2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

പ്രതികരണശേഷിയുള്ള സർഗ്ഗധനന്മാർ

പശുമാംസം കഴിച്ചതിന്റെ പേരിൽ ഉത്തരേന്ത്യയിൽ ഒരു മുസൽമാൻ കൊല്ലപ്പെട്ടുവത്രെ. ആർക്കറിയാം അതിന്റെ പുറകിലെ ഉള്ളുകള്ളികൾ?  ഒരു പശുക്കുട്ടിയെ കാണാതാകുകയും പിന്നീടതിന്റെ തലയും ശരീരാവശിഷ്ടങ്ങളും കണ്ടെടുക്കുകയും ചെയ്തതാണത്രെ സംഭവത്തിന്റെ കാരണം. ആർക്കറിയാം ശരിയായ ശരി? ഇതെല്ലാം കേട്ടുകേൾവികളാണ്.

ഒരു പക്ഷേ സംഗതി ശരിയായിരിക്കാം.... നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുപോലെ....  ശാസ്ത്രിജി ഹൃദയസ്തംഭനം മൂലം മരിച്ചതുപോലെ.... അമിതമായ മരുന്ന് കഴിച്ചതുകാരണം സുനന്ദ പുഷ്കറിന് മരണം സംഭവിച്ചതുപോലെ..... ശാശ്വതീകാനന്ദ ജലസമാധിയായതുപോലെ.... ഇത്തരം മരണങ്ങൾ നടന്ന നാട്ടിൽ പശുമാംസം കഴിച്ചതിന്റെ പേരിൽ ഒരു ഭാരതപൗരൻ കൊല്ലപ്പെട്ടു എന്ന വാർത്ത അസംഭാവ്യമല്ല.... ചവയ്ക്കാതെയല്ലേ നാം പച്ചവെള്ളം കുടിക്കാറുള്ളത്?

ആയിടക്കു തന്നെയാണ് ഉത്തരേന്ത്യയിൽ ഒരു ദളിതനെ ജീവനോടെ ചുട്ടെരിച്ചത്. പക്ഷേ അതു നമുക്ക് സൗകര്യപൂർവ്വം വിടാം.... കാരണം ചത്തത് ഹിന്ദുവാണ്. കൊന്നതും ഹിന്ദുവാണ്. അപ്പോൾ അതിനെന്തു വാർത്താപ്രാധാന്യമാണുള്ളത്?  ലോകത്ത് ഭൂരിപക്ഷമായ ഇവിടത്തെ ന്യൂനപക്ഷമതത്തിനല്ലേ വലിയ വില; അല്ലാതെ മനുഷ്യജീവനല്ലല്ലോ?

വർഗ്ഗീയവാദികളായ ഹിന്ദുക്കൾ, കാരണം കൂടാതെ പാവത്തെ തല്ലിക്കൊല്ലുക ആയിരുന്നത്രെ. ഹിന്ദുക്കൾ "ബഹുസ്വരത" ഇഷ്ടപ്പെടുന്നില്ലത്രെ. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമ്പോൾ ഇതല്ല, ഇതിലും ക്രൂരമായ കൊലപാതകങ്ങൾ നടക്കും... രാവിലെയും ഉച്ചക്കും ഭക്ഷണത്തോടൊപ്പം ഓരോ മുസ്ലിമിനെ അല്ലായിരുന്നോ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അങ്ങോർ തിന്നു കൊണ്ടിരുന്നത്?  അമിത്ഷായും നരഭോജിയാണെന്നാണ് ബിഹാറിൽ നിന്നുള്ള വാർത്തകൾ കാണിക്കുന്നത്. പക്ഷേ അതു സാരമുള്ള കാര്യമല്ല. മനുഷ്യനെ വെട്ടിവെട്ടിക്കൊല്ലുന്നത് നമുക്ക് നിഷിദ്ധമല്ലല്ലോ? അപ്പോൾ തിന്നുന്നതിലെന്തിനാ കുറ്റം?

