2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

അംഗീകാരം

"പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരം രഹസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല എന്ന പൗരന്റെ അവകാശം ഇന്നും സമൂഹമോ സ്ഥാപിതമതാധികാരികളോ അംഗീകരിക്കുന്നില്ലെന്നത് ഖേദകരമാണ്" 
                                                        - 2013 ആഗസ്റ്റ് 31-ലെ മാതൃഭൂമിയിൽ സിസ്റ്റർ ജസ്മി.


ഒരു സംശയം സിസ്റ്ററേ. രണ്ടു പേർ മാത്രം ചേർന്ന് അതീവ രഹസ്യമായി ചെയ്യുന്ന കാര്യത്തിന് സമൂഹത്തിന്റെ അംഗീകാരം എന്തിനാണ്? അറിയാത്ത കാര്യം എങ്ങനെയാണ് സമൂഹം അംഗീകരിക്കുക? അറിഞ്ഞാലല്ലേ അത് അംഗീകരിക്കാനാവൂ? അറിയുമ്പോൾ പിന്നെ അത് രഹസ്യമല്ലല്ലോ? പരസ്യമായി ചെയ്യുന്നതിന് അംഗീകാരം വേണ്ടെന്ന് സിസ്റ്ററുടെ പ്രസ്താവനയിൽ തന്നെ ഒളിഞ്ഞു കിടപ്പും ഉണ്ടല്ലോ! അപ്പോൾ അംഗീകാരം ആവശ്യപ്പെടുന്നത് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനു തന്നെയല്ലേ? നശിച്ചുനാറിയ ഈ സമൂഹത്തിൽ ഇനി അതും കൂടിയേ വേണ്ടൂ സിസ്റ്ററേ!!!!!!!!!!!!!

ദൈവത്തിന്റെ മണവാട്ടിയായിരുന്നവരുടെയൊക്കെ മനോഗതം മനസ്സിലിങ്ങനെ തത്തിക്കളിക്കുമ്പൊഴതാ കിടക്കുന്നു, ദീപിക പത്രത്തിൽ, ദൈവത്തിനു ഇമ്മാതിരി കാര്യങ്ങളിലുള്ള അംഗീകാരം.

അംഗീകാരം സാക്ഷാൽ ദൈവത്തിനല്ല, ജീവിക്കുന്ന ആൾദൈവത്തിനാണെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. ലൈംഗികശേഷി പരിശോധനയിൽ ഈ ആൾദൈവം ഫിറ്റാണെന്നാണ് ദീപിക റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ഇവിടെ കൊടുക്കുന്നുണ്ട്; വെറുതെ പറയരുതല്ലോ!



ആൾദൈവത്തിന്റെ ലൈംഗികശേഷിയ്ക്ക് ഡോക്റ്റർമാർ അംഗീകാരം കൊടുത്തിരിക്കുന്നു. ആശാറാമിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയെന്നും സാമിയുടെ ലൈംഗികതൃഷ്ണ സജീവമാണെന്ന് ഡോക്റ്റർമാർ നടത്തിയ പരിശോധനയിൽ തെളിഞ്ഞെന്നും അല്ലെ റിപ്പോർട്ട്. ശിവ,ശിവ! ഡോക്റ്റർമാർ നടത്തിയ പരിശോധനകൾ എന്തൊക്കെ ആയിരുന്നുവോ ആവോ? അതെന്തായാലും സാമി അതിനൊക്കെ സഹകരിച്ചിരിക്കണം. അടി കൊള്ളുന്നതിനേക്കാൾ ഭേദം പോലീസുകാർ പറയുന്നത് അനുസരിക്കുന്നതല്ലേ? ലൈംഗികശേഷി പരിശോധനയ്ക്ക് ഇനി വല്ല പെണ്ണുങ്ങളുടേയും സഹകരണം അവർ ഉപയോഗപ്പെടുത്തിക്കാണുമോ ആവോ? പാൽ കറക്കുമ്പോൾ പശുവിന്റെ അടുത്ത് പശുക്കുട്ടിയെ നിറുത്തുന്ന കാര്യമാണ് എന്റെ മനസ്സിലപ്പോൾ തോന്നിയത്. കോടതിയിൽ സമർപ്പിക്കാനായി, ഒരു പക്ഷേ, ഈ പരിശോധനയുടെ വീഡിയോയും ചെലപ്പോൾ റെക്കോർഡ് ചെയ്തെന്നിരിക്കും. ആകപ്പാടെ ആലോചിക്കുമ്പോൾ നല്ല രസം തന്നെ. ഇതൊക്കെ അക്കമിട്ട് അറിയണമെങ്കിൽ RTI-യുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ കൊടുക്കേണ്ടതായി വരും.

അമ്മമാരും പെങ്ങമ്മാരുമൊക്കെയുള്ള വീടുകളിലിരുന്ന് ഇമ്മാതിരി വാർത്ത വായിക്കുമ്പോഴത്തെ ഒരു ബുദ്ധിമുട്ടാണ് അപ്പോഴെന്റെ മനസ്സിൽ ഓടിയെത്തിയത്. ഇതൊക്കെ വായിച്ചിട്ട് എങ്ങനെ അവരുടെ മുഖത്ത് നോക്കും. ഒരു കണക്കിന് ഇപ്പോൾ അണുകുടുംബങ്ങളായത് നന്നായി. അധികം ആളെയൊന്നും നോക്കണ്ടല്ലോ. അതാലോചിച്ചപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന എനിയ്ക്ക് ഇമ്മാതിരി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്ന ആശ്വാസം എനിയ്ക്കുണ്ടായി. 

നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ എനിയ്ക്ക് വല്ലതെ വിഷമം തോന്നി. വെറുതെയല്ല ഇത്തവണ ഓണം കന്നിമാസത്തിൽ വന്നത്! ഭൂമി പോലും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരോ രക്ഷതു!!!!!!!!!!!!