2013, മേയ് 25, ശനിയാഴ്‌ച

ആര്യാടൻ മുഹമ്മദ്

പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ ഒരേ ഒരു ആണേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുമായിരുന്നു. മന്ത്രിമാരെല്ലാം നട്ടെല്ലില്ലാത്തവരും അഭിപ്രായം പ്രകടിപ്പിക്കാൻ കരുത്തില്ലാത്തവരും ഒക്കെ ആയിരുന്നു എന്ന് കാണിക്കാനായിരുന്നു ഇങ്ങനെയൊരു പ്രയോഗം നാട്ടിൽ പ്രചരിച്ചിരുന്നത്. എന്നാലും മന്ത്രിസഭയിലെ ഒരേ ഒരു പുരുഷൻ ആരെന്നറിയാൻ എല്ലാവർക്കും ഔത്സുക്യം ഉണ്ടായിരുന്നു. ആകാംക്ഷയും. വൈ. ബി. ചവ്വാനാണോ ജഗ്ജീവൻറാമാണോ വി.സി. ശുക്ലയാണോ അല്ലെങ്കിൽ മറ്റാരാണീ മന്ത്രിസഭയിൽ പൗരുഷം കാണിക്കാൻ മാത്രം ധൈര്യമുള്ള ആൾ എന്ന കാര്യം അന്വേഷിച്ചു വന്നവർ എത്തിയത് ഇന്ദിരാഗാന്ധിയാണ് ആ പുരുഷൻ എന്ന അറിവിലേക്കാണ്! അതെല്ലാം പണ്ട്; പിന്നീട് അടിയന്തരാവസ്ഥ അറബിക്കടലിലെത്തുകയും ഈ മന്ത്രിമാരെല്ലാം കാലയവനികക്കുള്ളിൽ മറയുകയും ചെയ്തു. അതുകൊണ്ട് നമുക്കതെല്ലാം മറക്കാം. മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ!!!!!!

നമുക്ക് നമ്മുടെ കാലത്തേക്ക് വരാം. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭൂരിപക്ഷങ്ങൾ തെരഞ്ഞെടുത്ത ന്യൂനപക്ഷങ്ങളുടെ മന്ത്രിസഭ ഭരിക്കുന്ന കേരളത്തിലേക്ക് വരാം. ന്യൂനപക്ഷങ്ങൾ എന്നു പറഞ്ഞാൽ എണ്ണത്തിൽ കുറഞ്ഞവരെന്നോ ഭൂരിപക്ഷമെന്നാൽ എണ്ണത്തിൽ കൂടിയവരെന്നോ അർത്ഥമില്ല. അല്ലെങ്കിൽ അങ്ങനെ അർത്ഥം കൊടുക്കരുത്. പച്ചയായി പറഞ്ഞാൽ ന്യൂനപക്ഷങ്ങൾ എന്നത് മുസ്ലിം -ക്രിസ്ത്യൻ ജനതയെന്നും ഭൂരിപക്ഷമെന്നത് ബാക്കിയുള്ളവരെന്നുമേ അർത്ഥമാക്കേണ്ടതുള്ളു. ഭൂരിപക്ഷമെന്നതിന് ഹിന്ദുക്കൾ എന്നും കൂടി സാമാന്യമായി പറയാം.  ജാതി (മതം) തിരിച്ചുള്ള കണക്കെടുത്താലേ ആദ്യത്തെ കൂട്ടർ അക്ഷരാർത്ഥത്തിൽ ന്യൂനപക്ഷമാണോ അതോ ഹൈന്ദവർ ഭൂരിപക്ഷമാണോ എന്ന് പറയനൊക്കൂ. അങ്ങനെ ഒരു കണക്കെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇനി അഥവാ അങ്ങനെ ഒരു കണക്കെടുത്താൽ തന്നെ ഏത് അളവുകോൽ വച്ചാണ് ഹിന്ദുക്കൾ ഭൂരിപക്ഷമാകുന്നത്? അതിന് കേരളത്തിലെ ജനസംഖ്യയാണോ മലപ്പുറത്തെ ജനസംഖ്യയാണോ ലോകജന സംഖ്യയണോ അടിസ്ഥാനമാക്കേണ്ടത്? ലോകജനസംഖ്യയാണെങ്കിൽ ഹിന്ദുക്കളാണ് ന്യൂനപക്ഷം. പക്ഷേ അങ്ങനെ വരുമ്പോൾ പലരുടേയും രാഷ്ട്രീയവും മതപരവുമായ താല്പര്യങ്ങൾ ഹനിക്കപ്പെടും. മാത്രമല്ല സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ് ഹിന്ദുമതം എന്നതിന്റെ പേരിൽ പുരാവസ്തുക്കൾക്ക് കൊടുക്കുന്നതുപോലെയുള്ള സംരക്ഷണം (പുരാവസ്തുക്കൾ സംരക്ഷിക്കപ്പെടേണ്ടതാണല്ലോ!) ഈ മതത്തിനും മതസ്ഥർക്കും കൊടുക്കേണ്ടതായും വരും. അപ്പോൾ ന്യൂനപക്ഷം കണക്കാക്കാൻ നല്ലത് ഇന്ത്യയിലെ ജനസംഖ്യ അളവുകോലാക്കുന്നതാണ്. അതാണല്ലോ ഇപ്പോഴത്തെ ഇവിടത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്ക് വളരെ അനുകൂലമായ ഘടകവും.