വർഗ്ഗീയവാദികളായതുകാരണം ഹിന്ദുക്കൾ ഇതല്ല, ഇതിലപ്പുറവും ചെയ്യും. ഈയിടെയാണ്  മുംബൈയിൽ കുറേ ഹിന്ദുക്കൾ ചേർന്ന് ഒരു മുസ്ലിം സ്ത്രീയെ  ഗണപതിക്ഷേത്രത്തിൽ കയറി പ്രസവിക്കാൻ അനുവദിച്ചതത്രെ. ഹിന്ദുക്കൾ വർഗ്ഗീയവാദികളായതുകൊണ്ടാണല്ലോ ഇത്തരം ക്രൂരസംഭവങ്ങൾ നാട്ടിൽ അരങ്ങേറുന്നത്. നവജാതശിശുവിന്റെ മുസ്ലിം രക്ഷിതാക്കൾ കുട്ടിക്ക് ഗണേഷ് എന്നു പേരിട്ടത്രെ. ഇതിന്റെ പുറകിൽ സംഘികളുടെ വല്ല ഗൂഡാലോചനയും ഉണ്ടോ എന്ന് സി. ബി. ഐ. യെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതാണ്. വളാഞ്ചേരിയിൽ ഒരാളെ ഒരു ഹിന്ദുസ്ത്രീയും മുസ്ലിം പുരുഷനും ചേർന്നു കൊന്നപ്പോൾ 100% പുരോഗമനാശയക്കാരും സാക്ഷരരുമായ കേരളീയരുടെ മതേതരത്വം എന്തേ ആരും ആഘോഷിക്കാതെ പോയത്?

പശു മൂലമുള്ള ഈ കൊലപാതകം പക്ഷേ  ഉത്തരേന്ത്യയിൽ വലിയ പ്രതികരണം സൃഷ്ടിച്ചില്ല. സംഭവിച്ചതൊക്കെ തെക്കുതെക്കുള്ള കേരളത്തിലാണ്. അവിടെയാണല്ലോ ശരിക്കും പ്രതികരണം ഉണ്ടാകേണ്ടത്; എന്തെന്നാൽ യൂ. / എൽ. ഡി. എഫ്. കക്ഷികളുടെ വോട്ട് ചോരുന്നതവിടെയാണല്ലോ! അവിടെയാണല്ലോ തെരഞ്ഞെടുപ്പ് ഉടനെ വരുന്നതും ബി. ജെ.പി. നില മെച്ചപ്പേടുത്തുമോ എന്ന ഭയം നമുക്കുള്ളതും! അപ്പോൾ ധൃതിപ്പെട്ട് പ്രതികരിക്കേണ്ടത് നമ്മുടെ കടമയല്ലേ?

സർഗ്ഗാത്മകതയുള്ള സാഹിത്യകാരന്മാരൊക്കെ പ്രതികരണത്തിലാണ്. ഇന്ത്യയിലിപ്പോൾ ജീവിക്കാൻ ഭയമാണു പോലും. ജീവിക്കാനേ ഭയമുള്ളു. യാത്ര ചെയ്യാൻ ഒരു പേടിയുമില്ല. ചാനലുകളിൽ വന്നിരിക്കാൻ ഒരു പേടിയുമില്ല. തോന്നുന്ന അഭിപ്രായം തട്ടിവിടാൻ ഒരു പേടിയുമില്ല. അവാർഡുകൾ തിരിച്ചു നൽകാൻ ഒരു പേടിയുമില്ല. ഗവണ്മെന്റിനെ ചീത്ത പറയാൻ ഒരു പേടിയുമില്ല. ജീവിക്കാനാണത്രെ പേടി! ഈ "ജീവിക്കുക, ജീവിക്കുക" എന്നു പറഞ്ഞാൽ എന്താണാവോ? അടുത്തിരിക്കുന്നവന് ഇഷ്ടമില്ലാത്ത ഭക്ഷണം വാരി വലിച്ച് വിഴുങ്ങുന്നതിന് ആയിരിക്കണം "ജീവിക്കുക" എന്നു പറയുന്നത്. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, മത്സ്യമാംസങ്ങൾ കഴിക്കാത്ത എന്റെ അടുത്തിരുന്ന് ഓരോരുത്തൻ കോഴിക്കാൽ കടിച്ചു വലിക്കുമ്പോഴത്തെ എന്റെ വിഷമം എനിയ്ക്കേ അറിയൂ.

