2014, ഡിസംബർ 25, വ്യാഴാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - അഞ്ച്

ഞങ്ങൾ നേരേ കൊറിയൻ മൊണാസ്ട്രിയിലേക്ക് നടന്നു. അവിടെ ചെന്നാൽ താമസിക്കാൻ സൗകര്യം കിട്ടുമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. . അങ്ങോട്ടുള്ള വഴിയിലാണ്‌ കെടാത്ത ദീപശിഖ കത്തുന്നത്. ഇരുട്ട് വീണുതുടങ്ങിയതിനാൽ അവിടെ എഴുതി വച്ചത് വായിക്കാനായില്ല. വഴിയിൽ നായ്ക്കൾ ഓടുന്നതു കണ്ടു. അവയുടെ പ്രകൃതം കാരണം അവ കുറുക്കന്മാരാണോ എന്ന് ഞങ്ങൾക്ക് തോന്നി. അല്ലെങ്കിലും കുറുക്കന്മാർ മേഞ്ഞു നടക്കുന്നപോലത്തെ ഒരു ഗ്രാമം മാത്രമാണല്ലോ അത്.  


മൊണാസ്ട്രിയുടെ ഗെയ്റ്റ് തള്ളിത്തുറന്ന് ഞങ്ങൾ അകത്ത് കടന്നു. അവരുടെ ഓഫീസിൽ ഇരുന്നത് ഒരു നേപ്പാളിയാണെന്നു തോന്നുന്നു; അല്ലെങ്കിൽ അയാൾ ഇന്ത്യക്കാരനാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഹിന്ദിയിലാണ് സംസാരിച്ചത്. ഒരു രാത്രി തങ്ങാനുള്ള സൗകര്യം വേണമെന്ന് ഞാൻ അയാളെ  അറിയിച്ചു. പണം കൊടുക്കാതെ താമസിക്കാനാണെന്ന് അയാൾ ധരിച്ചുവോ എന്തോ? എടുത്ത വായയ്ക്ക് അയാൾ മുറിയൊന്നുമില്ലെന്നും കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കേ താമസിക്കാൻ സൗകര്യം കൊടുക്കൂ എന്നും പറഞ്ഞു. അയാൾക്ക് എന്നെ അറിയില്ലല്ലോ? ഞാൻ ഉടനെ ഇംഗ്ലീഷിൽ പറഞ്ഞു. "ദെൻ ഗിവ് അസ് എ റൂം; ബോത് ഓഫ് അസ് ആർ ട്രാവൻകൊറിയൻസ്." ട്രാവൻകൊറിയ എന്താണെന്നറിയാത്ത അയാൾ എന്റെ കെണിയിൽ വീഴുമെന്നുറപ്പായിരുന്നു. ഇതേതാടാ ഈ സൗത്ത് കൊറിയയും നോർത്ത് കൊറിയയും അല്ലാത്ത ഒരു കൊറിയ എന്ന് അയാൾ തീർച്ചയായും കരുതിയിരിക്കണം. പക്ഷേ അത് ചോദിച്ച് തന്റെ വിവരക്കേട് പരസ്യമാക്കണ്ട എന്നും അയാൾ കരുതിയിരിക്കണം. അവനവന്റെ വിവരക്കേട് മറ്റുള്ളവരെ അറിയിക്കാൻ വല്ലവനും തയ്യാറാകുമോ? “മൗനം വിദ്വാന്‌ ഭൂഷണം” എന്നല്ലേ ആപ്തവാക്യം? അയാൾ ഉടനെ ഡിന്നർ തീരാറായിരിക്കുന്നുവെന്നും ഉടനെ പോയി ഡിന്നർ കഴിച്ചോ എന്നും ഞങ്ങളോട് പറഞ്ഞു.

കാന്റീനിലേക്ക് നടക്കുമ്പോൾ മകൻ എന്നോട് ചോദിച്ചു; അച്ഛാ, അച്ഛൻ നുണ പറയാറില്ലല്ലോ, പിന്നെ എന്തിനാ നമ്മൾ കൊറിയക്കാരാണെന്ന് അയാളോട് പറഞ്ഞത്?


ഞാൻ പറഞ്ഞു. "മോനേ, അച്ഛൻ നുണയൊന്നും പറഞ്ഞില്ല. നീ പഠിച്ചതും വളർന്നതുമൊക്കെ തിരുവനന്തപുരത്തല്ലേ? തിരുവനന്തപുരം പണ്ട് തിരുവിതാംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. തിരുവിതാംകൂർ ഇംഗ്ലീഷിൽ ട്രാവൻകോർ എന്നാണറിയപ്പെടുന്നത്. അപ്പോൾ തിരുവനന്തപുരത്ത് ജീവിച്ച നമ്മളെ ട്രാവൻകൊറിയൻ എന്നു പറയുന്നതിൽ എവിടെയാ നുണ?"


അവന് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി; അവൻ പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല.  ഞങ്ങൾ അവരുടെ ഡൈനിങ്ങ് ഹാളിലെത്തി. ഭക്ഷണം തീരാറായിരിക്കുന്നു. സായിപ്പന്മാരും മദാമ്മമാരുമൊക്കെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അവരിൽ ജപ്പാൻകാരും കൊറിയക്കാരും തായ്ലാന്റുകാരുമൊക്കെയുള്ളതായി ഞങ്ങൾക്ക് മനസ്സിലായി. അവിടെ സെൽഫ് സർവ്വീസാണ്. ഞങ്ങൾ ഭക്ഷണം വിളമ്പിയെടുത്തു. ചോറും കറികളും തന്നെയാണ്. ധാരാളം കറികളുണ്ട്. ഞങ്ങൾ എല്ലാം കുറേശ്ശെ എടുത്തു. വിശപ്പുള്ളതു കൊണ്ട് അതെല്ലാം കഴിച്ചു എന്നു പറയാം. ചോറ് എന്നു പറഞ്ഞു കൂടാ; വേവിച്ച അരി എന്നേ പറയാൻ പറ്റൂ. കറികളും അങ്ങനെത്തന്നെ. വേവിച്ച വഴുതനങ്ങ, വേവിച്ച കോളീഫ്ലവർ എന്നൊക്കെ വേണം കറികൾക്ക് പേരു പറയാൻ. ഒന്നിലും ഉപ്പോ മുളകോ ഇല്ല. മുളകു വെള്ളത്തിൽ മുറിച്ചിട്ട പച്ചക്കറികളുമുണ്ട്. ഒരു പക്ഷേ അതായിരിക്കാം അവരുടെ വെജിറ്റബിൾ സാലഡ്.


ഒന്നാലോചിച്ചാൽ ഇതൊക്കെ മതി. ആർഭാടമായ ജീവിതത്തിനല്ലല്ലോ ഇങ്ങോട്ട് വരുന്നത്! ആശയാണ് നിരാശക്കു  കാരണം എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മദ്ധ്യമാർഗ്ഗം സ്വീകരിക്കണമെന്നും ഉദ്ബോധിപ്പിച്ച ബുദ്ധന്റെ അനുയായികൾ മിഷ്ടാന്നഭോജനം കഴിക്കുന്നത് ശരിയാണോ? അല്ല. ശരിക്കു പറഞ്ഞാൽ ഇത് തന്നെ ഏറേയാണ്. വേണ്ടത് വേവിച്ച കുറേ അരിയും വേവിച്ച കുറേ പച്ചക്കറികളും. ഇനി വേണമെങ്കിൽ അത് ഹാഫ് ബോയൽഡ് ആയാലും പോരായ്കയില്ല. അതെന്തേ മാംസഭക്ഷണമൊന്നും ഇവിടെ ഇല്ലാത്തത് എന്ന് ഞാൻ സംശയിച്ചു. ബുദ്ധൻ മാംസഭോജിയാണെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഇവിടേയും അങ്ങനെ ആകാവുന്നതല്ലേ? മൃഗങ്ങളെ വേദനിപ്പിക്കരുതെന്ന് പറഞ്ഞ ബുദ്ധൻ എങ്ങനെ മാംസഭോജിയായെന്ന് എനിയ്ക്കെത്ര ചിന്തിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല. അല്ലെങ്കിലും ഈ ചരിത്രങ്ങളൊക്കെ ആധുനിക മനുഷ്യൻ അവന്റെ സൗകര്യത്തിനൊത്ത് എഴുതി ഉണ്ടാക്കിയതല്ലേ? സത്യം എന്തായിരുന്നു എന്ന് ആർക്കറിയാം? മരങ്ങൾ വെട്ടരുത് എന്നു പറഞ്ഞ ബുദ്ധൻ മൃഗമാംസമൊന്നും കഴിച്ചിട്ടുണ്ടാകില്ല തീർച്ച.  എന്തായാലും ബുദ്ധമതാനുയായികൾ സസ്യബുക്കുകളായത് നന്നാായി. അവർക്കെങ്കിലും തലയില് അല്പം ബോധം ഉണ്ടല്ലോ.


ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകി വച്ച്  ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ ഓഫീസിലിരുന്ന ആൾ ഞങ്ങൾക്ക് ഞങ്ങളുടെ മുറി കാണിച്ചു തന്നു. 4 പേർക്ക് ഉറങ്ങാവുന്ന അറ്റാച്ച്ഡ് ആയ ഒരു ഡോർമിറ്ററി. മറ്റാരുമില്ലാത്തതിനാൽ ഞങ്ങൾ അവിടെ സുഖമായി ഇരുന്നു.  ഞാൻ മൊബൈലിൽ സമയം നോക്കി. മണി ആറര ആകുന്നതേ ഉള്ളൂ. പക്ഷേ നല്ല ഇരുട്ടാണ്‌. മൊണാസ്റ്ററിക്ക് പുറത്ത് പോയി റോഡിലൊക്കെ ഒന്നു ചുറ്റിയടിച്ചാലോ എന്നു ഞാൻ കരുതി. പക്ഷേ നോക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. പോരാത്തതിന്‌ ആവശ്യത്തിന്‌ തണുപ്പും. അല്ലെങ്കിൽ ഒന്ന് കുളിക്കാമായിരുന്നു. കമ്പ്യൂട്ടർ കയ്യിലില്ല. ഉണ്ടെങ്കിൽ മെയിലും ന്യൂസുമൊക്കെ ഒന്നു നോക്കാമായിരുന്നു.  ഞാൻ മുറിയുടെ ചുമരിൽ ഒട്ടിച്ചു വച്ച നോട്ടീസ് വായിച്ചു. ചീട്ടുകളി, പുകവലി, മദിര, മദിരാക്ഷി എന്നിവ വർജ്ജിക്കണം എന്നായിരുന്നു അറിയിപ്പ്. അപ്പോൾ ഇതിനായി ഇവിടെ വരുന്നവരും കാണുമോ?

അപ്പോഴാണ്‌ ബോംബേക്കാരനാണെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ മുറിയിലേക്ക് കയറി വന്നത്. മകൻ അയാളുമായി വർത്തമാനത്തിലേർപ്പെട്ടു. അയാൾ 2 ആഴ്ച ലുംബിനിയിൽ കാണുമത്രെ. മെഡിറ്റേഷന്‌ വന്നതാണത്രെ; കൊള്ളാം. തണുക്കുന്നുണ്ട്; ഞാൻ വേഗം കയ്യിലിരുന്ന പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നു. 

രാവിലെ ഉണരുമ്പോൾ കനത്ത മഴ പെയ്യുകയാണ്‌. ഞാൻ റൂമിനു പുറത്തിറങ്ങി. വിദേശികളെല്ലാം പ്രാർത്ഥനക്കായി പ്രെയർ ഹാളിലേക്കോടുകയാണ്‌. അവരുടെ സമ്പ്രദായങ്ങളറിയാത്ത ഞാനെന്തു ചെയ്യാനാണ്‌? ഞാൻ ദിനചര്യകൾ തീർത്ത് ഓഫീസിനടുത്തേക്ക് നടന്നു. അപ്പോൾ സമയം ആറു മണി. ആ പുലരും നേരത്ത് ആളുകൾ ബ്രെയ്ക്ഫാസ്റ്റ് കഴിക്കാനുള്ള പുറപ്പാടാണ്‌. ഞാൻ അവരുടെ കൂട്ടത്തിൽ ക്യൂ നിന്നു. ആറര കഴിഞ്ഞാൽ പിന്നെ ബ്രൈക്ക്ഫാസ്റ്റ് സ്വാഹാാ....
ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത അടുത്ത പതിപ്പായിരുന്നു ഈ ബ്രെയ്ക്ക്ഫാസ്റ്റ്. വേവിച്ച അരി, വേവിച്ച വഴുതനങ്ങ, വേവിച്ച കോളീഫ്ളവർ... എല്ലാം അതു തന്നെ.   നല്ല ആവി പറക്കുന്നവ. അതു കഴിച്ചു തീരുമ്പോൾ ഒരു ഓറഞ്ച് കിട്ടിയതിനാൽ വായക്ക് അല്പം രുചിയോടെ തിരിച്ചുപോരാൻ പറ്റി.
റൂമിലേക്ക് തിരിച്ചു നടക്കുമ്പോൾ ഞാൻ ചിന്തിച്ചു......... സാധാരണ രാവിലെ കഴിക്കുന്നത് ചായയും പലഹാരങ്ങളുമായിരിക്കും; പക്ഷേ, ഇപ്പോൾ ഈ പുലരാൻ കാലത്ത് കഴിച്ചത് സത്യത്തിൽ ചോറും കറികളുമാണ്‌. ഉച്ചയ്ക്കാണ്‌ ചോറുണ്ണാറുള്ളത്. ഇതാലോചിച്ചപ്പോൾ തിരുവനന്തപുരത്തെ കല്യാണങ്ങളാണ്‌ ഓർമ്മയിൽ വന്നത്. അവിടത്തെ കല്യാണങ്ങളിലാണ്‌ ഉച്ചക്ക് കഴിക്കേണ്ട ഊണ്‌ രാവിലെ 9 മണിക്ക് കഴിക്കുന്നത് കണ്ടിട്ടുള്ളത്. അവിടെ കല്യാണത്തിന്‌ ചെല്ലുന്നതേ ഊണു കഴിക്കാനാണ്‌. കല്യാണഹാളിലെത്തിയാൽ ആദ്യം നോക്കുക ഇപ്പോൾ ഊണു കഴിക്കാൻ പറ്റുമോ എന്നാണ്‌. കല്യാണത്തിനു വരുന്നവരെ എത്രയും നേരത്തെ ഊണു കഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പെണ്ണിന്റെ വീട്ടുകാരും നില്പ്പുണ്ടാകുക. ചുരുക്കത്തിൽ ചെന്ന പാടേ ഊണു കഴിക്കും; അപ്പോൾ ഊണു കഴിക്കുന്നത് ഊണിന്റെ സമയത്തൊന്നുമാകില്ല. അതുകൊണ്ടു തന്നെ ആളുകൾ രാവിലെ ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാതെയായിരിക്കും കല്യാണത്തിനു പോകുക. ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചാൽ പിന്നെ സദ്യ ഉണ്ണാൻ വയറിൽ സ്ഥലമെവിടെ? രാവിലെ ഊണു കഴിക്കാനുള്ള മടി കാരണം ആദ്യമൊക്കെ ഞാൻ അവിടെ കല്യാണത്തിനു പോകാറില്ലായിരുന്നു. പക്ഷേ പിന്നീട് ഞാനും രാവിലെ ഊണു കഴിക്കാൻ ശീലിച്ചു. ‘നാടോടുമ്പോൾ നടുവേ’ എന്നാണല്ലോ പഴഞ്ചൊല്ല്‌. സദ്യ ഉണ്ണുന്നെങ്കിൽ തിരുവനന്തപുരത്തുനിന്നു തന്നെ ഉണ്ണണം; എന്തു ഗംഭീരമായിരിക്കും അവരുടെ സദ്യ. വിളമ്പുന്നത് എൻ. എസ്. എസ്. കാരാണെങ്കിൽ പിന്നെ അതിന്റെ ചിട്ടയൊന്നു പറയേണ്ടതുമില്ല. വിശദമായ ഊണും രണ്ടു മൂന്നു തരം പായസവും കഴിച്ച് എഴുന്നേല്ക്കുമ്പോൾ തൃപ്തി വരാത്തവർ ആരും കാണുകയില്ല. അത് നോക്കുമ്പോൾ മലബാറിലെ കല്യാണസദ്യകൾ വളരെ മോശം എന്നുവേണം പറയാൻ. സദ്യക്ക് ഒരു ചിട്ടയോ ക്രമമോ ഒന്നും അവിടെ ഞാൻ കണ്ടിട്ടില്ല.

റൂമിൽ തിരിച്ചെത്തിയ ഞാൻ വേഗം മകനെ ഭക്ഷണത്തിനായി തള്ളിവിട്ടു. ഉള്ളതു പോയാലേ അതിന്റെ വില അറിയൂ. പുറത്തിറങ്ങിയാൽ എന്താണ് തിന്നാൻ കിട്ടുക എന്നുകൂടി അറിയില്ലല്ലോ. മഴ പെയ്യുന്നുണ്ട്. മഴയെ അവഗണിച്ച് ഞാൻ ആ കോമ്പൗണ്ടിൽ ഒന്നു നടന്നു. അവരുടെ പ്രാർത്ഥനാ നടക്കുന്ന പ്രധാന കെട്ടിടത്തിലും ഞാൻ പോയി നോക്കി. അതടഞ്ഞു കിടക്കുകയാണ്‌. വിശാലമായ ആ കെട്ടിടം വളരെ ഉയരമുള്ളതും 3-4 നിലകളുള്ളതുമാണ്‌. അവിടെ നിന്നു നോക്കിയാൽ ലുംബിനിയും ബുദ്ധമതവിഹാരങ്ങളും നന്നായി കാണാം. ഒരു കാമറയുണ്ടെങ്കിൽ ഭംഗിയുള്ള ഫോട്ടോ എടുക്കാവുന്നതേയുള്ളു. പക്ഷേ ഇന്റെർനെറ്റിൽ എത്ര ഫോട്ടോ വേണമെങ്കിലും ഉള്ളപ്പോൾ ഇനിയും ഫോട്ടോകൾ എന്തിനാണ്‌?
കൊറിയൻ ടെമ്പിൾ (അവലംബം: ഇന്റെർനെറ്റ്)

മഴയെപ്പേടിച്ച് ഇവിടെ ഇരുന്നാൽ വന്ന കാര്യം നടക്കില്ലല്ലോ? മകൻ ഭക്ഷണം കഴിച്ചു വന്നപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് നടന്നു. താമസിച്ചതിന്റെ പണം കൊടുക്കണ്ടേ? 500 നേപ്പാളീ രൂപയാണ്‌ ഭക്ഷണമുൾപ്പെടെ ഒരാളുടെ ഒരു ദിവസത്തെ ചാർജ്. ഞങ്ങൾ 620 രൂപ കൊടുത്തു പുറത്തിറങ്ങി. റസീറ്റൊന്നും കിട്ടിയില്ല.

കൊറിയൻ ടെമ്പിളിൽ നിന്നു പുറത്തിറങ്ങുമ്പോൾ മൊണാസ്റ്ററികളൊക്കെ ഒന്നു നോക്കിക്കണ്ട് ലുംബിനി വിടാമെന്നാണ്‌ കരുതിയത്. പക്ഷേ വഴി എവിടെയോ തെറ്റി. ഞങ്ങൾ എത്തിയത് പൊതുനിരത്തിലായിരുന്നു. അതോടെ ഞങ്ങൾ ലുംബിനിയോട് വിട പറഞ്ഞു. ഒന്നൊന്നര കിലോമീറ്റർ ഞങ്ങൾ റോഡിലൂടെ നടന്നു. ഒരു വശത്ത് വയലുകൾ; മറുവശത്ത് മതിലു കെട്ടി സംരക്ഷിച്ച ലുംബിനിയുടെ, ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ.

ഞങ്ങളെത്തിയത് തെനുഹവയിലെ ഒരു ബസ് സ്റ്റോപ്പിലാണ്. ഒരു സാധാരണ ഉത്തരേന്ത്യൻ പ്രദേശം.... അര മണിക്കൂറിൽ തെനുഹവയിൽ നിന്ന് ഞങ്ങൾ തൗളിഹവയിലേക്ക് ബസ്സ് കയറി. അതും ഒരു കുട്ടി ബസ്സായിരുന്നു. പ്രൈവറ്റ് ബസ്. സിദ്ധാർത്ഥൻ വളർന്നു വലുതായ കപിലവസ്തുവിലേക്കായിരുന്നു ഞങ്ങളുടെ ഈ യാത്ര.  ബസ്സിലെ നല്ലൊരു ശതമാനം യാത്രക്കാരും മുഖം മൂടിയ പർദ്ദ ധരിച്ച മുസ്ലിം സ്ത്രീകളാണ്.

കപിലവസ്തുവിന്റെ പ്രാദേശികമായ പേരാണ് തൗളിഹവ എന്നുവേണം മനസ്സിലാക്കാൻ. ഭേദപ്പെട്ട സ്ഥലമാണ് കപിലവസ്തു. ബൈരഹവയിലെപ്പോലെ തൗളിഹവയിലും സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ഒരു വലിയ കമാനമുണ്ട്. കുഞ്ഞുബുദ്ധന്റെ ഒരു പ്രതിമയും. ബസ്സ് ഇറങ്ങിയ ഞങ്ങളുടെ പുറകെ ടാക്സിക്കാരും റിക്ഷക്കാരും കൂടി. അവർക്കൊരു ട്രിപ് കിട്ടിയാൽ ആയല്ലോ. സ്വന്തം വയറാണല്ലോ പ്രധാനം. പക്ഷേ നടക്കുന്നതാണ് എനിയ്ക്ക് പഥ്യം. ഞങ്ങൾ തിലൗരക്കോട്ടിലേക്കുള്ള വഴി ചോയ്ച്ച് ചോയ്ച്ച് നടന്നു.  
കപിലവസ്തു ഗെയ്റ്റ് (അവലംബം: വിക്കി)
"തിലൗരക്കോട്" - ഇതാണ് ശുദ്ധോദനന്റെ രാജധാനി നിന്ന സ്ഥലം. കപിലവസ്തു ബസ് സ്റ്റാന്റിൽ നിന്ന് രണ്ടുരണ്ടര നാഴിക അകലെയാണത്. റോഡിന്റെ ഇരുവശത്തും വയലുകളാണ്. അങ്ങിങ്ങ് വീടുകളും കടകളും കെട്ടിടങ്ങളും ഉണ്ട്. തിലൗരക്കോട് എന്നത് ശരിക്കും സ്ഥലപ്പേരാണോ അതോ രാജധാനി നിന്ന സ്ഥലമാണോ എന്നൊന്നും അറിഞ്ഞുകൂടാ. ഒരു പക്ഷേ തിലൗരക്കോട് എന്നത് ശുദ്ധോദനന്റെ വീട്ടുപേരാകാനും മതി. "തിലൗരക്കോട് ശുദ്ധോദനൻ" എന്നോ "ടി. ശുദ്ധോദനൻ" എന്നോ ആയിരുന്നിരിക്കണം ഒരു പക്ഷേ ആധാർ കാർഡിൽ അന്ന് അദ്ദേഹം പേർ ചേർത്തിരിക്കുക. രാജാക്കന്മാർക്കും വേണമല്ലോ പേരിന്റെ കൂടെ ഒരു ഇനീഷ്യൽ!
                                                                                         . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2014, ഡിസംബർ 22, തിങ്കളാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - നാല്

എന്താണ്‌ ലുംബിനിയുടെ പ്രാധാന്യം എന്നു ചോദിച്ചാൽ പറയാൻ ഒരു ഉത്തരമുണ്ട്. ശ്രീബുദ്ധന്റെ ജന്മസ്ഥലമാണ്‌ ലുംബിനി എന്നതാണ്‌ ആ ഉത്തരം. എന്നാൽ ഒരു ടൂറിസ്റ്റിന്‌ അവിടെ കാണാനെന്താണുള്ളത് എന്നാണ്‌ ചോദ്യമെങ്കിൽ അല്പം കുഴഞ്ഞതു തന്നെ. കാര്യമായിട്ടൊന്നും ഇല്ല എന്നതാണ്‌ സത്യസന്ധമായ ഒരു ഉത്തരം. രണ്ടു കാഴ്ചകളാണ്‌ അവിടെ ഉള്ളത്. ഒന്നു ശ്രീബുദ്ധൻ ജനിച്ച സ്ഥലവും അതിന്റെ ചുറ്റുപാടുകളും............... ബുദ്ധമതം നിലവിലുള്ള രാജ്യങ്ങൾ ആ പ്രദേശത്ത് കെട്ടിയുയർത്തിയിട്ടുള്ള ബുദ്ധവിഹാരങ്ങളാണ്‌ രണ്ടാമത്തേത്........... ബുദ്ധമതസന്യാസിമാർ താമസിക്കുന്ന ആശ്രമങ്ങളാണ്‌ “മൊണാസ്റ്ററികൾ” എന്നറിയപ്പെടുന്ന ഈ ബുദ്ധവിഹാരങ്ങൾ. ടിബറ്റ്, ചൈന, കൊറിയ, ജപ്പാൻ, ബർമ്മ, ശ്രീലങ്ക, തായ്‌ലന്റ് തുടങ്ങി ഒട്ടുമിക്ക പൂർവ്വേഷ്യൻ രാജ്യങ്ങളുടേയും മൊണാസ്റ്ററികൾ അവിടെ ഉണ്ട്. ഫ്രാൻസ് പോലെ ചില പാശ്ചാത്യരാജ്യങ്ങളുടേതും അവിടെ കണ്ടു. അതെല്ലാം നടന്നു കാണാം. അതാതു രാജ്യക്കാരുടെ വാസ്തുശില്പമാതൃകയിൽ പണിത ഈ കെട്ടിടങ്ങൾ ഒരു പക്ഷേ കാണികൾക്ക് രസകരമായിതോന്നിയേക്കാം. ഈ രാജ്യങ്ങളിൽ എത്തിപ്പെട്ട ഒരു പ്രതീതി വേണമെങ്കിൽ തോന്നാം. ശ്രീബുദ്ധന്റെ വലിയൊരു വെങ്കലപ്രതിമയും ഒരു മ്യുസിയവും വലിയ ഒരു വിശ്വശാന്തിസ്തൂപവും കെടാതെ കത്തുന്ന ഒരു ദീപജ്യോതിയും ഈ പ്രദേശത്തുണ്ട്. 3-4 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ്‌ ഈ പ്രദേശം.