ധാരാളം രാഷ്ട്രീയക്കാരുള്ള നാടാണ് ഭാരതം. മൻമോഹൻ സിംഹൻ, മധുസൂദൻ മിസ്ത്രി, അഹമ്മദ് പട്ടേൽ, ശശി തരൂർ, എ. രാജാ, സുരേഷ് കല്മാഡി എന്നിവരെല്ലാം ജനനേതാക്കളും രാഷ്ട്രീയക്കാരുമാണ്. ഇതുപോലെ എത്ര എത്ര രാഷ്ട്രീയക്കാരുണ്ട് ഈ ഭൂമിമലയാളം മുതലങ്ങോട്ട് കാശ്മീർ വരെ! അവരുടെ ഒക്കെ പേരെഴുതാനെവിടെ സ്ഥലവും സമയവും? വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്നവർ, രാഷ്ട്രീയപ്രവർത്തനത്തിലൂടെ വന്നവർ, ഉദ്യോഗം മതിയാക്കി വന്നവർ എന്നിങ്ങനെ ഏതെല്ലാം തരത്തിലുള്ള രാഷ്ട്രീയക്കാരുണ്ടിവിടെ. മതപരമായ പശ്ചാത്തലമുള്ളവരും ഒട്ടും കുറവല്ല,  ക്രിസ്ത്യൻ രാഷ്ട്രീയക്കാർ, മുസ്ലിം രാഷ്ട്രീയക്കാർ, ഹിന്ദു രാഷ്ട്രീയക്കാർ എന്നിങ്ങനെ ഉള്ളവരും ധാരാളം ഇവിടെ ഉണ്ടല്ലോ?  ഇന്ദിരഗാന്ധി മന്ത്രിസഭയിലെ പുരുഷൻ ആരെന്ന് ചോദിച്ചതുപോലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഹിന്ദുവായ മന്ത്രി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? എന്തായാലും ഉമ്മൻചാണ്ടിയോ മാണിയോ കുഞ്ഞാലിക്കുട്ടിയോ അല്ലെന്നുറപ്പ്. 'കു' എന്ന പേരിൽ തുടങ്ങുന്ന മൂന്നുപേരാണ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്നത് എന്ന് പറഞ്ഞവരും പറയുന്നവരും ഇവിടെ ഉള്ളപ്പോൾ അവരെക്കുറിച്ച് എന്ത് പറയാനാണ്? പിന്നെ ഹിന്ദുവിന്റെ പേരുള്ളവർ ഹിന്ദുവായ മന്ത്രി ആണെന്ന് പറയാനാവില്ല. അവർ പലരും ന്യൂനപക്ഷതാല്പര്യം സംരക്ഷിക്കാൻ സഹകരിക്കുന്നവരാണ്. ഹിന്ദുവാകുമ്പോൾ ഹിന്ദുവിന്റെകൂടി താല്പര്യം സംരക്ഷിക്കാൻ താല്പര്യം ഉണ്ടാവേണ്ടതല്ലേ? അതൊന്നും ഇല്ലാത്തതുകൊണ്ടല്ലേ ഇപ്പോൾ നായരീഴവ ഐക്യമൊക്കെ അഭൂതപൂർവ്വമായി മുന്നേറിക്കൊണ്ടിരിക്കുന്നത്? അതുകൊണ്ട് ഞാൻ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കുന്നില്ല.
 