കൽബുർഗിയെ കൊന്നപ്പോൾ അക്കാദമി പ്രതികരിച്ചില്ല എന്നു പറഞ്ഞാണ് ഒരാൾ രാജി വച്ചത്. പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രിയെ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ മക്കൾ തന്നെ പറഞ്ഞപ്പോൾ ഇവിടെ രാജി വയ്ക്കാൻ ആരേയും കണ്ടില്ല. കോൺഗ്രസ് ഭരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ജീവനു പോലും വിലയില്ലായിരുന്നുവെന്നല്ലേ ശാസ്ത്രിയുടെ അനുഭവം കണിക്കുന്നത്? എന്തിന്റേയെങ്കിലും തലപ്പത്തിരിക്കുമ്പോൾ  താൻ ഇതുപോലെ കൊല്ലപ്പെടുമോ എന്ന് ഒരു എഴുത്തുകാരനും അപ്പോൾ പേടി വന്നില്ല.  ഭരിക്കുന്നത് കോൺഗ്രസ് ആണെങ്കിൽ അതൊന്നും സാരമല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്ത എന്നെ എന്തിനു കൊള്ളും? 

നേതാജി സ്വാതന്ത്ര്യാനന്തരവും ജീവിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിൽ വരാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയായിരുന്നുവെന്നും ഇപ്പോൾ ഏതാണ്ടെല്ലാവർക്കും അറിയാം. അതിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ പങ്കും ശ്രദ്ധിക്കപ്പെടേണ്ടതാണ്.  എന്നാൽ ഈ വാർത്തകളൊന്നും എഴുത്തുകാരെ ചൊടിപ്പിക്കുകയോ വികാരാധീനരാക്കുകയോ ചെയ്തില്ല. അപ്പോഴൊന്നും ജീവിക്കാനുള്ള ഭയം അവർക്കുണ്ടായില്ല. ഇതിനെതിരേയൊക്കെ പ്രതികരിക്കേണ്ടത് സർഗ്ഗധനന്മാരുടെ കടമയാണ് എന്നു കരുതുന്ന എന്നെ വേണം തല്ലാൻ. അതുപോലെയാണോ ബി. ജെ. പി. നാട് ഭരിക്കുകയും നാട്ടിൽ ഒരു മുസൽമാൻ കൊല്ലപ്പെടുകയും ചെയ്യുന്നത്?

ഗോദ്ര കലാപം നടന്നത് നരേന്ദ്രമോഡി മുഖ്യമന്ത്രിയായപ്പോഴാണ്. അതുകൊണ്ടു തന്നെ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്കല്ലായിരുന്നു. പശുമാംസകൊല നടന്നത് അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുമ്പോഴാണ്. പക്ഷേ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയായ നരേന്ദ്രമോഡിക്കാണ്.  കൽബുർഗി കൊല്ലപ്പെട്ടതിന് കർണ്ണാടക സർക്കാറിന് ഒരു ആരോപണവുമില്ല; അതും മോഡിയ്ക്കാണ്.  നാട്ടിലെ ക്രമസമാധാനത്തിന്റെ ചുമതല മുഖ്യമന്ത്രിക്കല്ല... പ്രധാനമന്ത്രിക്കാണ്... കൊള്ളാം... ഇതൊക്കെയാണ് ശരിയായ രാഷ്ട്രീയ നിലപാടുകൾ...

നാട്ടിൽ സ്ഥിരം സംഭവങ്ങളായിട്ടുള്ള, ഊമയായ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോഴോ ബാല്യം വിടാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലുമ്പോഴോ ഒന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ല എന്നു വേണം ഈ പ്രതിഭകളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ. കേരളത്തിൽ എ. എ. പി.യുടെ  വലിയ നേതാവാണ് സാറാ ജോസഫ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമില്ലല്ലോ എന്നാണ് അവരുടെ ആവലാതി. ഇവിടെ ഇപ്പോൾ കാര്യങ്ങൾ അടിയന്തിരാവസ്ഥക്കാലത്തേക്കാൾ മോശമാണത്രെ.  ഡൽഹിയിലെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഞാൻ അടുത്തിരിക്കുന്ന യാത്രക്കാരിയുടെ അമ്മിഞ്ഞ തൊട്ടുനോക്കിയാൽ അങ്ങയുടെ ഇവിടത്തെ പാർട്ടിക്കാർ എന്നെ വെറുതെ വിടുമോ? ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെയല്ലേ മേഡം ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യവും? അതോ ഇതിനൊക്കെ ഒരു പരിധി വേണമെന്നുണ്ടോ?

വെള്ളാപ്പള്ളി ഇത്രയും കാലം രണ്ടു മുന്നണികൾക്കും സ്വീകാര്യനായിരുന്നു. ബി. ജെ. പി.യോട്  കൂട്ടു കൂടും എന്നായപ്പോൾ കണ്ടില്ലേ?  കോഴ, അഴിമതി, കൊലപാതകം.... എല്ലാം ഇപ്പോൾ അദ്ദേഹത്തിന്റെ തലയിലാണ്.  ഇപ്പോഴാണ് ഇതെല്ലാം പൊട്ടി മുളച്ചത്. സത്യത്തിൽ മരിച്ചവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി വിലപിക്കാൻ ആരുമില്ല; രാഷ്ട്രീയമാണ് എല്ലാവരുടേയും ലക്ഷ്യം...

PS: ഗോദ്രയും ദാദ്രിയും 'ദ്ര' ഉള്ളതു കൊണ്ടായിരിക്കും ബി. ജെ.പിയ്ക്ക് ദ്രോഹം ചെയ്യുന്നത്. അതുകൊണ്ട് 'ദ്ര' ഉള്ള സ്ഥലപ്പേരുകളെല്ലാം അടിയന്തിരമായി മാറ്റുന്ന കാര്യം അവർക്കാലോചിക്കാവുന്നതാണ്.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു വീട്ടമ്മയുടെ ചിന്തകൾ

പത്രം വായിക്കുകയായിരുന്നു വീട്ടമ്മ. വായിച്ചു വായിച്ച് എത്തിയത് സുഗന്ധലേപനങ്ങളിൽ ആയിരുന്നു. വാർത്ത ഇതാണ്.


വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ വീട്ടമ്മയ്ക്ക് ആകെ ആശയക്കുഴപ്പമായി.  സെന്റില്ലാതെ ജീവിക്കാനോ? എന്താ കഥ?  ശിവ, ശിവ!

അവർ ആലോചിച്ചു.  "മേത്ത് സ്പ്രേ അടിച്ചാൽ കാൻസർ വരൂത്രെ. ഓരോരുത്തരുടെ ഓരോ കണ്ടുപിടിത്തം!  മേത്ത് ഇത്തിരി മണല്യാതെ എങ്ങന്യാ പൊറത്തെറങ്ങ്വാ?  അസുഖം വന്നാൽ ചികിത്സിച്ചാ പോരേ? അതിനല്ലേ ഇവിടെ ഇക്കണ്ട മരുന്നും ആസ്പത്രീം? ഈ പത്രക്കാർക്ക് ന്യൂസൊന്നും കിട്ടാത്തതുകൊണ്ട് എന്തെങ്കിലുമൊക്കെ എഴുതി ഉണ്ടാക്കുന്നതായിരിക്കും.  പഴഞ്ചൻ സമ്പ്രദായമായ ഈ പത്രവും പത്രവായനയും നിറുത്തണ്ട സമയം വൈകിയിരിക്കുന്നു."

അവർ ചിന്തിച്ചു.... "ഇന്നു രാവിലെ കാപ്പിയുടെ കൂടെ കഴിച്ച റസ്ക്കിന് എന്താ രുചി? അമ്മേം പറയ്ണ്ടായി, റസ്ക്കിന് നല്ല സ്വാദുണ്ടെന്ന്! ബടെ ഒരാള് പറയും 'അതില് ടേസ്റ്റ് മേക്കറ് ചേർത്തിട്ടുണ്ട്, അത് കെമിക്കലാണ്, കഴിച്ചാൽ സൂക്കട് വരും'ന്നൊക്കെ. രുചില്യാതെ എന്തു ഭക്ഷണാ? ഇയാളെപ്പോലെ കുറേ പച്ചക്കറി കഴിച്ചിട്ടെന്താ? അതിലും വെഷല്ലേ? ഇനിപ്പൊ ടേസ്റ്റ് മേക്കറ് കഴിച്ച് സൂക്കട് വന്നാത്തന്നെ ചികിത്സിച്ചാപ്പോരേ? അതിനല്ലേ ഇവിടെ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

അവർ ആലോചന തുടർന്നു......  നിറപറയുടെ കറിപ്പൊടിയിൽ മായം  ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തതും ചില പത്രങ്ങളാണ്. എന്തൊരു ചതിയാണവർ ചെയ്തത്! ഇപ്പോൾ ഈ വീട്ടിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപയോഗിക്കുന്നത് നിറുത്തിയിരിക്കുന്നു.  വീട്ടുകാരൻ വാങ്ങിത്തന്നാലല്ലേ ഉപയോഗിക്കാൻ പറ്റൂ... ഇനി മുതൽ മുളകും മല്ലിയും വാങ്ങി മിക്സിയിലിട്ട്  പൊടിച്ചാൽ മതിപോലും!. മായം ചേർത്ത കറിപ്പൊടി ചേർത്താൽ സൂക്കട് വരൂത്രെ. ന്നാലും ചത്തൊന്നും പോവില്ലല്ലോ! ഇനിപ്പൊ ത്തിരി സൂക്കട് വന്നാത്തന്നെ ചികിത്സിച്ചാപ്പോരേ? അതിനല്ലേ ഇവിടെ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

അടുത്ത വീട്ടിലൊക്കെ സ്കൂട്ടറും കാറുമുണ്ട്. അയൽവീട്ടിലെ പെണ്ണുങ്ങൾ കാറും സ്കൂട്ടറുമൊക്കെ ഓടിച്ച് പുറത്ത് പോകുമ്പോൾ അവർക്കൊക്കെ എന്താ ഗമ? ഇവിടെയും കാറും സ്കൂട്ടറും ഇല്ലാഞ്ഞിട്ടല്ല.. ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടെങ്കിലല്ലേ ഓടിക്കാൻ പറ്റൂ? ഞാൻ ഡ്രൈവിങ്ങ് പഠിക്കണ്ടാത്രെ!  സ്ക്കൂട്ടറൊക്കെ ഓടിച്ചാൽ അപകടം പറ്റൂത്രെ.  അപകടം എന്താ നാട്ടിലില്ലാത്തതാണോ? ഇനി അഥവാ വല്ലതും പറ്റിയാൽ തന്നെ ആസ്പത്രിയിൽ പോയാൽ പോരേ?  അതിനല്ലേ നാടു നിറേ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

ന്നാളൊരീസം ഒരു 'ടങ് ക്‌ളീനർ' വാങ്ങിത്തരാൻ പറഞ്ഞപ്പൊ ഇവിടത്താള് പറയ്വാ... നാട്ടില് തെങ്ങും ഓലേം ഇല്ലാതാവുമ്പോ ഞാൻ നിനക്ക് ടങ് ക്‌ളീനർ വാങ്ങിത്തരാന്ന്!  അതു വരെ ഓലയുടെ ഈർക്കിൽ കൊണ്ട് നാവു വൃത്ത്യാക്ക്യാ മതീത്രെ... കഷ്ടം! ഈർക്കിലോണ്ടൊക്കെ നാവു വൃത്ത്യാക്ക്വാണെന്ന് ആൾക്കാർ കേട്ടാലെന്തു മോശാ!  നാട്ടില് ഉമിക്കരി കിട്ടാത്തത് ഭാഗ്യം. അല്ലെങ്കിൽ പല്ലു തേക്കാൻ പേസ്റ്റും കിട്ടില്യാര്ന്നു.

അവർ ഇരുന്നാലോചിച്ചു........... ഫൽഗ്വേട്ടന്റെ വീട്ടിലൊക്കെ എന്താ രസം. അവർ ഭർത്താവും ഭാര്യയും കൂടി ഒരുമിച്ചിരുന്ന് സീരിയൽ കാണുന്നത് കാണുമ്പൊ കൊതി വരും.. എന്തൊരു ഒത്തൊരുമയോടെയാ അവർ സീരിയൽ കാണുന്നത്. ഒരൊറ്റ സീരിയൽ അവർ ഒഴിവാക്കാറൂല്യ. ഇവിടത്തെ ആളുടെ കാര്യാ കഷ്ടം. സീരിയൽ എന്നു കേട്ടാൽ കലി വരും; മൂക്കു വിറക്കും! ടീവിയിലേക്ക് തിരിഞ്ഞു നോക്കില്ല. സത്യത്തിൽ ഒറ്റക്കിരുന്ന് സീരിയൽ കണ്ട് എനിയ്ക്ക് മടുത്തിരിക്കുന്നു. എന്താ അവർക്ക് എന്റെ കൂടെ ഇരുന്ന് സീരിയൽ കണ്ടാൽ?

രാവിലത്തെ കാര്യാ കൂടുതൽ കഷ്ടം...ഒറങ്ങാൻ വിടില്യ... രാവിലെ ശരിക്കും ഒരു 7 മണിക്കൊക്കെ എഴുന്നേറ്റാ പോരേ? പക്ഷേ സമ്മതിക്കില്ല... സൂര്യനുദിക്കുമ്പഴ്ക്കും ഉണരണത്രെ... എന്തൊരു നിയമം... ഇപ്പഴൊക്കെ ആളുകൾ രാത്രി 1ഉം 2ഉം മണിക്കൊക്കെ ഉറങ്ങി രാവിലെ 7ഉം 8ഉം മണിക്കാണുണരുന്നത്.  എന്തു സുഖമായിരിക്കും രാവിലെ പുതച്ചു മൂടിക്കിടക്കാൻ.....  ബോറൻ....

                               ..............................................വീട്ടമ്മ തന്റെ ചിന്തകൾ ഇനിയും തുടരും....

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കുട്ടിച്ചോറ്

2015 ഒക്റ്റോബർ 2.....

ഗാന്ധി ജയന്തി......

ആൾരൂപൻ ഓഫീസിലിരുന്ന് ജോലി ചെയ്യുകയാണ്...... ഓഫീസിൽ എങ്ങും വിജനത, അടഞ്ഞ വാതിലുകൾ.....  ഒക്റ്റോബർ 2 അവധി ദിവസം ആയതു മാത്രമല്ല കാരണം... ഭാരതാംബയെ സ്വച്ഛമാക്കാൻ എല്ലാവരും റോഡിലിറങ്ങിയിട്ടുകൂടിയാണുള്ളത്...

മണി പത്തായിരിക്കുന്നു. വിശക്കുന്നുണ്ട്. രാവിലെ 8 മണിക്കേ ഓഫീസിലെത്തിയതാണ് ആൾരൂപൻ.... ഒരു ചായ കിട്ടിയാൽ കുടിക്കാമായിരുന്നു..... ആൾരൂപൻ പണി തുടർന്നു.....

മണി 11 ആയി..............  ചുമരിലെ ക്‌ളോക്കിൽ സൂചികൾ നീങ്ങിക്കൊണ്ടേ ഇരുന്നു...

ആൾരൂപന് ജോലിയൊഴിഞ്ഞ നേരമോ ദിവസമോ ഇല്ല. അലക്കു കഴിഞ്ഞ് ഇതുവരെ കാശിക്ക് പോകാൻ പറ്റിയിട്ടില്ല...

മണി 12 ആയി....

വയറു കത്തുന്നു. പേശികളെ കാർന്നു തിന്നുന്ന വിശപ്പ്.

ആൾരൂപൻ വെറുതെ ഓഫീസ് കാന്റീനിലേക്ക് നടന്നു..... അവിടെയും അടഞ്ഞ വാതിലുകൾ..... ആൾരൂപന് നിരാശ തോന്നി....

ആൾരൂപൻ ഓഫീസിനു പുറത്തു കടന്നു. റോഡുവക്കിലെ പെട്ടിപ്പീടികയിൽ വല്ലതും കാണാതിരിക്കില്ല... അയാൾ അങ്ങോട്ട് നടന്നു.....

കഷ്ടം, അതും പൂട്ടിയിരിക്കുന്നു. ആൾരൂപൻ ഓഫീസിലെ തന്റെ കസേരയിൽ വീണ്ടും വന്നിരുന്നു.

അയാൾക്ക് വിശപ്പും കോപവും അടക്കാനായില്ല. ദേഷ്യം സഹിക്കാനാവാതെ അയാൾ, താൻ തീർത്തു വച്ചിരുന്ന ജോലിയെല്ലാം കുട്ടിച്ചോർ ആക്കി.

പിന്നീടയാൾ അമാന്തിച്ചില്ല; ആ ചോറെടുത്ത് വാരി വാരി വിഴുങ്ങി......