കഴിഞ്ഞ നൂറ്റാണ്ടിൽ പുരാവസ്തുഗവേഷകരാണ്‌ മണ്മറഞ്ഞു കിടന്ന ലുംബിനി കണ്ടെത്തിയത്. ഉദ്ഘനനം ചെയ്യുമ്പോൾ കണ്ടെത്തിയ ഒരു അശോകസ്തൂപ(തൂൺ)വും അതിലെ ലിഖിതവും ആണ്‌ ഈ സ്ഥലത്തിന്റെ വസ്തുത പുറത്തു കൊണ്ടുവന്നത്. ശ്രീബുദ്ധൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് കണ്ട കെട്ടിടാവശിഷ്ടങ്ങളും ശ്രീബുദ്ധന്റെ ജനനം ചിത്രീകരിക്കുന്ന ഒരു ശിലാശില്പവും ശ്രീബുദ്ധൻ പിറന്നു വീണ സ്ഥലം അടയാളപ്പെടുത്തിയിരുന്ന ഒരു കരിങ്കല്ലും ആണ്‌ ഉദ്ഘനനത്തിൽ കണ്ടു കിട്ടിയത്. ഒരു മരത്തിന്റെ കൊമ്പിൽ പിടിച്ചു നില്ക്കുകയാണ്‌ മായാദേവി. നിലത്ത് കൊച്ചുബുദ്ധൻ നില്പുണ്ട്. കൂടെ ഒരു തോഴിയും ഉണ്ട്. ഇതാണ്‌ ഒട്ടും ആകർഷകമല്ലാത്ത, വികൃതമായ ആ ശില്പത്തിലുള്ളത്. അധികം വൈകാതെ ഈ നാശാവശിഷ്ടങ്ങൾക്കുചുറ്റും ഒരു കെട്ടിടം പണിത് അവയെ ഒരു സംരക്ഷിത സ്മാരകമാക്കി നിലനിർത്തി. ഈ കെട്ടിടത്തിനാണ്‌ മഹാമായാക്ഷേത്രമെന്ന് ഇപ്പോൾ വിവക്ഷിക്കുന്നത്. അല്ലാതെ അതിനകത്ത് ദൈനംദിനപൂജയോ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ ഇല്ല. ആളുകൾ വരുന്നു, ഒരു കുഴിയിൽ ഒരു ഗ്ലാസ്കൂടിനകത്തു വച്ചിട്ടുള്ള അടയാളക്കല്ല് ബഹുമാനപുരസ്സരം നോക്കിത്തൊഴുന്നു, ചുവരിൽ പിടിപ്പിച്ചിട്ടുള്ള ശില്പത്തിൽ നോക്കുന്നു, കുറേ പണം അവിടെ വാരി ഇടുന്നു, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ആ നാശാവശിഷ്ടങ്ങളെ ഒരു പ്രദക്ഷിണം വയ്ക്കുന്നു, (വേണമെങ്കിൽ ഹാ, കഷ്ടം എന്നു പറഞ്ഞ് മൂക്കത്ത് വിരലും വയ്ക്കാം.) തിരിച്ച് പുറത്തു കടക്കുന്നു. ഇത്രയുമാണ്‌ അതിനകത്ത് നടക്കുന്നത്. . അല്ലാതെ സാധാരണ ക്ഷേത്രത്തിൽ പോകുന്നതു പോലെ പോയിട്ടൊരു ശത്രുസംഹാരമുട്ട് നടത്തിക്കളയാം, ഒരു സ്വയംവരപൂജ നടത്തിയേക്കാം, പന്തീരടിപൂജയോ ഉദയാസ്തമനപൂജയോ നടത്താം, ഒരു ശയനപ്രദക്ഷിണം നടത്താം എന്നൊക്കെ കരുതി ആരെങ്കിലും മഹാമായാക്ഷേത്രത്തിൽ പോകുകയാണെങ്കിൽ അവർക്ക് നിരാശയായിരിക്കും ഫലം. അല്ലെങ്കിലും ഹിന്ദിയിലെ ‘ക്ഷേത്രം’ എന്ന വാക്കിനു ‘പ്രദേശം’ എന്ന ഒരു സാമാന്യമായ അർത്ഥമേ കൊടുക്കാനാവൂ. 

സന്ദർശകരിൽ ബഹുഭൂരിപക്ഷവും വിദേശിയരാണ്‌. മിക്കവാറും ബുദ്ധമത വിശ്വാസികൾ. ക്ഷേത്രത്തിനു പുറത്ത് കുഞ്ഞുബുദ്ധനെ കുളിപ്പിച്ചതെന്നു കരുതുന്ന ഒരു കുളം ഭംഗിയായി നിലനിർത്തിയിട്ടുണ്ട്. ഇതിനെ പുഷ്കരിണി എന്നാണ്‌ പറയുന്നത്. തൊട്ടടുത്തു തന്നെ ഒരു വലിയ സാലവൃക്ഷവുമുണ്ട്. മരങ്ങളിലെല്ലാം ബൗദ്ധന്മാരുടെ പലവർണ്ണത്തിലുള്ള കൊടിതോരണങ്ങളാണ്‌. ക്ഷേത്രമുറ്റത്തു തന്നെയാണ്‌ അശോകചക്രവർത്തി സ്ഥാപിച്ച അശോകസ്തൂപം. ശിലയിൽ പണിത ഒരു തൂണാണത്. അതിപ്പോഴും കേടു കൂടാതെ നില്ക്കുന്നു. ക്ഷേത്രപ്പറമ്പു നിറയെ ആ കാലഘട്ടത്തിൽ  ഉണ്ടായിരുന്നതും നശിച്ചുപോയതും (അതോ നശിപ്പിച്ചതോ) ആയ കെട്ടിടങ്ങളുടെ അടിത്തറകളാണ്‌. എല്ലാം നല്ല ഇഷ്ടികയിൽ പണിതവ.

ഞങ്ങൾ മായാദേവിക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോൾ അതിന്റെ പ്രധാന കവാടം അടഞ്ഞു കിടന്നു. എങ്കിലും ക്ഷേത്രപ്പറമ്പിൽ നിറയെ ആളുകളാണ്. സമയം വൈകുന്നേരമായിരുന്നു. നാലര മണിയ്ക്ക് സൂര്യൻ അസ്തമിക്കും. ഞാൻ കരുതി ഇന്നത്തെ പ്രവേശനം തീർന്നിരിക്കുമെന്ന്. പക്ഷേ കമ്പിവേലിക്കു ചുറ്റും ഒരു വട്ടം നടന്നപ്പോൾ അകത്തേക്കുള്ള വഴി കണ്ടു. വേഗം അടുത്തു കണ്ട കൗണ്ടറിൽ നിന്ന് രണ്ടു ടിക്കറ്റെടുത്തു. 20 രൂപ കൊടുത്തു. (16 നേപ്പാളി രൂപയാണ് ഒരു ടിക്കറ്റിന് ചാർജ്. 10 ഇന്ത്യൻ രൂപ സമം 16 നേപ്പാളി രൂപ. ഇന്ത്യൻ രൂപ നേപ്പാളികൾ സന്തോഷത്തോടെ സ്വീകരിക്കും. പണം എക്സ്ചെയ്ഞ്ച് ചെയ്യേണ്ട ഒരാവശ്യവും അവിടെ ഇല്ല.)
ഷൂ ഊരി വച്ച് ഞങ്ങൾ ക്ഷേത്രപ്പറമ്പിലേക്ക് കടന്നു. സെക്യൂരിറ്റിയും ദേഹപരിശോധനയും മറ്റുമുണ്ട്. പക്ഷേ എല്ലാം പേരിനാണെന്നു മാത്രം. ക്ഷേത്രത്തെക്കുറിച്ച് ഇനി കൂടുതൽ വർണ്ണനയുടെ ആവശ്യമേ ഇല്ല. ഇനി വേണമെങ്കിലോ? അതിന്  ഗൂഗിളും ഗൂഗിൾ സെർച്ചുമൊക്കെ ഉണ്ടല്ലോ. ഒന്നാന്തരം ഫോട്ടോകളും കാണാം. ബിൽഡിങ്ങിനകത്തേക്ക് കയറാൻ തിരക്കൊന്നുമില്ലായിരുന്നു. അകത്ത് ചെറിയൊരു തിരക്കുണ്ട്. "അടയാളക്കല്ലും ജനനശിൽപ്പവും" സൂക്ഷിച്ചു നോക്കാനും തൊഴാനും കുമ്പിടാനും അല്പം സമയം എടുക്കുന്നതു കൊണ്ടുള്ളതാണ് ഈ തിരക്ക്. 
ശവദാഹത്തിന്റെ രണ്ടാം ദിവസം ദഹനസ്ഥലത്ത് പോയി ആറടിയുള്ള ആ കുഴിയിലേക്ക് നോക്കിനിൽക്കുമ്പോഴുള്ള ഒരു ദു:ഖപ്രതീതിയാണ് എനിക്കവിടെ ഉണ്ടായത്. അറിഞ്ഞതുപോലെ,  ക്ഷേത്രത്തിന്റെ ഒരു ലക്ഷണവും അവിടെ ഇല്ല. പേരിൽ മാത്രമേ ക്ഷേത്രമുള്ളു. ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാലും ചിലർ ഒളിഞ്ഞും മറ്റും അവരുടെ മൊബൈലിൽ ഫോട്ടോ എടുക്കുന്നുണ്ട്. പുരാവസ്തുക്കാർ കുഴിച്ച കുഴികളും അപ്പോൾ കണ്ടുകിട്ടിയ കെട്ടിടാവശിഷ്ടങ്ങളും അവിടെ കേടുകൂടാതെ നിലനിറുത്തിയിരിക്കയാണ്.  "അടയാളക്കല്ലും ജനനശിൽപ്പവും" ആണ് ആളുകൾ അവിടെ ഭക്തിബഹുമാനപുരസ്സരം നോക്കിക്കാണുന്നത്.  ഞങ്ങൾ എല്ലാം നടന്നു നോക്കിക്കണ്ടു. അവിടമാകെ കറൻസി നോട്ടുകൾ ചിതറിക്കിടപ്പുണ്ട്. ആരാധകർ എറിഞ്ഞിട്ടുള്ളതാണവ. ഞാനൊരു 100 രൂപ എടുത്ത് ഭണ്ഡാരത്തിലിട്ടു.  "ക്ഷേത്ര"ത്തിന്റെ ഉൾവശമാണ് താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ഇന്റെർനെറ്റിൽ നിന്നെടുത്തതാണിത്.  അശോകചക്രവർത്തി സ്ഥാപിച്ച സ്തൂപവും ഇവിടെ കൊടുത്തിട്ടുണ്ട്. 

മഹാമായാക്ഷേത്രത്തിന്റെ ഉൾവശം
അശോകസ്തൂപം, പുറകിൽ മഹാമായാക്ഷേത്രം
ക്ഷേത്രത്തിനു പുറത്തിറങ്ങിയ ഞങ്ങൾ ക്ഷേത്രപ്പറമ്പിലെ ചിരപുരാതനമായ കെട്ടിടാവശിഷ്ടങ്ങൾ  നോക്കി നടന്നു കണ്ടു. വെറും അസ്ഥിവാരങ്ങൾ മാത്രം. ചരിത്രമുറങ്ങുന്ന ഈ സ്ഥലത്ത് നമുക്കറിയാത്ത എന്തെല്ലാം കാര്യങ്ങൾ നടന്നിരിക്കാം എന്ന് ഞാൻ ഓർത്തു.

അപ്പോൾ ഇവിടെ വച്ചാണ് ബുദ്ധൻ മായയിൽ നിന്ന് അല്ല, മഹാമായയിൽ നിന്ന് മോചിതനായത്. മായയിൽ നിന്ന് മോചിതനായിട്ടും സിദ്ധാർത്ഥൻ 29 വയസ്സുവരെ എല്ലാ ലൗകികസുഖങ്ങളും ആസ്വദിച്ചു എന്നാണ് കഥ. അപ്പോൾ മായയിൽ നിന്ന് മോചിതരാവാത്ത നമ്മളൊക്കെ സുഖത്തിനും പണത്തിനും മറ്റും പുറകെ പോകാതിരുന്നാലല്ലേ അത്ഭുതമുള്ളൂ? എല്ലാം ഒരു മായാജാലം!
ഞാൻ ബുദ്ധന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചു. പാവം, മായാദേവി.... മഹാമായാ എന്നും അവർക്ക് പേരുണ്ട്.... മഹാമായാദേവി എന്നും പറയുന്നവരുമുണ്ട്. അവരുടെ ബഹുമാനാർത്ഥമാണ് മുമ്പ് മായാവതി യു. പി.യിലെ ഒരു സർവ്വകലാശാലക്ക് "മഹാമായാ യൂനിവേഴ്സിറ്റി" എന്ന് പുനർനാമകരണം ചെയ്തത്. മായാവതിയുടെ തന്നെ ഓർമ്മക്കായിട്ടാണ് ഈ നാമകരണമെന്ന് പറയുന്ന അസൂയാലുക്കളും കൂട്ടത്തിലുണ്ടെന്ന് കൂട്ടിക്കൊള്ളണം. ഒരു രാജാവിന്റെ ഭാര്യയായിരുന്നു മായാദേവി. അപ്പോൾ രാജ്ഞി എന്നു തന്നെ പറയാം. ശുദ്ധോദനന്റെ ഭാര്യയാവുന്നതിനു മുമ്പ് അവർ 'കസിൻസ്' ആയിരുന്നു. പണ്ടൊക്കെ ബാല്യ വിവാഹം നിലനിന്നിരുന്നതിനാൽ ഒരു 15 വയസ്സിലൊക്കെ അവരുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകണമെന്ന് കരുതണം.  ശുദ്ധോദനന് 20 വർഷം കുഞ്ഞുങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അങ്ങനെയാണെങ്കിൽ 35 വയസ്സു വരെ മായാദേവി ഗർഭവതി ആയില്ല എന്നു വേണം കരുതാൻ. കാര്യങ്ങളുടെ കിടപ്പു വച്ചുനോക്കുമ്പോൾ അവർ ഒരു 'മച്ചി' ആയിരുന്നൂ എന്നേ കരുതാനൊക്കൂ. അവർക്ക് ഒരു കുട്ടിയേ ജനിച്ചുള്ളൂ. അതീ ബുദ്ധനാണ്. ഒരു രാത്രിയിൽ അവർ ഉറങ്ങവേ ഒരു കൊമ്പനാന തന്റെ അടിവയറ്റിലേക്ക് പ്രവേശിച്ചതായി അവർ സ്വപ്നം കണ്ടുവത്രേ.  ഉണരുമ്പോൾ അവർ ഗർഭിണിയായിരുന്നു. ഇങ്ങനെയായിരിക്കാം ദൈവപുത്രന്മാർ ഭൂമിയിൽ ജന്മമെടുക്കുന്നത്. കന്യകയിലാണല്ലോ യേശുക്രിസ്തുവിന്റേയും ഉത്പത്തി. ഗർഭധാരണത്തിൽ ഒരു അസാധാരണത്വം ഉണ്ടായെങ്കിലും മായാദേവിയുടെ ഗർഭകാലത്ത് യതൊരു അസ്വാഭാവികതയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. മാത്രമല്ല യഥാകാലം അവർ പ്രസവിക്കുകയും ചെയ്തു. രണ്ടു ദിവസം നേരത്തെയായോ എന്ന് വേണമെങ്കിൽ നമുക്ക് സംശയം പറയാം.  അതുകൊണ്ടാണല്ലോ അവരുടെ പ്രസവം വഴിയിലായിപ്പോയത്. കപിലവസ്തുവിലെ ശുദ്ധോദനന്റെ കൊട്ടാരത്തിൽ നിന്നും സ്വന്തം അമ്മയുടെ വീട്ടിലേക്ക് പ്രസവത്തിന് പോകുന്ന വഴിക്കാണല്ലോ അവർ ലുംബിനിയിൽ മരച്ചുവട്ടിൽ വച്ച് സിദ്ധാർത്ഥന് ജന്മം നൽകുന്നത്. മനുഷ്യർക്കേ കണക്ക് പിഴക്കാറുള്ളൂ. പ്രകൃതിക്കോ ദൈവങ്ങൾക്കോ അങ്ങനെ പറ്റാറില്ല. അവർ ദേവദഹയിലെ സ്വന്തം വീട്ടിലെത്തിയിരുന്നെങ്കിൽ ബുദ്ധൻ മരച്ചുവട്ടിൽ ജനിക്കുമായിരുന്നോ? ഇല്ല തന്നെ. തന്റെ ജീവിതത്തിലെ എല്ലാ പ്രധാനസംഭവങ്ങളും മരച്ചുവട്ടിൽ തന്നെ വേണമെന്ന് ശ്രീബുദ്ധന് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ ദൈവപുത്രന്റെ കണക്ക് ശരിയായി എന്നല്ലേ കരുതേണ്ടത്?

വീട്ടിലേക്കുള്ള വഴിമദ്ധ്യേ ലുംബിനിയിൽ വച്ച് മായാദേവിക്ക് പ്രസവവേദന ഉണ്ടാകുകയും ഒരു സാലവൃക്ഷത്തിന്റെ കൊമ്പിൽ പിടിച്ചുനിന്നുകൊണ്ട് അവർ സിദ്ധാർത്ഥനെ പ്രസവിക്കുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സാധാ പ്രസവം ആയിരുന്നില്ല അത്. പ്രകൃത്യാ ഉള്ള ഒരു സീസേറിയൻ പ്രസവമായിരുന്നു അത്. ദൈവപുത്രന്റെ ജനനം മഹത്തരമായിരിക്കണമെന്നും അത് "മലീമസ"മായ മാർഗ്ഗത്തിലൂടെ ആകരുതെന്നും ഉള്ളത് പ്രകൃതിയുടെ നിയമമായിരുന്നതുകൊണ്ട് മായാദേവിയുടെ വലതുവശത്തുനിന്നായിരുന്നത്രേ സിദ്ധാർത്ഥന്റെ ജനനം. ഇമ്മാതിരിയുള്ള സീസേറിയൻ പ്രസവം കൊണ്ടാണോ എന്തോ പ്രസവത്തിന്റെ ഏഴാം ദിനത്തിൽ മായാദേവി മരണപ്പെടുകയാണുണ്ടായത്.  ശ്രീബുദ്ധന് ജന്മം നൽകുക എന്ന ഒരൊറ്റ ലക്ഷ്യമേ അവരുടെ ജീവിതത്തിനുണ്ടായിരുന്നുള്ളൂ. മറിച്ചു പറഞ്ഞാൽ ശ്രീബുദ്ധന് ജന്മം നൽകാനുള്ള ഒരു ഉപകരണം മാത്രമായിരുന്നൂ മായാദേവി. സത്യത്തിൽ ശുദ്ധോദനനു പോലും ആ പ്രക്രിയയിൽ പങ്കില്ലായിരുന്നു.  അതാണ് ഞാൻ ആദ്യമേ അവരെക്കുറിച്ച് പാവം എന്നു പറഞ്ഞത്. സത്യത്തിൽ പ്രസവം ആയിരുന്നില്ല അവരുടെ മരണകാരണം. ദൈവപുത്രൻ കിടന്ന ഗർഭപാത്രത്തിൽ മനുഷ്യപുത്രൻ കിടക്കുന്നത് ദൈവനീതിക്ക് നിരക്കുന്നതല്ല. അപ്പോൾ, മായാദേവി വീണ്ടും ഗർഭിണിയാകാതിരിക്കാൻ ഉള്ള ഒരേ ഒരു ഉപാധി അവരുടെ മരണമായിരുന്നു. അതത്രേ അവരുടെ മരണകാരണം.  ദൈവപുത്രൻ കിടക്കാനുള്ള ഗർഭപാത്രത്തിൽ ഒരു മനുഷ്യക്കുഞ്ഞു കിടന്ന് അശുദ്ധമാകരുതെന്നതു കൊണ്ടായിരിക്കാം അവർ മുമ്പ് ഗർഭം ധരിക്കാതെ പോയതും. പക്ഷേ ഒന്നുണ്ടായി... അവർക്ക് മരണാനന്തരം തുസിതസ്വർഗ്ഗത്തിൽ വസിക്കാനായി എന്നാണ് ബുദ്ധചരിതങ്ങൾ പറയുന്നത്. തുസിതസ്വർഗ്ഗമെന്നത് ഹിന്ദുക്കൾ പവിത്രമെന്നു കരുതുന്ന ത്രയസ്ത്രിംശസ്വർഗ്ഗമാണ്. സ്വർഗ്ഗത്തിലായാലെന്ത്, കൊഞ്ചിച്ച് കൊതി മാറാത്ത കുഞ്ഞിനെ വിട്ടുള്ള ജീവിതം ഒരമ്മയ്ക്ക് ഓർക്കാൻ പറ്റുമോ? അവരാ സ്വർഗ്ഗത്തിൽ എന്തു ചെയ്തിരിക്കും? പാവം! കഷ്ടം!!!

ശ്രീബുദ്ധന് ത്രിലോകങ്ങൾ കാണാനുള്ള കഴിവുണ്ടായിരുന്നു. ബോധോധയം ലഭിച്ച ശേഷം അദ്ദേഹം തുസിതസ്വർഗ്ഗത്തിൽ പോയിരുന്നുവത്രേ. സ്വന്തം അമ്മ അവിടെ നീറി നീറി കഴിയുകയാണെന്ന് അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയിൽ കണ്ടിരിക്കണം. അവർക്ക് ബുദ്ധമത തത്വങ്ങൾ പറഞ്ഞു മനസ്സിലാക്കാനും അതു വഴി അവർക്ക് അനുഗ്രഹം നൽകാനുമായിരുന്നു അദ്ദേഹത്തിന്റെ സ്വർഗ്ഗയാത്ര.  അതുവഴി മായാദേവിക്ക് പരമമായ മോക്ഷം ലഭിച്ചുവത്രെ. ആ......, അത്രയെങ്കിലുമായി.... എന്തായാലും ശ്രീബുദ്ധന് ജന്മം നൽകാനുള്ള ത്യാഗസുരഭിലമായ ജീവിതം മായാദേവിയെ അനശ്വരയാക്കി. ലുംബിനിയിൽ മാത്രമല്ല ഏഷ്യയുടെ പല ഭാഗത്തും അവരുടെ പേരിൽ ക്ഷേത്രങ്ങളുണ്ട്.

തുസിതസ്വർഗ്ഗത്തിൽ നിന്ന് ശ്രീബുദ്ധൻ ഭൂമിയിലേക്ക് മടങ്ങിയത് കൈലാസം വഴി ആയിരുന്നുവത്രേ. 'സങ്കാസ്യ' എന്ന സ്ഥലത്തായിരുന്നു അദ്ദേഹം തിരിച്ചിറങ്ങിയത്. ഈ സ്ഥലം ആഗ്രക്കും കനൂജിനും ഇടയ്ക്കാണ്. കനൂജ് - കേട്ടിട്ടില്ലേ, പഴയ ആ കന്യാകുബ്ജം? പൃഥ്വീരാജനും സംയുക്തയുമായുള്ള തീവ്രപ്രണയത്തിന്റെ പശ്ചാത്തലം! അവിടെ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പലതും ഉദ്ഘനനം ചെയ്യപ്പെട്ടിട്ടുണ്ട്. ബുദ്ധമതവിശ്വാസികളുടെ ഒരു പുണ്യസ്ഥലമാണ് സങ്കാസ്യ അഥവാ സാങ്കിസ.

ബുദ്ധന്റെ ജനനം വീക്ഷിക്കാൻ വിഷ്ണുവും ബ്രഹ്മാവും സന്നിഹിതരായിരുന്നുവത്രേ.  ഛെ, ഛെ, ബുദ്ധന്റെ ജനനം കാണാനായിരുന്നുവോ അതോ ഒരു സ്ത്രീയുടെ പ്രസവം കാണാനായിരുന്നുവോ ഇവർ വന്നത്? വേറേ വല്ല ആണുങ്ങളും ആയിരുന്നെങ്കിൽ അവർക്ക് അങ്ങോട്ട് പ്രവേശനം കിട്ടുമായിരുന്നുവോ?
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. പക്ഷേ മണി നാലു കഴിഞ്ഞിട്ടേ ഉള്ളു; പരിസരമാകെ ഇരുട്ട് പരന്നിരിക്കുന്നു. മഴ ചാറുന്നുമുണ്ട്. കിടക്കാനൊരു സ്ഥലം കിട്ടിയില്ലെങ്കിൽ രാത്രി കുഴഞ്ഞതു തന്നെ. ഞങ്ങൾ നടത്തത്തിന് വേഗം കൂട്ടി.

                                                                                        . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2014, ഡിസംബർ 20, ശനിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - മൂന്ന്

കാലം മുന്നോട്ടു പോകവേ ജാതക കഥകളിലൂടേയും പാഠപുസ്തകങ്ങളിലൂടേയും ഞാൻ പിന്നെ സിദ്ധാർത്ഥ ഗൗതമബുദ്ധനെക്കുറിച്ച പലതും മനസ്സിലാക്കി. രാജാവായി ജനിച്ച് തെണ്ടിയായി ജീവിച്ചവൻ....... ലൗകികസുഖങ്ങൾ വേണ്ടെന്ന് വയ്ക്കാൻ ധൈര്യം കാണിച്ചവൻ......... രാജ്യഭരണം മുൾക്കിരീടമായാലോ എന്ന് പേടിച്ച് മകനെ തെണ്ടിയാക്കിയവൻ.... ഏഷ്യാ ഭൂഖണ്ഡത്തിനാകെ വെളിച്ചമേകിയവൻ.... സത്യത്തിന്റേയും അഹിംസയുടേയും മഹത്വം ലോകത്തിനു കാണിച്ചു കൊടുത്തവൻ.... ദൈവമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞ നാസ്തികൻ..... പുനർജ്ജന്മമുണ്ടെന്നും നമ്മുടെ കർമ്മഫലങ്ങളാണ് നമ്മളനുഭവിക്കുന്നതെന്നും പറഞ്ഞവൻ.... കാമക്രോധലോഭമോഹങ്ങളുപേക്ഷിച്ച് മദ്ധ്യമാർഗ്ഗം തേടാൻ ലോകത്തെ ഉപദേശിച്ചവൻ....

ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു ചരിത്രപുരുഷൻ ലോകത്ത് മറ്റാരുണ്ട്? വെറുതേയല്ല,  ശ്രീബുദ്ധൻ എനിയ്ക്കൊരു ആരാധനാമൂർത്തി തന്നെയായി മാറി......... അതുകൊണ്ടു തന്നെയാണ് എനിയ്ക്ക് ആൺകുഞ്ഞ് പിറന്നപ്പോൾ അവനിടാൻ മറ്റൊരു പേർ മനസ്സിൽ വരാതെ പോയത്. ഞാനവന് സിദ്ധാർത്ഥ് എന്നു തന്നെ പേരിട്ടു. രണ്ടാമതും ആൺകുഞ്ഞു പിറന്നപ്പോൾ ഞാൻ പക്ഷഭേദം കാണിച്ചില്ല; തഥാഗത് എന്ന് പേരിടണമെന്ന് കരുതിയെങ്കിലും പേരിന്റെ പ്രചാരദൗർലഭ്യം പരിഗണിച്ച് അതിടാതെ ഗൗതം എന്ന് പേരിട്ടു.  കേരളത്തിൽ ജീവിക്കുന്ന ഞാൻ ബുദ്ധനെ വിടാൻ ഭാവമില്ല എന്ന് കരുതിയതിനാലാണോ എന്തോ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. "എങ്കിൽ നീ ഗൗതമബുദ്ധന്റെ പേരിലുള്ള നഗരത്തിൽ തന്നെ ജീവിച്ചു കൊള്ളുക" എന്നതായിരുന്നു ആ തീരുമാനം. അങ്ങനെയാണ് ഞാൻ ജീവിതത്തിന്റെ അർദ്ധശതകം തികയുമ്പോൾ ഉത്തരപ്രദേശിലെ  'ഗൗതം ബുദ്ധ നഗറി'ൽ എത്തുന്നത്... അതുകൊണ്ടെന്തുണ്ടായി? ലുംബിനിയും കപിലവസ്തുവും ബുദ്ധഗയയും സാരനാഥും കുശനഗറും സിദ്ധാർത്ഥ് നഗറും മഹാമായാ നഗറും മാത്രമല്ല  ഇന്ത്യ വിശദമായിത്തന്നെ കാണാനും അറിയാനും എനിയ്ക്കായി...... ഉത്തരേന്ത്യൻ സ്ഥലങ്ങൾ എനിയ്ക്ക് പരിചിതമായി.... ഹിമാലയമലനിരകൾ മാത്രമല്ല കൈലാസവും മാനസസരോവരവും വരെ എനിയ്ക്ക്  കാണുമാറായി......

 *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *  *   *   *   *   *   *   *   *   *
ബുദ്ധമതാനുയായികൾക്കും ഗൗതമബുദ്ധനെ ആരാധനയോടെ കാണുന്നവർക്കും ലുംബിനി എങ്ങനെയാണോ അതുപോലെയാണ് ക്രിസ്ത്യാനികൾക്ക് വത്തിക്കാനും മുസ്ലിങ്ങൾക്ക് മക്കയും എന്നു പറഞ്ഞാൽ ലുംബിനിയുടെ പ്രാധാന്യം ആർക്കും മനസ്സിലാകും. മരനിരകൾ തിങ്ങുന്ന മനോഹരമായ ഒരു ഗ്രാമീണജനപഥം - അതാണ് ലുംബിനി. ദക്ഷിണ നേപ്പാളിൽ ഭാരതത്തിന്റെ അതിർത്തിയോട് ചേർന്നാണ് ലുംബിനിയുടെ സ്ഥാനം. ഗോരഖ്പുർ ആണ് ലുംബിനിയുടെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ പറയാം.

കുറേ മാസങ്ങളായി ലുംബിനിയിൽ പോകണമെന്ന് തോന്നാൻ തുടങ്ങിയിട്ട്. ഒരു രാത്രിയാത്രകൊണ്ടെത്താവുന്ന അത്ര അടുത്താണ് ലുംബിനി. എന്നിട്ടും അത് നടന്നില്ല. എന്തിനും ഉണ്ടല്ലോ ഒരു സമയം? അടുത്താണെങ്കിലും മുൻകൂട്ടിയുള്ള ആസൂത്രണമില്ലാതെ അങ്ങോട്ടെത്തുക പ്രയാസമാണ്. ഗോരഖ്പൂരിലേക്ക് റെയിൽവേ ടിക്കറ്റ് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോൾ റിസർവേഷനു നോക്കിയാലും ഒരുമാസത്തേക്ക് വെയിറ്റിങ്ങ് ലിസ്റ്റേ കിട്ടൂ. അതാണ് പറഞ്ഞത്, മുൻകൂട്ടിയുള്ള ആസൂത്രണം വേണമെന്ന്. ഏതായാലും ഒടുവിൽ ഞങ്ങൾക്ക് ടിക്കറ്റ് കിട്ടുക തന്നെ ചെയ്തു. അങ്ങനെയാണ് ഞാനും മകനും ലുംബിനിയിലേക്ക് തിരിച്ചത്.


ഗോരഖ്പുർ പൂർവ്വോത്തർപ്രദേശിലെ ഒരു പുരാതനനഗരമാണ്.  ഗോരഖ്പൂരിൽ വണ്ടി ഇറങ്ങിയ ഞങ്ങൾ സൊനൗലിയിലേക്കുള്ള ബസ്സിൽ കയറിയിരുന്നു. ഇന്ത്യ - നേപ്പാൾ അതിർത്തിയിലുള്ള ഇന്ത്യൻ ഗ്രാമമാണ് സൊനൗലി. സുനൗലി എന്നും പറയും. ഒരാൾക്ക് 90 രൂപ. 3 മണിക്കൂറെടുത്തു, 95 കിലോമീറ്റർ താണ്ടി ഈ പ്രൈവറ്റ് ബസ്സ് സൊനൗലിയിലെത്താൻ. വഴിയിൽ പാരലലായി റെയിൽവേ ട്രാക്ക് കാണാം. സുനൗലിക്കടുത്തുള്ള 'നവതാൻവ' വരെ വേണമെങ്കിൽ തീവണ്ടിയിൽ പോകാം. പക്ഷേ വണ്ടി ദുർല്ലഭമാണെന്നു മാത്രം. മണ്ണും പൊടിയും ചളിയും നിറഞ്ഞ വൃത്തികെട്ട ഒരു സ്ഥലമാണ് സുനൗലി. ബസ് സ്റ്റോപ്പിൽ നിറയെ സൈക്കിൾ റിക്ഷക്കാരാണ്. ബസ്സിറങ്ങുന്നവരെ അവർ പൊതിഞ്ഞു. ലുംബിനിയിലേക്കുള്ള വഴി കാണാപ്പാഠമായ എനിയ്ക്ക് അവരുടെ ആവശ്യമില്ല. ഞങ്ങൾ മുന്നോട്ട് നടന്നു. പത്തടി നടന്നാൽ അതിർത്തിയായി. അവിടെ ഇന്ത്യയുടെ ഭാഗത്ത് ഇന്ത്യൻ പോലീസുകാരും നേപ്പാളിന്റെ ഭാഗത്ത് നേപ്പാളീ പോലീസുകാരും ഡ്യൂട്ടിയിലുണ്ട്. പാസ്പോർട്ടോ വിസയോ ആവശ്യമില്ലാത്ത ഞങ്ങൾ ആരേയും ഗൗനിക്കാതെ അതിർത്തി കടന്നു. അല്പം നടന്നതേ ഉള്ളൂ... ലുംബിനി എന്ന് പറഞ്ഞതും ചെറിയൊരു ബസ്സ് കിട്ടിയതും ഒരുമിച്ചായിരുന്നു.... അവിടെ എല്ലാം കുട്ടിബസ്സുകളാണ്. 20 രൂപ കൊടുത്ത് ഞങ്ങൾ 'ബൈരഹവ'യിൽ ഇറങ്ങി. "ലുംബിനി ഗെയ്റ്റ്' എന്നെഴുതിയ ഒരു കമാനം ഞങ്ങളെ സ്വാഗതം ചെയ്തു.  ഇന്ത്യയോട് ചേർന്നുള്ള ഒരു നേപ്പാളീ നഗരമാണ് ബൈരഹവ. അതിന്റെ പുതുക്കിയ പേർ സിദ്ധാർത്ഥ് നഗർ എന്നാണ്.

ഭൈരഹവയിലെ റോഡിൽ ബസ്സുകൾ നിറുത്തിയിട്ടുണ്ട്. എല്ലാം ചെറിയ ബസ്സുകൾ. നമ്മുടെ നാട്ടിലെ പോലെയുള്ള വലിയ ബസ്സുകളൊന്നും അവിടെ കണ്ടില്ല. .... ടൂറിസ്റ്റു ബസ്സുകളല്ലാതെ. ലുംബിനി....ലുംബിനി.... എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ബസ്സുകാർ യാത്രക്കാരെ വിളിക്കുകയാണ്. ആളൊഴിഞ്ഞ ഒരു ബസ്സിൽ ഞങ്ങൾ കയറി ഇരുന്നു. കണ്ടക്റ്റർക്ക് ഞാൻ 100 രൂപയെടുത്ത് കൊടുത്തു. 60 നേപ്പാളീ രൂപ അയാൾ തിരിച്ചു തന്നു. അപ്പോൾ ഒരാൾക്ക് 50 നേപ്പാളീ രൂപയാണ് ചാർജ്.  ഇവിടെ നിന്ന് 20 കിലോമീറ്ററേ ലുംബിനിയിലേക്കുള്ളു. അപ്പോൾ ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഒന്നുകിൽ ഇവിടെ ബസ് ചാർജ് വളരെ കൂടുതലാണ്. അല്ലെങ്കിൽ ഇവർ കൂടുതൽ പൈസ എടുത്തിട്ടുണ്ട്. ഒരു കിലോമീറ്ററിന് ഒന്നര രൂപയോളമായി നിരക്ക്; അതും സാധാ കുട്ടിബസ്സ്.  ബസ്സ് പുറപ്പെടാൻ സമയമെടുത്തു.  മണി ഉച്ചക്ക് 2 കഴിഞ്ഞിരുന്നു. റോഡിൽ നിറയെ കച്ചവടക്കാരാണ്. ഞങ്ങൾ അര കിലോ ഓറഞ്ച് വാങ്ങി കഴിച്ചു. 20 ഇന്ത്യൻ രൂപ.

ബസ്സിൽ മുഖം മറച്ച പർദ്ദയിട്ട ധാരാളം മുസ്ലിം സ്ത്രീകളെ കണ്ടു. അടുത്തകാലം വരെ ഹിന്ദു രാഷ്‌ട്രമായിരുന്നെങ്കിലും ഇവിടെ മുസ്ലിങ്ങൾക്ക് ഒരു പഞ്ഞവുമില്ലെന്ന് എനിയ്ക്ക് യാത്രയിൽ  ബോദ്ധ്യമായി. അല്ലെങ്കിലും എനിയ്ക്ക് ഈ പ്രദേശത്തെ ഒരു ഉത്തരേന്ത്യൻ ഗ്രാമമായി മാത്രമേ കാണാനായുള്ളു.  ഒരു മണിക്കൂറിലധികം യാത്ര ചെയ്ത് ലുംബിനിയുടെ ചളിയും മണ്ണും നിറഞ്ഞ സ്റ്റോപ്പിൽ ബസ് യാത്ര അവസാനിപ്പിക്കുമ്പോൾ മണി നാലാകുന്നുണ്ടായിരുന്നു. വെറും നാട്ടിൻ പുറം. പുരോഗതിയോ വികസനമോ ഉള്ളതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി.

ഞങ്ങൾ ലുംബിനിയിലെത്തുമ്പോൾ മഴ പെയ്തുകൊണ്ടിരിക്കുകയാണ്‌. ലുംബിനിയിൽ ഇത് മഴക്കാലമാണോ എന്തോ? എനിയ്ക്കങ്ങനെ തോന്നിയില്ല......  വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ എന്നെ കണ്ടതുകൊണ്ടുള്ള ലുംബിനിയുടെ സന്തോഷാശ്രുക്കളാണ്‌ ഈ മഴത്തുള്ളികളെന്ന് എനിയ്ക്ക് തോന്നി........

ബുദ്ധഭഗവാന്റെ പേര് മക്കൾക്കായി പകുത്തു നൽകിയവൻ, അഞ്ചു വർഷമായി ഗൗതമബുദ്ധന്റെ പേരിലുള്ള ജില്ലയിൽ താമസിക്കുന്നവൻ, ബുദ്ധമതക്കാർ ശ്രേഷ്ഠമെന്ന് കരുതുന്ന കൈലാസത്തിനെ വലം വച്ചവൻ, എന്തിനും ഒടുവിൽ ബുദ്ധന്റെ മദ്ധ്യമാർഗ്ഗം അവലംബിക്കുന്നവൻ.... അങ്ങനെയുള്ള ഞാൻ ലുംബിനിയുടെ അയൽവക്കത്ത് താമസിച്ചിട്ടും ഇതു വരെ  ലുംബിനിയിലേക്കൊന്ന് തിരിഞ്ഞു നോക്കിയില്ലാ എന്നു വരികിൽ ലുംബിനിയുടെ ആത്മാവിനെ അത് ശോകാർദ്രമാക്കാതെ വയ്യ. ആ ശോകമായിരിക്കാം ഒരു പക്ഷേ മഴയുടെ രൂപത്തിൽ പ്രകൃതിയിൽ ഇപ്പോൾ കാണുന്ന ഈ അശ്രുധാരകൾ.....

ലുംബിനീ, അങ്ങനെ തോന്നുമ്പോൾ വരാവുന്ന സ്ഥലമായിരുന്നോ ഈ നേപ്പാൾ? നിനക്കറിയാമോ, ശ്രീലങ്കയുടെ കാര്യം? ബുദ്ധമതത്തെ മനസ്സും ശരീരവും കൊണ്ട് ഏറ്റുവാങ്ങിയ രാജ്യമാണ് ശ്രീലങ്ക. പക്ഷേ ബുദ്ധമതത്തിന്റെ നാടിനോട് അവർക്കത്തെ പിടിപ്പില്ലായിരുന്നു. അവരുടെ കടലിന്റെ സമീപത്തെത്തിയാൽ അവർ ഞങ്ങളെ  പിടിച്ച് ജയിലിലിടും. പിന്നത്തെ ജീവിതം പറയണോ? ഈ അടുത്ത കാലത്തല്ലേ കടലിൽ നിന്ന് പിടിച്ച കുറച്ച് തമിഴരെ ശ്രീലങ്കക്കാർ തൂക്കിക്കൊല്ലാൻ തീരുമാനിച്ചത്? പക്ഷേ ഇന്ന് ഞങ്ങൾക്കൊരു പ്രധാനമന്ത്രി ഉണ്ട്. അദ്ദേഹം രാജപക്ഷേയോട് പറഞ്ഞു, "ആശാനേ, അത് എന്റെ പിള്ളേരാണ്, അവരെ അങ്ങ് വിട്ടേര്" എന്ന്. പിന്നെ എന്തുണ്ടായി? രാജപക്ഷേ 'പക്ഷേ' എന്നു പോലും പറയാതെ അവരെ ജയിലിൽ നിന്നങ്ങു വിട്ടു. തമിഴർ ഒടുവിൽ ഇന്ത്യൻ തീരത്തെത്തുമ്പോൾ അവരെ സ്വീകരിക്കാൻ പനീർശെൽവം അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

ഇതൊക്കെത്തന്നെയല്ലേ ലുംബിനീ, ഞാൻ നിന്റെ മണ്ണിൽ കാൽ കുത്തുവാൻ വൈകിയതിന്റെ കാരണം? സംഗതി ഹിന്ദു രാഷ്‌ട്രം ഒക്കെത്തന്നെ ആയിരുന്നു. അയൽവാസിയും ആണ്. എങ്കിലും നേപ്പാളിന് ഉള്ളുകൊണ്ട് ഇന്ത്യയോട് അത്ര പോരായിരുന്നു എന്ന് നിനക്കറിയാമല്ലോ? ചൈനയോടൊരു പ്രത്യേക മമതയും. പോരാത്തതിന് മാവോയിസ്റ്റുകളുടെ നാടും. അടുത്ത കാലത്തല്ലേ ഈ മാവോയിസ്റ്റുകൾ അവിടെ 'പ്രചണ്ഡ'മായ ഒരു ഭരണം കാഴ്ച വച്ചത്?  പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ ഒരു ഇന്ത്യക്കാരൻ ബുദ്ധഭഗവാൻ  ജനിച്ച നാട്ടിൽ വന്നാൽ ജയിലിലായിപ്പോയാലോ എന്നൊരു പേടി എനിയ്ക്കുണ്ടായിരുന്നു. പിന്നെ എന്റെ ഭാര്യയുടെ കാര്യമാണ് കഷ്ടം...  പക്ഷേ, ഞാൻ പറഞ്ഞില്ലേ, എനിക്കിപ്പോഴാ പേടി ഇല്ല. ലുംബിനിയിൽ വച്ച് നേപ്പാളീ പോലീസെന്നെ പിടിച്ചാൽ പിന്നെ ഞങ്ങളുടെ മോഡിജി വെറുതേ ഇരിക്കുമോ? അദ്ദേഹം കൊയ്‌രാളയെ ഒരു വിളി വിളിക്കുകയേ വേണ്ടു; ഞാൻ ഫ്രീ... പിന്നെ ഞാൻ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ സാക്ഷാൽ ഇന്ത്യൻ പ്രസിഡന്റല്ലേ എന്നെ ഇവിടെ സ്വീകരിക്കുക? അതൊക്കെയാണ് ലുംബിനീ, ഞാൻ ഇപ്പോൾ ഇങ്ങോട്ടെഴുന്നള്ളിയത്....

ഞാൻ ബാഗിലെ കുടയെടുത്ത് തുറന്നു. പക്ഷേ അതിൽ രണ്ടു പേർക്ക് നിൽക്കാനാകില്ല. മാത്രമല്ല പുറകിൽ കിടക്കുന്ന ബാഗ് നനയുകയും ചെയ്യുന്നു.... ഞാൻ കുട പൂട്ടി... എന്തിന് അതു കൂടി നനക്കണം? ഞങ്ങൾ മഴയത്ത് നടന്നു.... ഇല്ല... മഴ കുറയുന്നുണ്ട്.... കൊള്ളാവുന്നതേയുള്ളു.  ധാരാളം ലാമമാരും കാഷായവസ്ത്രധാരികളും അവിടെ കാണപ്പെട്ടു.  ഞങ്ങൾ മുന്നോട്ട് നടന്നു. അപ്പോൾ ഒരു വശത്തായി "ലുംബിനി: ലോകസമാധാനത്തിന്റെ ഉറവിടം" എന്നെഴുതിയ കമാനം കണ്ടു. അടുത്തു തന്നെ ധാരാളം സൈക്കിൽ റിക്ഷക്കാർ ഒരു സവാരി കിട്ടണേ എന്നു മോഹിച്ച് നിൽപ്പുണ്ട്. പക്ഷേ ഞാനവരെ ഗൗനിച്ചില്ല. നടക്കുന്നതാണ് എനിയ്ക്ക് പഥ്യം. ഞങ്ങൾ നടന്നു. മുന്നോട്ടും വശങ്ങളിലേക്കും വഴികൾ കാണുന്നുണ്ട്. വഴി ശരി തന്നെയോ എന്ന സംശയത്തിൽ ഞാൻ നടന്നു. എത്തപ്പെട്ടത് തൂവെള്ള നിറമണിഞ്ഞ സാക്ഷാൽ മഹാമായാക്ഷേത്രത്തിനുമുന്നിൽ തന്നെയായിരുന്നു.

                                                                                        . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2014, ഡിസംബർ 17, ബുധനാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - രണ്ട്

നാട്ടിൻപുറങ്ങളിലെ വീടുകളിൽ ആടുമാടുകളെ വളർത്തുന്നത് സാധാരണമാണ്‌. നല്ല പാലും ചാണകവും കിട്ടാൻ ഇതാണ്‌ നല്ല മാർഗ്ഗം. ഞാൻ കുട്ടിയായിരുന്ന കാലത്ത് എന്റെ വീട്ടിലും ആടുകളേയും പശുവിനേയും വളർത്തിയിരുന്നു. പശു കുത്തുമോ എന്നുള്ള പേടി കാരണം പൈക്കളെ കൈകാര്യം ചെയ്തിരുന്നത് മുതിർന്നവരായിരുന്നു. എങ്കിലും ആടുകളേയും പശുക്കുട്ടികളേയും നോക്കുന്നതും മേക്കുന്നതുമൊക്കെ കുട്ടികളുടെ ജോലിയായിരുന്നു. അങ്ങനെ ആടുകളോടും ആട്ടിൻകുട്ടികളോടും പശുക്കുട്ടികളോടും അടുത്തിടപെടാനുള്ള അവസരം എനിയ്ക്ക് കുട്ടിക്കാലത്ത് ലഭിച്ചിരുന്നു. ആടിനേയും കൂട്ടി പറമ്പിലും പാടത്തും പോകുക എന്നത് ഞങ്ങൾ കുട്ടികളുടെ അവധിദിനങ്ങളിലെ ഒരു സ്ഥിരം പതിവായിരുന്നു. മരങ്ങളിൽ കയറി, ആടുകൾക്ക് അപ്രാപ്യമായതും അവയ്ക്ക് ഏറെ ഇഷ്ടപ്പെട്ടതുമായ ഇലകൾ പറിച്ചു കൊടുക്കുക എന്നത് എന്റെ ഒരു പ്രിയപ്പെട്ട വിനോദം കൂടിയായിരുന്നു. അത്തരം ഇലകൾ കിട്ടുമ്പോൾ ആടിന്റേയും ആട്ടിൻകുട്ടികളുടേയും സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്‌. മാത്രമല്ല ഇലകൾ തിന്നു കഴിയുമ്പോൾ അവ നമ്മുടെ കയ്യിലും മറ്റും നക്കിത്തരുകയും ചെയ്യും; ഒരു പക്ഷേ അവർ ഇഷ്ടപ്പെട്ട സാധനം കിട്ടിയതിന്റെ നന്ദി അറിയിക്കുന്നതായിരിക്കും അത്. ഇങ്ങനെ മരങ്ങളിൽ കയറി ഇലകൾ പറിച്ചതുകൊണ്ടാകണം പത്താം ക്ലാസ് കഴിയുമ്പോഴേക്കും ഞാൻ ശരിക്കും ഒരു ‘മരംകേറി’ ആയി മാറിയിരുന്നു.

ആട്ടിൻകുട്ടികളുടെ കാര്യമാണ്‌ ഏറ്റവും രസം. ജനിച്ച് രണ്ടു ദിവസം കഴിയുമ്പോഴേക്കും അവ തുള്ളിച്ചാടാൻ തുടങ്ങും. ആട്ടിൻകുട്ടികളുടെ ഈ തുള്ളിക്കളി കാണാൻ നല്ല രസമാണ്‌. തുള്ളിക്കളിക്കുന്നതിനിടയിൽ അവ ഓടിച്ചെന്ന്‌ ആടമ്മയുടെ അമ്മിഞ്ഞ മുട്ടിമുട്ടിക്കുടിക്കും. വാലാട്ടിക്കൊണ്ട് അങ്ങനെ പാൽ കുടിക്കുമ്പോൾ ആട് അവയെ നക്കിക്കൊണ്ടേ ഇരിക്കും. ആട്ടിൻകുട്ടികളുടെ കളി കണ്ടിരിക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടമായിരിക്കും. ആട്ടിൻകുട്ടികളെ എടുക്കുന്നതും മിനുസമുള്ള ദേഹം തടവിക്കൊടുക്കുന്നതും മറ്റും അവയ്ക്ക് മാത്രമല്ല നമുക്കും ഇഷ്ടമാവും; ചെറിയ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കൂട്ടുകാരാണ്‌ ആട്ടിൻകുട്ടികൾ എന്നാണ്‌ എന്റെ പക്ഷം. അവ ഒരു തരത്തിലും നമ്മെ ഉപദ്രവിക്കുകയില്ല. എനിയ്ക്ക് ഇപ്പോഴും ആട്ടിൻകുട്ടികളെ കാണുമ്പോൾ ഒന്നെടുക്കണമെന്നു തോന്നാറുണ്ട്.

ആടിനെപ്പറ്റി പറയുമ്പോൾ ആട്ടിൻകാട്ടത്തെക്കുറിച്ചു പറയാതെ വയ്യ. ഗുളിക ഗുളികയായി ആട് കാട്ടമിടുമ്പോൾ എനിയ്ക്ക് ഒരു അറപ്പും തോന്നാറില്ലായിരുന്നു. (ആട്ടിൻകാട്ടം എവിടെ കിടക്കുന്നു; നായക്കാട്ടവും മനുഷ്യമലവും എവിടെ കിടക്കുന്നു?) ആട് ഗുളികരൂപത്തിലാണെങ്കിൽ ആട്ടിൻകുട്ടികൾ കുന്നിക്കുരുവിന്റെ രൂപത്തിലാണ്‌ കാട്ടമിടുക. ആരാണീശ്വരാ, ആടിന്റെ വയറ്റിലിരുന്ന് ഇതിങ്ങനെ ഉരുട്ടി ഉരുട്ടി ഗുളികയാക്കുന്നത് എന്ന് ചെറുപ്പക്കാലത്ത് ഞാൻ കുറച്ചൊന്നുമല്ല ചിന്തിച്ചിട്ടുത്. ചിന്തകൾ ഇമ്മാതിരി ഒക്കെ ആയതുകൊണ്ടായിരിക്കണം വലുതായപ്പോൾ ഞാനിങ്ങനെയൊക്കെ ആയത്. നല്ലത് ചിന്തിച്ചാലല്ലേ മനുഷ്യൻ നന്നാവൂ? പക്ഷേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ?

ആട്ടിൻകുട്ടികളെപ്പോലെത്തന്നെയാണ്‌ പശുക്കുട്ടികളും. സൗമ്യവും നിഷ്ക്കളങ്കവുമാണ്‌ പശുക്കുട്ടികളുടെ പെരുമാറ്റം. എനിയ്ക്ക് പശുക്കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ദോശ, പഴം മുതലായ ഭക്ഷണപദാർത്ഥങ്ങളുടെ ഒരു പങ്ക് ഞാൻ ആരും കാണാതെ പശുക്കുട്ടിക്ക് കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും പഴത്തൊലി കൊടുക്കുമ്പോൾ ഞാൻ തൊലി കളഞ്ഞ പഴമാണ്‌ അവയ്ക്കു കൊടുക്കുക. എപ്പോഴും കിട്ടാത്ത ഭക്ഷണമല്ലേ; അതുകൊണ്ടാകും ദോശയും മറ്റും കിട്ടിയാൽ ആർത്തിയോടെ അവ അത് തിന്നും. അതൊക്കെ കൊടുക്കുന്നതിനാലാവണം പശുക്കുട്ടികൾക്ക് എന്നോട് വളരെ ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളവരെ കാണുമ്പോൾ ഒരു പ്രത്യേക ശബ്ദം ഈ മൃഗങ്ങൾ പുറപ്പെടുവിക്കും. പശുക്കുട്ടികളുടെ കാര്യമോർക്കുമ്പോൾ ദു:ഖകരമായ ഒരോർമ്മ എന്റെ മനസ്സിലുണ്ട്. വീട്ടിലെ പശു ഒരിക്കൽ പെറ്റത് ഒരു ആൺപശുക്കുട്ടിയെ ആയിരുന്നു. ഞങ്ങൾ അതിന്‌ 'മൂരിക്കുട്ടി' എന്നാണ്‌ പറയുക. അവ വളർന്നാണ്‌ കാളകൾ ഉണ്ടാകുന്നത്. വീടുകളിൽ കാളകളെ വളർത്താറില്ല. കുറച്ച് വലുതാകുമ്പോൾ അവയെ വിറ്റുകളയുകയാണ് വീടുകളിൽ പതിവ്. പാലിന്‌ വേണ്ടത് പശുവല്ലേ? അല്ലാതെ കാളകളല്ലല്ലോ. അതിനെ ഞാൻ 5-6 മാസം ലാളിച്ചു വളർത്തി.

ഞാൻ എൽ. പി. സ്കൂളിൽ പഠിക്കുന്ന കാലമാണ്‌. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ട് എന്റെ മൂരിക്കുട്ടി വഴിയിലെ ഒരു മുസ്ലിമിന്റെ വീട്ടുമുറ്റത്ത് നില്ക്കുന്നു. അത് എന്നെക്കണ്ടിട്ടാണ്‌ കരഞ്ഞത്. ആ കരച്ചിൽ എനിയ്ക്ക് മനസ്സിലാകുകയും തിരിഞ്ഞു നോക്കുകയും ചെയ്തപ്പോഴാണ്‌ ഞാനതിനെ കാണുന്നത്. അയാളുടെ വീട്ടിൽ എന്തോ വിശേഷമുണ്ടെന്നും (കുറിക്കല്യാണമോ മറ്റോ) അതിന്‌ ഇറച്ചിക്കറി വയ്ക്കാൻ എന്റെ വീട്ടിലെ മൂരിക്കുട്ടിയെ അയാൾ വാങ്ങിയിരിക്കയാണെന്നും എനിയ്ക്കുടനെ മനസ്സിലായി. എനിയ്ക്ക് വന്ന സങ്കടത്തിന്‌ അതിരില്ലായിരുന്നു. പക്ഷേ അയാളുടെ മുറ്റത്തേക്ക് കയറാനുള്ള ധൈര്യമൊന്നും എനിക്കില്ലാത്തതിനാൽ അതിനെ ഒന്നു തടവാൻ പോലും എനിയ്ക്ക് പറ്റിയില്ല. വലിച്ചിട്ട് കിട്ടാത്ത കാലുമായി ഞാൻ മുന്നോട്ട് നടന്നു. എനിയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാൻ കാഴ്ചയിൽ നിന്ന് മറയുന്നതു വരെ ആ മൂരിക്കുട്ടി കരഞ്ഞുകൊണ്ടേ ഇരുന്നു. പാവം. അതിനെ രക്ഷിക്കാൻ കുട്ടിയായ എനിയ്ക്ക് കഴിയില്ല എന്നായിരുന്നു എന്റെ വിചാരം.

ഈ സംഭവത്തിനു ശേഷമാണ് ഞാൻ ആദ്യമായി സിദ്ധാർത്ഥനെ കുറിച്ച് അറിയുന്നതും പഠിക്കുന്നതും. L. P. സ്കൂളിലെ മലയാളം പാഠപുസ്തകത്തിലെ ഒരു പാഠത്തിലായിരുന്നു സിദ്ധാർത്ഥനെ കുറിച്ചുള്ള ഒരു കഥ ഉണ്ടായിരുന്നത്. കഥ ഇങ്ങനെയാണ്. സിദ്ധാർത്ഥൻ രാജകുമാരനാണ്. കപിലവസ്തുവിലെ ശാക്യമഹാരാജാവായ ശുദ്ധോദനന്റെ മകൻ. സിദ്ധാർത്ഥന്റെ കസിനാണ് ദേവദത്തൻ. രണ്ടു പേരും ഒരുമിച്ചാണ് വളരുന്നതും പഠിക്കുന്നതും. സിദ്ധാർത്ഥൻ ഒരു സാധുക്കുട്ടിയായിരുന്നെങ്കിൽ ദേവദത്തൻ മഹാക്രൂരനായിരുന്നു. ഒരു ദിവസം ദേവദത്തൻ ഒരു അരയന്നത്തെ അമ്പെയ്ത് വീഴ്ത്തി. ഇതു കണ്ട സിദ്ധാർത്ഥൻ ഉടനെ ഓടിച്ചെന്ന് അരയന്നത്തെ എടുക്കുകയും അമ്പ് വലിച്ചൂരി അതിനെ ശുശ്രൂഷിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ദേവദത്തൻ അവിടെ എത്തുകയും അരയന്നം തന്റേതാണെന്ന് അവകാശമുന്നയിക്കുകയും ചെയ്തു. എന്നാൽ ദയാലുവായ സിദ്ധാർത്ഥൻ അരയന്നത്തെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. വിട്ടുകൊടുത്താൽ ക്രൂരനായ ദേവദത്തൻ അതിനെ കൊല്ലുമെന്ന് സിദ്ധാർത്ഥന് അറിയാമായിരുന്നു. ഒടുവിൽ രണ്ടുപേരും അരയന്നത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തർക്കമായി. തർക്കം ഒടുവിൽ രാജാവിന്റെ മുന്നിലെത്തി. മനുഷ്യന് ജീവജാലങ്ങളെ കൊല്ലാൻ അധികാരമില്ലെന്നും അരയന്നത്തിന്റെ ജീവൻ നിലനിർത്താൻ ശ്രമിച്ച സിദ്ധാർത്ഥനാണ് അരയന്നത്തിന്റെ അവകാശി എന്നുമായിരുന്നു രാജഗുരുവിന്റെ അന്തിമവിധി. അങ്ങനെ സിദ്ധാർത്ഥൻ ഒരു ജീവിയെ രക്ഷിച്ചു. ഈ കഥ വായിച്ചു പഠിച്ചപ്പോഴേ ഞാൻ സിദ്ധാർത്ഥനെ മനസ്സിൽ മാർക്ക് ചെയ്തിരുന്നു. കുട്ടികൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്ന് ആ കഥ എന്നെ പഠിപ്പിച്ചു. ഒരു മൂരിക്കുട്ടിയെ രക്ഷിക്കാൻ കഴിയാത്ത എന്നെക്കുറിച്ച് എനിയ്ക്ക് അപ്പോൾ ലജ്ജ തോന്നാതിരുന്നില്ല.  എന്തായാലും സിദ്ധാർത്ഥൻ എന്ന പേർ എന്റെ മനസ്സിൽ പതിയാൻ ഈ കഥ ഇടയാക്കി.  "സിദ്ധാർത്ഥാ, നീയാടാ ആൺകുട്ടി" എന്ന് അപ്പോൾ എന്റെ മനസ്സ് എന്നോടു തന്നെ പറഞ്ഞു.   കുട്ടികൾ വിചാരിച്ചാൽ കാര്യങ്ങൾ നടക്കുമെന്ന് അങ്ങനെ കുട്ടിക്കാലത്ത് തന്നെ എനിയ്ക്ക് മനസ്സിലായെങ്കിലും വലുതായിട്ടുപോലും എന്തെങ്കിലുമൊക്കെ കാര്യം നടത്താൻ എനിയ്ക്ക് ആകാതെ പോയി എന്നു പറഞ്ഞാൽ എന്റെ കഴിവുകേടിനെ പറ്റി മറ്റെന്ത് പറയണം?
                                                                                                          .................... തുടരും 

2014, ഡിസംബർ 10, ബുധനാഴ്‌ച

തെളുവ്

ഞാൻ കുട്ടിയായിരുന്നപ്പോൾ ആളുകൾ 'ചെരിപ്പ്' ആണ് ധരിച്ചിരുന്നത്. വളരെ അധികം അകലെ അല്ലാത്ത കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ഹവായ് ചെരിപ്പ് ധരിച്ച് വഴുക്കി വീണ് 'പരിക്ക്' പറ്റിയ ആളുകളെ ഞാൻ അന്നൊക്കെ കണ്ടിട്ടുണ്ട്. എനിയ്ക്കും ഒരിക്കൽ ഇതുപോലെ തടഞ്ഞു വീണ് 'പരിക്ക്' പറ്റിയിരുന്നു. ഇന്ദിരാഗാന്ധിയെ വെടി വച്ചു കൊന്ന ദിവസമായിരുന്നു അത്. വൈകുന്നേരം ഞാൻ സെക്രട്ടേറിയറ്റിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം രാഷ്‌ട്രീയക്കാരോ മറ്റോ അവിടെ ബഹളമുണ്ടാക്കുകയും പോലീസ് അവിടെ നിന്ന എല്ലാവരേയും ലാത്തി വീശി അടിച്ചോടിക്കുകയും ചെയ്തു. ഞാൻ ഓടാൻ തുടങ്ങിയപ്പോൾ ഓടിക്കൊണ്ടിരുന്ന ഒരാൾ എന്റെ ഹവായ് ചെരിപ്പിൽ 'ചവിട്ടു'കയും ഞാൻ തടഞ്ഞ് റോഡിൽ വീഴുകയും ചെയ്തു. വീണുകിടക്കുന്ന എന്നെ ചവിട്ടിയാണ് പിന്നെ ആളുകൾ മുന്നോട്ടോടിയത്. എല്ലാവരും പോയപ്പോഴേക്കും ഞാനാകെ സമ്മന്തിയായിരുന്നു. കയ്യിലും കാലിലും ഒക്കെ തൊലിയും പോയിരുന്നു. ഒടുവിൽ പോലീസുകാരാണ് എന്നെ ആസ്പത്രിയിൽ കൊണ്ടുപോയത്. ഇൻജെക്ഷനും മുറിവിലെ മരുന്ന് വയ്ക്കലും എല്ലാം കഴിഞ്ഞ് ഞാൻ എങ്ങനെയോ എന്റെ ലോഡ്ജിൽ തിരിച്ചെത്തി.

അതൊക്കെ പഴയ കഥ. ഇപ്പോൾ 'ചെരിപ്പ്' ഒന്നും ഇല്ല. ഉള്ളത് 'ചെരുപ്പ്' ആണ്. ഇപ്പോൾ ആൾക്കാർക്ക് 'പരിക്ക്' പറ്റാറില്ല. പറ്റുന്നത് 'പരുക്ക്' ആണ്. ഇന്നാണെങ്കിൽ ഞാൻ വീഴുന്നത് 'ചെരുപ്പി'ൽ 'ചവുട്ടു'ന്നതു കൊണ്ടായിരിക്കും. ഇതൊക്കെ ഇപ്പോൾ തന്നെ പറയാമെന്ന് തോന്നിയത് ഇന്നത്തെ 'റിപ്പോർട്ടർ' ന്യൂസ് കണ്ടപ്പോഴാണ്.

നിയമസഭാ കമ്മിറ്റി അന്വേഷിക്കാമെങ്കിൽ താൻ "തെളുവ്" തരാൻ തയ്യാറാണെന്ന് ഗണേഷ് കുമാർ പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതുവരെ പോലീസ് 'തെളിവ്' ആണ് ശേഖരിച്ചു കൊണ്ടിരുന്നത്. ഇനി പത്രക്കാർക്ക് അത് "തെളുവ്" ആകാൻ വലിയ താമസമൊന്നുമുണ്ടാകില്ല. ഗണേഷ് കുമാറിന് പ്രേതം കയറിയതിനാൽ "വെളുവ്" ഇല്ലാതെ പറയുകയായിരിക്കും എന്ന് ആരെങ്കിലും പറയുമായിരിക്കും എന്നാണ് എന്റെ ഇപ്പോഴത്തെ ഒരു 'വെളിവ്'. ശബരിമലക്കാലമല്ലേ, 'പെരിയ' സ്വാമിയെ ഇനി ഇവർ 'പെരുയ' സ്വാമി ആക്കിയെന്നും ഇരിക്കും. 'പിട്ട്' എന്ന ഭക്ഷണത്തെ 'പുട്ട്' ആക്കിയവരാണല്ലോ നമ്മളുടെ പുതിയ തലമുറ. ഒന്നുമില്ലെങ്കിലും 'പെരിച്ചാഴി' പോയി 'പെരുച്ചാഴി' വന്ന കാലമല്ലേ? നല്ല 'എരിവും പുളിയും' ഉള്ള വാർത്തകൾ 'എരുവും പുളുവും' ഉള്ള വാർത്തയാക്കി അവതരിപ്പിക്കുമ്പോഴാണല്ലോ അവ സെൻസേഷനൽ ആകുന്നത്. അവർ വാർത്തയിൽ 'പുളു' പറയുകയാണെന്ന് ഞാൻ പറഞ്ഞില്ല, കെട്ടോ! അല്ലാ, ഞാൻ ചെരുപ്പ്, പരുക്ക്, പുട്ട്, വെളുവ്, തെളുവ് എന്നൊക്കെ ഇവിടെ പറഞ്ഞെന്നു വച്ച് എന്റെ 'പരുപ്പ്' ഇവിടെ വേവുമോ? ഇല്ല!

അതു പറഞ്ഞപ്പോഴാണ് അടുപ്പത്ത് എന്റെ 'പരിപ്പ്' വേവുകയാണല്ലോ എന്നോർത്തത്. അതിനിടയ്ക്കാണല്ലോ കമ്പ്യൂട്ടറിന്റെ മുന്നിലുള്ള ഈ പണി. അപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ- ഒന്ന്

(ഭഗവാൻ ബുദ്ധൻ ജന്മം കൊണ്ട ലുംബിനിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത എന്റെ ചിന്തകൾ ഒരു 'കപിതാ' രൂപത്തിൽ)

കുമ്പിട്ടു നിൽക്കുന്നൂ നീ ജാതനായൊരീ ലുംബിനീഗ്രാമവനികയിൽ ഞാൻ,
വർഷങ്ങൾക്കപ്പുറം നിൻജന്മം യാഥാർത്ഥ്യമാക്കിയ മായതൻ ക്ഷേത്രമണ്ണിൽ.
ഓർമ്മിച്ചിടുന്നു ഞാൻ ഭൂമിയിൽ നീ തീർത്ത ത്യാഗ സുരഭില കർമ്മകാണ്ഡം.
നിദ്രയിൽ മായയ്ക്കു സ്വപ്നത്തിൽ ഗർഭമായ് ആധാനം ചെയ്തു നീ ദൈവപുത്രാ!
മാനവദു:ഖങ്ങളൊപ്പാൻ വിരിഞ്ഞതാം പുണ്യസുമങ്ങളിൽ അദ്വിതീയം.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

മായയാം നിന്റെ മാതാവിന്റെ ത്യാഗത്തെ ആദ്യമായ് ഞാനിതാ കുമ്പിടുന്നൂ
ദ്വാദശവർഷങ്ങൾ കാത്തിരുന്നല്ലയോ ശുദ്ധോദനൻ നിന്റെ താതനായീ?
കാലങ്ങൾ കുഞ്ഞിനായ് പൂജിച്ചൊരമ്മയ്ക്കു പുത്രനായീ നീ സിദ്‌ധാർത്ഥനായീ.
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ ലാളിക്കാൻ ഭാഗ്യം ലഭിക്കാതെ നിന്റെയമ്മ
നീ ജന്മം കൊണ്ടതിന്നേഴാം ദിനത്തിങ്കൽ കാലപുരി പൂകി കഷ്ടമയ്യാ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

അമ്മയില്ലാത്ത നീയച്ഛന്റെ ലാളനയേറ്റു വളർന്നു നിൻ പ്രാസാദത്തിൽ
ശൈശവകാലത്തു കൂടെക്കളിക്കാനെശോധരയാഖ്യയാം പെൺകൊടിയാൾ
യശോധരയാകിയ നിന്റെ 'കസിൻ' താൻ യശോധനാ നിൻ കൂട്ടുകാരിയായീ.
അച്ഛന്റെ പെങ്ങൾ തൻ പുത്രി, യശോധര ലോകൈകസുന്ദരിയായ് വളർന്നൂ
ബാല്യകാലത്തിങ്കലൊത്തു വളർന്നവർ കൗമാരകാലത്തു ദമ്പതിമാർ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

അല്ലലെന്തെന്നറിഞ്ഞീടാത്ത ജീവിതം ഗൗതമാ, രാജൻ നിനക്കു നൽകി.
 ദു:ഖം, അസുഖം, മരണം മുതലായതൊന്നുമേ കാണാതെ നീ വളർന്നു.
എങ്കിലും അല്ലലിൻ കാരണം മാത്രമായ് നിന്മനം ശോകാർദ്രമായി മാറി;
ലോകസുഖങ്ങൾ അകമ്പടി ചെയ്കിലും അസ്വസ്ഥനായ് നീ ദിനങ്ങൾ നീക്കീ
ലോകർതൻ ദു:ഖത്തിൻ കാരണം കാണുവാൻ നിന്മനം വല്ലാതെ വെമ്പൽ കൊണ്ടു.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

ആയിടക്കല്ലയോ നിൻപ്രിയപത്നിയിൽ ആദ്യത്തെ കണ്മണി കൺതുറന്നൂ?
ഹാ, കഷ്ടമയ്യോ നീയാമാത്രയിൽത്തന്നെ കൊട്ടാരവാതിൽപ്പടി കടന്നൂ;
ആരോമൽകുഞ്ഞിനെ ഒന്നു നോക്കീടാതെ എങ്ങോ വനത്തിന്നു യാത്രയായി,
പൊന്നുമകനെ നീ 'രാഹു'വായ് കണ്ടതു ദേവദേവാ മഹാ കഷ്ടമായി.
ഭർതൃവിരഹത്താൽ പാവം യശോധര വിങ്ങി, നടുങ്ങി, തളർന്നു പോയി.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

കാട്ടിലും മേട്ടിലും നീയലഞ്ഞു പിന്നെ, ഭൂലോകശാന്തിക്കു ഹേതുവാകാൻ
ഷഷ്ഠവർഷം തപം ചെയ്തിട്ടു ദിവ്യനായ്, ബുദ്ധനായ് മാറി നീ പിന്നെ ദേവാ.
ഭാരതവർഷത്തെയങ്ങോളമിങ്ങോളം ഉദ്ബുദ്ധമാക്കി നീ ദേവദേവാ
പിന്നെ നീ "ഏഷ്യതൻ ശോഭായമാനമാം ദീപ"മായ്, ശാക്യമഹാമുനിയായ്
അന്നത്തെ ലോകത്തിലെല്ലാവരും നിന്നെ ലോകൈകദേവനായ് ആനയിച്ചു.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

പുത്രശോകത്താൽ നിന്നച്ഛൻ ശുദ്ധോദനൻ വൈകാതെ കാലപുരിക്കുപോയി
പിന്നെ യശോധര പുത്രനേയും ചേർത്തു ബുദ്ധദേവാ, നിന്റെ ശിഷ്യരായി
യശോധര നിന്നുടെ മുന്നേ മരിച്ചുപോയ് പാവം മകനും തഥൈവ തന്നെ.
ഭാര്യക്കും മോനുമുദകക്രിയ ചെയ്യാനായിരുന്നൂ ദേവാ നിന്റെ ജന്മം......
അച്ഛനെ ദൈവമായ് കണ്ടു വളർന്നൊരാ പാവം മകൻ......... എന്റെ ദേവദേവാ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

ലക്ഷോപലക്ഷം ജനങ്ങൾക്കു മോക്ഷത്തിൻ മാർഗ്ഗം നീ കാട്ടിക്കൊടുത്തു ദേവാ
ജീവിതം സ്വസ്ഥസഹിതമാക്കാനൊരു അഷ്ടമാർഗ്ഗം നീ മൊഴിഞ്ഞു നൽകീ
സത്യം, അഹിംസ, സമാധാനമിത്യാദി തത്വങ്ങളെല്ലാം ജനത്തിനേകീ
ലോകത്തെ മാറ്റിമറിച്ചോരനന്തരം നിർവ്വാണമായ് നീ സമാധിയായി...... സമാധിയായി.
ആചന്ദ്രതാരം നീ ആരാധ്യനാണെന്റെ സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ..
സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ.... സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ....

അർത്ഥങ്ങൾ ചിന്തിച്ചു കൂട്ടുകിൽ മർത്ത്യന്റെ ജീവനൊരന്തവും കാണുകില്ല,
ചിന്തയെക്കൈവിട്ടു നോക്കുകിൽ നിർണ്ണയം ജീവിതത്തിന്നൊരു കുന്തവുമേ.
ആഗ്രഹമെന്നുള്ള ചിന്തയല്ലോ ദേവനാഹ്വാനം ചെയ്തതാം ദു:ഖസൂക്തം?
ദുർമ്മോഹമെന്നൊരാ കേവലയാഥാർത്ഥ്യം മർത്ത്യദു:ഖത്തിൻ ശിലാഫലകം.
ആസക്തിയെന്നുള്ള ത്ര്യക്ഷരദോഷത്തെ കൈവിടാൻ മാനവനാകുകില്ലേ?
സ്വാര്‍ത്ഥത കൈവിട്ടു മാനവസേവക്കായ് കർമ്മങ്ങൾ ചെയ്യുക മർത്ത്യധർമ്മം.
കുമ്പിട്ടു നിൽക്കുന്നൂ നീ ജാതനായൊരീ ലുംബിനീഗ്രാമവനികയിൽ ഞാൻ,
വർഷങ്ങൾക്കപ്പുറം നിൻജന്മം യാഥാർത്ഥ്യമാക്കിയ മായതൻ ക്ഷേത്രമണ്ണിൽ.


**          **          **          **          **          **          **          **          **          **

ഞാനിതാ തഥാഗതാ, മണ്ണിതിൽ കിടക്കുന്നൂ സാഷ്ടാംഗനമസ്ക്കാരം അങ്ങേക്കു സമർപ്പിക്കാൻ
ഞാനിപ്പോൾ മടങ്ങുന്നൂ അല്പവർഷങ്ങൾക്കുള്ളിൽ വീണ്ടുമിങ്ങെത്തിച്ചേരാനനുജ്ഞയേകീയാലും
ഈ മണ്ണിൽ വസിക്കാനായ് ഞാനിങ്ങു തിരിച്ചെത്തും നിൻപുണ്യചരിതങ്ങളെല്ലതും ശ്രവിക്കാനും
ത്യാഗത്തിൻ ശ്രേഷ്ഠരൂപം ലോകത്തിനർപ്പിച്ചൊരീ ലുംബിനീജനപഥമണ്ണിതിൽ ലയിക്കാനും........

* * * * * * * * * * * * *
ഏഷ്യതൻ ശോഭായമാനമാം ദീപം - Light of Asia

2014, ഡിസംബർ 1, തിങ്കളാഴ്‌ച

ചുംബനസമരത്തിന്റെ ഒരു മാസം

കൊച്ചിയിൽ ഇക്കഴിഞ്ഞ നവംബർ 2ന് ചുംബനസമരം നടന്നു കഴിഞ്ഞിട്ട് ഒരു മാസം തികയുമ്പോൾ ചുംബനസമരത്തിന്റെ പശ്ചാത്തലത്തിലേക്ക് ഒരു എത്തിനോട്ടം.

അടുത്ത കാലം വരെയുള്ള കേരളത്തിലെ യുവജനരംഗത്തെ സ്ഥിതി അതിരൂക്ഷമായ ആർഷസാംസ്കാരിക മേധാവിത്വത്തിന്റെതായിരുന്നു. ഈ ഫ്യൂഡൽ സംസ്കാരത്തിന് നേതൃത്വം കൊടുത്തതോ, സവർണ്ണാധിപത്യമുള്ള യുവജന സംഘടനകളുമായിരുന്നു. തങ്ങളാണ് സദാചാരപ്പോലീസ് എന്ന ഭാവമായിരുന്നൂ അവർക്കെല്ലാം. സാംസ്കാരികശാസനകള്‍ ലംഘിച്ചാല്‍ യുവാവും യുവതിയും കണ്ടുമുട്ടിയ സ്ഥലം അടിച്ചു തകർക്കുക എന്നതായിരുന്നു അവരുടെ സമ്പ്രദായം. പുരുഷനും പെണ്ണും വീട്ടിനുള്ളിലോ സ്വകാര്യമായി ഹോട്ടലുകളിൽ വച്ചോ മാത്രമേ ചുംബിക്കാൻ പാടൂ എന്നായിരുന്നു അന്നുവരെയുള്ള എല്ലാ ധാരണകളും ശാസനകളും.  പുരോഗമനാശയക്കാരായ ഒരു യുവാവിനും യുവതിക്കും തീവണ്ടിയാപ്പീസിൽ വച്ചോ ബസ് സ്റ്റാന്റിൽ വച്ചോ പരസ്യമായി ചുംബിക്കാൻ അന്ന് അനുവാദമില്ലായിരുന്നു. ഇനി എയർപോർട്ടിൽ വച്ചോ ഇരുൾ മൂടിയ സിനിമാ തിയേറ്ററിൽ വച്ചോ ചുംബിച്ചാൽ തന്നെ അത് പൊതുജനങ്ങൾക്ക് കാണാൻ അവസരം ഉണ്ടാകുകയില്ല എന്ന അസൗകര്യവും അന്നുണ്ടായിരുന്നു.  മുതിര്‍ന്നവരോടുള്ള വിധേയത്വവും ആചാരവുമെന്ന നിലക്ക് അവർക്ക് പൊതുസ്ഥലങ്ങളിൽ ചുംബിക്കാനുള്ള അനുവാദം വെറും മരുമരീചികയായിരുന്നു. ഈ അപമാനത്തിന്റെ അസഹ്യതയില്‍ നിന്നാണ് കേരളത്തിന്റെ  ആർഷസാംസ്കാരിക മേധാവിത്വത്തിനെതിരെയും സദാചാരപ്പോലീസിന് എതിരെയും “ചുംബന സമരം” ഉണ്ടാകുന്നത്. കോഴിക്കോട്ട് ഹോട്ടൽ അടിച്ചു തകർക്കപ്പെട്ടത് അതിനൊരു നിമിത്തം മാത്രം. കേരളത്തിൽ, ഇന്ത്യയിലാദ്യമായി  കൊച്ചിയിൽ അരങ്ങേറിയ ചുംബന സമരം സംഘടിത രൂപത്തിലുള്ള ഒന്നായിരുന്നില്ലെങ്കിലും, ഇന്ത്യയിലെ ചുംബന പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും പ്രോത്സാഹനവും പകര്‍ന്ന ഒന്നായിരുന്നു.  ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ ഈ സമരത്തിന് വേണ്ട പശ്ചാത്തലമൊരുക്കുന്നതിൽ അങ്ങേയറ്റം പ്രയോജനപ്രദമായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ സമരത്തിന് പുരോഗമനാശയക്കാരായ ചില സിനിമക്കാരുടേയും രാഷ് ട്രീയക്കാരുടേയും പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ മുഴുവൻ ഇത്തരത്തിലൊരു സമരം നടത്താൻ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പുരോഗമനാശയക്കാരായ യുവതീയുവാക്കൾ തീരുമാനിക്കുകയും ചെയ്തു. സിനിമക്കാരും രാഷ് ട്രീയക്കാരും അവരുടെ ബന്ധുക്കളെ ചുംബനസമരത്തിനയച്ചില്ലെങ്കിലും മറ്റുള്ള വീടുകളിലുള്ളവർക്ക് അങ്ങനെ ചെയ്യാവുന്നതാണെന്ന് അവർ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. പരസ്പരം ചുംബിക്കാൻ തങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷ ഉറപ്പാക്കണമെന്നായിരുന്നൂ സമരത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം. പിന്നീട് ഹൈദരാബാദിലും ഡൽഹിയിലും കേരളത്തിന്റെ ചുണക്കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചുംബനസമരം പുരോഗമനാശയക്കാരായ യുവതീയുവാക്കളുടെ ഉയര്‍ന്ന സമരബോധത്തിന്റെയും ശക്തിയുടെയും കൂടി വിളംബരം ആയിരുന്നു.  പിന്നീടീ വിളംബരം ചുംബനസമയത്തെ ഉമിനീരിലൂടെയാകണം, എബോള പോലെ ഭാരതത്തിലെങ്ങും പടരുകയും ചെയ്തു.

മാറു മറയ്ക്കൽ സമരത്തിനാണ് മുമ്പ് കേരളത്തിൽ, യുവതികളിൽ ഇത്രയും വീറും വാശിയും കണ്ടിട്ടുള്ളത് എന്ന് മാറു മറയ്ക്കാത്ത ധാരാളം ചെറുപ്പക്കാരികളെ കാണാൻ ഭാഗ്യം സിദ്ധിച്ച ഒരു വന്ദ്യവയോധികൻ ഈ റിപ്പോർട്ടറോട് പറയുകയുണ്ടായി. പുരോഗമനാശയക്കാരായ ഇന്നത്തെ ചെറുപ്പക്കാരികളെ കാണുമ്പോൾ പണ്ടത്തെ മാറുമറയ്ക്കൽ സമരം തെറ്റായിപ്പോയി എന്ന് അവർ കരുതുന്നുണ്ട് എന്ന സംശയവും ഈ റിപ്പോർട്ടർക്ക് അപ്പോൾ  ജനിക്കുകയുണ്ടായി. 

സമാന മാനസികാവസ്ഥയുള്ളവരിലേക്ക് ചുംബനാസക്തരും പുരോഗമനാശയക്കാരും ആയ യുവതീയുവാക്കൾ ഉണര്‍ത്തി വിടുന്ന സത്യങ്ങള്‍, സർക്കാർ കേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയില്‍  പെട്ട് ഞെരുങ്ങുമ്പോള്‍ ആ സത്യങ്ങൾ വെറും മുറവിളികൾ മാത്രമായി ശേഷിക്കുകയും ശോഷിക്കുകയും ചെയ്യുന്നു  എന്ന സത്യം നാം കാണാതിരുന്നുകൂടാ. അധികാരികള്‍, ജനാധിപത്യത്തിന്റെ ആട്ടിൻ തോൽ പുതച്ച വർഗ്ഗീയ, ഫ്യൂഡൽ  സമൂഹം, കൂടെ നിന്ന് ഒറ്റികൊടുക്കുന്ന പിന്തിരിപ്പന്മാരായ യുവാക്കൾ ഇവയൊക്കെ ചങ്ങലക്കുരുക്കായി മാറുമ്പോള്‍ പുരോഗമനാശയക്കാരായ യുവതീയുവാക്കളുടെ പരസ്യചുംബനസ്വാതന്ത്ര്യം മിഥ്യയായി തീരുന്നു.  പാശ്ചാത്യലോകം, ഭാരതത്തിന്റെ സാംസ്കാരികനിലപാടുകൾ അനുകരിക്കുകയും സ്വന്തമാക്കുകയും ചെയ്യുമ്പോൾ നമ്മൾ ഭാരതീയർ പാശ്ചാത്യരുടെ പരിപാടികൾ സ്വാംശീകരിക്കാൻ മടിക്കുന്നത് നമ്മളെ സാംസ്കാരിക അടിമത്തത്തിലേക്കേ നയിക്കൂ എന്നും അത് ഗ്ലോബലൈസേഷന്റേയും ലിബറലൈസേഷന്റേയും ലംഘനമാകുമെന്നും  യൂ. ഡി. എഫ്, എൽ. ഡി. എഫ് വ്യത്യാസമില്ലാതെ പ്രശസ്തരായ പല യുവനേതാക്കളും പുരോഗമന ആശയക്കാരായ യുവതീയുവാക്കളെ ആഹ്വാനം ചെയ്തു.

ഇനി മുതൽ ആർഷസാംസ്കാരിക, ഫ്യൂഡൽ ശക്തികളേൽപ്പിക്കുന്ന കറുത്ത പാടുകളെ സ്വന്തം ശക്തി കൊണ്ട് മായിച്ച് മുന്നേറുന്ന പരിഷ്കൃതവും പാശ്ചാത്യവൽക്കരിക്ക പ്പെട്ടതുമായ യുവശക്തിക്ക് വേണ്ടി നമുക്ക് കാതോര്‍ക്കാം.  അവരുടെ ചെയ്തികൾ കാണാൻ നമ്മുടെ കണ്ണുകളെ പ്രാപ്തരാക്കാം. ചുംബനമെന്ന ജീവജലം പങ്കിടുന്ന പുരോഗമനാശയക്കാരായ യുവതീയുവാക്കളെ നമുക്ക് തിരിച്ചറിയാം. അവർ പ്രതിനിധാനം ചെയ്യുന്ന  പുരോഗമന ആശയക്കാരായ  ഇന്നത്തെ ഇളമുറക്കാരുടെ തൂലികകളില്‍ നിന്ന് ഇത്തരം ആശയങ്ങൾ വിടർന്ന് വിലസട്ടെ. അതോടൊപ്പം തങ്ങളോടിണ ചേരാൻ അല്ല അണി ചേരാൻ പുരോഗമനാശയക്കാരായ സമൂഹ സദസ്സിനെ പ്രാപ്തരാക്കാനും നമുക്ക് അവരോടഭ്യർത്ഥിക്കാം. കടൽക്കരയിലെ ഹണിമൂൺ ബീച്ചിലിരുന്ന് കുടിക്കാന്‍ ഇത്തിരി വെള്ളം അന്വേഷിക്കുന്ന അവസ്ഥയാണ് ഇന്ന് ചുംബനോത്സുകരായ യുവതീയുവാക്കളുടേത്. ഇതിനു മാറ്റം ഉണ്ടായേ പറ്റൂ. പാശ്ചാത്യ, പുരോഗമനാശയക്കാരായ എല്ലാ യുവതീയുവാക്കളുടേയും ഉള്ളില്‍ ഒരു ചുംബനഭ്രമരം മൂളുന്നുണ്ട്. ഇപ്പോൾ ജാലകക്കാഴ്ചകള്‍ മാത്രം കണ്ട് തൃപ്തിപ്പെടുന്ന ആ ഭ്രമരം അവരുടെ ഉള്ളില്‍ നിന്നും പുറത്ത് വന്ന് പരസ്യചുംബനത്തിൽ ഏർപ്പെടട്ടെ.  പിന്നെ.... ചുംബനത്തിന് അപ്പുറത്തും കാര്യങ്ങളുണ്ടല്ലോ? അത്തരം കാര്യങ്ങളും പരസ്യമാക്കാൻ ഇവിടത്തെ പുരോഗമനാശയക്കാരായ യുവത മുന്നോട്ട് വരുമെന്ന് നമുക്കാശിക്കാം.


2014, നവംബർ 27, വ്യാഴാഴ്‌ച

തല തിരിഞ്ഞ ചിന്തകൾ

ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നും അല്ല. പണിയൊന്നുമില്ലെങ്കിലും സമയം പോക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കയ്യിലൊരു കമ്പ്യൂട്ടറും ഇന്റെർനെറ്റ് ബന്ധവും ഉണ്ടെങ്കിൽ ചിലരെങ്കിലും "സമയം തികയുന്നില്ല" എന്നു പറയും എന്നാണെന്റെ ഒരു നിഗമനം. 

"ഇന്റെർനെറ്റ് ബന്ധം" എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കേറിവന്നത് പഴയ രക്തബന്ധമാണ്. ഇപ്പോഴതില്ലല്ലോ? ഈ രക്തം ദാനം ചെയ്യാൻ തുടങ്ങിയ ശേഷമാണെന്നു തോന്നുന്നൂ ഈ രക്തബന്ധമെന്ന പ്രയോഗം നിർത്തലാക്കിയത്. ഒരർത്ഥത്തിൽ അതൊരു ശരിയായ നടപടിയാണുതാനും. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ അണ്ടനും അടകോടനും ആയി എനിയ്ക്ക് രക്തബന്ധമുണ്ടെന്ന് പറയേണ്ടി വരുമായിരുന്നു. ഞാൻ എത്ര തവണ രക്തദാനക്യാമ്പിൽ രക്തം കൊടുത്തതാ?  ഈ രക്തം വഴിയുള്ള ബന്ധത്തിനാണല്ലോ രക്തബന്ധം, രക്തബന്ധം എന്ന് പറയുന്നത്.

പക്ഷേ, ഈ രക്തബന്ധം എന്ന പ്രയോഗം നിർത്തലാക്കിയതിന് നമ്മൾ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. ഒരു വീട്ടിലെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധമല്ലേ നമ്മൾ നിർത്തലാക്കിയത്?  അതുകൊണ്ടല്ലേ ഇപ്പോൾ അച്ഛൻ മകളേയും ആണുങ്ങൾ കാണുന്ന പെണ്ണുങ്ങളേയും ശാരീരികമായി ആക്രമിച്ചു കീഴടക്കുന്നത്?

ഇപ്പോൾ കൂടുതലുള്ളത് ഇന്റെർനെറ്റ് ബന്ധമാണ്. "ഇന്റെർനെറ്റ് ബന്ധം" കൊണ്ട് ഞാനുദ്ദേശിച്ചത് വാട്ട്സ് അപ്പ്, ഫെയ്സ് ബുക്ക്, റ്റ്വിറ്റർ, സമന്ന എന്നിങ്ങനെ നിരവധിയായ, ഇന്റെർനെറ്റ് കണക്ഷൻ വഴി സാധിക്കുന്ന, മനുഷ്യബന്ധങ്ങളാണ്. അടുത്ത കാലം വരെ സജീവമായിരുന്ന എസ്. എം. എസ്, ഇ-മെയിൽ എന്നിവ ഇപ്പോൾ ഏകാന്തത മൂലം ഡിപ്രഷൻ ബാധിച്ച് അവശനിലയിലാണ്. സമൂഹം ഒറ്റപ്പെടുത്തിയാൽ മനുഷ്യനു മാത്രമല്ല എസ്.എം.എസ്സിനും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടേക്കൂം. എന്തായാലും അവ എപ്പോൾ വേണമെങ്കിലും ദീർഘശ്വാസം വലിച്ച് ചരിത്രത്തിന്റെ ഭാഗമായേക്കാം.

പിന്നെ പഴയതിൽ ബാക്കിയായി ഉണ്ടെന്നു പറയാവുന്ന ഒരേ ഒരു ബന്ധം മലബന്ധമാണ്. പത്രങ്ങളിലൊക്കെ വരുന്ന പരസ്യങ്ങളെ വിശ്വസിക്കാമെങ്കിൽ അതിപ്പോഴും അന്യൂനം തുടരുന്നുണ്ട്.  പിന്നെ വേണമെങ്കിൽ ഉണ്ടെന്നു പറയാവുന്നൊരു ബന്ധമാണ് അവിഹിതബന്ധം. വന്ന് വന്ന് ഈ അവിഹിതബന്ധമിപ്പോൾ ഒരു വിഹിതബന്ധമായി മാറിയിട്ടുണ്ടോ എന്നാണ് എന്റെ സംശയം.

അവിഹിത ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മാതാപിതാക്കളുടെ ചിന്താഗതിയിൽ ഈയിടെ ഉണ്ടായ മാറ്റം ഞാൻ ഓർത്തത്. അടുത്ത കാലം വരെ അവർ പ്രാർത്ഥിച്ചിരുന്നത് "ഈശ്വരാ, പെൺകുട്ടികൾക്ക് നല്ല ചെക്കന്മാരെ കിട്ടണേ" എന്നായിരുന്നു.ഇപ്പോഴതെല്ലാം മാറിയിരിക്കുന്നു. ഇപ്പോഴവർ പ്രാർത്ഥിക്കുന്നത് "ഈശ്വരാ, ചെക്കന്മാർക്ക് നല്ല പെങ്കുട്ട്യോളെ കിട്ടണേ" എന്നാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല; ഈയിടെ കണ്ടില്ലായിരുന്നോ, ഹൈദരാബാദിൽ ഒരു മലയാളി പെങ്കൊച്ച് അടുത്തുള്ളവരെയൊക്കെ ഉമ്മവച്ചുമ്മവച്ച് നടന്നത്? എങ്ങനെയാണിനി മാതാപിതാക്കൾ വിശ്വസിച്ച് തങ്ങളുടെ ആണ്മക്കളെ പെൺകുട്ടികളുടെ കൈ പിടിച്ചേൽപ്പിക്കുക?

കല്യാണക്കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ സരിതാനായരുടെ പുതിയ കല്യാണവാർത്ത എന്റെ മനസ്സിൽ കേറി വരുന്നത്. നായികയുടെ മൂന്നാം കല്യാണമത്രെ! വാട്ട്സ് അപ്പിലൂടെ ഈയിടെ പ്രചരിച്ച ആകർഷകങ്ങളായ വീഡിയോകളായിരിക്കണം ഈ കല്യാണാലോചനക്ക് ബീജാവാപം ചെയ്തത് എന്ന് ന്യായമായും ഊഹിക്കാം. അല്ലെങ്കിൽ ഇപ്പോഴിങ്ങനെയൊരാലോചന പെട്ടെന്ന് കേറി വരേണ്ടതുണ്ടോ?   (ഒരു പാടു പേർ കണ്ട ആ വീഡിയോ എനിയ്ക്കൊന്നു കാണാൻ കഴിഞ്ഞില്ല, കഷ്ടം.)  കൊള്ളാം, നാടെത്ര മാറിപ്പോയി!  പ്രായം തെറ്റി കല്യാണം പൊയ്പ്പോയ  പെണ്ണുങ്ങൾക്കും ഈ വാട്ട്സ് അപ് പ്രയോഗം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. വെറുതെയല്ല നായികയുടെ കയ്യൊപ്പിന്നായി മലയാളികൾ പുറകേ കൂടുന്നത്.  ആ, കൂടട്ടെ; ഞാനാരാ പറയാൻ?

ഈ ഇന്റെർനെറ്റുബന്ധത്തിന്റെ സൗകര്യമെന്താ? ഒരു ന്യൂസ്പേപ്പർ പോലും വാങ്ങാതെ എല്ലാ ന്യൂസ്പേപ്പറും വായിക്കാൻ ഈ ഇന്റെർനെറ്റ് ബന്ധം നമ്മെ സഹായിക്കും. അങ്ങനെയാണ് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുമ്പോൾ "സമാധാനക്കുറവു മൂലം ആളുകൾ കൂട്ടത്തോടെ മതം മാറുക"യാണെന്ന വാർത്ത കാണാനിടയായത്. അത് വായിച്ചു കഴിഞ്ഞപ്പോൾ യൂറോപ്യന്മാരുടെ ശുഷ്കമായ ചുറ്റുപാടാണ് എനിയ്ക്ക് ബോദ്ധ്യമായത്. പാവങ്ങൾ. യൂറോപ്പിൽ പ്രധാനമായും രണ്ട് മതങ്ങളല്ലേ ഉള്ളൂ? ക്രിസ്തുമതവും ഇസ്ലാം മതവും? അപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ചാൽ അവർ എവിടെ ചേരും? അവർക്ക് ഒരു തീരുമാനത്തിലെത്തും മുമ്പ് എന്തെങ്കിലും ഒരു ഓപ്ഷനുണ്ടോ? ഇല്ല. ഇസ്ലാം മതം വിട്ടാൽ ക്രിസ്തുമതത്തിൽ ചേരുക; അത്ര തന്നെ. അതാലോചിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ സൗഭാഗ്യം ഞാനോർത്തത്. ഇവിടെ മതങ്ങളുടെ ഒരു അയ്യരുകളിയല്ലേ? ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഏതു മതത്തിലും ചേരത്തക്കവിധം എന്തെല്ലാം മതങ്ങൾ കിടക്കുന്നു? ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം, ബഹായിമതം...... ഇന്ത്യയിലെ മതങ്ങളെണ്ണുമ്പോഴാണ് എന്റെ വിവരക്കുറവ് എനിയ്ക്ക് ബോദ്ധ്യപ്പെടുക. എനിയ്ക്കിത്രയേ കിട്ടുന്നുള്ളൂ. അല്ല, ഒന്നു കൂടെ കിട്ടി.... മതമില്ലാമതം....അതേ, നാസ്തികന്മാരും ഒരു മതത്തിൽ പെട്ടവരാണ്..... നാസ്തികന്മാർക്ക് ഒരു മതം... ആസ്തികന്മാർക്ക് പല മതം... എന്നതാണ് ഞാൻ കണ്ട ലോകം.  സൊരാഷ് ട്രിയന്മാർ, പാഴ്സികൾ, ജ്യൂതന്മാർ എന്നിവരും അതിന്യൂനപക്ഷമെങ്കിലും വിവിധമതക്കാരാണ്. മതം മാറണമെങ്കിൽ ഇന്ത്യക്കാരന് ഇതിൽ ഏതിൽ വേണമെങ്കിലും ചേരാം. പക്ഷേ യൂറോപ്യന്മാർക്കും പാശ്ത്യന്മാർക്കും മുന്നിൽ ഒരേ ഒരു മാർഗ്ഗമേയുള്ളു. യൂ.ഡി.എഫിലാണെങ്കിൽ എൽ.ഡി.എഫിലേക്കു പോകുക; എൽ.ഡി.എഫിലാണെങ്കിൽ യൂ.ഡി.എഫിലേക്കു വരുക. പാവങ്ങൾ.  അവിടെ ഒരു ബി. ജെ. പി. ഉണ്ടായിരുന്നെങ്കിൽ അവരൊന്നു പരീക്ഷിച്ചു നോക്കിയേനേ!

ഇന്ത്യൻ മതങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ നേതാക്കളുടെ മതവും അവർക്ക് മതങ്ങളോടുള്ള സമീപനങ്ങളും എന്റെ മനസ്സിൽ കേറി വന്നത്. അപ്പോൾ എനിക്ക് തോന്നിയത് ഇന്ത്യയിലെ മുസ്ലിം മതവിഭാഗങ്ങൾ നരേന്ദ്രമോദിയെ ഒട്ടും പേടിക്കേണ്ടതില്ല എന്നാണ്. കാരണം എന്തെന്നല്ലേ ? ഇറാക്കിലും സിറിയയിലും ലിബിയയിലുമൊക്കെ മുസ്ലിങ്ങൾ തോക്കും ബോംബുമെടുത്ത് പരസ്പരം കൊല്ലുകയല്ലേ? മുസ്ലിങ്ങളല്ലാതെ ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടോ?  അതല്ലേ ഇപ്പോഴത്തെ ഈ മതം മാറ്റത്തിനു തന്നെ കാരണം. നരേന്ദ്രമോദിയും ഇവിടെ അനേകം മുസ്ലിങ്ങളെ കൊന്നൊടുക്കിയെന്നല്ലേ ഇവിടത്തെ പുരോഗമനവാദികളും മതേതരവാദികളും പറയുന്നത്? മാത്രമല്ല, മോദിയും കെട്ട്യോളെ മൊഴി ചൊല്ലിയ കൂട്ടത്തിൽ പെടും.  അപ്പോൾ, ഇറാക്കിലേയും സിറിയയിലേയും സംഭവങ്ങളും മറ്റു കാര്യങ്ങളും വച്ചു നോക്കുകയാണെങ്കിൽ അദ്ദേഹവും ഒരു മുസ്ലിമാകാനാണ് സാദ്ധ്യത.  ഒരു പേരിലെന്തിരിക്കുന്നു? മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് മന്ത്രിമാരാണ് ഇറാനിയും ജാവേദും. പേരു വച്ചു നോക്കുമ്പോൾ അവരും മുസ്ലിങ്ങളാകാനേ തരമുള്ളു. ഇറാനിൽ നിന്ന് വന്നവരല്ലേ ഇറാനികൾ? ഇറാനിലൊക്കെ മുസ്ലിങ്ങളല്ലേ? ജാവേദ് മഹാരാഷ് ട്രക്കാരനായതുകൊണ്ട് ഗവാസ്കർ, കാകോദ്കർ, ടെൻഡുൽക്കർ എന്നിവരെ അനുകരിച്ച് ജാവേദ്ക്കർ എന്നു പേരു പരിഷ്കരിച്ചതാകണം. നക്വി, ഹെപ്തുള്ള എന്നിവരും മുസ്ലിങ്ങളാണ്. ഇത്രയൊക്കെ ഉള്ളപ്പോൾ ഇനി നമ്മൾ മോദിസർക്കാറിനെ മതപരമായി സംശയിക്കേണ്ടതുണ്ടോ? യഥാർത്ഥ ന്യൂനപക്ഷങ്ങളുടേ മോദിപ്പേടി ന്യൂനമായിരിക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്.

ഒരു പേരിലെന്തിരിക്കുന്നു എന്ന് ഞാൻ വെറുതേ പറഞ്ഞതല്ല. "സുമ" എന്ന പേര് മുസ്ലിമിനാകാമെങ്കിൽ നരേന്ദ്രമോദി എന്ന പേരും മുസ്ലിമിനിണങ്ങില്ലേ? ഇനി ഈ സുമ ആരെന്നല്ലേ? നമ്മുടെ ഐ.എ.എസ്. ഫെയിം ടി. ഒ. സൂരജിന്റെ ഭാര്യ. എം. എം. മുഹമ്മദാലിയുടെ മകൾ. റിസ്വാൻ, റിസാന, റിസ്‌ഹിൻ എന്നിവരുടെ അമ്മ. ടി.ഒ. സൂരജിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിച്ച് വന്നപ്പോഴാണ് എനിയ്ക്കീ വിവരം കിട്ടിയത്. സത്യം പറഞ്ഞാൽ ഈ ടി. ഒ. സൂരജ് എന്ന വ്യക്തി ഹിന്ദുവാണോ മുസ്ലിമാണോ എന്നതാണ് എന്റെ ചിന്ത. രണ്ടായാലും എനിയ്ക്കൊന്നുമില്ലെങ്കിലും.

മുഗളചക്രവർത്തിയായി ഭാരതം ഭരിച്ച ഷാജഹാന്റെ മകന്റെ പേര് സലിം എന്നായിരുന്നുവല്ലോ? അപ്പോൾ സലിം എന്നത് ഒരു മുസ്ലിം പേരാണെന്ന് ഞാൻ ധരിച്ചു. അങ്ങനെ സലിം അഹമ്മദ് നിർമ്മിച്ച 'ആദാമിന്റെ മകൻ അബു' എന്ന മുസ്ലിം പേരുള്ള സിനിമയിൽ സറീനാ വഹാബിനൊപ്പം അഭിനയിച്ച സലിം കുമാർ  എന്ന നടനും ഒരു മുസ്ലിമാണെന്ന് ഞാൻ കരുതി. സരിതാ ഫെയിം സലിം രാജ് മുസ്ലിമെന്നതുപോലെ. പക്ഷേ പിന്നീടാണ് സലിം കുമാർ ഹിന്ദുവാണെന്ന് മനസ്സിലായത്. സലിം കുമാർ ഹിന്ദുവായാലും മുസ്ലിമായാലും എനിയ്ക്കൊരുപോലെത്തന്നെ.

ഞാനിതൊക്കെ എഴുതിയത് ഒരു പേരിലൊന്നും തന്നെ ഇരിക്കുന്നില്ല എന്ന് സമർത്ഥിക്കാനാണ്. നരേന്ദ്ര മോദി മുസ്ലിമല്ല എന്ന് ഉറപ്പ് വരുത്തണമെങ്കിൽ അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റ് നോക്കേണ്ടി വരും. പക്ഷേ ചായ്‌വാലകൾക്കെന്ത് ജനനസർട്ടിഫിക്കറ്റ്? അവർക്ക് ഒരു നേരത്തെ അന്നമല്ലേ ഉന്നം?

ബി. ജെ. പി.ക്കാരുടെ മതബന്ധങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ കോൺഗ്രസ്സുകാരെക്കുറിച്ചും ചിലത് പറഞ്ഞേക്കാം. അല്ലെങ്കിൽ ഞാൻ പക്ഷഭേദം കാണിച്ചു എന്ന് ജനം ആരെങ്കിലും കരുതിയാലോ?  നെഹ്രു അസ്സൽ കാശ്മീരി ബ്രാഹ്മണനായിരുന്നു. സാക്ഷാൽ പണ്ഡിറ്റ്. കാശ്മീർ ഒരുകാലത്ത് ഹിന്ദുമതത്തിന്റെ പ്രധാനസ്ഥലമായിരുന്നു. ഇപ്പോൾ മുസ്ലിങ്ങൾ താമസിക്കുന്ന കാശ്മീരിന്റെ പേരു തന്നെ ആർഷഭാരതത്തിന്റെ സംഭാവനയാണ്. കാശ്യപൻ എന്ന പേരിൽ നിന്നാണതുത്ഭവിക്കുന്നത്. അതെന്തായാലും നെഹ്രുവിന്റെ മകൾ കല്യാണം കഴിച്ചത് മുസ്ലിമിനെയായിരുന്നു. മുസ്ലിം പിതാക്കന്മാരുടെ മക്കൾ സാധാരണ ഗതിയിൽ മുസ്ലിമായിട്ടാണ് വളരുക. അപ്പോൾ രാജീവ് ഗാന്തി മുസ്ലിമാകാനേ തരമുള്ളൂ. ഒരു പേരിലെന്തിരിക്കുന്നൂ എന്ന് ഞാൻ വീണ്ടും ആവർത്തിക്കേണ്ടതില്ലല്ലോ? ഈ രാജീവ് ഗാന്തി കല്യാണം കഴിച്ചതോ? പക്കാ ക്രിസ്ത്യാനിയെ. പോരാത്തതിന് വിദേശിയും. അപ്പോൾ പിന്നെ ഇനി രാഹുൽ ഗാന്തിയുടെ ജാതി അന്വേഷിച്ചു പോകേണ്ടതുണ്ടോ? റൗൾ എന്ന ക്രിസ്ത്യൻ പേരാണ് രാഹുൽജിക്ക് എന്നാണ് ജനസംസാരം. എന്തായാലും ഈ റൗൾ എന്ന പേര് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയപ്പോഴേക്കും രാഹുൽ എന്നായി. അത് തികച്ചും സ്വാഭാവികം. ഇവിടെയുള്ള തിരുവനന്തപുരത്തിന് ഇവിടെത്തന്നെ ട്രിവാൻഡ്രം ആകാമെങ്കിൽ പുറത്തുള്ള റൗളിന് ഇവിടെ രാഹുൽ ആകാവുന്നതേയുള്ളു. ഹിന്ദുമുസ്ലിംക്രിസ്ത്യൻ വേരുകളോടെ രാഹുൽജി ജീവിക്കുന്നതാകട്ടെ സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും ഒക്കെയുള്ള ഉത്തരേന്ത്യയിലും.  ഒരു മതേതര രാജ്യത്തെ നയിക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട  മതേതരസ്വഭാവമുള്ള ഒരു നേതാവിനെ, കോൺഗ്രസ്സിലോ ഇന്ത്യയിലോ ബി. ജെ. പി.ക്കാർക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ? ഇല്ല. എന്നിട്ടാണ് അവർ ഗാന്തി കുടുംബത്തിനുനേരേ കുതിര കയറുന്നത്. കഷ്ടം!!!!!!!   കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ മതേതരത്വം ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്.

രാഹുൽ എന്ന പേരു പറഞ്ഞപ്പോഴാണ് ആ പേരിന്റെ ഉത്ഭവം എന്റെ മനസ്സിൽ തേട്ടി വന്നത്.  രാഹുകാലത്തെക്കുറിച്ച് അറിയാമല്ലോ? ആ സമയത്ത് ഒരു മാതിരി ആളുകളൊന്നും യാത്ര പുറപ്പെടുകയോ നല്ല കാര്യം ചെയ്യാൻ തുടങ്ങുകയോ ഇല്ല. രാഹുകാലത്തിൽ എന്തെങ്കിലും തുടങ്ങിയാൽ ഭംഗിയായി തീരില്ല എന്നാണ് വിശ്വാസം. രാഹുവിന്റെ കുഴപ്പമാണത്. എല്ലാം ഒരു വിശ്വാസമാണ് കെട്ടോ. വിശ്വാസം; അതല്ലേ എല്ലാം? ഭഗവാൻ ബുദ്ധനായി മാറിയ സാക്ഷാൽ സിദ്ധാർത്ഥ ഗൗതമൻ സത്യാന്വേഷണത്തിന് കാട്ടിലേക്ക് പോകാൻ തഞ്ചം നോക്കി നടക്കുമ്പോഴാണ് രാജകുമാരന് ഒരാൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം തന്റെ യാത്രയ്ക്ക് തടസ്സമാകുമോ എന്ന് സംശയിച്ച സിദ്ധാർത്ഥൻ "രാഹു, രാഹു" എന്നു പറഞ്ഞു പോലും. "തടസ്സം, തടസ്സം" എന്നാണ് ഗൗതമൻ ഉദ്ദേശിച്ചത്. രാജകുമാരന്റെ മനോഗതം മനസ്സിലാകാത്ത പാവം രാജകുമാരി തന്റെ പൊന്നോമനമകന് അച്ഛന്റെ അഭാവത്തിൽ അച്ഛൻ പറഞ്ഞ പേരു തന്നെ ഇട്ടു. അങ്ങനെയാണ് ഭഗവാൻ ബുദ്ധന്റെ മകന് രാഹുലൻ എന്ന പേരു വന്നത്. ഇതാണ് രാഹുൽ എന്ന പേരിന്റെ ചരിതം. അതെന്തായാലും തടസ്സം എന്നർത്ഥമുള്ള രാഹുൽ എന്ന പേരുള്ള ആൾ നേതൃസ്ഥാനത്ത് വന്നതല്ലേ നമ്മുടെ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ സകല തടസ്സങ്ങൾക്കും കാരണം എന്ന് ചിന്തിക്കുന്നവരായിരിക്കുമോ പ്രിയങ്കാ ഗാന്തിയെ നേതൃസ്ഥാനത്തേക്ക് ക്ഷണിക്കുന്നുണ്ടാകുക എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത.

അപ്പോൾ പറഞ്ഞു വന്നതെന്താ? യൂറോപ്പിലെ നവ മതം മാറ്റം. ഇങ്ങനെ മതം മാറുമ്പോൾ അവിടത്തെ ഒരു ചെറുപ്പക്കാരൻ മറിച്ചൊന്നു ചിന്തിച്ചാലുള്ള അവസ്ഥ ഞാൻ മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരു മാറ്റത്തിനു വേണ്ടി ആ ചെറുപ്പക്കാരൻ ഹിന്ദുമതത്തിൽ ചേർന്നു എന്ന് കരുതുക. അങ്ങനെ അയാൾ ഹിന്ദുവായി മാറുന്നു. ശ്രീധരൻ എന്ന പേരും സ്വീകരിക്കുന്നു. ഇനിയാണ് രസം. ചെറുപ്പക്കാരനല്ലേ? സ്വന്തം മതത്തിൽ നിന്നു തന്നെ കല്യാണം കഴിക്കണമെന്നയാൾക്ക് മോഹം. യൂറോപ്പിലെവിടെ അയാൾക്ക് ഹിന്ദു പെണ്ണിനെ കിട്ടാനാണ്? അയാൾ നേരേ ഇന്ത്യയിലേക്ക് വരുന്നു; കോഴിക്കോട്ട് (ആകാശ)കപ്പലിറങ്ങുന്നു. കേരളാമാട്രിമൊണി ഡോട്ട്കോമിൽ പേരു രജിസ്റ്റർ ചെയ്യുന്നു. മറുപടിക്ക് കാക്കുന്നു.

കല്യാണപ്രായം എത്തി നിൽക്കുന്നതും കേരളാമാട്രിമൊണിയിൽ പേര് രജിസ്റ്റർ ചെയ്തതുമായ പെൺകുട്ടിയുടെ രക്ഷിതാക്കൾ നമ്മുടെ ഹിന്ദു പയ്യന്റെ പ്രൊഫൈൽ കാണുമ്പോൾ ഈ പയ്യൻ നായരല്ലല്ലോ, അല്ലെങ്കിൽ മേനോനല്ലല്ലോ, നമ്പ്യാർ അല്ലല്ലോ, ഈഴവനല്ലല്ലോ എന്ന് ചിന്തിക്കും... സംഗതി പയ്യൻ ഹിന്ദു ഒക്കെത്തന്നെ; പക്ഷേ ഞാൻ എന്റെ കുട്ടിയെ നായർക്കേ കൊടുക്കൂ അല്ലെങ്കിൽ നമ്പ്യാർക്കേ കൊടുക്കൂ അല്ലെങ്കിൽ ഈഴവനേ കൊടുക്കൂ എന്നു പറഞ്ഞാൽ നമ്മുടെ പയ്യൻ വെള്ളത്തിലായത് തന്നെ. പയ്യൻ നേരേ എൻ. എസ്. എസ് ആസ്ഥാനത്തെത്തിയാൽ നായരാകാൻ പറ്റുമോ? സാക്ഷാൽ സുകുമാരൻ നായർ വിചാരിച്ചാൽ പോലും പയ്യന് നായരാകാൻ പറ്റില്ല. അയാൾക്ക് ഹിന്ദുവാകാനേ പറ്റൂ. നായരാകുന്നതും ഈഴവനാകുന്നതുമൊക്കെ ജന്മം കൊണ്ടാണ്. അല്ലെങ്കിൽ പിന്നെ അവർ നമ്മുടെ പുതിയ ഗാന്തിജിമാരെക്കണ്ടു പഠിക്കണം!

പാവം സായിപ്പ് പയ്യന് മതമല്ലേ മാറാൻ പറ്റിയുള്ളൂ, ജാതി മാറാൻ പറ്റിയില്ലല്ലോ എന്ന് ഞാൻ സഹതപിച്ചു. ഇനിയിപ്പോൾ ജാതി നോക്കാതെ, മതം മാത്രം നോക്കി പെണ്ണിനെ കൊടുക്കുന്ന മാതാപിതാക്കളിൽ നിന്നു മാത്രമേ നമ്മുടെ കഥാനായകനു പെണ്ണിനെ കിട്ടൂ. അതിനും ഇവിടെ ആളുണ്ടാകും. അതൊരു കുറ്റമൊന്നുമല്ലല്ലോ? പോരാത്തതിന് ഭാരതം ഒരു സെക്കുലർ രാജ്യവുമാണല്ലോ.

സെക്കുലർ എന്നു പറഞ്ഞപ്പോൾ ഞാൻ ഇന്നലെ കാശ്മീരിൽ മെഹബൂബാ മുഫ്തി പറഞ്ഞതാണ് ഓർത്തത്. "Kashmir is the most secular state in the world" എന്നാണാ വനിത ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ കാച്ചി വിട്ടത്. ഈശ്വരോ രക്ഷ!!!!

വെറുതെ ഇരിക്കുന്നത് കൊണ്ടാണല്ലോ ഞാൻ ഇമ്മാതിരി തല തിരിഞ്ഞ് ഓരോന്ന് ചിന്തിക്കുന്നത് എന്ന് ഞാൻ വെറുതേ ഓർത്തു. പണ്ട് ഒരു വിഡ്ഡിദിനത്തിലും ഞാൻ ഇമ്മാതിരി ഓരോന്ന് ചിന്തിച്ചിരുന്നുവല്ലോ എന്ന് ഞാൻ അപ്പോൾ ഓർത്തു. തല കൂടുതൽ തിരിയേണ്ടെന്ന് കരുതി ഞാൻ വേഗം റിമോട്ടെടുത്ത് ടി. വി. ഓൺ ചെയ്തു. ഇനിയിപ്പോൾ രണ്ടു മണിക്കൂർ പോക്കാൻ പ്രയാസമില്ല.




2014, നവംബർ 22, ശനിയാഴ്‌ച

അല്ലാഹുവിന്റെ സ്വന്തം നാട്

ഹിന്ദുക്കളുടെ ഏറ്റവും വലിയ ക്ഷേത്രം ഉള്ളത് കേരളത്തിലോ ഇന്ത്യയിലോ നേപ്പാളിലോ അല്ല. മറിച്ച് കംബോഡിയയിലെ സിയംറിപ്പ് പ്രവിശ്യയിലാണ്.  "അംഗോർവാട്ട്"!!! ഹൊ, എന്താണതിന്റെ ഒരു വിസ്തീർണ്ണം! സമയവും പണവുമുള്ളവൻ പോയിക്കാണേണ്ടതു തന്നെയാണ്. ലോകാത്ഭുതങ്ങളുടെ കണക്കെടുക്കുന്ന സമയത്ത്  അത് മണ്മറഞ്ഞു കിടന്നതു കൊണ്ടായിരിക്കണം ആ പട്ടികയിൽ അതിന് സ്ഥാനം കിട്ടാതെ പോയത്. പിന്നീടാണല്ലോ ഏതോ സായിപ്പ് അതിന് ശാപമോക്ഷം കൊടുത്തത്.  അതിനു ശേഷമാണ് അങ്ങനെയൊന്ന് അവിടെ നിലനിന്നിരുന്നു എന്ന സത്യം  നവലോകം അറിഞ്ഞത്.  അതുകൊണ്ടു തന്നെ, ദൈവം അവിടെ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു.  പോരാത്തതിന് അതിപ്പോൾ വെറുമൊരു വിനോദസഞ്ചാര കേന്ദ്രം മാത്രവും ആണ്.

ദൈവം നമ്മുടെ കേരളത്തിലാണ് എന്ന് ആർക്കാ അറിയാത്തത്? അതുകൊണ്ടല്ലേ നാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്? ലോകത്ത് ഏറ്റവും കൂടുതൽ പണമുള്ള ക്ഷേത്രം പത്മനാഭസ്വാമിയുടേതാണെന്ന് ഇപ്പോൾ നമുക്കറിയാമല്ലോ. ദൈവത്തിന് അത് പണ്ടേ അറിയാമായിരുന്നു.  ഇത്രയും പണം കേരളത്തിലിട്ടിട്ട് ദൈവം എവിടെ പോകാനാ? പോയിടത്ത് ഒരു മന:സമാധാനം കിട്ടുമോ? അപ്പോൾ എന്താ നല്ലത്? ഇവിടെയങ്ങ് കൂടുക തന്നെ. അങ്ങനെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത് എന്നാണ് കൃഷ്ണൻ കുട്ടി പറയുന്നത്.

ഒസാമാ ബിൻ ലാദനെ യാങ്കികൾ വെടി വച്ചു കൊന്നത് ആബട്ടാബാദിൽ വച്ചാണല്ലോ. അത് പോലത്തെ പേരുള്ള മറ്റു സ്ഥലങ്ങളാണ് ഹൈദരാബാദ്, സെക്കന്തരാബാദ്, ഫൈസാബാദ്, ഫരീദാബാദ്, അക്ബറാബാദ്, ഷാജഹാനാബാദ്, ഔറംഗബാദ്, അഹമ്മദാബാദ്, ജലാലാബാദ്, ഇസ്ലാമാബാദ് എന്നിവ. ഞാൻ താമസിക്കുന്നതും അതു പോലൊരു സ്ഥലത്താണ് - ഗാസിയാബാദ്.

ഇങ്ങനെയുള്ള ധാരാളം പേരുകൾ മുമ്പ് കേട്ടിരുന്നെങ്കിലും ആബട്ടാബാദ് എന്നത് മനസ്സിൽ തട്ടിയത് ലാദന് വെടി കൊണ്ടപ്പോഴാണ്.  മേല്പറഞ്ഞ സ്ഥലപ്പേരുകളിലൊക്കെ പൊതുവായുള്ളത് 'ആബാദ്' എന്ന വാക്കാണ്. ഈ സ്ഥലപ്പേരുകൾ തുടങ്ങുന്നതാകട്ടെ ഹൈദർ, സെക്കന്തർ, ഫൈസ്, ഫരീദ്, അക്ബർ, ഷാജഹാൻ, അഹമ്മദ്, ജലാൽ എന്നിങ്ങനെയുള്ള  വളരെ പരിചിതമായ ഒരു മുസ്ലിം പേരുകൊണ്ടുമാണ്.   എന്നാൽ 'ആബട്ടാബാദ്' അങ്ങനെയല്ല. ആബട്ട് എന്നോ ആബട്ടൻ എന്നോ ഒരു മുസ്ലിം പേര് കേട്ടതായോ ഉള്ളതായോ സ്ഥിരീകരണമില്ല. അംബട്ടൻ എന്നു കേട്ടിട്ടുണ്ടെങ്കിലും അതൊരു മലയാളം വാക്കാണ്. അതിന്റെ അർത്ഥമാകട്ടെ 'ബാർബർ' എന്നുമാണ്. അംബട്ടൻ എന്ന വാക്കിന്റെ ഉത്പത്തി സംസ്കൃതത്തിൽ നിന്നും ആണു താനും. അപ്പോൾ ഈ അംബട്ടന് മുസ്ലിങ്ങളുമായി ബന്ധമില്ലെന്നും ആബട്ടാബാദിലെ ആബട്ട് മറ്റെന്തോ ആണെന്നും ഞാൻ ഊഹിച്ചു.  ഊഹിച്ചാൽ മതിയോ? അതിനൊരു വ്യക്തത വേണ്ടേ? അങ്ങനെയാണ് ഞാൻ ആബട്ടാബാദിന്റെ വിശദവിവരങ്ങൾക്കായി ഗൂഗിളിനെ ആശ്രയിച്ചത്.

'ആബാദ്' എന്നത് ഒരു പേർഷ്യൻ വാക്കാണെന്നും അതിന്റെ പൊതുവായൊരർത്ഥം 'സ്ഥലം' എന്നാണെന്നും ഗൂഗിൾ / വിക്കി ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദ് എന്നാൽ ഇസ്ലാമിന്റെ സ്ഥലമെന്നും അക്ബറാബാദ് അക്ബറുടെ സ്ഥലമെന്നുമൊക്കെ എനിക്ക് ഗൂഗിളിൽ നിന്ന് മനസ്സിലായി. ആബട്ടാബാദ് എന്നത് മേജർ ജെയിംസ് ആബട്ട് എന്ന ബ്രിട്ടീഷുകാരൻ താമസിച്ച സ്ഥലമാണെന്നും അങ്ങനെ എനിയ്ക്ക് മനസ്സിലായി.  മാത്രമല്ല ആബാദ് എന്ന് അവസാനിക്കുന്ന ഒരുപാട് പേരുകളും ഞാൻ കണ്ടു. അതിലൊന്നാണ്  തുഗ്ലക്കാബാദ്.  തുഗ്ലക്ക് പരിഷ്കാരങ്ങളുടെ കർത്താവായ തുഗ്ലക്കിന്റെ ഈ സ്ഥലം ഡല്ഹിയിലാണ്. അതിനടുത്താണല്ലോ ഞാൻ താമസിക്കുന്ന ഗാസിയാബാദ്. ആസ്ത്രേലിയൻ പ്രധാനമന്ത്രിയും ഒരു ആബട്ടാണെന്ന്  (Tony Abbot) ഇപ്പോൾ നരേന്ദ്രമോദി അവിടെ പോയ വാർത്ത വായിച്ചപ്പോൾ മനസ്സിലായി.

ആബാദുകളുടെ കൂട്ടത്തിൽ കണ്ട മറ്റൊരു പേരാണ് അല്ലഹാബാദ്. ആബാദ് എന്നാൽ സ്ഥലമാണെങ്കിൽ മേലെഴുതിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ അല്ലഹാബാദ് അല്ലാഹുവിന്റെ സ്ഥലമാകാനേ പറ്റൂ. മാത്രമല്ല അല്ലഹാബാദ് ഇന്ത്യയിലാണ് താനും. അപ്പോൾ ഇന്ത്യയല്ലേ അല്ലാഹുവിന്റെ സ്വന്തം നാട്?   'പ്രയാഗ' എന്നായിരുന്നുവല്ലോ ആ സ്ഥലത്തിന്റെ പ്രാചീനമായ മൂലനാമം.  അല്ലാഹു ഇവിടെയാണെന്ന് പിന്നീട് ജനങ്ങൾക്ക് തോന്നിയപ്പോൾ ആയിരിക്കും  ആ സ്ഥലപ്പേർ അല്ലഹബാദാക്കിയിട്ടുണ്ടാകുക. അങ്ങനെയാണല്ലോ മറ്റു 'ആബാദു'കളുണ്ടായത്. ദൈവം അദൃശ്യനാണല്ലോ.  അല്ലാഹു ഇവിടെ ഒക്കെത്തന്നെ കാണണം. അല്ലെങ്കിൽ അല്ലഹാബാദ് എന്ന ആ പേർ ഇവിടെ വരില്ലല്ലോ?  അപ്പോൾ ദൈവം ഇന്ത്യയിൽ തന്നെയാണ്!

ദൈവത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് യേശുക്രിസ്തു തന്റെ അന്ത്യനാളുകളിൽ ഉത്തരേന്ത്യയിലും ഹിമാലയത്തിലുമുണ്ടായിരുന്നുവെന്ന് എവിടെയോ വായിച്ചത് ഓർമ്മയിൽ വന്നത്. അപ്പോൾ അദ്ദേഹവും ഇവിടെ തന്നെ ഉണ്ടായിരിക്കണം.  'പ്രയാഗ' എന്നാൽ പ്രാർത്ഥിക്കാനുള്ള സ്ഥലമെന്നാണർത്ഥം. അതറിഞ്ഞ അദ്ദേഹം ഒരു പക്ഷേ അവിടെ വന്ന് പ്രാർത്ഥിച്ചും കാണണം. അപ്പോൾ  ഹിന്ദുവിന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും ദൈവം ഈ അല്ലഹാബാദിൽ ഉണ്ടായിരിക്കും.  ഒരു പക്ഷേ ഈ മൂന്നു പേരും അവിടെ ഒരുമിച്ച് ചേർന്നതുകൊണ്ടായിരിക്കും അല്ലഹാബാദിനെ ത്രിവേണീ സംഗമം എന്നു പറയുന്നത്. അല്ലേ?   മൂന്നു നദികൾ സന്ധിക്കുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് ത്രിവേണീ സംഗമം എന്നു പറയുന്നത് എന്നാണ് ഒരു പക്ഷം. അതിനവർ ചൂണ്ടിക്കാട്ടുന്നത് ഗംഗയ്ക്കും യമുനക്കും പുറമേ അദൃശ്യമായ ഒരു നദിയേ (സരസ്വതി) ആണ്. അദൃശ്യമായ ഒരു നദിയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ എളുപ്പമല്ലേ അദൃശ്യരായ മൂന്ന് ദൈവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.  അങ്ങനെയാണെങ്കിൽ ഇവിടെയുള്ള ഏകദൈവത്തെയായിരിക്കും  മൂന്നായിക്കണ്ട് മൂന്നു മതസ്ഥർ അവരുടെ വിശ്വാസങ്ങളിൽ കൊണ്ടുനടക്കുന്നത്.  ആ ദൈവത്തെയാണ് വൈക്കം മുഹമ്മദ് ബഷീർ 'അനാദി' എന്ന് വിളിച്ചിരിക്കുക. എന്തായാലും 'പ്രയാഗ' അല്ലഹാബാദ് ആയിരിക്കുന്നിടത്തോളം കാലം അത് അല്ലാഹുവിന്റെ സ്ഥലമായി ഗണിക്കാവുന്നതേ ഉള്ളൂ..

                                                     *    *    *    *    *    *    *

ദൈവങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ഇന്റെർനെറ്റിൽ കണ്ട ഒരു തമാശ ഓർമ്മ വന്നത്. അതിങ്ങനെ.

ഓരു സായിപ്പ് ലോകത്തിലുള്ള എല്ലാ വലിയ പള്ളികളും കാണാനിറങ്ങി. അയാൾ ആദ്യം പോയത് അമേരിക്കയിലേക്കാണ്. പള്ളിയിലെ പ്രാർത്ഥനക്കിടെ അൾത്താരയിൽ അയാളൊരു സ്വർണ്ണനിർമ്മിതമായ ടെലിഫോൺ കണ്ടു. അടുത്ത് പോയി നോക്കിയപ്പോൾ "ഒരു കോളിന് 10,000 ഡോളർ" എന്നവിടെ എഴുതി വച്ചിരുന്നു. ആകാംക്ഷ മൂലം അതെന്താണെന്ന് അയാൾ പള്ളീലച്ചനോട് തിരക്കി. അത് സ്വർഗ്ഗത്തിലേക്കുള്ള 'ഹോട്ട് ലൈൻ' ആണെന്നും 10,000 ഡോളർ കൊടുത്താൽ ദൈവത്തോട് നേരിട്ട് സംസാരിക്കാമെന്നും അച്ചൻ അയാളോട് പറഞ്ഞു. അച്ചനോട് നന്ദി പറഞ്ഞ് അയാൾ അവിടെ നിന്നിറങ്ങി.

അയാൾ പിന്നീട് കനഡയിലെത്തിയപ്പോൾ അവിടത്തെ വലിയ പള്ളിയിലും 10,000 ഡോളറിന്റെ ഈ ഹോട്ട് ലൈൻ കാണുകയുണ്ടായി. ദൈവത്തോട് സംസാരിക്കുന്നുണ്ടോ എന്ന് അയാളോട് അവിടത്തെ വികാരി ചോദിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി അയാളവിടെ നിന്നിറങ്ങി.

പിന്നീട് യൂറോപ്പ്, ആഫ്രിക്ക, ചൈന, ജപ്പാൻ, ആസ്ത്രേലിയ  എന്നിവിടങ്ങളിലെല്ലാം അയാൾ പോകുകയും അവിടെയുള്ള പ്രധാന പള്ളികളിലൊക്കെ അയാളീ 10,000 ഡോളറിന്റെ ഹോട്ട് ലൈൻ ഫോൺ കാണുകയും ചെയ്തു.

പിന്നീടയാൾ എത്തിയത് ഇന്ത്യയിലായിരുന്നു. ഗോവയിൽ വന്നിറങ്ങിയ അയാൾ നേരേ പോയത് മഡ്ഗാവിലുള്ള വലിയൊരു പള്ളിയിലായിരുന്നു. അവിടേയും അയാൾ ഈ സ്വർണ്ണനിർമ്മിതമായ ഫോൺ കാണുകയുണ്ടായി. അവിടേയും "ഒരു കോളിന് 10,000 ഡോളർ" എന്നെഴുതി വച്ചിരുന്നു.

ഗോവയിൽ നിന്നയാൾ മംഗലാപുരം വഴി കൊച്ചിയിലെത്തി. മട്ടാഞ്ചേരിയിലെ ഒരു പള്ളിയിൽ പ്രാർത്ഥിക്കാൻ നിൽക്കവേ സ്വർണ്ണനിർമ്മിതമായ ഫോൺ അവിടേയും കാണുകയുണ്ടായി. പക്ഷേ അതിന്റെ താഴെ "ഒരു കോളിന് ഒരു രൂപ" എന്നെഴുതി വച്ചത് അയാളെ അത്ഭുതപ്പെടുത്തി. ആകാംക്ഷാഭരിതനായ അയാൾ അവിടെ കണ്ട വികാരിയോട് ചോദിച്ചു.

"അച്ചോ, ഞാൻ ലോകം മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഈ ഫോണും കണ്ടിട്ടുണ്ട്. എല്ലായിടത്തും ദൈവത്തോട് സംസാരിക്കാൻ 10,000 ഡോളർ കൊടുക്കണം. പിന്നെ ഇവിടെ മാത്രം എന്താ അച്ചോ ഒരു രൂപ? അതെന്താ, ഇവിടെ ഇത്ര വിലക്കുറവ്?"

പള്ളീലച്ചൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"മകനേ, നീ ഇപ്പോൾ കേരളത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ; God' own country എന്ന് ഞങ്ങൾ മലയാളത്തിൽ പറയും. ഇതിപ്പോൾ വെറും ലോക്കൽ കോളല്ലേ? ദൈവത്തെ വിളിച്ചോളൂ."

തന്റെ കയ്യിലിരിപ്പെന്തെങ്കിലും ദൈവം മനസ്സിലാക്കുമോ എന്ന് പേടിച്ച് അയാൾ വേഗം അവിടെ നിന്നിറങ്ങി.
                                                       *    *    *    *    *    *    *

PS: ക്ഷമിക്കുക;  ആരുടേയെങ്കിലും വികാരങ്ങളോ വിചാരങ്ങളൊ വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമേ അല്ല. വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ അക്ഷരങ്ങളുടെ രൂപത്തിലാക്കി ഇവിടെ പകർത്തുന്നു എന്നതല്ലാതെ ഞാനതൊട്ട് ചെയ്യുന്നുമില്ല. ഈ അക്ഷരങ്ങൾ ആരുടേയും വിചാരവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കട്ടെ.

2014, നവംബർ 21, വെള്ളിയാഴ്‌ച

സ്വർഗ്ഗത്തിലേക്കുള്ള എഴുത്തുകൾ 

അച്ഛാ,
അച്ഛനവിടെ സുഖം തന്നെയല്ലേ? ഞാൻ അച്ഛനെ അവസാനമായി കണ്ടത് 1980 മാർച്ച് 19ന് ആയിരുന്നു. അത് കഴിഞ്ഞിട്ടിപ്പോൾ 35 വർഷത്തോളമായിരിക്കുന്നു. ഞാനക്കാലത്ത് തിരുവനന്തപുരത്ത് ആയിരുന്നുവല്ലോ? അന്നെനിക്ക് ടെലഗ്രാം കിട്ടിയത് ഞാനിപ്പോഴും ഓർക്കുന്നു. കുറ്റിപ്പുറത്തു നിന്നോ മറ്റോ രാവിലെ അയച്ച ആ കമ്പി എനിക്ക് തിരുവനന്തപുരത്ത് കിട്ടിയത് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു. ഇന്നിപ്പോൾ കമ്പി എന്ന് നമ്മൾ മലയാളത്തിൽ പറയുമായിരുന്ന ടെലഗ്രാം അന്യം നിന്നു പോയിരിക്കുന്നു എന്ന് അച്ഛനറിയുമ്പോൾ "ങേ, അതെന്താ, അങ്ങനെ" എന്ന് അത്ഭുതപ്പെടുമായിരിക്കും. ടെലഗ്രാം എന്ന സേവനം ഗവണ്മെന്റ് നിർത്തലാക്കിയിട്ട് ഇപ്പോൾ ഒരു വർഷത്തിലധികമായിരിക്കുന്നു. കുറച്ച് കൊല്ലങ്ങളായി, കമ്പിയടിക്കാൻ ആളുകൾ പോകാത്തതു കാരണം അവിടത്തെ ജോലിക്കാർ ഈച്ചയെ ആട്ടി ഇരിക്കുകയായിരുന്നു. അവസാനം അവസാനം ആയപ്പോൾ ഇനി ഇത് വച്ചു കൊണ്ടിരുന്നാൽ മുതലാകില്ല എന്ന് തോന്നിയതുകൊണ്ടാകണം ഗവണ്മെന്റ് നിർത്തലാക്കിയത്. ഇപ്പഴും ഞാൻ കാര്യം പറയാതെ അച്ഛനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുകയാണ് എന്നു തോന്നുന്നുണ്ടോ? എങ്കിൽ ഞാൻ പറയാം. ആളുകളുടെ കയ്യിലൊക്കെ മൊബൈൽ ഫോൺ എന്ന സാധനം വന്നതോടെ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും വിളിച്ച് സംസാരിക്കാമെന്നായിരുന്നു. അങ്ങനെയാണ് ആളുകൾ കമ്പിയടി നിറുത്തിയത്.

 മൊബൈൽ ഫോൺ എന്ന സാധനം എന്താണെന്നോ? അച്ഛാ, ഞാൻ ഇതൊക്കെ പറയാൻ തുടങ്ങിയാൽ ഞാനിനി എന്തൊക്കെ പറയേണ്ടി വരും? കഴിഞ്ഞ 35 വർഷം കൊണ്ട് ഈ ലോകത്ത് വന്ന മാറ്റങ്ങൾ ചില്ലറയാണോ? മൊബൈൽ ഫോൺ എന്താണെന്ന് പറഞ്ഞ് കഴിഞ്ഞ്, സ്മാർട്ട് ഫോണിനെ കുറിച്ച് പറഞ്ഞ്, ഞാൻ പിന്നെ ഇന്റർനെറ്റ്, ലാപ്ടോപ്പ്, ഇ-മെയിൽ, ഫെയ്സ്ബുക്ക്, ട്വിറ്റർ, സരിതാ നായർ, സ്ത്രീപീഡനം, ദുരഭിമാനക്കൊല, അഴിമതി, അൽക്വൈദ, പ്ലാസ്റ്റിക്ക്, നരേന്ദ്രമോദി, സ്വച്ഛഭാരതം എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ 'എന്റീശ്വരാ' എന്നു പറഞ്ഞ് അച്ഛൻ തലയിൽ കൈ വയ്ക്കും എന്നെനിക്കറിയാം. എങ്കിലും ഞാൻ ഓരോന്നായി പറയാം. കഴിഞ്ഞ 35 കൊല്ലവും ഞാൻ നാട്ടിലെ വിവരങ്ങൾ അച്ഛനെ എഴുതി അറിയിക്കണം എന്ന് കരുതാറുണ്ടായിരുന്നു. പക്ഷേ, ജോലിത്തിരക്ക് കാരണം അങ്ങനെ ചെയ്യാൻ പറ്റാതെ പോയി. ഇപ്പോഴങ്ങനെയല്ല; കുറച്ചൊക്കെ സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് കാര്യങ്ങൾ ഓരോന്നായി അച്ഛനെ എഴുതി അറിയിക്കാം. ഞാൻ പണ്ടത്തെപ്പോലെ ഇൻലന്റിലാണ് എഴുതുക എന്നൊന്നും അച്ഛൻ കരുതണ്ട. കമ്പി പോലെ തന്നെ ഈ ഇൻലന്റും കാർഡുമൊക്കെ ഏതാണ്ട് അന്യം നിന്ന പോലെയാണ്. ഞാനെങ്ങനെയാണ് എഴുതുന്നത് എന്ന് പതുക്കെ അച്ഛന് മനസ്സിലായിക്കൊള്ളും.

കമ്പി കിട്ടിയ പാടേ ഞാൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടിരുന്നു. എങ്കിലും അടുത്ത ദിവസം പുലർച്ചയോടെയേ എനിയ്ക്ക് വീട്ടിലെത്താൻ പറ്റിയുള്ളു. ബസ്സിലിരുന്ന 10 മണിക്കൂറും ഞാൻ മനസ്സിൽ പല കൂട്ടലുകളും കിഴിക്കലുകളും നടത്തിയിരുന്നു; കാരണം 'ഉടനേ പുറപ്പെടണം' എന്നല്ലാതെ മറ്റൊന്നും കമ്പിയിൽ വ്യക്തമായി എഴുതിയിരുന്നില്ല എന്നതു തന്നെ. ബസ്സിൽ വീടെത്തും തോറും പോക്കറ്റിൽ കിടന്ന ആ കമ്പി എന്റെ ഉദ്വേഗം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ  വീടിന്റെ പറമ്പിലേക്ക് കയറുമ്പോൾ എന്നെ എതിരേറ്റത് വെട്ടി അടുക്കിക്കൂട്ടിയിരിക്കുന്ന മാവിൻ കഷ്ണങ്ങൾ ആയിരുന്നു. അപ്പോൾ എന്റെ കാൽ ഒരടി മുന്നോട്ട് നീങ്ങിയില്ല. ആരോ പിടിച്ച് താഴോട്ട് വലിച്ചത് പോലെ.

സത്യം പറഞ്ഞാൽ അതാലോചിക്കുമ്പോൾ ഇപ്പോഴെനിക്കൊന്നും തോന്നാറില്ല. വർഷം 35 കഴിഞ്ഞില്ലേ? കാലം മായ്ക്കാത്ത മുറിവുകളില്ല എന്നല്ലേ നാട്ടുചൊല്ല്?  മാത്രമല്ല, പുതിയ മുറിവുകളുണ്ടാകുമ്പോഴും നമ്മൾ പഴയ മുറിവുകൾ മറക്കും. അതെന്തായാലും 10 വർഷം കൂടിക്കഴിഞ്ഞാൽ എനിയ്ക്ക് ഞാൻ അച്ഛനെ അവസാനമായിക്കാണുമ്പോഴുള്ള വയസ്സാകും. അതു കഴിയുമ്പോൾ ഞാനച്ഛനെ അച്ഛാ എന്നു വിളിക്കുമോ അതോ അച്ഛന്റെ പേര് വിളിക്കുമോ എന്നാണ് ഇപ്പോഴറിയാത്തത്. അപ്പോൾ ഞാനായിരിക്കില്ലേ അച്ഛനേക്കാൾ മൂത്തത്? അതു പറഞ്ഞപ്പോഴാണോർത്തത്, അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അച്ഛനോട് പറയണമെന്ന്. അമ്മക്കിപ്പോൾ വയസ്സ് പത്തെമ്പത്തേഴായിക്കാണും. ആരോഗ്യം പോരാ. അച്ഛനെക്കുറിച്ചാലോചിക്കുമ്പോൾ അമ്മയ്ക്കിപ്പോൾ നല്ല സങ്കടമാണ്. പെൻഷൻ വരുമ്പോഴെല്ലാം അമ്മ അച്ഛനെക്കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്. 

അപ്പോൾ ഞാൻ പറഞ്ഞു വന്നതെന്താണ്? മൊബൈൽ ഫോണിനെക്കുറിച്ചല്ലേ? ആ, എല്ലാം ഓരോന്നായി പറയാം. അല്ല, എഴുതാം. ...... ഇന്നിപ്പോൾ ഇത്ര മതി. അടുത്ത എഴുത്ത് ഞാൻ സാവധാനം എഴുതാം.

സാവധാനം തുടരും.......




2014, നവംബർ 19, ബുധനാഴ്‌ച

മൂന്നു കാര്യങ്ങള്‍

മനുഷ്യനു ജീവിക്കാന്‍ വേണ്ട മൂന്നു കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍ക്കുകയാണ്‌ ഞാന്‍ ഇവിടെ.

ആദ്യം വേണ്ടത്‌ ചെയ്യാനെന്തെങ്കിലുമാണ്‌. ഒരു ജോലി. ഹോ! അതില്ലെങ്കിലുള്ള പാട്‌ ചില്ലറയൊന്നുമല്ല. ഒന്നും ചെയ്യാനില്ലെങ്കില്‍ സമയം പോക്കാന്‍ ഉള്ള ബുദ്ധിമുട്ടെന്താ?. ചില ഉദ്യോഗസ്ഥന്മാരുണ്ട്‌. അവരെ ആപ്പീസില്‍ തഴഞ്ഞിട്ടിരിക്കുകയാവും. അവരുടെ കഷ്ടപ്പാടാണ്‌ കഷ്ടപ്പാട്‌. എട്ടു മണിക്കൂര്‍ സമയം കളയാനുള്ള ബുദ്ധിമുട്ട്‌ അവര്‍ക്കേ അറിയൂ. അതുകൊണ്ട്‌ പണക്കാരനായാലും അല്ലെങ്കിലും, ചെയ്തുകൊണ്ടിരിക്കാന്‍ ഒരു തൊഴില്‍ എന്തെങ്കിലും കൂടിയേ തീരൂ. പിന്നെ തൊഴിലില്ലാത്ത ചെറുപ്പക്കാരോടു ചോദിക്കണം ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്‌!

പിന്നീട്‌ വേണ്ടത്‌ സ്നേഹിക്കാനെന്തെങ്കിലുമാണ്‌. ഒരു കുടുംബം, അല്ലെങ്കില്‍ ഒരു ഭാര്യ. അതുമല്ലെങ്കില്‍ ഒരു സുഹൃത്ത്‌. ഇനി അതും ഇല്ലെങ്കില്‍ പൂച്ചയോ പട്ടിയോ തത്തയോ ആയിട്ടെന്തെങ്കിലുമൊന്ന്. ഹൗ!! സ്നേഹിക്കാനൊന്നുമില്ലാത്ത ജീവിതം!! ഓ, ഒന്നും പറയണ്ട.

മൂന്നാമതായി വേണ്ടത്‌ പ്രതീക്ഷിക്കാനെന്തെങ്കിലുമാണ്‌. അതൊരു ജോലിയാകാം, ലോട്ടറിയാകാം, ഗള്‍ഫില്‍ നിന്നയച്ച പണമാകാം, അടുത്ത മാസം ലീവില്‍ വരുന്ന ഭര്‍ത്താവാകാം, കിട്ടാനുള്ള പ്രമോഷനാകാം, കാമുകിയുടെ മിസ്‌ഡ്‌ കോളാകാം, അല്ലെങ്കില്‍ അതുപോലെ മറ്റെന്തുമാകാം. പ്രതീക്ഷയ്ക്കു വകയില്ലാത്ത ജീവിതമൊന്നാലോചിച്ചു നോക്കൂ. "അയ്യോ, കഷ്ടം" എന്നു വേണം പറയാന്‍. അല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ ജീവിക്കാന്‍ വേണ്ട മൂന്ന് കാര്യങ്ങള്‍ ഇവയാണ്‌.
1. ചെയ്യാനെന്തെങ്കിലും
2. സ്നേഹിക്കാനെന്തെങ്കിലും
3. പ്രതീക്ഷിക്കാനെന്തെങ്കിലും

ഇത്രയുമുണ്ടെങ്കില്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാം, പാപിയായാലും പാവപ്പെട്ട പണക്കാരനായാലും.

ശരി. അപ്പോള്‍ ഇനി വേണ്ടതു പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍ ആണ്‌. അതും ഞാന്‍ പറയാം.

ആദ്യത്തേത്‌ തീയാണ്‌. ആവശ്യം കഴിഞ്ഞാല്‍ ഉടനേ തീ കെടുത്തണം.
അടുപ്പിലെ തീ കെടുത്താതെ വീട്ടില്‍ നിന്നു പുറത്ത്‌ പോയാലുള്ള കാര്യം ഒന്നു ചിന്തിച്ചു നോക്കൂ. പോയിടത്ത്‌ വല്ല സമാധാനവുമുണ്ടാകുമോ? രാത്രി ഉറങ്ങാന്‍ കിടന്നാലോ? അതുകൊണ്ട്‌ ആവശ്യം കഴിഞ്ഞാല്‍ ഉടനേ തീ ബാക്കി വയ്ക്കാതെ കെടുത്തണം. അതിപ്പോ അടുപ്പല്ലാ, ഗാസ്‌ സ്റ്റൗ ആയാലും സ്ഥിതി അതു തന്നെയല്ലേ?

രണ്ടാമത്തേത്‌ ശത്രുവാണ്‌. നിങ്ങള്‍ക്ക്‌ നാലു ശത്രുക്കളുണ്ടെന്നിരിക്കട്ടെ. പിന്നെ ജീവിതത്തിന്നു വല്ല സമാധാനവുമുണ്ടോ? അതുകൊണ്ട്‌ ശത്രുക്കളുണ്ടാവാനേ പാടില്ല. മിത്രമാക്കിയിട്ടെങ്കിലും ശത്രുവിനെ ഇല്ലായ്മ ചെയ്യണം. (കൊല്ലാനൊന്നും പോകണ്ട, കെട്ടോ.) ശത്രുവിനെ ഒന്നുപോലും ബാക്കി വച്ചേക്കല്ലേ!

മൂന്നാമത്തെ കാര്യം കടം ആണ്‌. കടം ബാക്കി വച്ചാലുള്ള കാര്യം ഞാന്‍ പറയണ്ടല്ലോ. അതുകൊണ്ട്‌ എത്രയും നേരത്തേ കടം ഇല്ലാതാക്കുക. അതും അല്‌പം പോലും ബാക്കി വയ്കാതെ.

ചുരുക്കത്തില്‍ ഇനി പറയുന്ന മൂന്ന് കാര്യങ്ങള്‍ ബാക്കിയില്ലെന്നുറപ്പിക്കുക.
1. തീ
2. ശത്രു
3. കടം

ഇനി നോക്കൂ, ജീവിതം എങ്ങനെയുണ്ടെന്ന്!!!!!!!!!!! 

2014, നവംബർ 16, ഞായറാഴ്‌ച

ശുചീകരണരംഗത്തെ വെല്ലുവിളികൾ

ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പ് വരെ കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ മുമ്പന്തിയിലായിരുന്നു. അക്കാലത്തൊക്കെ ഞാൻ തിരുവനന്തപുരത്തായിരുന്നു താമസം. 'ത്രിവേന്ദ്രം' വളരെ വൃത്തിയുള്ള സ്ഥലമാണെന്ന് അക്കാലത്ത് അവിടെ വരുന്ന ഉത്തരേന്ത്യക്കാർ പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ നമ്മൾ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കഴിച്ചുകൊണ്ടിരുന്നത്. അന്നൊന്നും ഈ 'ഷവർമ്മ'യെന്താണെന്നൊന്നും നമ്മൾ കേരളീയർക്കറിയില്ലായിരുന്നുവല്ലോ? അന്നൊക്കെ നമ്മൾ മുളകരച്ചു വച്ച കൂട്ടാനും കൊത്തമ്പാല അരച്ചുവച്ച സാമ്പാറും ഒക്കെയാണ് കഴിച്ചിരുന്നത്.  പിന്നീടാണ് നമ്മൾ പുതിയ കാഴ്ചപ്പാടും പുതിയ സംസ്കാരവും കൈക്കൊണ്ടത്.  അപ്പോഴാണ് മുളക് പൊടി, മല്ലിപ്പൊടി എന്നിങ്ങനെ പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത 'പാക്ക്ഡ് ഫുഡ്' സംസ്കാരത്തിലേക്ക് നമ്മൾ മാറിയത്.   മോരിൻ വെള്ളത്തിനും നാരങ്ങ വെള്ളത്തിനും പകരം നമ്മൾ കൊക്കോകോള, സ്പ്രൈറ്റ് എന്നിങ്ങനെയുള്ള നല്ല ഉശിരൻ പാനീയങ്ങൾ സ്വായത്തമാക്കി.  അങ്ങനെയാണ് "എന്തു ചെയ്താലും എന്തെങ്കിലുമൊക്കെ വെയ്സ്റ്റ് ഉണ്ടാകുക" എന്ന അവസ്ഥ സംജാതമായത്.  അങ്ങനെ പുതിയൊരു ഉപഭോഗ സംസ്കാരം നമ്മൾ അഭിമാനപൂർവ്വം കൈക്കൊള്ളുകയും മുറുകെപ്പിടിക്കുകയും ചെയ്തു. അപ്പോൾ മുതലാണ് വീടുകളിൽ നിന്ന് കൊട്ടക്കണക്കിന് മാലിന്യങ്ങൾ റോഡിലേക്കു് വലിച്ചെറിയുക എന്ന നവസംസ്കാരം നമ്മൾ വികസിപ്പിച്ചെടുത്തത്. അധികം വൈകാതെ കേരളത്തിന്റെ നാടും നഗരവും മാത്രമല്ല മുക്കും മൂലയും വരെ നാറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ 'കേരളം നാറ്റിച്ചു' എന്നു സാരം.

ഈയിടെ നമ്മൾ കൊച്ചിയിൽ നടത്തിയ ചുംബന സമരം ഓർമ്മയില്ലേ? അതോർക്കുമ്പോൾ ഞാനെന്റെ കവിൾ വെറുതേ തടവും. ഒരു കിഴവി പോലും എനിക്കൊരു ഉമ്മ തന്നില്ല; കഷ്ടം. ബാലപീഡനമാകുമോ എന്ന് പേടിച്ച് നവജാതശിശുവിനു പോലും ഞാനൊരു ഉമ്മ കൊടുത്തതുമില്ല. അതിനെന്താ? നമ്മുടെ ചുംബനസമരം ഏറ്റുപിടിക്കാൻ ഹൈദരാബാദിൽ മലയാളികളായ ചുണക്കുട്ടികളുണ്ടായിരുന്നു. അവരവിടെ എന്നെപ്പോലെയുള്ളവരെ കൊതിപ്പിച്ചുകൊണ്ട് ഉമ്മവച്ചുമ്മവച്ചു നടന്നു.................... മലയാളികൾ കൊച്ചിയിലും ഹൈദരാബാദിലും മാത്രമല്ലല്ലോ ഉള്ളത്............. അധികം വൈകിയില്ല, ഡൽഹിയിലും ചുംബനസമരം അരങ്ങേറി. അപ്പോഴേക്കും, ഉമിനീരിലൂടെയായിരിക്കണം ഈ ചുംബനാവേശം ഇന്ത്യയൊട്ടുക്കും എബോള പോലെ പടർന്നു കഴിഞ്ഞിരുന്നു.

ഞാൻ പറഞ്ഞു വരുന്നത് ശുചിത്വത്തെക്കുറിച്ചാണ്. നമ്മുടെ ചുംബനാവേശം ഇന്ത്യയൊട്ടാകെ അലയടിച്ചതുപോലെ നമ്മുടെ ഉപഭോഗസംസ്കാരവും ഇന്ത്യയൊട്ടാകെ പടർന്നു പിടിച്ചു. അനുകരണത്തിൽ (അതും പാശ്ചാത്യരെ) നമ്മൾ ഭാരതീയർക്കു പുറകേ നിൽക്കാനല്ലേ മറ്റു രാജ്യക്കാർക്ക് യോഗ്യതയുള്ളൂ? നമ്മൾ ലെയ്സ് പോലത്തെ 'കുറുകുറ' പലഹാരങ്ങളും ഷവർമ്മയും നമ്മുടെ ഭക്ഷണമാക്കി. ഹോട്ടൽ ഭക്ഷണം സ്റ്റാറ്റസ് സിംബളാക്കി. എത്രയെത്ര പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളുമാണ് നമ്മളിപ്പോൾ ദിവസം തോറും വീട്ടിൽ നിന്ന് പുറന്തള്ളുന്നത്? ഹോട്ടലുകളിൽ നിന്നോ?  അങ്ങനെ ഇന്ത്യയാകെ മാലിന്യക്കൂമ്പാരമായി മാറി. ഞാനിപ്പോൾ താമസിക്കുന്ന ഉത്തരേന്ത്യയിൽ, ഒരാൾ 10 പച്ചക്കറികൾ വാങ്ങുക 10 പ്ലാസ്റ്റിക് കവറുകളിലാണ്. അതെല്ലാം കൂടെ ഇടാൻ പതിനൊന്നാമതൊരു കവറും. പിന്നെ എന്തുവേണം നാടു നന്നാവാൻ?  ഉത്തരേന്ത്യയിലെ, ഉയർന്ന വിദ്യാഭാ(!)സവും പണവും ഉള്ളവൻ പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ വാങ്ങുമ്പോൾ എനിക്കവനെ വെടി വയ്ക്കാനാണ് തോന്നുക. ഡൽഹിയിൽ വർഷങ്ങളായി പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ട്. അതാണ് ഞാൻ കണ്ട ഏറ്റവും വലിയ തമാശ. ഡൽഹിയിൽ ഓരോ കൊല്ലവും ടൺ കണക്കിനായിരിക്കും പ്ലാസ്റ്റിക് വെയ്സ്റ്റ് കുന്നുകൂടുന്നത്. നിയമം കൊണ്ടുനടക്കാനാകില്ലെങ്കിൽ ഗവണ്മെന്റും "വെയ്സ്റ്റ്" ആകും എന്നതിന്റെ ഉത്തമോദാഹരണമാണ് ഡൽഹിയിലെ പ്ലാസ്റ്റിക് ഉപഭോഗം. 

മാലിന്യം കൂടുന്നതിനനുസരിച്ച് നാട്ടിൽ മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരുടെ എണ്ണം കൂടിയില്ല. ജനസംഖ്യയ്ക്കൊപ്പം മാലിന്യവും വർദ്ധിച്ചു. ഉണ്ടാകുന്ന ദുർഗ്ഗന്ധത്തിന്റെ അളവും അപ്പോൾ കൂടാതെ തരമില്ലല്ലോ?

റോഡുകളിൽ മാലിന്യം കുന്നുകൂടുന്നത് പോലെ ഓഫീസുകളിൽ ഫയലുകളും കുന്നുകൂടി. 'സർക്കാർ കാര്യം മുറപോലെ' എന്നാകുമ്പോൾ ഫയലുകൾ കുന്നു കൂടാതെ പറ്റില്ലല്ലോ? കേരളത്തിലെ വിദ്യാഭ്യാസവകുപ്പിൽ ഫയലുകൾ നീങ്ങാത്തതുകാരണം ഒരു പാവം ടീച്ചർക്ക് വർഷങ്ങളായി ശമ്പളം കിട്ടാത്ത കാര്യം എനിക്കറിയാം. പാവം, ടീച്ചർ. ഭർത്താവിന്റെ കയ്യിൽ നിന്ന്  ബസ്സ് കൂലിക്ക് പണം വാങ്ങി സ്കൂളിൽ  പോയി പഠിപ്പിക്കുന്ന ആ ടീച്ചറുടെ കാര്യം ഒന്നോർത്തു നോക്കൂ.  വർഷങ്ങളോളമായി ഈ അദ്ധ്യാപനം........ ശമ്പളം കിട്ടുമെന്ന് യാതൊരു  പ്രതീക്ഷയും കൂടാതെ!

മുമ്പൊന്നും നമുക്ക് 20 മണിക്കൂർ പണിയെടുക്കുന്ന പ്രധാനമന്ത്രി ഇല്ലായിരുന്നു. സ്ഥാനം കൂടുന്തോറും മേലനങ്ങാതിരിക്കുക എന്നതാണ് ഔദ്യോഗികധർമ്മം എന്ന് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സൗകര്യപൂർവ്വം അന്ന് വിശ്വസിച്ചു. അതാകുമ്പോൾ പണിയൊന്നും ചെയ്യേണ്ടല്ലോ?   പാവയെപ്പോലെയുള്ള ഒരു പ്രധാനമന്ത്രിയെക്കുറിച്ച് പല കാർട്ടൂണുകളും ആയിടക്ക് കാണുമായിരുന്നു.

മതഭീകരതയും വർഗ്ഗീയതയും ലോകനേതാക്കൾ ചാർത്തിക്കൊടുത്ത തൊട്ടുകൂടായ്മയും ഒക്കെ കാരണമാണോ എന്തോ ഇത്രകാലം നരേന്ദ്രമോദി(ജി) ഗുജറാത്തിൽ ഒതുങ്ങിക്കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് പൊതുതെരഞ്ഞെടുപ്പ് സമയത്തും ഗുജറാത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാവേളയിലും ആയിരിക്കണം അദ്ദേഹം ഭാരതമാകെ കുമിഞ്ഞുകൂടിയ ഈ മാലിന്യം കാണാനിടവന്നിട്ടുണ്ടാകുക.  അങ്ങനെയായിരിക്കണം ഈ മാലിന്യം അടിച്ചുവാരാൻ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങിയിരിക്കുക. അതേതായാലും നന്നായി. നാട്ടിൽ മാലിന്യമുണ്ടെന്ന് ഇപ്പോൾ നാട്ടുകാർക്ക് ഒരു തോന്നലുണ്ടായിട്ടുണ്ട്. അതുകൊണ്ടായോ? എനിയ്ക്ക് മനസ്സിലാകാത്തത് ഈ കോരിയെടുത്ത മാലിന്യമെല്ലാം മോദിജി എന്തു ചെയ്തു എന്നാണ്? അതിനെ കുറിച്ച് ആരും ഒന്നും എഴുതിക്കണ്ടില്ല. ഇവിടെ നിന്ന് കോരുന്നത് അവിടെ കൊണ്ടുപോയി ഇടുകയാണെങ്കിൽ അതിലെന്തു മാലിന്യനിർമ്മാർജ്ജനം? ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്കാക്കുന്നതിന് ചികിത്സ എന്ന് പറയാമോ?  അവിടെയാണ് അബ്ദുൾകലാം ഇന്നലെ പറഞ്ഞതിന്റെ പ്രസക്തി കിടക്കുന്നത്.

ആന്റീബയോട്ടിക്കുകളുടെ ഉപയോഗത്തിനല്ല, രോഗപ്രതിരോധശക്തി വളർത്തി എടുക്കുന്നതിനാകണം ആതുരസേവനരംഗം ശ്രദ്ധ നൽകേണ്ടതെന്ന് അദ്ദേഹം ഇന്നലെ പ്രസംഗിക്കുകയുണ്ടായി. സമ്പൂർണ്ണ രോഗപ്രതിരോധശേഷിയുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ് ആയുർവ്വേദരംഗം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുത്തു.

ഇതേ തത്വമാണ് ശുചീകരണരംഗത്തും നമ്മൾ അനുവർത്തിക്കേണ്ടത്. മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യമെന്ന് എന്തേ വി.ഐ.പി. കളാരും പറയാത്തത്? മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം നേരിടുന്ന വെല്ലുവിളിയെന്ന് എന്തേ അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുക്കാത്തത്? മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ? ഇല്ല. മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്! അതെല്ലാം വി.ഐ.പി. പറഞ്ഞാലേ നാട്ടുകാർ ശ്രദ്ധിക്കൂ. ഇല്ലെങ്കിൽ മാലിന്യമെല്ലാം റോട്ടിലെത്തും, തീർച്ച.

എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ ധൂർത്തടിക്കാതെ, സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചാൽ അതൊരു വാർത്തയേ അല്ല. അവന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ടാണെന്നേ ജനം പറയൂ. മറിച്ച് റിമ കല്ലിങ്ങലോ അനൂപ് മേനോനോ അങ്ങനെ ചെയ്താൽ അതൊരു വാർത്തയാണ്!  ഇതാണ് സാധാരണക്കാരനും പണക്കാരനും തമ്മിലുള്ള വ്യത്യാസം.

അപ്പോൾ പറഞ്ഞു വന്നത് മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചല്ലേ? അതോ മാലിന്യ നിർമ്മാണത്തെക്കൂറിച്ചോ? അതോ മാലിന്യ നിയന്ത്രണത്തെക്കുറിച്ചോ? ഏതായാലും കാര്യം മനസ്സിലായല്ലോ?  മേൽപ്പറഞ്ഞ സാധാരണക്കാരനും പണക്കാരനും പോലെയാണ് മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരനും ഫയൽ നോക്കുന്ന ഓഫീസറും. ഓഫീസറുടെ പണി കുന്നുകൂടുന്നത് ആരും ഗൗനിക്കുന്നില്ല. ചവറു വാരുന്നവന്റെ പണി കുന്നുകൂടുന്നതേ അവർ കാണുന്നുള്ളൂ.   ഫയലുകൾ കുന്നുകൂടിക്കിടക്കുന്നത് മോദി(ജി) കാണുന്നേയില്ല. അല്ലെങ്കിൽ അദ്ദേഹം ആ ഫയലുകളൊക്കെ എടുത്ത് തീർപ്പ് കൽപ്പിക്കുമായിരുന്നില്ലേ? അതിനു പകരം അദ്ദേഹം കണ്ടത് കൂടിക്കിടക്കുന്ന മാലിന്യം മാത്രമാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം അത് വാരിക്കളയാൻ ഏർപ്പാടുണ്ടാക്കിയത്. അതോ ജോലിക്കാരന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നതാണ് ഓഫീസറുടെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിലും എളുപ്പം എന്നു തോന്നിയിട്ടോ? ആർക്കറിയാം, പാവം, ശുചീകരണ ജോലിക്കാർ!

ഏത് മാലിന്യമാണ് നമ്മളിപ്പോൾ കോരിമാറ്റേണ്ടത്? റോട്ടിലെ ഗൃഹമാലിന്യങ്ങളോ അതോ മരുന്നുനിർമ്മാണകമ്പനികളിലെ എലിവിഷങ്ങളോ? ഛത്തീസ്ഗഢിൽ സ്ത്രീകൾക്ക് കൊടുത്ത മരുന്നിൽ എലിവിഷമുണ്ടായിരുന്നെവെന്നത് അത്യന്തം ദു:ഖകരമാണ്. ചെറിയ കുടുംബം സ്വപ്നം കണ്ട പാവം കുറേ ചെറുപ്പക്കാരികൾക്കാണ് മരുന്നുനിർമ്മാണകമ്പനിയിലെ മാലിന്യം കാരണം ജീവൻ നഷ്ടപ്പെട്ടത്. അവരുടെ കുഞ്ഞുങ്ങൾക്കും ഭർത്താക്കന്മാർക്കും ഉണ്ടായ വിഷമങ്ങൾ ആരറിയുന്നു.പാവം.

മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യം എന്നും മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടും  മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ടും  മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട് എന്നും ജനങ്ങൾ അതിനാണ് മുൻഗണന കൊടുക്കേണ്ടണ്ട് എന്നും അങ്ങനെയായാൽ മാലിന്യനിർമ്മാർജ്ജനം എളുപ്പമായിരിക്കുമെന്നും പറഞ്ഞുകൊണ്ടും എന്റെ ഈ കുത്തിത്തിരിപ്പുകൾ ഇവിടെ അവസാനിപ്പിക്കട്ടെ.

2014, നവംബർ 15, ശനിയാഴ്‌ച

ഗംഗാജല വിതരണം

അഞ്ചു വർഷം മുമ്പാണ് ഞാൻ നോയ്ഡയിലെത്തിയത്. 'ട്രിഡ' എന്ന ട്രിവാൻഡ്രം ഡവലപ്മെന്റ് അതോറിട്ടി പോലെയോ 'വുദ' എന്ന വിശാഖപട്ടണം അർബൻ ഡവലപ്മെന്റ് അതോറിട്ടി പോലെയോ ഉള്ള ഒരു ഡവലപ്മെന്റ് അതോറിട്ടിയാണ് 'നോയ്ഡ' എന്നറിയപ്പെടുന്ന ന്യൂ ഓഖ്‌ല ഇൻഡസ്‌ട്രിയൽ ഡവലപ്മെന്റ് അതോറിട്ടി. നാട്ടിൻപുറത്ത് ജനിച്ചതുകൊണ്ടും നടന്ന് നല്ല ശീലമുള്ളതുകൊണ്ടും നോയ്ഡയിൽ എത്തിയ അന്നുമുതൽ തുടങ്ങിയതാണ് ഓഫീസിൽ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമുള്ള എന്റെ നടത്തം. 
നടക്കുമ്പോൾ ആദ്യദിവസം തന്നെ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ വട്ടത്തിലുള്ള ചെറിയ ഒരു ഇരുമ്പ്ബോർഡ് വഴിയോരത്തായി എന്റെ കണ്ണിൽ പെട്ടു. അതാണ് ഞാൻ മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അപ്പോൾ ഞാനതത്ര ഗൗനിച്ചില്ല. വഴിയിൽ എവിടെയെല്ലാം എന്തെല്ലാം കാണുന്നൂ, അതൊക്കെ ഗൗനിക്കാൻ നിന്നാൽ പിന്നെ അതിനേ സമയം കാണൂ. ഞാൻ മുന്നോട്ട് നടന്നു. 

മുന്നോട്ട് നടക്കവേ രണ്ട് ഫർലോങ്ങ് കഴിയുമ്പോൾ അതേ ബോർഡ് വീണ്ടും കാണുകയുണ്ടായി. അപ്പഴും ഞാൻ അതങ്ങു വിട്ടു കളഞ്ഞു. പക്ഷേ ഞാൻ മുന്നോട്ട് പോകവേ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഈ ബോർഡുകൾ കൂടെക്കൂടെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴേക്കും ഒരു കാര്യം എനിയ്ക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിന്റെ അടിയിലൂടേ ഒരു പൈപ്പ് ലൈൻ പോകുന്നുണ്ടെന്നും അതിന്റെ സ്ഥാനം കാണിക്കാനാണ് മണ്ണിന് പുറത്ത് ഈ ഇരുമ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നുമായിരുന്നു ഞാൻ മനസ്സിലാക്കിയ ആ കാര്യം. അപ്പോൾ എനിയ്ക്കുണ്ടായ അത്ഭുതം ചില്ലറയൊന്നുമല്ലായിരുന്നു. 

പൈപ്പ് ലൈൻ വഴി നോയ്ഡയിലെ ജനങ്ങൾക്ക് ഗംഗാജലം വിതരണം ചെയ്യുന്നു എന്നത് എന്റെ ചിന്തയ്ക്കും എത്രയോ അപ്പുറത്തായിരുന്നു. അതായിരുന്നു ഞാൻ അത്ഭുതപ്പെടാൻ കാരണം. ദക്ഷിണേന്ത്യക്കാർക്ക് അൽപ്പം ഗംഗാജലം കിട്ടാനുള്ള പെടാപ്പാട് ഞാനപ്പോൾ മനസ്സിലോർത്തു. ഗംഗാജലത്തിന്റെ മാഹാത്മ്യം അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയി.  ഗംഗാജലത്തിന്റെ സ്പർശമേറ്റിട്ടുള്ളവൻ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെ പോലെയും ഗംഗാജലം ലഭിക്കാത്ത പ്രദേശങ്ങൾ ചന്ദ്രനില്ലാത്ത രാത്രി പോലെയും ആയിരിക്കുമെന്ന് ഞാൻ കേട്ടിരുന്നു. ദു:ഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യജലസ്പർശത്താൽ സന്തുഷ്ടരായിത്തീരുമെന്നും അപ്രകാരം ഗംഗാജലം സർവ്വപാപവിനാശത്തിനു ഹേതുവാണെന്നും ഞാനെവിടെയോ വായിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അറിയാവുന്ന ഞാൻ നോയ്ഡക്കാരുടെ സൗഭാഗ്യമോർത്ത് അസൂയപ്പെട്ടു. 

അപ്പോൾ ഞാൻ ചിന്തിച്ചത് ഒരു മതേതരരാജ്യത്ത് ഇങ്ങനെ ഹിന്ദുക്കൾക്ക് വേണ്ടി ഗംഗാജലം വിതരണം ചെയ്യുന്നതിന് പൊതുമുതൽ ഉപയോഗിക്കുന്നത് തികച്ചും തെറ്റായ പ്രവണതയല്ലേ എന്നാണ്? മായാവതിയാണ് അപ്പോൾ ഉത്തർപ്രദേശ് ഭരിച്ചുകൊണ്ടിരുന്നത്. ഇത് ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സോപ്പിട്ട് ചാക്കിലാക്കി വോട്ട് തട്ടാനുള്ള മായാവതിയുടെ വർഗ്ഗീയ അജണ്ടയായിരിക്കുമെന്ന് ഞാനപ്പോൾ തീർച്ചയാക്കി. പക്ഷേ ഈ കോൺഗ്രസ്സോ മുലായം സിങ്ങ് യാദവോ മാർക്സിസ്റ്റ് പാർട്ടിയോ മായാവതിയുടെ ഇത്തരം വർഗ്ഗീയ അജണ്ടകളെ എതിർക്കാത്തതെന്താണെന്ന എന്റെ തന്നെ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താൻ അപ്പോളെനിക്കായില്ല.  ഒന്നുമില്ലെങ്കിലും ന്യൂനപക്ഷമല്ലാത്ത മതന്യൂനപക്ഷങ്ങളെങ്കിലും ഈ അനീതിക്കെതിരേ ശബ്ദമുയർത്തേണ്ടതായിരുന്നുവെന്ന് ഞാൻ ഓർത്തു. 

നോയ്ഡയിലെ ഈ ഗംഗാജലത്തിന്റെ സബ്സ്ക്രിപ്ഷൻ എങ്ങനെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. ഒരു പക്ഷേ എല്ലാ ഹിന്ദുക്കളും ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാകാമെന്ന് ഞാൻ കരുതി. അതല്ലെങ്കിൽ ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ എടുക്കുന്നതു പോലെ താല്പര്യമുള്ളവർ മാത്രമേ ഈ ഗംഗാജലത്തിന്  കണക്ഷനെടുത്തിട്ടുണ്ടാകൂ എന്നും ഞാൻ ചിന്തിച്ചു. ഹിന്ദുക്കളിലും ഉണ്ടല്ലോ വിശ്വാസികളല്ലാത്തവർ. ഹിന്ദുക്കളിലും ഉണ്ടല്ലോ ഗംഗാജലത്തെ തള്ളിപ്പറയുന്നവർ.  എന്തായാലും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലിരുന്ന് ഗംഗാജലത്തിൽ കുളിക്കാനുള്ള നോയ്ഡക്കാരുടെ സൗഭാഗ്യമോർത്തപ്പോൾ എനിക്കവരോട് കണക്കില്ലാത്ത അസൂയ തോന്നി. ഇങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ ഗംഗാജലത്തിൽ കുളിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടാകാം ഈ നോയ്ഡക്കാരെല്ലാം വലിയ സുഖത്തോടേയും സൗകര്യത്തോടേയും ധനധാന്യസമൃദ്ധിയോടേയും ജീവിക്കുന്നത് എന്ന് ഞാൻ വിശ്വസിച്ചു. 


3000 കിലോമീറ്റർ യാത്ര ചെയ്തു വന്നാലല്ലേ ദക്ഷിണേന്ത്യക്കാർക്ക് ഒരു തുള്ളി ഗംഗാജലം കിട്ടൂ എന്ന് ഞാനപ്പോൾ ദു:ഖത്തോടെ ഓർത്തു.  നോയ്ഡയിലേക്ക് കുടുംബസമേതം സ്ഥിരമായി താമസം മാറ്റുകയാണെങ്കിൽ ഗംഗാജലത്തിൽ കുളിച്ച് മോക്ഷം പ്രാപിക്കാമല്ലോ എന്ന് ഞാൻ ആഗ്രഹിച്ചു.   എന്നാൽ  ഈ പൈപ്പ് ലൈനുകൾ കേരളത്തിലേക്ക് നീട്ടാൻ ഒരു 'ഭഗീരഥൻ' ജന്മമെടുത്തിരുന്നുവെങ്കിൽ നമ്മൾ എല്ലാ കേരളീയർക്കും ഗംഗാജലത്തിൽ കുളിച്ച് മരിക്കാമായിരുന്നു എന്ന് ഞാനപ്പോൾ പകൽക്കിനാവ് കണ്ടു. ഗംഗാജലത്തിൽ കുളിച്ച് മരിക്കാനാകാത്തതുകൊണ്ടാണോ ഈശ്വരാ ഈ മലയാളികളിങ്ങനെ മദ്യത്തിൽ കുളിച്ച് നടക്കുന്നത് എന്നും ഞാൻ സംശയിച്ചു.



നോയ്ഡയിലുള്ള മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇനി ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്യുന്നുണ്ടാകുമോ എന്നറിയാൻ എനിയ്ക്ക് കൗതുകം തോന്നി.  ഇനി ഒരു പക്ഷേ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരൊക്കെ ഗംഗാജലത്തിൽ കുളിച്ച് ഇപ്പോൾ ഹിന്ദുക്കളായി മാറിയിട്ടുണ്ടാകുമെന്നു ഞാൻ ഊഹിച്ചു. ഇനി ഒരു പക്ഷേ ഗംഗാജലം ഹറാമാണെന്ന് പറഞ്ഞ് അവരൊക്കെ നോയ്ഡയിൽ നിന്ന് പണ്ടേ സ്ഥലം കാലിയാക്കിയിട്ടുണ്ടാകുമെന്നും ഞാൻ കരുതി. പക്ഷേ അതൊക്കെ എങ്ങനെ അറിയാനാണ്? ഇനി ഓഫീസിൽ ആരോടെങ്കിലും ഇമ്മാതിരി കാര്യം ചോദിക്കാമെന്നു വച്ചാൽ അവർ ഒരു പക്ഷേ ഞാനൊരു വർഗ്ഗീയവാദിയാണെന്ന് കരുതാനും മതി. അതുകൊണ്ട് ആരോടും ഒരും സംശയവും ചോദിക്കാതെ എന്റെ ആകാംക്ഷകളെല്ലാം ഉള്ളിലൊതുക്കി ഞാൻ ദിവസങ്ങൾ തള്ളി നീക്കി.


എല്ലാ ദിവസവും കുളിക്കാൻ കുറച്ച് ഗംഗാജലം കിട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു. ഈ ഗംഗാജലവിതരണലൈനിൽ എവിടെയെങ്കിലും ഒരു വാട്ടർ ടാപ്പ് ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഒരു കുളി പാസാക്കാമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഗംഗാജലത്തിൽ കുളിച്ച് ഞാനും ഈ നോയ്ഡക്കാരെപ്പോലെ സമ്പന്നനും സർവ്വപ്രതാപിയും ഒക്കെ ആകുന്ന കാര്യം ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ഒരു ദിവസം ഞാൻ രണ്ടു കിലോമീറ്ററോളം ഈ ഗംഗാജലവിതരണലൈനിന്റെ കൂടെ നടന്നു നോക്കിയെങ്കിലും എനിയ്ക്ക് എവിടെയും ഒരു വാട്ടർ ടാപ് കാണാനായില്ല. പവിത്രമായ ഈ ഗംഗാജലം അങ്ങനെ വാട്ടർ ടാപ്പിലൂടെ ഒഴുക്കിക്കളയാനുള്ളതാണോ? വല്ല കാക്കയോ പട്ടിയോ ആ വാട്ടർ ടാപ് അശുദ്ധമാക്കിയാലോ? മാത്രമല്ല, ഇനി വല്ല അഹിന്ദുവും അതിൽ കുളിച്ച് അശുദ്ധമാക്കിയാൽ പിന്നെ ഈ പുണ്യജലം വിതരണം ചെയ്തിട്ട് കാര്യവുമുണ്ടോ? 

ഈ ഗംഗാജലം വിതരണം ചെയ്യുന്നതാരാണാവോ? വല്ല ഹിന്ദുസംഘടനകളും ആകാം അത് നടത്തുന്നത്. അല്ലാതെ ആരാ ഇപ്പൊ ഗംഗാജലം വിതരണം ചെയ്യാൻ മെനക്കെടുക? അവർ ഗംഗാജലം വിതരണം ചെയ്യാനുള്ള ഒരു ചില്ലറ വില്പന കേന്ദ്രം തുടങ്ങിയിരുന്നെങ്കിൽ, പണം കൊടുത്തെങ്കിലും ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കാമായിരുന്നൂ എന്ന് ഞാൻ മോഹിച്ചു. എന്റെ മോഹങ്ങളെ വെറുതെയാവാൻ ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടാണ് ഒരു ദിവസം ഓഫീസിൽ നിന്ന് ലീവെടുത്ത്, കാലത്ത് തന്നെ ഒരു പ്ലാസ്റ്റിക്ബക്കറ്റുമെടുത്ത് ഞാൻ യാത്ര പുറപ്പെട്ടത്. നോയ്ഡയിൽ ഗംഗാജലം വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിനൊരു വിതരണക്കാരും അവർക്കൊരു ഓഫീസും അവിടെ കുറേ ഗംഗാജലവും ഉണ്ടാകുമെന്ന സുചിന്തിതമായ എന്റെ അറിവായിരുന്നൂ ആ യാത്രയുടെ പുറകിൽ. രാവിലെ കുളിച്ച പാടേ നെറ്റിയിൽ കുറേ ഭസ്മം ഞാൻ വാരിപ്പൂശിയിരുന്നു. എന്നെ കണ്ടാൽ ഒരു ഹിന്ദുവാണെന്ന് തോന്നണമല്ലോ. അല്ലെങ്കിൽ ഗംഗാജലം കിട്ടാതെ പോയാലോ? 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഇരുമ്പുബോർഡുകളെ ഒന്നൊന്നായി പിന്തള്ളി ഞാൻ മുന്നോട്ട് നടന്നു. ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കിയിട്ടേ തിരിച്ച് വീട്ടിലേക്കുള്ളൂ എന്ന എന്റെ തീരുമാനം എന്നെ മുന്നോട്ട് നയിച്ചു. ഞാൻ പിന്നിട്ട "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്ന അല്പം ചില ബോർഡുകളുടെ ചിത്രങ്ങളാണ് ഞാൻ മേലേ കൊടുത്തിട്ടുള്ളത്. നടന്നു നടന്ന് ഞാൻ എത്തിയത് ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ മുന്നിലായിരുന്നു.


അടഞ്ഞു കിടന്ന അതിന്റെ ഗെയ്റ്റിൽ "ഭൂമിഗത് ജലാശയ് (ഗംഗാജൽ) സെക്റ്റർ - 62, നോയ്ഡ എന്ന വലിയ ബോർഡും ഉണ്ടായിരുന്നു. ഇവിടെയാണ് ഗംഗാജലം ശേഖരിച്ച് വച്ചിട്ടുള്ള ഭൂഗർഭ റിസർവോയർ എന്ന് എനിയ്ക്ക് അപ്പോൾ മനസ്സിലായി. ബക്കറ്റും പിടിച്ച് ഗേറ്റിനു മുന്നിൽ നിൽക്കുന്ന എന്നെ കണ്ടിട്ടാകണം, ഒരാൾ പുറത്തേക്കിറങ്ങി വന്നു.

ഞാനൊരു അടിയുറച്ച ഹിന്ദുവാണെന്നും പരമശിവന്റെ വലിയ ഭക്തനാണെന്നും കൈലാസം വരെ നടന്നു പോയിട്ടുണ്ടെന്നും മാനസസരോവരത്തിൽ നാലു ദിവസം തുടർച്ചയായി മുങ്ങിക്കുളിച്ചിട്ടുണ്ടെന്നും പക്ഷേ കയ്യിലിരിപ്പ് മോശമായതിനാൽ ഇപ്പോഴും പാപഭാരങ്ങളുടെ ഒരു ചുമടുമായാണ് നടക്കുന്നതെന്നും മരിച്ചുപോകുമ്പോൾ സ്വർഗ്ഗത്തിൽ പോകാനാണ് ആഗ്രഹമെന്നും ഇതുവരെ ഗംഗാജലത്തിൽ കുളിക്കാൻ ഭാഗ്യം കിട്ടാത്ത ഞാൻ കേരളത്തിൽ നിന്നാണെന്നും ഒരു ബക്കറ്റു് ഗംഗാജലം കിട്ടിയാൽ മോക്ഷപ്രാപ്തിക്കായി ഒരു കുളി പാസാക്കാമായിരുന്നുവെന്നും  ന്യായമായ നിരക്കിൽ ഗംഗാജലത്തിന് പണം തരാമെന്നുമൊക്കെ ഞാൻ അയാളോട് എനിക്കറിയാവുന്ന ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു.  ഇത്രയും നടന്നിട്ട് ഒരു ബക്കറ്റ് ഗംഗാജലം കിട്ടാതെ പോകരുതല്ലോ!

ബക്കറ്റും പിടിച്ച് നിൽക്കുന്ന എന്റെ ഇംഗിതം മനസ്സിലാക്കിയ അയാൾ പറഞ്ഞു. "സഹോദരാ,  നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ; ഇത് കേരളത്തിലെ വാട്ടർ അതോറിട്ടി പോലെ ഇവിടുത്തെ വാട്ടർ അതോറിട്ടിയാണ്. നിങ്ങൾ കണ്ടത് വീടുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന കുഴലുകളും.  നോയ്ഡയിൽ ജാതിമതഭേദമെന്യേ ആളുകൾ കുടിക്കുന്നതും കുളിക്കുന്നതും ഈ വെള്ളമാണ്. ഹൃഷികേശിൽ നിന്ന് എത്തിക്കുന്നതുകൊണ്ടാണ് ഇതിന് ഗംഗാജലം എന്ന് പറയുന്നത്."

വിഡ്ഡിയായ ഞാൻ പിന്നെ അവിടെ നിന്നില്ല. കാലിയായ ബക്കറ്റുമായി ഞാൻ  വേഗം തിരിച്ചു നടന്നു. വീട്ടിൽ കിട്ടുന്ന വെള്ളം വാങ്ങാൻ വാട്ടർ അതോറിട്ടി വരെ നടന്നവനെ ആരും കാണരുതല്ലോ? അതുകൊണ്ട്  ഞാൻ വേഗം ബക്കറ്റെടുത്ത് തലയിൽ കമഴ്ത്തി. 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നതിനു പകരം "നോയ്ഡ ജൽ വിതരൺ ലൈൻ" എന്നോ "നോയ്ഡ പാനി വിതരൺ ലൈൻ" എന്നോ  എഴുതിയിരുന്നെങ്കിൽ  ഞാനിങ്ങനെയൊരവസ്ഥ തരണം ചെയ്യേണ്ടി വരില്ലായിരുന്നല്ല്ലോ എന്ന് ഞാനപ്പോൾ ഓർത്തു.