുടെ ഒരു പ്രാർത്ഥനാ തുരുത്തുണ്ട്. കൂട്ടി വച്ച കുറെ കല്ലുകളും ബഹുവർണ്ണക്കൊടികളും. അതിനപ്പുറം പോകേണ്ട എന്ന് അവൾ സൂചന നൽകി. എന്റെ കൂടെയുള്ളവർക്കതു മതിയായിരുന്നു. അവർ അവിടെ ഇരിക്കാൻ തയ്യാറായി. അവൾ കൈകൾ ചേർത്തു വച്ച് പ്രാർത്ഥനാനിരതയായി കൈലാസത്തെ നോക്കി കൊടികൾക്കടുത്ത് കമിഴ്ന്നു കിടന്നു....

എന്തായിരിക്കാം അവൾ പ്രാർത്ഥിക്കുന്നത്? നല്ലൊരു ഭർത്താവിനെ കിട്ടണമെന്നായിരിക്കുമോ? അതിനവൾ അവിവാഹിതയാണോ എന്ന് എങ്ങനെ അറിയാം? എന്നും ഈ പോർട്ടർ പണി കിട്ടണേ എന്നായിരിക്കുമോ അവൾ പ്രാർത്ഥിക്കുന്നത്? ആയിരിക്കാം! ഒന്നുമില്ലെങ്കിലും അവളൊരു പോർട്ടറല്ലേ? എത്ര തവണ അവളിങ്ങനെ പ്രാർത്ഥിച്ചിരിക്കും? വർഷങ്ങളായി അവൾ ഇതുവഴിയല്ലേ സഞ്ചാരം? എന്നിട്ടവളുടെ ആഗ്രഹങ്ങളൊക്കെ നിറവേറിക്കാണുമോ? ഇനി ഒരു പക്ഷേ, അവൾ തന്റെ ജീവിതത്തിൽ സംതൃപ്തയായിരിക്കാനും മതി. അങ്ങനെയെങ്കിൽ അവൾ പ്രാർത്ഥനയിലൂടേ തന്റെ നന്ദി ദൈവത്തോട് പ്രകടിപ്പിച്ചതുമാകാം. കൈലാസനാഥന്റെ നാട്ടിൽ ജനിച്ചു ജീവിച്ചിട്ടും അവർക്കൊക്കെ ചുമടെടുത്ത് ജീവിക്കേണ്ടതില്ലേ എന്നാലോചിച്ചപ്പോൾ എനിയ്ക്ക് സങ്കടം തോന്നി. പക്ഷേ അവരെല്ലാം എന്നെക്കാൾ സന്തോഷത്തോടെയും സംതൃപ്തിയോടേയും ആയിരിക്കും ജീവിക്കുന്നത് എന്നും എനിയ്ക്ക് തോന്നി.

അരവിന്ദ് പാറകൾക്കിടയിൽ സൗകര്യമൊരുക്കി കൈലാസത്തെ നമസ്ക്കരിച്ചു. പിന്നീട് ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. മറ്റുള്ളവർ നേരത്തെ അത് തുടങ്ങിയിരുന്നു. “അരുത്, കൈലാസനാഥനെ അവഗണിക്കരുത്”, എന്റെ മനസ്സ് എന്നോട് അങ്ങനെ പറയുന്നതായി എനിക്ക് തോന്നി. ഞാനും കൈലാസത്തെ ലക്ഷ്യമാക്കി മണ്ണിൽ നമിച്ചു.

കാമറയില്ലാത്ത ഞാൻ എന്തു ചെയ്യാൻ? ... ഞാൻ കൈലാസം നോക്കിയിരുന്നു. അതിന്റെ കൂടുതൽ അടുത്തേക്ക് പോകാൻ മനസ്സെന്നോട് പറഞ്ഞെങ്കിലും ഞാൻ ശാന്തനായി അവിടെ ഇരുന്നു. അപ്പോൾ പല യാത്രികരും കൈലാസത്തിന്റെ ചരണം സ്പർശിക്കാൻ മലയുടെ മേലോട്ട് പോകുന്നത് ഞാൻ കണ്ടു.

തൊഴിലൊന്നുമില്ലാത്തവന്റെ മനസ്സ് ചെകുത്താന്റെ തൊഴിൽശാല എന്നല്ലേ പ്രമാണം? എന്റെ മനസ്സ് ഈ ചുറ്റുപാടിനെ കേരളത്തിലേക്ക് പറിച്ചു നട്ടു. കുറച്ച് പുരുഷന്മാരും തികച്ചും അപരിചിതയായ സുന്ദരിയായ ഒരു യുവതിയും..... എഴുതണോ ബാക്കി.... എന്തെന്തെല്ലം സംഭവിക്കും? ഒടുവിൽ യുവതിയുടെ മുടി പോലും ഭൂമിയിൽ നിന്നപ്രത്യക്ഷമായിരിക്കും... പിന്നെയോ... കേസുകൾ... അന്വേഷണങ്ങൾ.... കമ്മീഷനുകൾ.... കാലിയാകുന്ന ഖജാനകൾ... വിദ്യയാലും സംസ്കാരത്താലും സമ്പന്നനെന്നവകാശപ്പെടുന്ന കേരളീയൻ എന്തെല്ലാം ലോകരെ കേൾപ്പിച്ചിരിക്കുന്നു?

കൈലാസത്തിന്റെ വിവിധ ദൃശ്യങ്ങൾ നോക്കി ഞങ്ങൾ അവിടെ വളരെ നേരം ഇരുന്നു. മേഘങ്ങൾ വന്ന് കൈലാസത്തെ മൂടുന്നതും കുറച്ച് കഴിയുമ്പോൾ കൈലാസം വീണ്ടും പ്രത്യക്ഷമാകുന്നതും വളരെ രസാവഹമായി എനിയ്ക്ക് അനുഭവപ്പെട്ടു. ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചിറങ്ങാൻ തയ്യാറായി. അപ്പോഴാണറിയുന്നത് അവൾ, പോർട്ടർ, അവിടെ കിടന്നുറങ്ങുകയായിരുന്നെന്ന്. . . എത്ര മനസ്സമാധാനത്തോടെയാണ് അവൾ അവിടെ കിടന്നുറങ്ങിയത് എന്ന് അവളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു. കേരളത്തിലെ പെണ്ണുങ്ങൾ ഇത്ര സമാധാനത്തോടെ അവരുടെ വീടുകളിൽ ഉറങ്ങുന്നുണ്ടോ എന്തോ?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും