2013, ജൂൺ 30, ഞായറാഴ്‌ച

ദാമ്പത്യം


ഒരു സ്ത്രീ രാത്രിയിൽ ഉറക്കമുണർന്നപ്പോൾ തന്റെ കൂടെ ഉറങ്ങാൻ കിടന്ന ഭർത്താവിനെ കിടക്കയിൽ കണ്ടില്ല. പരിഭ്രാന്തയായ അവൾ വേഗം നൈറ്റ്ഗൗൺ എടുത്തണിഞ്ഞ് ബെഡ്രൂമിൽ നിന്ന് പുറത്തേയ്ക്ക് കടന്നു. തന്റെ പ്രിയതമന് ഇതെന്തുപറ്റിയെന്ന് അവൾ ഉദ്വേഗം പൂണ്ടു. ഉത്ക്കണ്ഠയോടെ അവൾ ഹാളിലെ നൈറ്റ്ലാമ്പ് ഓൺ ചെയ്യുകയും വീട്ടിലാകെ നേരിയ പ്രകാശം പരക്കുകയും ചെയ്തു. അടുക്കളയിൽ തീന്മേശക്കടുത്ത് മുന്നിലൊരു കപ്പ് കാപ്പിയുമായി വിഷാദമഗ്നനായിരിക്കുന്ന അയാളെ അവൾ ആ മങ്ങിയ വെളിച്ചത്തിൽ കണ്ടു. ചുമരിലേയ്ക്ക് നോക്കിക്കൊണ്ടിരുന്ന അയാൾ അഗാധമായ ചിന്തയിലായിരുന്നു; പരിസരം പോലും അയാൾ മറക്കുന്നതു പോലെ. അവളുടെ കാൽപ്പെരുമാറ്റം ചിന്തയിൽനിന്നയാളെ ഉണർത്തിയില്ല. മറ്റേതോ ലോകത്തിലാണെന്നതു പോലെ ചുമരിലേക്കുള്ള നോട്ടം അയാൾ തുടർന്നു. 

അവളയാളെ വീക്ഷിച്ചു.......... അയാൾ ഇടതുകൈ കൊണ്ട് പതുക്കെ കാപ്പിക്കപ്പ് എടുക്കുന്നതും വലതുകൈ കൊണ്ട് കൺകോണുകളിൽ ഘനീഭവിച്ച കണ്ണുനീർ തുടയ്ക്കുന്നതും അവൾക്ക് ദൃശ്യമായി. അവളാകെ അങ്കലാപ്പിലായി.

'പ്രിയനേ, എന്താണ് കാര്യം?' അയാളുടെ കവിളിൽ മന്ദമായി തലോടിക്കൊണ്ടവൾ അയാളെ ഈ ലോകത്തേയ്ക്ക് തിരിച്ചു കൊണ്ടു വന്നു.

'രാത്രിയുടെ അന്തസ്സാരശൂന്യമായ ഈ വേളയിൽ എന്തിനാണിവിടെ ഇങ്ങനെ സ്വയം നഷ്ടപ്പെട്ടിരിക്കുന്നത്?' അവൾ പതുക്കെ ചോദിച്ചു.

ചുമരിൽ നിന്നുള്ള നോട്ടം പിൻവലിച്ചുകൊണ്ടയാൾ ഇങ്ങനെ മൊഴിഞ്ഞു.

'20 വർഷം മുമ്പ് നമ്മളാദ്യമായി കണ്ടതും ശംഖുമുഖം കടപ്പുറത്ത് ഒന്നിച്ചിരുന്ന് തിരമാലകളെണ്ണിയതും ഞാനോർക്കുകയായിരുന്നു. അന്ന് നിനക്ക് വെറും പതിനേഴേ പ്രായമുണ്ടയിരുന്നുള്ളു.'

'നീ അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?' അയാൾ അലസമായി, ഒച്ച പൊങ്ങാത്ത വിധം അവളോടായി ചോദിച്ചു.

രാത്രിയുടെ വൈകിയ ഈ വേളയിലും ഭർത്താവ് തന്നെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നറിഞ്ഞ അവളുടെ മനസ്സ് ആർദ്രമായി. കൺകോണുകളിൽ നീർക്കണങ്ങൾ പ്രത്യക്ഷപ്പെട്ടു. തന്നെക്കുറിച്ചുള്ള ജാഗരൂകതയും ഉത്ക്കണ്ഠയുമാണ് ആ ലോലമനസ്സിൽ തിരയടിക്കുന്നതെന്നവൾക്ക് ബോദ്ധ്യമായി. അവൾക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു.

'ഉണ്ട്, അതൊക്കെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്; ആ ഓർമ്മകളില്ലാതെ ഞാനുണ്ടോ?' അയാളോട് ചേർന്നിരുന്നു കൊണ്ട് അവൾ മറുപടി പറഞ്ഞു.

ഭർത്താവിന് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി; പറയാൻ ബുദ്ധിമുട്ടുന്നത്പോലെ......

എങ്കിലും അയാൾ പറഞ്ഞൊപ്പിച്ചു. "നിന്റെ അച്ഛൻ, നമ്മളെ രണ്ടു പേരേയും എന്റെ കാറിൽ വച്ച് പിടികൂടിയത് നിനക്ക് ഓർമ്മ വരുന്നുണ്ടോ?"

അവൾ അയാളുടെ ചുമലിൽ കൈ വച്ചു; അവൾ പറഞ്ഞു: 'ഉണ്ട്, അതെല്ലാം, ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നുണ്ട്"

അയാൾ തുടർന്നു.... "നിന്റെ അച്ഛൻ എന്റെ നെറ്റിയിലേക്ക് പിസ്റ്റൾ ചൂണ്ടിക്കൊണ്ട് 'നീ ഇവളെ വിവാഹം കഴിക്കാത്ത പക്ഷം നിന്നെ ഞാൻ 20 വർഷത്തേക്ക് ജയിലിലേക്കയക്കും' എന്ന് എന്നെ ഭീഷണിപ്പെടുത്തിയത് നീ ഓർക്കുന്നുണ്ടോ?"

'ഉണ്ട്, അതും എന്റെ ഓർമ്മയിലുണ്ട്', അവൾ മന്ദമായി അയാൾക്ക് മറുപടി കൊടുത്തു.

അയാൾ വീണ്ടും കണ്ണുനീർ തുടച്ചു. "ഇന്നായിരുന്നു ആ 20 വർഷം കഴിയേണ്ടിയിരുന്നത്, എങ്കിൽ ഞാനിപ്പോൾ സ്വതന്ത്രനായേനേ", അയാൾ ഇരുളിലേക്ക് നോക്കിക്കൊണ്ട് ആത്മഗതമെന്നോണം പറഞ്ഞു.
 * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *
ഒരു യാഹൂ ഗ്രൂപ്പ് മെയിലിൽ വന്ന ഒരു മെയിലിന്റെ ഉള്ളടക്കം ആണിത്. ഇംഗ്ലീഷിലുള്ള വിവരണം മലയാളത്തിലാക്കി എന്നതു മാത്രമാണെന്റെ കുറ്റം? (ഇതിന്റെ കോപ്പിറൈറ്റ് ആർക്കുള്ളതാണാവോ?)

2013, ജൂൺ 29, ശനിയാഴ്‌ച

മൂഷികസ്ത്രീ

ശനിയാഴ്ചയാണ്, അവധിയാണ്, കാര്യമായിട്ടൊന്നും ചെയ്യാനില്ല; അങ്ങനെയാണ് കമ്പ്യൂട്ടറെടുത്ത് ഓരോന്ന് നോക്കാൻ തുടങ്ങിയത്. നോക്കി നോക്കി എത്തിയത് പ്രളയം കശക്കിമറിച്ച കേദാർനാഥ് ക്ഷേത്രഭൂമിയിലാണ്. പ്രളയത്തെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും മറ്റും അനേകമനേകം ചിത്രങ്ങൾ. അല്ലെങ്കിലും ഇന്റെർനെറ്റിലാണോ ചിത്രങ്ങൾക്ക് പഞ്ഞം? ഈ ചിത്രങ്ങളിൽ മൂന്നെണ്ണം എന്റെ ശ്രദ്ധയാകർഷിച്ചു. മൂന്നും കേദാർനാഥ് ക്ഷേത്രത്തിന്റേതാണ്. ഒന്ന് 1980-കളിലെ ക്ഷേത്രത്തിന്റെ ചിത്രമാണ്. പശ്ചാത്തലത്തിൽ ഹിമാലയമലനിരകൾ. ക്ഷേത്രപരിസരം മുഴുവൻ പുല്ലും ചെറുചെടികളുമാണ്. അവയ്ക്കിടയിൽ ക്ഷേത്രം തലയെടുപ്പോടെ നിൽക്കുന്നു.

 
 ചിത്രം -1: കേദാർനാഥ് ക്ഷേത്രം - 1980-കളിലെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അടുത്ത ചിത്രം ഈ മാസത്തെ പ്രളയത്തിനു മുമ്പെപ്പോഴോ എടുത്തതാണ്. ക്ഷേത്രത്തിനു ചുറ്റും കെട്ടിടങ്ങളുടെ ഒരു കോലാഹലം. ക്ഷേത്രമുറ്റത്തു നിന്നാൽ അത് ഒരു ക്ഷേത്രനഗരമാണെന്നേ തോന്നൂ.  കാടും മലയും നിറഞ്ഞ ക്ഷേത്ര പരിസരത്തിൽ ഒരു കല്ലോ പുല്ലോ കാണാൻ ഒരു മാർഗ്ഗവുമില്ല. 
 
 
ചിത്രം-2: കേദാർനാഥ് ക്ഷേത്രത്തിന്റെ അടുത്ത കാലത്തെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

മൂന്നാമത്തെ ചിത്രത്തിൽ വീണ്ടും ക്ഷേത്രം മാത്രമേയുള്ളു. ചുറ്റുമുള്ളത് പുല്ലല്ല; പകരം കല്ലാണെന്നു മാത്രം. മലയും മഞ്ഞും ഇനി ആവോളം കാണാം. ആധുനികന്മാർ നിർമ്മിച്ചതൊക്കെ ഒലിച്ചു പോയി. ക്ഷേത്രം മാത്രമുണ്ട് തലയെടുപ്പോടെ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ നിൽക്കുന്നു. 

ചിത്രം-3: കേദാർനാഥ് ക്ഷേത്രം പ്രളയത്തിനുശേഷം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അങ്ങനെ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെയായി. ഇനി വീണ്ടും ക്ഷേത്രപരിസരം ആകർഷകമാക്കി അണിയിച്ചൊരുക്കാൻ ആയിരിക്കും തൽപ്പരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുക. ഇനിയൊരു പ്രളയത്തിന് തകർത്തെറിയാൻ പറ്റാത്തവിധം അവരതു നിർമ്മിക്കും, തീർച്ച. അതാണല്ലോ കീശ വീർപ്പിക്കാൻ ഉപകരിക്കുക.

2013, ജൂൺ 25, ചൊവ്വാഴ്ച

എം. എൽ എ, താങ്കൾ രാജി വയ്ക്കേണ്ടതില്ല!!

കേന്ദ്രനിയമമന്ത്രിയായിരുന്ന അശ്വിനികുമാറും കേന്ദ്രറെയിൽമന്ത്രിയായിരുന്ന പവൻകുമാർ ബൻസലും രാജി വയ്ക്കാൻ വേണ്ടി പ്രതിപക്ഷം പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. രാജി വയ്ക്കാതിരിക്കാൻ ശ്രമിച്ച് രണ്ടുപേരും കുറേ വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ സ്വച്ഛതടങ്ങളിൽ, ഭരണത്തിന്റെ സുഖശീതളിമയിൽ, ദില്ലിയിലെ രമ്യഹർമ്മ്യങ്ങളിൽ, അധികാരജന്യമായ സുഖലോലുപത ആസ്വദിക്കുമ്പോൾ മന്ത്രിസ്ഥാനത്ത് ഒട്ടി നിൽക്കാൻ പച്ചയായ മനുഷ്യൻ പരമാവധി ശ്രമിക്കാതിരിക്കുമോ? ഈ ആനപ്പുറത്ത്ന്ന് ഇറങ്ങിയാൽ ഇനി കയറാൻ പറ്റും എന്ന് എന്താണുറപ്പ്? മന്ത്രിപ്പണി എന്ന ആഗ്രഹത്തിനും സ്ഥാനാരോഹണത്തിനും ഇടയിൽ ജനങ്ങൾ ജയിപ്പിക്കുക, മദാമ്മ കനിയുക എന്നിങ്ങനെ എന്തെല്ലാം കടമ്പകൾ ഉണ്ടെന്ന് ഈ ആനപ്പുറത്തിരിക്കുന്നവർക്കേ അറിയൂ. മന്ത്രിസ്ഥാനം കളയാനുള്ള ഇവരുടെ മടി കാണുമ്പോൾ  അമ്മിഞ്ഞ നുകരുന്ന കൈക്കുഞ്ഞിനെയാണ് എനിക്കോർമ്മ വരുന്നത്. അമ്മയുടെ മുലയീമ്പുന്ന കുഞ്ഞിനെയൊന്നോർത്തു നോക്കു. വയറു നിറഞ്ഞാലും അമ്മിഞ്ഞ വറ്റിയാലും കുഞ്ഞ് അമ്മിഞ്ഞ കടിച്ചു വലിച്ചുകൊണ്ടേ ഇരിക്കും. അമ്മയ്ക്കാണെങ്കിൽ മാതൃത്വത്തിന്റെ സുഖം. അമ്മിഞ്ഞ പോരേ എന്നോ മറ്റോ കുഞ്ഞിനോട് ചോദിച്ചാൽ അതിനൊരു കള്ളച്ചിരിയുണ്ടാകും. കുഞ്ഞിനെ അമ്മിഞ്ഞയിൽ നിന്നുള്ള പിടി വിടുവിക്കാൻ എത്ര ബലം പ്രയോഗിക്കണമെന്ന് മുലയൂട്ടിയ അമ്മമാർക്ക് മാത്രമേ പറയാനാവൂ..  അങ്ങനെ ഇരിക്കേയാണ് കേന്ദ്രമന്ത്രി അജയ് മാക്കൻ പൊടുന്നനെ രാജി വച്ചത്. പുല്ലു പോലെയാണ് മാക്കൻ മന്ത്രിസ്ഥാനം കളഞ്ഞത്. അത് കണ്ടപ്പോഴാണ് അദ്ദേഹം ദാരിദ്ര്യനിർമ്മാർജ്ജനവകുപ്പ് മന്ത്രിയാണല്ലോ എന്ന കാര്യം എന്റെ മനസ്സിൽ ഓടിയെത്തിയത്. അപ്പോൾ തന്നെ അദ്ദേഹം രാജി വയ്ക്കാനുള്ള കാരണവും എന്റെ മനസ്സിൽ ഓടിയെത്തി. മൗനമോഹനമായ ഭരണത്തിൽ നാട്ടിലെ ദാരിദ്ര്യം അപ്പാടെ തുടച്ചു നീക്കപ്പെട്ടിട്ടുണ്ടെന്നും ഇനി ഇപ്പോൾ ദാരിദ്ര്യനിർമ്മാർജ്ജനമന്ത്രിയായി തുടരേണ്ട കാര്യം ഒട്ടുമേ ഇല്ല എന്നും അദ്ദേഹത്തിനു ബോദ്ധ്യമായിട്ടുണ്ടാകും എന്ന് ഈ രാജി എന്നെ ബോദ്ധ്യപ്പെടുത്തി. 2014-ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന സർദാർജിയുടെ പ്രസ്താവന കൂടിയായപ്പോൾ എന്റെ വിശകലനം തെറ്റിയിട്ടില്ല എന്ന് എനിയ്ക്ക് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തു. കോൺഗ്രസ്സ് എന്ന വാക്കിന് ലൈംഗികബന്ധം എന്ന അർത്ഥം ഉണ്ടെന്ന കാര്യവും ഞാൻ ഓർത്തു. അതൊക്കെ അവിടെ നിൽക്കട്ടെ, അതെല്ലാം കേന്ദ്രത്തിലെ കാര്യം.

ഒരു എം.എൽ.എ. തൽസ്ഥാനം രാജി വയ്ക്കണോ വേണ്ടയോ എന്നതാണ് ഇപ്പോൾ കേരളത്തെ കുഴയ്ക്കുന്ന പ്രശ്നം. അദ്ദേഹത്തെപ്പോലെ ഒരാൾ ഇങ്ങനെ ഒരു ഏടാകൂടത്തിൽ ചെന്നു ചാടുന്ന കാര്യം എന്റെ ചിന്തയ്ക്കതീതമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ ചാനലുകൾക്ക് മുന്നിൽ മിഴി നട്ടിരിക്കുമ്പോഴാണ് ലൈംഗികബന്ധത്തിന്റേതെന്ന് പറഞ്ഞ് വീഡിയോ കാണാൻ തുടങ്ങിയതും ചാനലുകളുടെ ഔചിത്യബോധം എനിയ്ക്ക് ബോധ്യമാവാൻ തുടങ്ങിയതും.

സത്യം പറയാമല്ലോ, വീഡിയോയുടെ ആദ്യത്തെ പ്രക്ഷേപണമല്ല ഞാൻ കണ്ടത്. ഏതോ ചാനലിൽ വാർത്ത വന്നു എന്നു പറഞ്ഞുകൊണ്ടോ മറ്റോ മറ്റൊരു ചാനൽ കാണിച്ച പുന:പ്രക്ഷേപണം ആയിരുന്നു ഞാൻ ചെറുതായി കണ്ടത്. പ്രക്ഷേപണത്തിന്റെ ക്രെഡിറ്റ് മുഴുവൻ ആദ്യം വീഡിയോ കാണിച്ച ചാനലിനുള്ളതാണ്. അതേത് ചാനലാണ് എന്ന് എനിയ്ക്കിതുവരെ മനസ്സിലായില്ല. അത് മനസ്സിലാക്കാൻ മാത്രമുള്ള വായനാവൈദഗ്ധ്യമോ ചാനൽ സമ്പർക്കമോ എനിയ്ക്കില്ല. പക്ഷേ, ഒന്നുണ്ട്; ഈ വീഡിയോ ആദ്യമായി കാണിച്ചത് ഞാൻ ഓർമ്മ വച്ച നാൾ മുതൽ വായിക്കുന്ന പത്രത്തിന്റെ ചാനലാണെന്ന് അറിയുന്ന പക്ഷം അടുത്ത ദിവസം മുതൽ ഈ പത്രത്തെ ഞാൻ ബഹിഷ്കരിക്കും തീർച്ച! ഇത്രയ്ക്ക് അധ:പതിക്കാമോ ഈ ചാനലുകൾ? ഇതൊക്കെയാണോ കുട്ടികളും പ്രായമായവരും ഒന്നിച്ചിരുന്നു കാണുന്ന ചാനലുകളിൽ കാണിക്കേണ്ടത്?

മാംസഭുക്കുകളായ ജന്തുക്കൾ ഇര പിടിക്കുമെന്ന് നമുക്കെല്ലാം അറിയാം. മനുഷ്യൻ മീൻ പിടിക്കാറുണ്ടെങ്കിലും അതിനാരും മനുഷ്യൻ ഇര പിടിക്കുന്നു എന്നു പറയാറില്ല. പക്ഷേ മനുഷ്യൻ ഒരു പാട് പുരോഗമിക്കുകയും അവന്റെ സംസ്കാരം മൃഗങ്ങൾ പോലും ശ്രദ്ധിക്കത്തക്കതാവുകയും ചെയ്തതുകൊണ്ടാണ് ബലാൽസംഗക്കേസുകളിൽ സ്ത്രീകളെ  'ഇര' എന്ന് സമീപകാലത്ത് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഈ പശ്ചാത്തലത്തിൽ ബലാൽസംഗം ചെയ്തു, സ്ത്രീപീഡനം നടന്നു എന്നൊക്കെ പറയുന്നതിനു പകരം 'മനുഷ്യൻ ഇര പിടിച്ചു' എന്നു പറഞ്ഞാൽ പോരേ എന്നാണ് ഇപ്പോൾ എന്റെ ചിന്ത. അങ്ങനെയാകുമ്പോൾ മോശമായ വാക്കുകൾ ഒഴിവാക്കുകയും ആകാം. അതെന്തായാലും എം എൽ എ പിടിച്ച ഇര ഏത് എന്ന് അന്വേഷിച്ചപ്പോഴാണ് ഇര തന്നെയാണ് വീഡിയോയുടെ ചിത്രീകരണം നടത്തിയത് എന്ന് മനസ്സിലായത്.