ഇത്തരം രാഷ്ട്രീയക്കാർ ഉള്ളിടത്ത് തന്നെയാണ് നമ്മുടെ ആര്യാടൻ മുഹമ്മദും ഉള്ളത്. തനിയ്ക്ക് തോന്നുന്നത് തന്റെതായ ശൈലിയിൽ പറയാൻ ധൈര്യവും തന്റേടവും ഉള്ള ആൾ! സമാനതകളില്ലാത്ത രാഷ്ട്രീയനേതാവ്. അദ്ദേഹത്തെപ്പോലെ മറ്റാരുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ? കേരളത്തിൽ ജനിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ശോഭ മറ്റുള്ളവർ കാണാതിരിക്കാൻ കാരണം. മുസ്ലിം ലീഗുമായുള്ള ഇടപെടലിലായാലും സാമുഹ്യപ്രശ്നങ്ങളിലായാലും അദ്ദേഹത്തിന്റെ അഭിപ്രായം തികച്ചും പക്വമതിയായ രാഷ്ട്രീയനേതാവിന്റേതാണ്. സ്വാർത്ഥതയോ രാഷ്ട്രീയലാഭമോ മതപരമായ താത്പര്യങ്ങളോ ഒന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല. ദേശീയവാദിയായ മുസ്ലിം എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ദേശീയവാദിയായ മനുഷ്യൻ എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. ഏറ്റവും പുതിയതായി  അദ്ദേഹം പറഞ്ഞ അഭിപ്രായം ഹിന്ദുമതത്തെക്കുറിച്ചാണ്. 

അദ്ദേഹം പറഞ്ഞതിന്റെ ന്യൂസ് പേപ്പർ കട്ടിങ്ങ് ഞാനിവിടെ കൊടുക്കുന്നുണ്ട്. ഒരു ഹിന്ദുമഹാ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം പറഞ്ഞത് ഹിന്ദുമതത്തോടുള്ള ബഹുമാനം കൊണ്ടാണ് താനങ്ങനെ ചെയ്തതെന്നാണ്. തന്റെ (മറ്റുള്ളവരുടേയും) മുതുമുത്തച്ഛന്മാർ ഹിന്ദുക്കളായിരുന്നുവെന്ന് പറയാനുള്ള ആർജവവും നിഷ്ക്കളങ്കതയും അദ്ദേഹത്തിന്റെ മനസ്സിനു സ്വന്തം. ഹിന്ദുമതം മറ്റുമതങ്ങളെപ്പോലെയായിരുന്നെങ്കിൽ ഇവിടെ മറ്റു മതങ്ങൾ കാണുമായിരുന്നില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു. ശരിയാണ്, ഇനിയൊരു മതം ഉണ്ടാകുന്നില്ല എന്നുറപ്പു വരുത്താൻ കൂടിയല്ലേ അവരെല്ലാം ഏകദൈവവിശ്വാസികളായത്? അതുകൊണ്ടല്ലേ ഇപ്പോൾ അസംതൃപ്തനായ ഏതെങ്കിലും ക്രിസ്ത്യാനിക്കോ മുസല്മാനോ മറ്റൊരു മതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തത്?  

ഹിന്ദുമതം മതമല്ല എന്നുകൂടി ആര്യാടൻ പറഞ്ഞു.  ഹിന്ദുമഹാസമ്മേളനത്തിൽ പറഞ്ഞതുപോലെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ധൈര്യവും ആർജ്ജവവും കാണിച്ച ജനാബ് ആര്യാടൻ മുഹമ്മദിന് എന്റെ അകമഴിഞ്ഞ ആശംസകൾ. നേരിനെ നേരായി പറയാൻ അദ്ദേഹത്തിന് അള്ളാഹു ഇനിയും അവസരങ്ങൾ നൽകട്ടെ!!!!!!!!!