പിന്നീടാണ് എന്റെ ട്യൂബ് ലൈറ്റ് പതുക്കെ കത്താൻ തുടങ്ങിയത്. അധികാരം, സ്വത്തുസമ്പാദനം, വൈരനിര്യാതനം, വിയർപ്പൊഴുക്കതെയുള്ള സുഖജീവിതം എന്നൊക്കെയുള്ള ലക്ഷ്യം കൈ വരിക്കാൻ വിയർപ്പൊഴുക്കുന്ന മനുഷ്യന് ഇമ്മാതിരി വീഡിയോയോ അതിനുപോൽബലകമായ കാര്യമോ ഒന്നും അത്ര മോശത്തരമല്ലെന്ന് എനിയ്ക്ക് ബോദ്ധ്യമായിത്തുടങ്ങി. ഇമ്മാതിരി വീഡിയോ കൊണ്ട് ആർക്കൊക്കെ എന്തെല്ലാം ഉപകാരങ്ങളും ഉപയോഗങ്ങളുമുണ്ട്? അതെല്ലാം മനസ്സിലാക്കതെയല്ലേ ഞാനിത്രയും എഴുതിയത്? ഒന്നാലോചിച്ചാൽ മനുഷ്യരാശിയുടെ നില നിൽപ്പിനാവശ്യമായ കാര്യമല്ലേ വീഡിയോയിൽ കാണുന്നത്? അതെങ്ങനെ മോശമാകും? ഒരിക്കലുമില്ല. ജനങ്ങൾ അത് കണ്ടാസ്വദിക്കുകയല്ലേ? അങ്ങനെയല്ലേ യൂ-ട്യൂബ് വാർത്തകൾ പറയുന്നത്?

ഇനി മറ്റു തരത്തിലും അതിനെ ന്യായീകരിക്കാം. നോക്കൂ, എത്ര പേരാണ് ടെലിവിഷനിൽ ക്രിക്കറ്റും ഫുട്ബോളും മറ്റും കണ്ടാസ്വദിക്കുന്നത്? ഇനി അഥവാ, കാണികൾക്ക് കളി ഇഷ്ടപ്പെട്ടില്ല എന്നു വച്ച് ഏതെങ്കിലും കളിക്കാരൻ കളിയിൽ നിന്ന് രാജി വച്ചിട്ടുണ്ടോ? ഇല്ല തന്നെ. പിന്നെ ഈ എം. എൽ. എ മാത്രം എന്തിന് രാജി വയ്ക്കണം. ആഫ്റ്റർ ആൾ, എം. എൽ എ ഏർപ്പെട്ടതും ഒരു കളിയിലാണെന്നാർക്കാണറിയാത്തത്? കാണികൾക്ക് ഇഷ്ടപ്പെടും എന്നുറപ്പുള്ളത് കൊണ്ടല്ലേ ചാനലുകാർ അത് പ്രക്ഷേപണം ചെയ്തതും? എല്ലാവരും അതാസ്വദിക്കുകയും ചെയ്തു. അപ്പോൾ എന്ത് രാജി, ഏത് രാജി?????????????

ഇനി അതെല്ലാം പോകട്ടെ, ഒരു പുരുഷൻ തന്നെ 'ഇര പിടിക്കുന്നത്' വീഡിയോയിൽ പിടിച്ച് പോലീസിനെ ഏൽപ്പിക്കാൻ തയ്യാറായ സ്ത്രീയുടെ ഉദ്ദേശ്യശുദ്ധിയും ചാരിത്ര്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അച്ഛനും മകനും കൂടിയാണ് ഇര പിടിച്ചത് എന്നൊക്കെ ഇര തന്നെ പറയുമ്പോൾ പുരുഷനും തന്റെ ധാർമ്മികതയൊക്കെ അട്ടത്ത് കേറ്റി വയ്ക്കാവുന്നതേ ഉള്ളൂ. എങ്ങനെ നോക്കിയാലും എം. എൽ. ഏയുടെ രാജിയുടെ ഒരാവശ്യവും ഈ ആൾരൂപത്തിനുള്ളിൽ തെളിയുന്നില്ല.

വാൽക്കഷ്ണം: മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ട മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു.  മാതൃഭൂമിയെ ബഹിഷ്കരിച്ചുകൊണ്ട് മാതൃഭൂമി വായനക്കാരും പ്രതികരിക്കേണ്ടിയിരിക്കുന്നു. ഓർമ്മ വച്ച നാൾ മുതൽ മാതൃഭൂമി (മാത്രം)വായിക്കുന്ന ഒരു തെക്കേ മലബാറുകാരനാണു ഞാൻ. മാതൃഭൂമി പത്രമേ നിനക്കെന്റെ വിട. ഇതാണോ മാതൃഭൂമീ, കെ.പി. കേശവമേനോൻ തുടങ്ങി വച്ച പത്രധർമ്മം?